തിരുവനന്തപുരം
സാങ്കേതിക സർവകലാശാലയിൽ വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുന്ന ഓണേഴ്‌സ് പരീക്ഷകളുടെയും ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന ബിടെക് അവസാന സെമസ്റ്റർ പരീക്ഷകളുടെയും ക്രമീകരണങ്ങൾ പൂർത്തിയായി. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സർവകലാശാലയിലും കോളേജുകളിലും "വാർ റൂം" സജ്ജമാക്കി.
സാമൂഹ്യ അകലം പാലിച്ച്, ശരീര താപനില പരിശോധിച്ചേ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ.കണ്ടെയ്‌ൻമെന്റ്/ഹോട്ട്സ്പോട്ട് സോണുകളിൽ ഉള്ള കോളേജുകളിലും പരീക്ഷ നടത്തിപ്പിന് മാറ്റമുണ്ടാകില്ല. ഓരോ പരീക്ഷയ്‌ക്ക് മുമ്പും പരീക്ഷാഹാളുകൾ അണുനശീകരണം നടത്തണം.
ഹാൾ ടിക്കറ്റുകൾ പരീക്ഷ എഴുതുന്ന കോളേജിൽനിന്നുതന്നെ എടുത്തുകൊടുക്കും. വിദ്യാർഥികൾ കോളേജ് ഐഡന്റിറ്റി കാർഡ് നിർബന്ധമായും കൈയിൽ കരുതണം. ഐഡന്റിറ്റി കാർഡ് ഇല്ലാത്ത കുട്ടികൾ പാസ്പോർട്ട്, ആധാർ, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ മറ്റേതെങ്കിലും അംഗീകൃത ഫോട്ടോ ഐഡന്റിറ്റി കാർഡും അതിന്റെ കോപ്പിയും പരീക്ഷയുള്ള എല്ലാ ദിവസവും കരുതണം.
പരീക്ഷയ്‌ക്കിടയിൽ കോപ്പിയടിക്ക് പിടിക്കപ്പെട്ട കുട്ടികളെ ഇറക്കി വിടാൻ പാടില്ല. പകരം പുതിയൊരു ഉത്തരക്കടലാസിൽ കുട്ടിയെ പരീക്ഷ എഴുതിക്കണം. സെന്റർ മാറ്റംവാങ്ങി വന്ന വിദ്യാർഥികൾ കോപ്പിയടിക്ക് പിടിക്കപ്പെട്ടാൽ അന്വേഷണം യൂണിവേഴ്സിറ്റി ആയിരിക്കും.
വീടുകളിലോ മറ്റ് കേന്ദ്രങ്ങളിലോ ക്വാറന്റൈനിൽ ഉള്ള വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളെ മുൻകൂട്ടി അറിയിക്കണം. പനിയോ ചുമയോ ഉള്ള കുട്ടികളെ പ്രത്യേകമായി ഇരുത്തി പരീക്ഷ എഴുതിപ്പിക്കും നിർദേശങ്ങൾ വിശദമായി സർവകലാശാല വെബ്സൈറ്റിൽ : https://ktu.edu.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..