തിരുവനന്തപുരം
രാജ്യത്തെ വിവിധ ഐസറു (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് സയൻസ് ആൻഡ് റിസർച്ച്)കളിലേക്ക് നടന്ന പ്രവേശനപരീക്ഷ കേരളത്തിൽനിന്ന് 8000 പേർ എഴുതി. ബിഎസ്, ബിഎസ്–-എംഎസ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി രാജ്യത്താകെ 24,000 അപേക്ഷകരാണ് ഉണ്ടായിരുന്നത്. കേരളത്തിൽ 67 സെന്റർ ക്രമീകരിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു പരീക്ഷ.
ദേശീയ തലത്തിൽ നടന്ന പരീക്ഷയുടെ ചുമതല തിരുവനന്തപുരം ഐസറിനായിരുന്നു. കേരളത്തിൽനിന്ന് ഇത്രയധികം പേർ തങ്ങളുടെ പ്രവേശന പരീക്ഷ എഴുതുന്നത് ആദ്യമാണെന്ന് ഐസർ ജോയിന്റ് അഡ്‌മിഷൻ കമ്മിറ്റി ചെയർമാൻ ഡോ. എംപി രാജൻ പറഞ്ഞു. അടിസ്ഥാന ശാസ്‌ത്രവിഷയങ്ങളിൽ വിദ്യാർഥികൾക്ക് താൽപ്പര്യം വർധിക്കുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
19ന് ഉത്തരസൂചിക പ്രസിദ്ധീകരിക്കും. 20 മുതൽ 22 വരെ ആക്ഷേപങ്ങൾ സമർപ്പിക്കാം. 23ന് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. കൗൺസലിങ് ഒക്ടോബർ ആദ്യവാരം ആരംഭിക്കും. തിരുവനന്തപുരം കൂടാതെ ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുപ്പതി, ബഹാംപുർ എന്നിവിടങ്ങളിലാണ് ഐസറുള്ളത്. വെബ്‌സെറ്റ് www.iiseradmission.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..