? എന്റെ അച്ഛൻ വിമുക്തഭടനാണ്. എനിക്ക് 40 ശതമാനം കാഴ്ച വൈകല്യവുമുണ്ട്. ഞാൻ മൈനോറിറ്റി കാറ്റഗറിയിൽ (ക്രിസ്‌ത്യൻ ) പെട്ട ആളാണ്. ഞാൻ അപേക്ഷിക്കുമ്പോൾ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റുകൂടി അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ? നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം എസ്‌എസ്‌എൽസി ബുക്കിന്റെ പേജ് അപ്‌ലോഡ് ചെയ്‌താൽ മതിയോ?
ഡെറിക് എബ്രഹാം
►എല്ലാവിഭാഗങ്ങളിലുമുള്ള അവകാശങ്ങളും ക്ലെയിം ചെയ്യാം. അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. അർഹതയ്‌ക്കനുസരിച്ച് അലോട്ട്മെന്റിന് പരിഗണിക്കും. ശാരീരിക വൈകല്യത്തിന് ക്ലെയിം ചെയ്യാം.
രേഖകൾ മെഡിക്കൽ ബോർഡിനുമുമ്പാകെ ഹാജരാക്കണം. എസ്എസ്എൽസി ബുക്കിൽ ജനനസ്ഥലമുണ്ടെങ്കിൽ അതുമതി.
? കേരളത്തിലെ എൻജിനിയറിങ് കോളേജുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ 10 ശതമാനം സീറ്റ് സംവരണത്തിന് ബിപിഎൽ വിഭാഗക്കാരെമാത്രമാണോ പരിഗണിക്കുന്നത്? അതോ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന മറ്റുള്ളവരെയും പരിഗണിക്കുമോ? അങ്ങനെയെങ്കിൽ എന്താണ് മാനദണ്ഡം?
എൻ എസ് ശ്യാം
►ഇഡബ്ല്യുഎസ് സംവരണത്തെക്കുറിച്ച് ഫെബ്രുവരി രണ്ടിലെ ദേശാഭിമാനി ലേഖനം വായിക്കുക. അത് സംബന്ധമായി പുതിയ വിജ്ഞാപനം വരുമ്പോൾ മാനദണ്ഡങ്ങളുടെ സർക്കാർ ഉത്തരവിനെക്കുറിച്ച് അറിയാൻ കഴിയും.
? സർക്കാർ ജീവനക്കാരനായ എന്റെ വാർഷികവരുമാനം 5.50 ലക്ഷമാണ്. സ്വകാര്യ ഇൻഷുറൻസിൽ ജോലിയുള്ള ഭാര്യയുടെ ശമ്പളവുംകൂടി കൂട്ടുമ്പോൾ ഏഴ് ലക്ഷമാകും. വരുമാനം കാണിക്കുമ്പോൾ ഭാര്യയുടെ വരുമാനം കാണിക്കേണ്ടതുണ്ടോ
രാജേന്ദ്രൻപിള്ള
►ഇഡബ്ല്യുഎസ് സംവരണത്തിന് നാലു ലക്ഷമാണ് വരുമാനപരിധി പറഞ്ഞിട്ടുള്ളത്. ആകെ കുടുംബവരുമാനമാണ് കണക്കിലെടുക്കുക. വരുമാനപരിധിയില്ലാതെ ഫീസാനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുള്ള എൻജിനിയറിങ് കോഴ്സുകൾ ഉള്ളതിനാൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ edudeshabhimani @gmail.com എന്ന മെയിലിൽ അയക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..