ന്യൂഡൽഹി
ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷകളുടെ സിലബസിൽ ഇത്തവണ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എന്നാൽ, മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ജെഇഇ മെയിൻ പരീക്ഷയ്‌ക്ക് യോഗ്യതാ മാർക്ക് (പ്ലസ്‌ടു, തത്തുല്യം) 75 ശതമാനം മാർക്ക് വേണമെന്നതിൽ ഇളവ് ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
പരീക്ഷയിൽ ആകെയുള്ള 90 ചോദ്യത്തിൽനിന്ന് 75 ചോദ്യം തെരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള അവസരം ഇക്കൊല്ലം വിദ്യാർഥികൾക്കുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളിൽനിന്നുള്ള 90 ചോദ്യത്തിൽ (ഓരോ വിഷയത്തിൽനിന്ന് 30 ചോദ്യം വീതം) 75 ചോദ്യത്തിനുമാത്രം ഉത്തരമെഴുതാനുള്ള അവസരം ആദ്യമായാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്.
ജെഇഇ മെയിൻ പരീക്ഷ നാലു സെഷനായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 23 മുതൽ 26 വരെയാണ് ജെഇഇ മെയിൻ ആദ്യ സെഷൻ പരീക്ഷ. ഇതിനായി അപേക്ഷിക്കാനുള്ള തീയതി 23 വരെ നീട്ടിയിട്ടുണ്ട്. 27 മുതൽ 30 വരെ വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാകും അടുത്ത സെഷനുകൾ നടക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..