തിരുവനന്തപുരം > കൊച്ചി യൂണിവേഴ‌്സിറ്റി ഓഫ‌് സയൻസ‌് ആൻഡ‌് ടെക്നോളജി(കുസാറ്റ‌്), കേന്ദ്ര സർവകലാശാല പൊതുപ്രവേശന പരീക്ഷ(കുസെറ്റ‌്) എന്നിവ ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ സംസ്ഥാനത്ത‌് അരലക്ഷത്തോളം പേരാണ‌് എഴുതുന്നത‌്. തലസ്ഥാനത്തുമാത്രം ആദ്യദിനം എഴുതിയത‌് 4700 വിദ്യാർഥികൾ. ഇരു പരീക്ഷകളും ഒരേദിവസം നടക്കുന്നതിനാൽ മെച്ചപ്പെട്ട ഉന്നതവിദ്യാഭ്യാസ സാധ്യതകൾ പലർക്കും നഷ്ടമായി.
രാജ്യത്തിനകത്തും പുറത്തും 104 കേന്ദ്രങ്ങളിലായി നടക്കുന്ന കുസാറ്റ‌് പരീക്ഷയിൽ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ‌്സുകളിലേക്കായി 32,493 വിദ്യാർഥികൾ പങ്കെടുക്കുന്നു. തിരുവനന്തപുരത്ത‌് പത്ത‌് കേന്ദ്രങ്ങളിൽ ബി ടെക്, ഇന്റഗ്രേറ്റഡ‌് കോഴ‌്സ‌് പ്രവേശനത്തിന‌് രണ്ടായിരത്തെണ്ണൂറോളം വിദ്യാർഥികൾ പരീക്ഷയെഴുതി. കംപ്യൂട്ടർ ലാബ‌് സൗകര്യമുള്ള എൻജിനിയറിങ‌് കാേളേജുകളിലാണ‌് ഓൺലൈനായി പരീക്ഷ നടക്കുന്നത‌്.
കുസെറ്റ‌് പരീക്ഷയ‌്ക്ക‌് സംസ്ഥാനമൊട്ടാകെ 11 കേന്ദ്രങ്ങളാണ‌് ഒരുക്കിയിരുന്നത‌്. എഴുതുന്നത‌് 28,263 വിദ്യാർഥികൾ. തിരുവനന്തപുരത്ത‌് തൈക്കാട‌് ഗവ. കോളേജ‌് ഓഫ‌് ടീച്ചർ എഡ്യൂക്കേഷനാണ‌് ഏക കേന്ദ്രം. ഇവിടെ ആദ്യദിനം എഴുതിയത‌് 1912 പേർ. ചൊവ്വാഴ‌്ച 1343പേർ എഴുതും. പത്ത‌് കേന്ദ്ര സർവകലാശാലകളിലെയും ബംഗളൂരു ഡോ. ബി ആർ അംബേദ്കർ സ്കൂൾ ഓഫ‌് ഇക്കണോമിക്സിലെയും ബിരുദ, ബിരുദാനന്തര, റിസർച്ച‌്, ഇന്റഗ്രേറ്റഡ‌് കോഴ‌്സുകളിലേക്കുമുള്ള പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയാണ‌് കുസെറ്റ‌്.
കുസെറ്റ‌് പ്രവേശനപരീക്ഷ മാറ്റാനാകില്ലെന്നുകാണിച്ച‌് സിയുകെ വൈസ‌് ചാൻസലർ കുസാറ്റ‌് വൈസ‌് ചാൻസലർക്ക‌് കത്തെഴുതിയിരുന്നു. എന്നാൽ ,ഒാൺലൈൻ പരീക്ഷയ‌്ക്കുള്ള കംപ്യൂട്ടർ സൗകര്യമടക്കമുള്ള സംവിധാനങ്ങൾ മുൻകൂട്ടി ബുക്ക‌് ചെയ‌്തിരുന്നതിനാൽ പരീക്ഷ മാറ്റാനാകില്ലെന്ന നിലപാടാണ‌് കുസാറ്റ‌് സ്വീകരിച്ചത‌്. മറ്റ‌് പരീക്ഷകളുടെ ടൈംടേബിൾ പരിഗണിച്ചാണ‌് കുസാറ്റ‌് തീയതി നിശ്ചയിച്ചതെന്നും മെയ‌് പകുതിയിൽ നടത്താനിരുന്ന കേന്ദ്രസർവകലാശാല പ്രവേശനപരീക്ഷ പിന്നീട‌് ഏപ്രിലിലേക്ക‌് മാറ്റി തീരുമാനിക്കുകയായിരുന്നെന്ന‌് കുസാറ്റ‌് വിശദീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..