20 April Saturday

വിഴിഞ്ഞത്ത്‌ സമരമോ കലാപനീക്കമോ

വെബ് ഡെസ്‌ക്‌Updated: Saturday Oct 29, 2022


തങ്ങൾക്ക്‌ ശരിയെന്ന്‌ തോന്നുന്ന കാര്യങ്ങളിൽ വ്യക്തികളും സംഘടനകളും  പ്രതിഷേധത്തിന്റെയും സമരത്തിന്റെയുംവഴി തെരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. എന്നാൽ, സ്ഥാപിത താൽപ്പര്യക്കാരുടെ കൈയിലെ ആയുധമായി ആരു മാറിയാലും  ജനാധിപത്യസമൂഹത്തിന്‌ അംഗീകരിക്കാനാകില്ല. വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രക്ഷോഭം 100  ദിവസം എത്തിയപ്പോൾ വ്യാപക അക്രമങ്ങളിലേക്ക് തിരിഞ്ഞത് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തം. കുറച്ചുനാളായി സമരത്തിന്‌ അവർ ആഗ്രഹിക്കുംവിധം വാർത്താപ്രാധാന്യം കിട്ടുന്നില്ലെന്ന തിരിച്ചറിവാണ്‌ കലാപസമാന അവസ്ഥയുണ്ടാക്കിയത്‌. പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കുംനേരെ ആസൂത്രിതവും സംഘടിതവുമായ അതിക്രമമാണ്‌ അഴിച്ചുവിട്ടതും.  പൊലീസിന്റെ ഭാഗത്തുനിന്ന്‌  ഒരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടം. വൈദികരടക്കമുള്ളവരാണ്‌ നേതൃത്വത്തിൽ ഉണ്ടായതെന്നതും ഗൗരവതരമാണ്‌. സ്ത്രീകൾ ഉൾപ്പെടെ അതിൽ ഭാഗഭാക്കാകുകയുംചെയ്‌തു. വനിതാമാധ്യമ പ്രവർത്തകർക്കുനേരെ അശ്ലീല പരാമർശങ്ങൾ ഉണ്ടായതും നീതീകരിക്കാവുന്നതല്ല. തെറിയഭിഷേകവും തരംതാണ മുദ്രാവാക്യങ്ങളും അന്തരീക്ഷം മലിനമാക്കി.  ‘വിമോചന’ സമരത്തിന്റെ പാഠപുസ്‌തകം ചിലർ  ഇപ്പോഴും  കൈയിൽ  കരുതുന്നുണ്ടോയെന്ന സംശയം ഉയർത്തുന്നതാണ്‌ സംഭവഗതികൾ. അതിന്റെ നായകരിലൊരാളായ ഫാ. ജോസഫ്‌ വടക്കൻ ‘എന്റെ കുതിപ്പും കിതപ്പും’ ആത്മകഥയിൽ അക്കാലത്തെ വഴിവിട്ടരീതികൾ സംബന്ധിച്ച്‌ ഏറ്റുപറയാൻ നിർബന്ധിതനായത്‌ മറക്കാതിരിക്കാം.

സംഘർഷദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ അക്രമം. ചാനൽ റിപ്പോർട്ടർമാരെയും കാമറാമാന്മാരെയും ഭീഷണിപ്പെടുത്താനും  കൈയേറ്റം ചെയ്യാനും തുനിഞ്ഞു. കല്ലേറിൽ  24 ന്യൂസിന്റെ ഡ്രൈവർക്ക് തലയ്ക്കു പരിക്കേറ്റു. അതിരുവിട്ടപ്പോൾ മാധ്യമപ്രവർത്തകർക്ക്‌ പിൻവലിയേണ്ടിവന്നു.  മുല്ലൂർ‐ വിഴിഞ്ഞം കവാടങ്ങൾ, മുതലപ്പൊഴി എന്നിവിടങ്ങളിലായിരുന്നു  പ്രതിഷേധം. മുല്ലൂരിലെ പ്രധാന കവാടത്തിന്റെ താഴ്‌ തകർത്തവർ പദ്ധതിപ്രദേശത്തേക്ക്‌ ഇരച്ചുകയറി. കടലിൽ വള്ളം കത്തിച്ചു. പൊലീസ് ബാരിക്കേഡുകൾ തകർക്കുകയും രണ്ട് ബാരിക്കേഡ്‌ കടലിൽ തള്ളുകയുംചെയ്‌തു. തുറമുഖനിർമാണം തടയരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് പദ്ധതിപ്രദേശത്ത്‌ അന്യായമായി കടന്നുള്ള ഉറഞ്ഞുതുള്ളൽ. കലാപ ശ്രമത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ  സമരവും വിശദീകരണ പരിപാടികളും  ശക്തിയാർജിക്കുകയാണ്. ആ വാർത്തകൾ മാധ്യമങ്ങൾ നൽകുന്നതാണ് വിഴിഞ്ഞം സമരക്കാരെ പ്രകോപിപ്പിച്ചത്‌. അക്രമത്തിനു പിന്നിലെ ഗൂഢാലോചനയെ അന്വേഷിച്ച്‌ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌  സമിതി  ആവശ്യപ്പെട്ടിരിക്കയാണ്‌. ഏഴ് ആവശ്യമുന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 30നു സമരം ആരംഭിച്ചത്. ഫിഷറീസ്‐  തുറമുഖ മന്ത്രിമാരുടെ  ഉപസമിതി പലവട്ടം പ്രക്ഷോഭകരുമായി  ചർച്ച നടത്തി. ലത്തീൻ അതിരൂപതാ നേതൃത്വവുമായി ക്ലിഫ് ഹൗസിൽ  മുഖ്യമന്ത്രി പിണറായി വിജയന്റെ  കൂടിക്കാഴ്‌ചയുമുണ്ടായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും  സമവായത്തിന്‌ മുന്നിട്ടിറങ്ങി. എന്നിട്ടും ഒത്തുതീർപ്പിന്‌ തയ്യാറാകാത്തത്‌ ദുരുപദിഷ്ടമാണ്‌.  അതേസമയം, പ്രതിപക്ഷം നിരുത്തരവാദപര രാഷ്ട്രീയമാണ്‌ പയറ്റുന്നത്‌. വസ്‌തുതകൾ മുഖവിലയ്‌ക്കെടുക്കാതെ എൽഡിഎഫ്‌ സർക്കാരിനെതിരെ വീണുകിട്ടുന്നതെല്ലാം എടുത്തെറിയുകയാണ്‌.

ഇത്തരം വസ്‌തുതകൾ സംശയരഹിതമായി തെളിയിക്കുന്നത്‌ സമരം കലാപം ലക്ഷ്യമിട്ടുള്ളതാണെന്നാണ്‌.  തുറമുഖ നിർമാണം നിർത്തി തീരശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന ആവശ്യമൊഴികെ മറ്റ് ആറെണ്ണവും സംസ്ഥാന സർക്കാർ അംഗീകരിച്ചു. പദ്ധതി നിർത്തണമെന്ന നിർദേശം നടപ്പാക്കാനാകാത്തതാണെന്ന്‌ പലപ്രാവശ്യം  നടത്തിയ ചർച്ചകളിൽ സർക്കാർ  വ്യക്തമാക്കിയിട്ടുമുണ്ട്‌. പക്ഷേ, ചർച്ചകളിൽ തീരുമാനം അറിയിക്കാമെന്ന്‌ പറഞ്ഞുപിരിയുന്ന നേതാക്കൾ  ആക്രോശങ്ങളോടെ  വീണ്ടും സമരമുഖത്ത്‌ സാന്നിധ്യമറിയിക്കുകയാണ്‌. കലാപം ആഗ്രഹിക്കുന്നവരും അല്ലാത്തവരുമെന്ന നിലയിൽ സമരക്കാർ രണ്ട്‌ തട്ടിലായിരിക്കുന്നു. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ നടപടിക്കൊപ്പംനിന്ന്‌ സമരം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം;  ഒപ്പം കലാപനീക്കങ്ങളിൽനിന്ന്‌ ഉടൻ പിന്തിരിയേണ്ടതുമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top