18 April Thursday

ആർഎസ്‌എസിന്റെ ഇരട്ടത്താപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2022

എല്ലാ മസ്‌ജിദിലും ശിവലിംഗം തിരയേണ്ടതില്ലെന്നും ജ്ഞാൻവാപി മസ്‌ജിദ്‌ സംബന്ധിച്ച തർക്കം ഹിന്ദുക്കളും മുസ്ലിങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നുമുള്ള ആർഎസ്‌എസ്‌ സർസംഘചാലകിന്റെ പ്രസ്താവന വൻ പ്രാധാന്യത്തോടെയാണ്‌ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തത്‌. അനുരഞ്ജനത്തിന്റെയും സമവായത്തിന്റെയും രീതിയിലേക്ക്‌ സംഘപരിവാർ മാറുന്നുവെന്നും ഇത്‌ പ്രതീക്ഷ ഉണർത്തുന്നുവെന്നുമാണ്‌ വിശകലനം. എന്നാൽ, മോഹൻ ഭാഗവതിന്റെ പ്രസ്‌താവന സൂക്ഷ്‌മമായി വായിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്ന കാര്യം ആർഎസ്‌എസിന്റെ സ്വതസിദ്ധമായ ഇരട്ടത്താപ്പാണ്‌ അതിലടങ്ങിയിട്ടുള്ളത്‌ എന്നാണ്‌. എല്ലാ മസ്‌ജിദിലും ശിവലിംഗ പരിശോധന വേണ്ടെന്നുപറയുന്ന മോഹൻ ഭാഗവത്‌ താൻ നടത്തിയ പ്രസ്‌താവന ആത്മാർഥതയോടെയാണ്‌ നടത്തിയതെങ്കിൽ ആദ്യം ചെയ്യേണ്ടിയിരുന്നത്‌ ജ്ഞാൻവാപി മസ്‌ജിദിൽ ശിവലിംഗം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘപരിവാർ സംഘടനകളും വ്യക്തികളും കോടതികളിൽ നൽകിയ ഹർജികൾ പിൻവലിക്കാൻ തയ്യാറാകണമെന്നായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, കേസ്‌ തുടരണമെന്ന വ്യക്തമായ സന്ദേശമാണ്‌ ഭാഗവത്‌ നൽകിയത്‌.

ജ്ഞാൻവാപി മസ്‌ജിദ്‌ സംബന്ധിച്ച തർക്കം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അതിന്‌ സാധ്യമായില്ലെങ്കിൽ കോടതി വിധി അംഗീകരിക്കണമെന്നുമാണ്‌ ഭാഗവത്‌ പറഞ്ഞത്‌. ബാബ്‌റി മസ്‌ജിദ്‌ വിഷയത്തിൽ കൈക്കൊണ്ട നടപടികൾ അതേപടി തുടരുകയാണ്‌ ആർഎസ്‌എസും സംഘപരിവാറും. ജ്ഞാൻവാപി കഴിഞ്ഞാൽ മഥുരയിലെ ഷാഹി ഈദ്‌ഗാഹ്‌. അത്‌ കഴിഞ്ഞാൽ സംഘപരിവാർ അവകാശവാദമുന്നയിക്കുന്ന പതിനായിരക്കണക്കിന്‌ പള്ളികൾ വേറെയും. രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളിലേക്ക്‌ വർഗീയവിഷവിത്തുകൾ വിതയ്‌ക്കാനുള്ള മാർഗമാണ്‌ ഇതുവഴി സംഘപരിവാർ തുറക്കുന്നത്‌.

ബാബ്‌റി മസ്‌ജിദ്‌ വിഷയത്തിൽ തൽസ്ഥിതി തുടരണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ അത്‌ തകർത്തത്‌ ഭാഗവത്‌ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിൽപ്പെട്ടവർ തന്നെയാണ്‌. അത്‌ തെറ്റായിപ്പോയെന്ന്‌ പറയാൻ ഇതുവരെയും ഇക്കൂട്ടർ തയ്യാറായിട്ടില്ല. വിധി തങ്ങൾക്ക്‌ അനുകൂലമാകുന്നതുവരെയും അത്‌ ലംഘിക്കുക എന്നതാണ്‌ സംഘപരിവാറിന്റെ രീതി. രാമക്ഷേത്ര നിർമാണത്തിനുശേഷം മറ്റ്‌ മസ്‌ജിദുകൾ പിടിച്ചടക്കാൻ ശ്രമങ്ങളുണ്ടാകില്ലെന്ന്‌ പറഞ്ഞതും ഇതേ സംഘപരിവാർ സംഘടനകൾ തന്നെയാണ്‌. എന്നാൽ, കഴിഞ്ഞ ദിവസം ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പറഞ്ഞത്‌ എന്തായിരുന്നു? അയോധ്യ ഉണർന്നപ്പോൾ കാശിയും മഥുരയും ഉണരുകയാണെന്ന്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്തപ്പോൾ അദ്വാനിയും കൂട്ടരും ഉയർത്തിയ ‘യേ തോ കേവൽ ജംകി ഹേ, കാശി മഥുര ബാക്കി ഹേ’ എന്ന മുദ്രാവാക്യം തന്നെയാണ്‌ യോഗി ആദിത്യനാഥും ആവർത്തിക്കുന്നത്‌. സ്വാതന്ത്ര്യം കിട്ടുന്ന സമയത്തെ തൽസ്ഥിതി തുടരണമെന്ന ആരാധനാലയ നിയമത്തെ വിവിധ കോടതികളിൽ ചോദ്യം ചെയ്യുന്നതും ഇതേ സംഘപരിവാർ തന്നെയാണ്‌.

എന്തിനധികം പറയുന്നു. മോഹൻഭാഗവത്‌ ഇറക്കിയ പ്രസ്‌താവനയുടെ മഷി ഉണങ്ങുന്നതിനു മുമ്പാണ്‌ കർണാടകത്തിലെ ശ്രീരംഗപട്ടണത്തെ ജാമിയ മസ്‌ജിദ്‌ ഹിന്ദുക്കൾക്ക്‌ ആരാധന നടത്താനായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട്‌ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദളും ‘ശ്രീരംഗപട്ടണം ചലോ’ റാലി നടത്തിയത്‌. 18–-ാം  നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ, ഹനുമാൻ ക്ഷേത്രം തകർത്താണ്‌ ജാമിയ മസ്‌ജിദ്‌ നിർമിച്ചതെന്നു പറഞ്ഞാണ്‌ ഈ കലാപ നീക്കം.

എല്ലാ മസ്‌ജിദിനുള്ളിലും ശിവലിംഗം തിരയേണ്ടതില്ലെന്നു പറയുന്ന ഭാഗവത്‌ എന്തുകൊണ്ടാണ്‌ ശ്രീരംഗപട്ടണത്തെ വിഎച്ച്‌പി നീക്കം ഉപേക്ഷിക്കണമെന്ന്‌ പറയാത്തത്. അതിനുള്ള കാരണം വ്യക്തമാണ്‌. അന്താരാഷ്ട്രവേദികളിലും മറ്റും ഇന്ത്യക്കെതിരെ ന്യൂനപക്ഷവേട്ട, മനുഷ്യാവകാശലംഘനം  തുടങ്ങിയ ആരോപണങ്ങൾ ശക്തമായി ഉയരുന്നുണ്ട്‌. മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഭീഷണിയിലാണെന്ന്‌ മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കൻ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട്‌ പുറത്തിറക്കിക്കൊണ്ട്‌ അമേരിക്കൻ സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റ്‌ ആന്റണി ബ്ലിങ്കൻ കുറ്റപ്പെടുത്തുകയുണ്ടായി. രണ്ട്‌ മാസത്തിനുള്ളിൽ രണ്ടാം തവണയാണ്‌ ഈ അമേരിക്കൻ കുറ്റപ്പെടുത്തൽ. ഏതായാലും സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട്‌ പുറത്തുവിട്ട അതേദിവസമാണ്‌ മോഹൻ ഭാഗവതിന്റെയും പ്രസ്‌താവന വന്നത്‌. ഇത്‌ യാദൃച്ഛികമാണെന്ന്‌ കരുതാനാകില്ല. അതായത്‌, മോദി സർക്കാരിനെ രക്ഷിക്കാനുള്ള ആർഎസ്‌എസിന്റെ ശ്രമമായി മാത്രമേ മോഹൻ ഭാഗവതിന്റെ പ്രസ്‌താവനയെ കാണേണ്ടതുള്ളൂ. അതിൽ മനംമാറ്റത്തിന്റെയോ അനുരഞ്ജനത്തിന്റെയോ ഒരു കണികപോലുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top