17 April Wednesday

ആഘോഷങ്ങളിലും സംഘപരിവാറിന്റെ വർഗീയത

വെബ് ഡെസ്‌ക്‌Updated: Monday Apr 3, 2023


വിശ്വാസികൾ ആരാധിക്കുന്ന ദേവീദേവന്മാരുടെ പേരിൽ  കലാപത്തിന്‌ ശ്രമിക്കുകയും ജനങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും അശാന്തി പടർത്തുകയും ചെയ്യുന്നത്‌ ശരിയാണോ എന്ന ചോദ്യം ഓരോ ഇന്ത്യക്കാരനും ഉയർത്തേണ്ട സമയമാണിത്‌. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട്‌ രാജ്യത്തെമ്പാടും സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന അക്രമപരമ്പരകളാണ്‌ ഇത്തരമൊരു ചോദ്യം ഉയർത്താൻ പ്രേരിപ്പിക്കുന്നത്‌. എട്ട്‌ സംസ്ഥാനങ്ങളിലെ ഒരു ഡസനിലധികം നഗരങ്ങളിലാണ്‌ രാമനവമി ആഘോഷങ്ങളുടെ മറവിൽ വർഗീയ സംഘർഷങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്‌.

രാജ്യത്ത്‌ ദശാബ്‌ദങ്ങളായി രാമനവമി ആഘോഷം നടക്കാറുണ്ട്‌. ഇഷ്ടപ്പെട്ട ദേവീദേവന്മാരെ പൂജിച്ചും മധുരം പങ്കുവച്ചും രാമനവമി ആഘോഷിക്കുന്നതാണ്‌ പതിവ്‌. മത–-ജാതി വ്യത്യാസമില്ലാതെ ജനങ്ങൾ ഈ ആഘോഷങ്ങളുടെ ഭാഗമാകാറുണ്ട്‌. രാമനവമിയുമായി ബന്ധപ്പെട്ട്‌ ശോഭായാത്രകളൊന്നും നേരത്തേ നടക്കാറുണ്ടായിരുന്നില്ല. എന്നാൽ, വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ഏറ്റവും നല്ല മാർഗമാണ്‌ മതപരമായ ആഘോഷങ്ങളും ഘോഷയാത്രയുമെന്ന്‌ സംഘപരിവാർ തിരിച്ചറിഞ്ഞതോടെയാണ്‌ അവ പതിവായത്‌. 1967ൽ നടന്ന റാഞ്ചി വർഗീയകലാപംമുതലാണ്‌ ഇത്‌ പ്രകടമായത്‌ എന്നുപറയാം. 1978ലെ ജംഷഡ്‌പുർ വർഗീയ കലാപത്തിനും 1989ലെ ഹസാരിബാഗ്‌, കോട്ട വർഗീയ കലാപങ്ങൾക്കും കാരണമായത്‌ രാമനവമിയുമായി ബന്ധപ്പെട്ട ഘോഷയാത്രയാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

വർഗീയ കലാപത്തിന്‌ തിരികൊളുത്തി ധ്രുവീകരണം സൃഷ്ടിക്കുകയും അത്‌ രാഷ്ട്രീയ വിപുലീകരണത്തിനും വോട്ട്‌ വർധിപ്പിക്കാനും ഉപയോഗിക്കുകയെന്നത്‌ സംഘപരിവാർ സംഘടനകളുടെ തന്ത്രമാണ്‌. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരമേറ്റതോടെ രാമനവമി ആഘോഷത്തെ സംഘപരിവാർ വർഗീയകലാപങ്ങളുടെയും സംഘർഷങ്ങളുടെയും വേദിയാക്കി മാറ്റി. വിഎച്ച്പി, ബജ്‌രംഗ്‌ദൾ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്‌ രാമനവമി, ദുർഗാപൂജ, വിജയദശമി ആഘോഷങ്ങളും ശോഭായാത്രകളും വർഗീയധ്രുവീകരണത്തിനുള്ള ഉപാധികളാക്കി മാറ്റപ്പെട്ടത്‌. ഇതിനായി പല മാർഗങ്ങളും അവർ ബോധപൂർവം അവലംബിക്കുന്നതായി കാണാം. പൊലീസിന്റെ അനുവാദം മുൻകൂട്ടി വാങ്ങാതെ തന്നെ മുസ്ലീം ജനവിഭാഗം താമസിക്കുന്ന ഇടങ്ങളിലൂടെയും മസ്‌ജിദുകളും ദർഗയും നിലകൊള്ളുന്നിടങ്ങളിലൂടെയും ശോഭായാത്ര നയിക്കുക, പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിക്കുക, വാളുകളും ഹോക്കി സ്റ്റിക്കുകളും വടികളും തോക്കും മറ്റും പ്രദർശിപ്പിക്കുക തുടങ്ങി എങ്ങനെയും സംഘർഷം സൃഷ്ടിക്കാനുള്ള ചേരുവകളാണ്‌ സംഘപരിവാർ സംഘടനകളാൽ നയിക്കപ്പെടുന്ന ഘോഷയാത്രകളിൽ കാണാനാകുന്നത്‌. ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികൾക്കിടയിൽ മുസ്ലിം എന്നൊരു പൊതുശത്രുവിനെ സൃഷ്ടിക്കാനുള്ള ആർഎസ്‌എസ്‌ അജൻഡയുടെ ഭാഗമായാണ്‌ ഈ നീക്കം.

ഹിന്ദുവിശ്വാസികൾ ആരാധിക്കുന്ന ശ്രീരാമന്റെ പേരിലാണ്‌ ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടതും ആ സ്ഥലത്ത്‌ ശ്രീരാമക്ഷേത്രം നിർമിക്കുന്നതും. പൊതുതെരഞ്ഞെടുപ്പിനുമുമ്പ്‌ അയോധ്യയിലെ രാമക്ഷേത്രം തുറക്കുമെന്നാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. എന്നാൽ, ഇതോടെ ശ്രീരാമനെ മുൻനിർത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പ്‌ സംഘപരിവാർ സംഘടനകൾ അവസാനിപ്പിക്കില്ലെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ്‌ എല്ലാവർഷവും രാമനവമിയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന വർഗീയ കലാപങ്ങൾ. ഓരോ വർഷവും ഈ വർഗീയ കലാപങ്ങളുടെ വ്യാപ്‌തി വർധിക്കുകയാണ്‌. വർഗീയ സംഘർഷങ്ങൾ ഇതുവരെയും നടക്കാത്ത സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും അത്‌ വ്യാപിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമായാണ്‌ രാമനവമി ആഘോഷങ്ങളെ സംഘപരിവാർ കാണുന്നത്‌. ഭൂരിപക്ഷമതക്കാരുടെ വോട്ട്‌ പെട്ടിയിലാക്കാൻ ഏറ്റവും നല്ല മാർഗം വർഗീയധ്രുവീകരണമാണെന്ന്‌ മനസ്സിലാക്കിയ ബിജെപി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന്‌ ഭരണമുള്ള സംസ്ഥാനങ്ങളിലുമാണ്‌ സംഘർഷമുണ്ടാക്കാൻ പ്രധാനമായും ശ്രമിച്ചത്‌. അതായത്‌ ശ്രീരാമന്റെ പേരിലുള്ള വർഗീയധ്രുവീകരണ ശ്രമങ്ങൾ നിർബാധം തുടരുമെന്ന വ്യക്തമായ സന്ദേശമാണ്‌ ആർഎസ്‌എസും ബിജെപിയും നൽകുന്നത്‌. വിശ്വാസത്തെയും ഭക്തിയെയും ആയുധമണിയിച്ച്‌ എങ്ങനെ രാഷ്ട്രീയ ലാഭംകൊയ്യാമെന്ന പരീക്ഷണമാണ്‌  ആർഎസ്‌എസും ബിജെപിയും നടത്തുന്നത്‌. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യവിശ്വാസികളും പ്രസ്ഥാനങ്ങളും ബിജെപിയുടെ ഈ കുത്സിത നീക്കത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരണം. ഇത്‌ തിരിച്ചറിയാൻ യഥാർഥ വിശ്വാസികൾക്കും ജനങ്ങൾക്കും കഴിയേണ്ടതുണ്ട്‌. എങ്കിൽ മാത്രമേ ഈ ശക്തികളെ പരാജയപ്പെടുത്താൻ കഴിയൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top