24 April Wednesday

കോൺഗ്രസ്‌ തകർച്ച പൂർണമാക്കാൻ പപ്പു സ്‌ട്രൈക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019


കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നു. അമ്മയും മുത്തശ്ശിയും സ്വീകരിച്ച ദ്വിമണ്ഡല മത്സരത്തിനാണ് ഇപ്പോൾ രാഹുൽ ഗാന്ധിയും തയ്യാറായിട്ടുള്ളത്. രാഹുലിന്റെ ഈ മത്സരം പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഗാന്ധി കുടുംബത്തിന് ഒപ്പംനിന്ന അമേഠിയിൽ പരാജയഭീതികൊണ്ടാണ് ഇക്കുറി രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ല. 1980ൽ സഞ്ജയ്ഗാന്ധി ജയിച്ചതുമുതൽ ഒരു തവണ ഒഴികെ(1998–-99) കോൺഗ്രസുകാർമാത്രം ജയിച്ച മണ്ഡലമാണ് അമേഠി. എന്നാൽ, കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ ഭൂരിപക്ഷത്തിൽ രണ്ടുലക്ഷം വോട്ടിന്റെ കുറവാണുണ്ടായത്. ഇക്കുറി അതിനിയും ഇടിഞ്ഞാൽ നാണംകെട്ട തോൽവി ഉണ്ടാകുമെന്നുറപ്പാണ്. മാത്രമല്ല, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠി ലോക‌്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലത്തിലും കോൺഗ്രസ് തോറ്റമ്പി. നെഹ്റു കുടുംബത്തിന്റെ പോക്കറ്റ‌്ബറോവിൽ തോറ്റാൽ മുഖം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മത്സരിച്ച് ജയിക്കാൻ രാഹുലിനും കോൺഗ്രസിനും സുരക്ഷിതമായ ഒരു മണ്ഡലംപോലും ഉത്തരേന്ത്യയിൽ ഇല്ലെന്നതാണ് വാസ‌്തവം. അതിനാലാണ് ഇന്ദിര ഗാന്ധിയെയും സോണിയയെയും അനുകരിച്ച് രാഹുൽ ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക് വന്നത്. എന്നാൽ, ഉത്തരേന്ത്യ പോലെതന്നെ കോൺഗ്രസിന് ദക്ഷിണേന്ത്യയും ഇന്ന് മരുഭൂമിയാണ്.

1970 കൾവരെ കോൺഗ്രസിന്റെ കോട്ടയായിരുന്ന തമിഴ്നാട്ടിലും  ആന്ധ്രയിലും ഇപ്പോൾ കോൺഗ്രസിന് എത്ര എംപിമാരാണുള്ളത്? 42 ൽ 39 വരെ സീറ്റ് നേടിയിരുന്നു അവിഭക്ത ആന്ധ്രയിൽ കോൺഗ്രസിന് എത്ര എംപിമാരുണ്ടെന്ന് കോൺഗ്രസുകാർ കണക്കുകൂട്ടിവയ‌്ക്കുന്നത് നല്ലതായിരിക്കും. 1967ൽ അധികാരം നഷ്ടപ്പെട്ടശേഷം തമിഴ്നാട്ടിൽ അധികാരത്തിൽ വരാൻ കോൺഗ്രസിന് ഇന്നുവരെ കഴിഞ്ഞിട്ടുണ്ടോ? രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ ആന്റണി പറയുന്നത‌് കേട്ടു, രാഹുൽ ഗാന്ധിയുടെ രംഗപ്രവേശത്തോടെ കേരളത്തിൽ കോൺഗ്രസ് തരംഗം അലയടിക്കുമെന്ന്. എല്ലാ ബഹുമാനവും നിലനിർത്തിത്തന്നെ ആന്റണിയോട് ചോദിക്കട്ടെ രാഹുൽ അമേഠിയിൽ മത്സരിച്ചപ്പോൾ ഉത്തരേന്ത്യയിൽ പോകട്ടെ ഉത്തർപ്രദേശിൽ എന്ത് തരംഗമാണ് ആഞ്ഞുവീശിയത്. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ അമേഠി കഴിഞ്ഞാൽ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് ജയിച്ചത്. മധ്യപ്രദേശിലും രണ്ട് സീറ്റ് മാത്രം. ഗുജറാത്തിലും രാജസ്ഥാനിലും ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും വട്ടപ്പൂജ്യം. എവിടെയും വിജയസാധ്യത ഇല്ലാത്തതുകൊണ്ടുതന്നെയാണ് വയനാടൻ ചുരം കയറാൻ രാഹുൽ ഗാന്ധി തയ്യാറായത്. 1984 ൽ 543 ൽ 404 സീറ്റ് കിട്ടിയ കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത് 29 സംസ്ഥാനങ്ങളിൽനിന്ന‌ും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമായി 44 സീറ്റുമാത്രമാണ്.   രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ. ഈ തകർച്ച തടയാൻ കിഴക്കൻ യുപിയിൽ പ്രിയങ്കയെ ഇറക്കിയെങ്കിലും അതും ഗുണംപിടിക്കുന്നില്ലെന്നല്ലേ രാഹുലിന്റെ ഒളിച്ചോട്ടം വിളിച്ചുപറയുന്നത്. ഗതികേടിന്റെ ഭാഗമായാണ‌് വയനാട്ടിലേക്ക് വരുന്നതെന്ന് സാരം.

വയനാട്ടിലും കോൺഗ്രസിന്റെ വോട്ടിനേക്കാൾ ന്യുനപക്ഷത്തിന്റെ വോട്ടിലാണ് രാഹുലിന്റെ കണ്ണ്. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാട്. എന്നാൽ, തന്റെ കർമഭൂമി അമേഠിയാണെന്നും ആ സീറ്റായിരിക്കും ജയിച്ചാൽ താൻ നിലനിർത്തുകയെന്നും പ്രഖ്യാപിച്ച ഒരാൾക്ക് എന്തിനുവേണ്ടി വയനാട്ടിലെ വോട്ടർമാർ വോട്ട് ചെയ്യണം. കേരളത്തിലെ ന്യുനപക്ഷത്തെ  പറ്റിക്കാൻ ഈ ചെപ്പടിവിദ്യകൊണ്ടാകില്ല. രാജ്യത്ത് ബിജെപിയെ വെള്ളവും വളവും നൽകി വളർത്തിയത് കോൺഗ്രസാണെന്ന് എല്ലാവർക്കുമറിയാം.  അയോധ്യയിലെ തർക്കസ്ഥലം ആരാധനയ‌്ക്കായി ഹിന്ദുക്കൾക്ക് തുറന്നുകൊടുത്തതും അയോധ്യയിൽ ശിലാന്യാസം അനുവദിച്ചതും ബാബ‌്റിമസ്ജിദ് തകർക്കപ്പെട്ടതും കോൺഗ്രസിന്റെ ഭരണകാലത്തായിരുന്നു.  അയോധ്യയിൽനിന്ന‌് തെരഞ്ഞെടുപ്പ‌ു പ്രചാരണത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധിയാണെന്ന കാര്യവും മറക്കാറായിട്ടില്ല. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള രംഗനാഥമിശ്ര കമീഷനും സച്ചാർസമിതി റിപ്പോർട്ടും നടപ്പാക്കാൻ കോൺഗ്രസ‌് ഒരു ശുഷ‌്കാന്തിയും കാട്ടിയില്ല.  ബിജെപിയെ തോൽപ്പിക്കുക എന്ന വാശിയോടെ പ്രവർത്തിക്കുന്നതിനുപകരം അവരുടെ ഹിന്ദുത്വ ആശയത്തെ ഏറിയോ കുറഞ്ഞോ സ്വീകരിക്കുന്നതും ഇവർ തന്നെയാണ്. രാഹുൽ ഗാന്ധി പൂണൂലിട്ട  ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും പറഞ്ഞത് കോൺഗ്രസ് നേതൃത്വം തന്നെയാണ്.  ഗുജറാത്തിൽ 26 പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തപ്പോൾ 30 ക്ഷേത്രത്തിലാണ് കയറിയിറങ്ങിയത്. ബിജെപിയേക്കാൾ ഹിന്ദുതാൽപ്പര്യം സംരക്ഷിക്കുന്നവരാണെന്ന് ആവർത്തിക്കുന്ന രാഹുൽ ഗാന്ധിയാണിപ്പോൾ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് മുസ്ലിംലീഗിന്റെ കാലിൽ വീഴുന്നത്.  ആ മുസ്ലിംലീഗാകട്ടെ എസ്ഡിപിഐ എന്ന തീവ്രാദപ്രസ്ഥാനത്തിന്റെ പിന്നാലെയാണ്. ഒരു ദേശീയ രാഷ്ട്രീയ കക്ഷിയുടെ ഗതികേടിന്റെ അങ്ങേയറ്റമാണിത്. 

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലൂടെ കോൺഗ്രസ് നൽകുന്ന സന്ദേശമെന്താണ് എന്ന് സീതാറാം യെച്ചൂരിയുടെയും പിണറായി വിജയന്റെയും ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കോൺഗ്രസിനുണ്ട്.  മാലോകർക്ക് മുഴുവൻ അറിയുന്ന കാര്യമാണ് ബിജെപിക്കും അവരെ നിയന്ത്രിക്കുന്ന ആർഎസ്എസിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷവും എന്നുള്ളത്. ബിജെപിയെയാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നതെങ്കിൽ അദ്ദേഹം മത്സരിക്കേണ്ടത് ഒരിക്കലും കേരളത്തിലല്ല. ഇന്നുവരെ ലോക‌്സഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് കഴിയാത്ത സംസ്ഥാനമാണിത്.  കേരളത്തിൽ എന്നും പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. അപ്പോൾ രാഹുൽ ഗാന്ധി മത്സരിക്കുന്നത് എൽഡിഎഫിനോടാണ് എന്നർഥം. കോൺഗ്രസ് അധ്യക്ഷൻതന്നെ ഇടതുപക്ഷത്തോട് മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ പ്രധാനശത്രു ഇടതുപക്ഷമാണെന്ന് വരുന്നു. അങ്ങനെയുള്ള ഒരു നേതാവിനും രാഷ്ട്രീയ പ്രസ്ഥാനത്തിനും എങ്ങനെയാണ് ബിജെപിയെ ദേശീയമായി നേരിടാനാകുക? അമേഠിയെന്ന ഒരു മണ‌്ഡലത്തിൽപോലും ബിജെപിയെ നേരിട്ട് തോൽപ്പിക്കാൻ ആത്മവിശ്വാസമില്ലാത്ത ഒരു നേതാവിന് എങ്ങനെയാണ് ബിജെപി വിരുദ്ധ സഖ്യത്തിന്റെ നേതാവാകാൻ കഴിയുക. പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി ശോചനീയമാകുമെന്നതിന്റെ വ്യക്തമായ സൂചനയായി മാത്രമേ രാഹുലിന്റെ വയനാടൻ മത്സരത്തെ നോക്കിക്കാണാൻ കഴിയൂ. കോൺഗ്രസിന് മേൽകൈ ഇല്ലാത്ത ഒരു ബിജെപി വിരുദ്ധ സഖ്യത്തിലേക്കാണ് ദേശീയ രാഷ്ട്രീയം നീങ്ങുന്നതെന്നർഥം. ബിജെപിയെ അവരുടെ തട്ടകത്തിൽ നേരിടാനാകാതെ, അതിനുള്ള വീറും വാശിയും കാണിക്കാതെ ഒളിച്ചോടുന്ന രാഹുലിന്റെ രാഷ്ട്രീയതന്ത്രം അദ്ദേഹം ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നതിന്റെ പ്രഖ്യാപനമാണ്.  ഒരു നനഞ്ഞ പടക്കമായി മാത്രമേ ഈ മത്സരത്തെ കാണാനാകൂ. ആലങ്കാരികമായി പറഞ്ഞാൽ ഒരു പപ്പുസ്ട്രൈക്ക് ആണ് കോൺഗ്രസിന്റേത്.  അത് അവരുടെ നാശം പൂർണമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top