മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന റാഫേല്‍ വിമാന ഇടപാടെന്ന വന്‍ അഴിമതിയുടെ വിവരങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. താന്‍ അഴിമതി നടത്തുകയില്ല, ആരെയും അഴിമതി നടത്താന്‍ അനുവദിക്കുകയുമില്ല എന്ന് ആണയിട്ടുകൊണ്ട് അധികാരമേറിയ മോഡിസര്‍ക്കാരാണ് ഈ വന്‍ കുംഭകോണത്തിന്റെ നടുവിലുള്ളത്. സര്‍ക്കാര്‍- കോര്‍പറേറ്റ് കൂട്ടുകെട്ടില്‍നിന്നാണ് ഈ അഴിമതിയുടെയും ഉല്‍പ്പത്തിയെന്ന് കാണാം. ഫ്രഞ്ച് കമ്പനിയായ ദാസ്സൂദ് ഏവിയേഷന്റേതാണ് റാഫേല്‍ വിമാനങ്ങള്‍. രണ്ട് എന്‍ജിനുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനമാണിത്. ആണവായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയും ഈ വിമാനങ്ങള്‍ക്കുണ്ട്. വിദേശത്തുനിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ 2007ലാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി ഏഴ് സ്ക്വാഡ്രണ്‍ അഥവാ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. ഒടുവില്‍ ഫ്രാന്‍സിലെ ദാസ്സൂദ് റാഫേലുമായി 2012ലാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്്. ഇതനുസരിച്ച് 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മിച്ചുനല്‍കും. ബാക്കി 108 വിമാനങ്ങള്‍ ബംഗളൂരുവിലെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎല്‍) ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ചുനല്‍കും. വിമാനനിര്‍മാണത്തിന്റെ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയായിരുന്നു. അന്ന് 10.2 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ഏകദേശം 54,000 കോടി രൂപയുടേത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 മാര്‍ച്ചില്‍ ദാസ്സൂദും എച്ച്എഎല്ലും വര്‍ക് ഷെയര്‍ കരാറും ഒപ്പിട്ടു.
മോഡിസര്‍ക്കാര്‍ അധികാരമേറി ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് കരാര്‍ തകിടംമറിഞ്ഞത്. 2015 ഏപ്രില്‍ പത്തിനാണ് മോഡി പാരീസ് സന്ദര്‍ശിച്ചത്. മുന്‍ കരാറിനുപകരം പുതിയ കരാര്‍ എത്തിയെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് ദാസ്സൂദ് കമ്പനി 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കും. എന്നാല്‍, മുന്‍ കരാറിലുണ്ടായിരുന്ന സാങ്കേതികവിദ്യാ കൈമാറ്റം പുതിയ കരാറില്‍ ഇല്ല. 59,000 കോടി രൂപയുടേതാണ് കരാര്‍. 28 സിംഗിള്‍ സീറ്റ് വിമാനങ്ങളും എട്ട് ഇരട്ടസീറ്റ് വിമാനങ്ങളുമാണ് ദാസ്സൂദ് പൂര്‍ണമായും നിര്‍മിച്ചുനല്‍കുക. 2016 സെപ്തംബര്‍ 23ന് പുതിയ കരാര്‍ ഒപ്പുവച്ചു. കൃത്യം പത്തുദിവസത്തിനുശേഷം ദാസ്സൂദ് ഏവിയേഷന്‍സും റിലയന്‍സ് എയ്റോസ്പേസും ചേര്‍ന്ന് സംയുക്തസംരംഭത്തിനും തുടക്കമിട്ടു. കരാറനുസരിച്ച് കരാര്‍ തുകയുടെ പകുതിയോളം നിര്‍മാണപ്രവൃത്തികള്‍ (30,000 കോടി രൂപ വരുന്ന തുകയുടെ) ഈ സംയുക്തസംരംഭമാണ് ഏറ്റെടുത്ത് നടത്തുക. വിമാനങ്ങളുടെ ഘടന, ഇലക്ട്രോണിക് സംവിധാനം, എന്‍ജിന്‍ തുടങ്ങിയവയായിരിക്കും നിര്‍മിക്കുക. അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയായിരുന്നു പുതിയ കരാര്‍.
കരാറിനെ ന്യായീകരിക്കാനായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മുന്നോട്ടുവയ്ക്കുന്ന ഓരോ ന്യായവാദവും ഖണ്ഡിക്കപ്പെടുകയാണ്. ഒന്നാമതായി, വ്യോമസേനയുടെ അത്യാവശ്യം പരിഗണിച്ചാണ് 126 വിമാനങ്ങള്‍ വാങ്ങാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അത് മുപ്പത്താറായി പെട്ടെന്ന് ചുരുക്കുന്നത് വ്യോമസേനയെ ദുര്‍ബലമാക്കുകയല്ലേ ചെയ്യുക? പുതിയ കരാറിനുശേഷവും വ്യോമസേന ആവര്‍ത്തിക്കുന്നത് കൂടുതല്‍ വിമാനങ്ങള്‍ വേണമെന്നുതന്നെയാണ്. ഇവരുടെ ആവശ്യത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ 126 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഉറച്ചുനില്‍ക്കുകയായിരുന്നില്ലേ വേണ്ടത്?
രണ്ടാമതായി, വിമാനത്തിന്റെ വിലയെന്താണെന്ന വിഷയമാണ്. യുപിഎ കാലത്ത് ഒപ്പിട്ട കരാറിനേക്കാളും കുറഞ്ഞ വിലയ്ക്കാണ്് കരാര്‍ ഒപ്പിട്ടതെന്നാണ് വ്യോമസേന മേധാവി അടുത്തയിടെ അറിയിച്ചത്. ആദ്യം 29,000 കോടിക്കാണ് കരാര്‍ ഒപ്പിട്ടതെന്നാണ് പ്രതിരോധകേന്ദ്രങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവ്സ് ലെ ബ്രെയാന്‍ ഇന്ത്യയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി കരാര്‍ തുക 59,000 കോടി രൂപയാക്കി. ഇതോടെയാണ് കരാര്‍ തുക യുപിഎ കാലത്തേക്കാളും 5000 കോടി അധികമാണ് 36 വിമാനത്തിന് നല്‍കുന്നതെന്ന് പുറംലോകം അറിഞ്ഞത്. അതായത്, യുപിഎ കാലത്തെ കരാറനുസരിച്ച് ഒരു വിമാനത്തിന് ശരാശരി 525 കോടി രൂപയാണ് വിലയെങ്കില്‍ പുതിയ കരാറനുസരിച്ച് ഒരു വിമാനത്തിന് 1600 കോടിമുതല്‍ 1700 കോടി രൂപവരെയാണ് വില. ഏകദേശം മൂന്നിരട്ടി വിലയ്ക്കാണ് കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. ഇത്രയും വലിയ വില നല്‍കുമ്പോഴും വിമാനനിര്‍മാണത്തിന്റെ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നില്ല എന്ന വസ്തുതയും കണക്കിലെടുത്താല്‍ നഷ്ടം ഭീമമാണെന്നര്‍ഥം.
സര്‍ക്കാര്‍ ഖജനാവിന് ഇത്രയും വലിയ നഷ്ടമുണ്ടാക്കുന്ന ഈ കരാറിലെത്താന്‍ മോഡിക്ക് പ്രചോദനമായത് എന്താണ്? അത് മനസ്സിലാക്കണമെങ്കില്‍ മോഡിയുടെ ഫ്രഞ്ച് സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ അനുഗമിച്ചവരുടെ പട്ടികകൂടി പരിശോധിക്കണം. അതില്‍ ഒന്നാമത് അനില്‍ അംബാനിയാണ്. റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിന്റെ ഉടമ. പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം തുടങ്ങിയ വേളയില്‍ വന്‍ കരാറുകള്‍ ലക്ഷ്യമാക്കി രൂപീകരിച്ച കമ്പനിയാണിത്. ദാസ്സൂദിന്റെ എച്ച്എഎല്ലുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ച് തന്റെ കമ്പനിയുമായി ഇടപാടുണ്ടാക്കുന്നതിന് ചരടുവലിക്കുന്നതിനാണ് അനില്‍ അംബാനി മോഡിയുമൊത്ത് പാരീസിലെത്തിയത്. ദാസ്സൂദുമായും ഈ ഘട്ടത്തില്‍ അനില്‍ അംബാനി ചര്‍ച്ച നടത്തിയിരുന്നു. പൊതുമേഖലയെ ഇകഴ്ത്തി സ്വകാര്യമേഖലയെ വാഴ്ത്തുക എന്നതാണ് മോഡിയുടെ രാഷ്ട്രീയമെന്നര്‍ഥം. പൊതുമേഖലയ്ക്ക് കഴിവില്ലാത്തതുകൊണ്ട് സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നുവെന്നാണ് ന്യായീകരണം. വിമാനനിര്‍മാണമേഖലയില്‍ 70 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എഎല്‍. തേജസ് ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുതന്നെ എച്ച്എഎല്ലിന്റെ കഴിവിനുള്ള തെളിവാണ്. ഇതെല്ലാം മോഡി ബോധപൂര്‍വം മറച്ചുപിടിക്കുകയായിരുന്നു.
അടുത്തയിടെമാത്രം പൊട്ടിമുളച്ച എയ്റോസ്പേസ് രംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത അംബാനിയുടെ കമ്പനിയേക്കാള്‍ പതിന്മടങ്ങ് വിശ്വാസ്യതയും മുന്‍പരിചയവുമുള്ള കമ്പനിയാണ് എച്ച്എഎല്‍. ദേശസ്നേഹത്തെക്കുറിച്ചും മേയ്ക് ഇന്‍ ഇന്ത്യയെക്കുറിച്ചും ആവര്‍ത്തിച്ചുപറയുന്ന മോഡിയാണ് ഈ വിദേശകമ്പനികളുടെ ഇംഗിതത്തിനുമുന്നില്‍ തലകുനിക്കുന്നത്. അവര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കൂട്ടുനില്‍ക്കുന്നത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..