19 April Friday

വരള്‍ച്ച നേരിടാന്‍ നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Monday Apr 25, 2016

കേരളം കൊടിയ വേനല്‍ച്ചൂടില്‍ വേവുകയാണ്. വരണ്ടു വിണ്ടുകീറിയ മണ്ണും കരിഞ്ഞുണങ്ങിയ ഇലകളും വറ്റിവരണ്ട കിണറുകളും കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റിയിരിക്കുന്നു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു. ദശലക്ഷങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചതും 2012ല്‍ കമീഷന്‍ചെയ്യാന്‍ ലക്ഷ്യമിട്ടതുമായ ജപ്പാന്‍ കുടിവെള്ളപദ്ധതിപോലും പൂര്‍ത്തിയാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് ആയില്ല. ജപ്പാന്‍ കുടിവെള്ളപദ്ധതി പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്ക് കുടിവെള്ളം എത്തിക്കാനായിരുന്നു ലക്ഷ്യം. 2987 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിപ്രകാരം അഞ്ചു പ്ളാന്റിലൂടെ 516 ദശലക്ഷം ലിറ്റര്‍ കുടിവള്ളം ദിനംപ്രതി വിതരണംചെയ്യാനാണ് ലക്ഷ്യമിട്ടത്. പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയെ പാടെ അവഗണിച്ചു. 2500 കോടി രൂപ വിനിയോഗിച്ചിട്ടും ഇപ്പോഴും ജനം വെള്ളത്തിനായി പരക്കംപായുകയാണ്. പലയിടത്തും പണംനല്‍കി ശുദ്ധജലം വാങ്ങേണ്ടിവരുന്നു. നിരവധി പേര്‍ക്ക് സൂര്യാതപമേറ്റു. കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങി. കന്നുകാലികള്‍ ചത്തുവീഴുകയാണ്. ഈ സമയത്തും വരള്‍ച്ച നേരിടാന്‍ ഒരു നടപടിയുമെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ കൈയുംകെട്ടി നില്‍ക്കുന്നു.
കുടിവെള്ളം വിതരണംചെയ്യാന്‍ ബാധ്യതപ്പെട്ട വാട്ടര്‍ അതോറിറ്റിയുടെ അവസ്ഥ നോക്കുക. വന്‍ പ്രതിസന്ധിയാണത് നേരിടുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും വരുത്തിവച്ച സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ വെള്ളക്കരം വര്‍ധിപ്പിച്ചാല്‍പോലും കഴിയില്ല. ഗാര്‍ഹികവിഭാഗത്തില്‍ 14,62,375 ഉപയോക്താക്കളും ഗാര്‍ഹികേതരവിഭാഗത്തില്‍ 1,10,382 ഉപയോക്താക്കളും വ്യവസായവിഭാഗത്തില്‍ 1139 ഉപയോക്താക്കളും ഉള്‍പ്പെടെ 16 ലക്ഷത്തോളം ഉപയോക്താക്കളുള്ള ജല അതോറിറ്റി, സംസ്ഥാനത്തെ സുപ്രധാന പൊതുസേവനദാതാവ് എന്ന നിലയില്‍നിന്ന് മാറി നഷ്ടക്കണക്ക് പറഞ്ഞ് പരിതപിക്കുകയും നിഷ്ക്രിയമാകുകയുംചെയ്യുന്ന ദുഃസ്ഥിതിയിലാണിന്ന്. ചുമതലപ്പെട്ട ദൈനംദിന പ്രവര്‍ത്തനത്തിനുപോലും അശക്തമായ ആ സംവിധാനത്തെവച്ച് രൂക്ഷമായ വരള്‍ച്ചയെ നേരിടുക അസാധ്യമാണ്.

ഭരണകേന്ദ്രമായ തിരുവനന്തപുരംതന്നെ ശുദ്ധജലക്ഷാമത്തിന്റെ പിടിയിലാണ്. പരിമിതമായി വിതരണംചെയ്യുന്നതാകട്ടെ, ശുദ്ധീകരണപ്രക്രിയ പൂര്‍ത്തിയാകാത്ത മലിനജലവും. അതും പൈപ്പ് പൊട്ടാത്ത ദിവസങ്ങളില്‍മാത്രം. പേപ്പാറ ഡാമില്‍നിന്ന് വെള്ളം അരുവിക്കര ഡാമിലെത്തിച്ച് അവിടെയുള്ള പ്ളാന്റിലെ ശുദ്ധീകരണപ്രക്രിയക്കുശേഷമാണ് നഗരത്തില്‍ വെള്ളയമ്പലത്തെ ടാങ്കില്‍ വെള്ളം സംഭരിക്കുന്നത്. അരുവിക്കര പ്ളാന്റിലെ പരമ്പരാഗത ശുദ്ധീകരണപ്രക്രിയ അവതാളത്തിലായിട്ട് മൂന്നുവര്‍ഷമായി. വെള്ളം ശുദ്ധീകരിക്കുന്ന വാട്ടര്‍ബെഡുകള്‍ നശിച്ചു. ജലം ശേഖരിക്കുന്ന അരുവിക്കര ഡാം ചെളിയടിഞ്ഞ് നാശോന്മുഖമാണ്. മാലിന്യംനിറഞ്ഞ ഡാമിലെ വെള്ളത്തില്‍ ശുദ്ധീകരണമെന്നപേരില്‍ ക്ളോറിന്‍ കലക്കി വിതരണംചെയ്യാന്‍ അധികാരികള്‍ക്ക് മടിയില്ല. മലിനജലവിതരണത്തിന്റെപേരില്‍ മനുഷ്യാവകാശ കമീഷന്‍ വിശദീകരണംതേടിയിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന നാട്യമാണ് സര്‍ക്കാരിന്. തലസ്ഥാന നഗരത്തില്‍ മിക്കയിടങ്ങളിലും ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നു. പഴകിയ പൈപ്പുകള്‍ പൊട്ടിയാല്‍ ദിവസങ്ങള്‍വേണ്ടിവരും പൂര്‍വസ്ഥിതിയിലാകാന്‍. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍പ്പോലും ജലവിതരണം മുടങ്ങുന്നതാണനുഭവം.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും വേനല്‍ച്ചൂടിന്റെ പൊള്ളുന്ന വാര്‍ത്തകളാണ് വരുന്നത്. പാലക്കാട്ടും കോഴിക്കോട്ടും 41 ഡിഗ്രിവരെ പകല്‍ച്ചൂട് അനുഭവപ്പെട്ടു. നെല്‍ക്കൃഷി വ്യാപകമായി നശിച്ചു. ഇതര കാര്‍ഷികവിളകളുടെ നാശവും വന്‍തോതിലാണ്. സര്‍ക്കാരിന്റെ നിഷ്ക്രിയത്വമോ അലംഭാവമോ ആണ് പ്രശ്നങ്ങള്‍ ഇത്രയും വഷളാക്കുന്നത്. സാധാരണനിലയില്‍ എല്ലാ ജില്ലയിലും വരള്‍ച്ചാ ദുരിതാശ്വാസനടപടികള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്യണം. ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറിനില്‍ക്കുകയാണ് സര്‍ക്കാര്‍. വരള്‍ച്ചബാധിത പ്രദേശമായി സംസ്ഥാനത്തെ പ്രഖ്യാപിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിയില്ല. കേന്ദ്രസര്‍ക്കാരും നടപടി  സ്വീകരിക്കുന്നില്ല. ഈ നില തുടര്‍ന്നാല്‍, വരുംനാളുകളില്‍ കേരളം വലിയ നാശനഷ്ടം നേരിടേണ്ടിവരും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതിന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കണം. മുടക്കമില്ലാത്ത കുടിവെള്ളവിതരണത്തിനും വരള്‍ച്ചക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകാത്ത നിലയ്ക്ക്, സര്‍ക്കാരിനെക്കൊണ്ട് അത് ചെയ്യിക്കാനുള്ള ഇടപെടലാണ് കമീഷന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top