കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതിന്റെ സൂചനയാണ് കഴിഞ്ഞദിവസം കോട്ടയംപൊയിലില്‍ ഉണ്ടായ ബോംബ് സ്ഫോടനവും ആ വീട്ടില്‍നിന്ന് കണ്ടെടുത്ത ആയുധശേഖരവും. സ്ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദീക്ഷിത്ത് കൊല്ലപ്പെടുകയും ബോംബ് നിര്‍മിക്കുകയായിരുന്ന ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോംബിന്റെ വലിയ ശേഖരംതന്നെ അവിടെ ഉണ്ടായിരുന്നെന്നും അത് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി എന്നുമാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്്. വീടിനകത്തുസൂക്ഷിച്ച വാളുകള്‍, മഴു തുടങ്ങിയ ആയുധങ്ങളാണ് പിടിച്ചെടുത്തത്. ബോംബുനിര്‍മാണവും ആയുധശേഖരണവും കലാപാസൂത്രണത്തിന്റെ ഭാഗമാണ്. മറ്റ് ജില്ലകളില്‍നിന്നെത്തിയ പ്രചാരകരുടെ നിയന്ത്രണത്തിലും നേതൃത്വത്തിലുമാണ് ആയുധനിര്‍മാണം നടക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ ചില പ്രത്യേക പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് ആക്രമണം നടത്താനാണ് ആര്‍എസ്എസ് തയ്യാറാകുന്നത്്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുക, ആര്‍എസ്എസില്‍നിന്ന് ചോര്‍ച്ചയുണ്ടായിടങ്ങളില്‍ തുടര്‍ച്ചയായി ആക്രമണളുണ്ടാക്കുക, സിപിഐ എമ്മിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും വകവരുത്താന്‍ ലക്ഷ്യമിട്ട് സന്നാഹമൊരുക്കുക– ഇവയിലാണ് ആര്‍എസ്എസ് വ്യാപൃതരായിരിക്കുന്നത്. ആ സന്നാഹമൊരുക്കുന്നതിനിടയിലാണ് കോട്ടയംപൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെതന്നെ ജീവനെടുത്ത സ്ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐ എം കോടിയേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെയും നടുവിലില്‍ പ്ളസ്ടു വിദ്യാര്‍ഥിക്ക് നേരെയും ചിറക്കലില്‍ ക്രിസ്ത്യന്‍ കുടുംബത്തിന് നേരെയും ആക്രമണമുണ്ടായി. ഇതൊക്കെചെയ്യുന്ന ആര്‍എസ്എസ് തന്നെ, പ്രവര്‍ത്തനസ്വാതന്ത്യ്രം നിഷേധിക്കുന്നു എന്ന വ്യാജ പ്രചാരണത്തിലേര്‍പ്പെട്ട് തെറ്റിദ്ധാരണ പരത്താനും മുതിരുന്നു.
ഈ സംഘത്തെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനും മതനിരപേക്ഷതയില്‍ വിശ്വസിക്കുകയും സമാധാനം കാംക്ഷിക്കുകയുംചെയ്യുന്ന എല്ലാവരും രംഗത്തുവരേണ്ടതുണ്ട്. ഒപ്പം പൊലീസ് ശക്തമായ നടപടികളെടുക്കണം. ആര്‍എസ്എസ് എക്കാലത്തും വളഞ്ഞ വഴികളിലൂടെ കേസുകളില്‍ വെള്ളംചേര്‍ക്കാനും അന്വേഷണം വഴിമുട്ടിക്കാനും ശ്രമിക്കാറുണ്ട്. അത്തരം പഴുതുകള്‍ അടച്ചുകൊണ്ട്, ആര്‍എസ്എസിന്റെ ക്രിമിനല്‍ ഇടപെടലുകള്‍ക്കെതിരെ നടപടിയെടുക്കാനും നിയമം കൈയിലെടുക്കുന്നവരെ പാഠംപഠിപ്പിക്കാനും പൊലീസിന് കഴിയണം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..