അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ദിനംതോറം വര്‍ധിച്ചുവരികയാണ്. കാന്‍സാസില്‍ ഫെബ്രുവരി 22നാണ് ഹൈദരാബാദ് സ്വദേശിയായ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ച്ഭോട്ല വംശീയവാദിയുടെ വെടിയേറ്റു മരിച്ചത്. ശ്രീനിവാസിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അലോക് മഡസാനിക്കും സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ച അമേരിക്കക്കാരന്‍ ഇയാന്‍ ഗ്രില്ലോട്ടിനും വെടിയേറ്റെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായി. ആദം പുരിന്‍ടണ്‍ എന്ന മുന്‍ നാവിക ഓഫീസറായ വെള്ളക്കാരനാണ് മധ്യേഷ്യക്കാരെന്ന് കരുതി രണ്ട് ഇന്ത്യക്കാര്‍ക്കെതിരെയും നിറയൊഴിച്ചത്. 'എന്റെ രാജ്യത്തുനിന്ന് പുറത്തുകടക്കൂ' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു വെള്ളമേധാവിത്വത്തിന്റെ പ്രതിനിധിയായ ആദം പുരിന്‍ടണ്‍ വെടിവച്ചത്.
കാന്‍സാസ് ദുരന്തത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് മറ്റൊരു ഇന്ത്യക്കാരനുംകൂടി വെള്ളക്കാരന്റെ വെടിയേറ്റു മരിച്ചത് ഇന്ത്യന്‍ വംശജരെയാകെ ഭയത്തിലാഴ്ത്തിയിരിക്കുകയാണ്. സൌത്ത് കരോലിനയിലെ ലന്‍കാസ്റ്റര്‍ സിറ്റി കൌണ്ടിയിലെ വ്യാപാരി നാല്‍പ്പത്തിമൂന്നുകാരനായ ഹര്‍നിഷ് പട്ടേലിനെയാണ് വീടിന്റെ മുറ്റത്ത് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങവെയായിരിക്കും ഗുജറാത്തുകാരനായ പട്ടേലിന് വെടിയേറ്റതെന്ന് കരുതുന്നു. കടയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകവെയായിരിക്കും അക്രമി പട്ടേലിനെ പിടികൂടിയതെന്നും പിന്നീട് വധിച്ചതെന്നും പൊലീസ് അറിയിക്കുന്നു.
അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍തന്നെ ഇന്ത്യക്കാരന് വെടിയേറ്റതാണ് മൂന്നാമത്തെ സംഭവം. വാഷിങ്ടണിലെ കെന്റിലുള്ള വസതിയില്‍ കാര്‍ നന്നാക്കുന്നതിനിടെ പുറത്തുനിന്നെത്തിയ വെള്ളക്കാരന്‍ 'സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ' എന്ന് ആക്രോശിച്ച് ദീപ് റായിയെ വെടിവച്ചത്. സിഖുകാരനായ ഇയാള്‍ക്ക് അടിയന്തരചികിത്സ ലഭിച്ചത് കാരണം ജീവന്‍ നഷ്ടപ്പെടില്ലെന്നുമാത്രം. ഈ മൂന്ന് സംഭവങ്ങളും തെളിയിക്കുന്നത് ഇന്ത്യക്കാര്‍ക്കെതിരെ സംഘടിതമായ ആക്രമണംതന്നെ വെള്ള വംശീയവാദികള്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്തും അതിനുശേഷവും ഡോണള്‍ഡ് ട്രംപും റിപ്പബ്ളിക്കന്‍ പാര്‍ടിയും നടത്തിയ തീവ്ര ദേശീയതയുടെയും വംശ- വര്‍ണവെറിയുടെയും അടിസ്ഥാനത്തിലുള്ള പ്രചാരണത്തിന്റെ ഫലമാണ് ഈ ഇന്ത്യാവിരുദ്ധ ആക്രമണമെന്നതില്‍ സംശയമില്ല. കുടിയേറ്റവിരുദ്ധവും ഇസ്ളാംവിരുദ്ധവും ഈ പ്രചാരണത്തിന്റെ രണ്ടു മുഖങ്ങളായിരുന്നു. കുടിയേറ്റക്കാര്‍ അത് ഇന്ത്യക്കാരായാലും ലാറ്റിനോകളായാലും ആഫ്രിക്കക്കാരായാലും മറ്റ് ഏഷ്യന്‍ വംശജരായാലും അമേരിക്കയ്ക്ക് വെറുക്കപ്പെട്ടവരാണെന്ന സന്ദേശമാണ് അമേരിക്കയിലെ ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ ഇരയാവുകയായിരുന്നു ശ്രീനിവാസ് കുച്ച്ഭോട്ലയും ഹര്‍നിഷ് പട്ടേലും. അമേരിക്കയെ സ്നേഹിക്കുകയും കൂടുതല്‍ അധ്വാനിച്ച് അമേരിക്കക്കാരുടെ പ്രീതി സമ്പാദിച്ച് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയുമെന്നും വിശ്വസിക്കുന്ന സാധാരണ ഇന്ത്യന്‍ യുവാവായിരുന്നു ശ്രീനിവാസ്. എന്നാല്‍,അതൊന്നും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമായില്ല. പ്രതീക്ഷിച്ചതുപോലെതന്നെ ഇത്തരം സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ആദ്യദിവസങ്ങളില്‍ തയ്യാറായില്ല.
വൈറ്റ് ഹൌസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ കാന്‍സാസ് സംഭവം 'അസ്വസ്ഥജനകമാണെന്ന്' അഭിപ്രായപ്പെട്ടെങ്കിലും പ്രസിഡന്റിന്റെ കുടിയേറ്റവിരുദ്ധ രാഷ്ട്രീയവുമായി ഇതിന് ബന്ധമൊന്നുമില്ലെന്ന വിശദീകരണമുണ്ടായി. വിവിധ ഭാഗങ്ങളില്‍നിന്ന് സമ്മര്‍ദം ഉയര്‍ന്നപ്പോഴാണ് എട്ടു ദിവസത്തിനുശേഷം മൌനം ഭഞ്ജിക്കാന്‍ ട്രംപ് തയ്യാറായത്. കാന്‍സാസ് സംഭവത്തെ അപലപിച്ച ട്രംപ് വംശീയവിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും വംശീയ അതിക്രമങ്ങള്‍ക്കെതിരെ യോജിച്ചുനില്‍ക്കണമെന്നും ആഹ്വാനം ചെയ്തു. എന്നാല്‍, അതിനുശേഷവും ഇന്ത്യാവിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നുവെന്നത് അത് തടയാന്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നതിന്റെ സൂചനയാണ്.
അമേരിക്കന്‍ പ്രസിഡന്റ് സംഭവത്തെ അപലപിച്ചിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതേക്കുറിച്ച് ഒരക്ഷരം പ്രതികരിച്ചിട്ടില്ല. ദിനമെന്നോണം ഉത്തര്‍പ്രദേശിലും മണിപ്പുരിലും മറ്റുമായി മോഡി മണിക്കൂര്‍ നീളുന്ന പ്രസംഗം നടത്തുന്നുണ്ടെങ്കിലും കാന്‍സാസ് സംഭവത്തെക്കുറിച്ചോ സൌത്ത് കരോലിന സംഭവത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ഈ സംഭവങ്ങളെ ശക്തമായി അപലപിക്കുകമാത്രമല്ല, ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ട്രംപിനോട് പ്രധാനമന്ത്രി ആവശ്യപ്പെടേണ്ടിയിരുന്നു. എന്നാല്‍, അതുണ്ടായില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി കാന്‍സാസ് സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തത്? അതിന് പ്രധാന കാരണം ട്രംപിന്റെ മുസ്ളിംവിരുദ്ധതയടക്കമുള്ള പല സമീപനങ്ങളോടും മോഡിഭരണത്തിനും അനുകൂലമായ നിലപാടാണുള്ളത് എന്നതുതന്നെ.
പക്ഷേ, മോഡി പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പാളിച്ചയും പരിമിതിയും ബോധ്യപ്പെടുത്തുന്നതാണ് അമേരിക്കയില്‍ ആരംഭിച്ച ഇന്ത്യാവിരുദ്ധ ആക്രമണങ്ങള്‍. ഇന്ത്യയില്‍ സംഘപരിവാറിന്റെ ആശയഗതികള്‍ അംഗീകരിക്കാത്തവരോട് പാകിസ്ഥാനില്‍ പോകാന്‍ പറയുന്നവരുടെ രാഷ്ട്രീയംതന്നെയാണ് അമേരിക്കയിലെ വെള്ളവംശീയതയും 'ഇന്ത്യക്കാരേ പുറത്തുപോകൂ' എന്ന ആക്രോശത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഇതുകൊണ്ടാണ് കമ്യൂണിസ്റ്റുകാര്‍ വംശീയവിദ്വേഷത്തിനെതിരെ എന്നും നിലകൊള്ളുന്നതും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..