20 April Saturday

ജനകീയ ആരോഗ്യം വീണ്ടുമൊരു കേരള മാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2017


ഇന്നുമുതല്‍ ഒരുമാസക്കാലം നാടും നഗരവും ജനങ്ങളാകെയും വലിയൊരു ജനകീയ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിക്കുകയാണ്. അഞ്ചാംപനി (മീസല്‍സ്), ജര്‍മന്‍ മീസല്‍സ് (റുബെല്ല) എന്നീ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ളതാണ് ഈ മഹായജ്ഞം. വസൂരിയെന്ന മഹാമാരിക്കെതിരെയാണ് കേരളം മുമ്പ് ഇതുപോലെ അതിവിപുലമായ കുത്തിവയ്പ് പരിപാടി സംഘടിപ്പിച്ചത്. പോളിയോ നിര്‍മാര്‍ജനത്തിനുള്ള ദേശീയപരിപാടിയാണ് ഇത്തരത്തില്‍ തുടര്‍ന്നുപോരുന്ന മറ്റൊരു കൂട്ടായ പ്രവര്‍ത്തനം. പോളിയോ വാക്സിന്‍ തുള്ളിമരുന്നായി നല്‍കുന്നതിനാല്‍ കുറച്ചുകൂടി ലളിതമാണ് അതിന്റെ തയ്യാറെടുപ്പുകള്‍. എല്ലാ കുട്ടികളെയും ലക്ഷ്യമിട്ട് ഒരുദിവസംതന്നെ പരമാവധി കേന്ദ്രങ്ങളില്‍വച്ച് വാക്സിന്‍ നല്‍കുന്ന രീതിയാണ് പോളിയോ പ്രതിരോധത്തിന് അവലംബിച്ചുവരുന്നത്.

എംആര്‍ (മീസല്‍സ്, റുബെല്ല) വാക്സിന്‍ കുത്തിവയ്പായി നല്‍കുന്നതിനാല്‍ കുറെക്കൂടി മുന്നൊരുക്കങ്ങളും പരിശീലന പരിപാടിയും ആവശ്യമായിവരുന്നുണ്ട്. ഡോക്ടര്‍മാര്‍മുതല്‍ താഴെത്തട്ടില്‍ സാധാരണ സന്നദ്ധപ്രവര്‍ത്തകര്‍വരെ പങ്കാളികളാകുന്ന അതിബൃഹത്തായ കര്‍മപരിപാടിക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയിരിക്കുന്നത്. ഒമ്പതുമാസത്തിനും 15 വയസ്സിനും ഇടയിലുള്ള 77 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധമരുന്ന് നല്‍കേണ്ടതുണ്ട്. ആദ്യത്തെ രണ്ടാഴ്ച സ്കൂളുകളില്‍വച്ചാണ് കുത്തിവയ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അങ്കണവാടികളിലും പ്ളേ സ്കൂളുകളിലും സൌകര്യമുണ്ടാകും. ഇതിനുപുറമെ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും കുത്തിവയ്പ് നല്‍കും. എല്ലാ കേന്ദ്രങ്ങളിലും അന്യൂനമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. കുത്തിവയ്പിന് എത്തുന്ന കുട്ടികള്‍ പ്രഭാതഭക്ഷണം കഴിച്ചുവരണം. കുത്തിവയ്പ് കഴിഞ്ഞ് കുട്ടികളെ അരമണിക്കൂര്‍ നിരീക്ഷിച്ചശേഷമേ ക്ളാസിലേക്ക് വിടാവൂ.

വൈറസാണ് രോഗകാരണമെന്നതിനാല്‍ ബാധിച്ച ശേഷമുള്ള ചികിത്സയേക്കാള്‍ എത്രയോ ഫലപ്രദമാണ് പ്രതിരോധ കുത്തിവയ്പ്. യാത്ര ചെയ്യുന്നവരിലും വിറ്റാമിന്‍ എ കുറവുള്ളവരിലും കുത്തിവയ്പ് എടുത്തില്ലെങ്കില്‍ എളുപ്പം ബാധിക്കുന്ന രോഗമാണ് മീസല്‍സ്. ചെവിപഴുപ്പ്, ശ്വാസംമുട്ടല്‍, ന്യുമോണിയ, മസ്തിഷ്കവീക്കം, രക്തത്തിലെ പ്ളേറ്റ്ലെറ്റ് കുറയല്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഗര്‍ഭിണികളില്‍ രോഗബാധയുണ്ടായാല്‍ മാരകമായേക്കും. ശരീരത്തില്‍ തടിച്ചുവീര്‍ക്കല്‍, ലിംഫ് ഗ്രന്ഥികള്‍ വീര്‍ക്കല്‍, തലവേദന, നേരിയ പനി എന്നീ ലക്ഷണങ്ങളുമായി തുടങ്ങുന്ന റുബെല്ല ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നീങ്ങും. അന്ധത, ബധിരത, ഹൃദയതകരാറുകള്‍, ആന്തരാവയവങ്ങള്‍ക്ക് കേട് സംഭവിക്കല്‍, വളര്‍ച്ച മുരടിക്കല്‍, ബുദ്ധിമാന്ദ്യം തുടങ്ങിയവയെല്ലാം കാണാറുണ്ട്. ഗര്‍ഭിണികളില്‍ രോഗബാധയുണ്ടായാല്‍ ഗര്‍ഭം അലസലോ കുട്ടികള്‍ക്ക് വൈകല്യമോ ആയിരിക്കും ഫലം. 'രണ്ട് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒറ്റ വാക്സിന്‍' ദൌത്യം 2020ല്‍ എത്തുമ്പോള്‍ മീസല്‍സ് നിര്‍മാര്‍ജനവും റുബെല്ല നിയന്ത്രണവുമാണ് ലക്ഷ്യമിടുന്നത്.

ജനകീയ ആരോഗ്യരക്ഷാ സംവിധാനങ്ങളിലും കുറഞ്ഞ ശിശുമരണനിരക്കിലും കേരളം ലോകമാതൃക സൃഷ്ടിക്കുമ്പോഴും ഇത്തരം പകര്‍ച്ചവ്യാധികള്‍ കാരണമുള്ള മരണം അവഗണിക്കാവുന്നതല്ല. കൌമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് വരുംകാലങ്ങളിലും ഗര്‍ഭിണികള്‍ക്ക് റുബെല്ല ബാധയുണ്ടാകാനുള്ള സാധ്യത തീരെ ചെറുതല്ലെന്നാണ്. വിവാഹപ്രായമാകുന്ന പെണ്‍കുട്ടികളെക്കൂടി പദ്ധതിയുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരല്‍ചൂണ്ടുന്നത്. അതിവിപുലമായ സന്നദ്ധപ്രവര്‍ത്തനത്തിനാണ് കേരളം ഇനിയുള്ള ദിവസങ്ങളില്‍ സാക്ഷ്യംവഹിക്കാന്‍ പോകുന്നത്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, അധ്യാപകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങി വലിയൊരു നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയാണ് പ്രവര്‍ത്തനരംഗത്ത് ഇറക്കുന്നത്. ഒരുലക്ഷത്തോളംപേരാണ് സംസ്ഥാനത്ത് പ്രതിരോധപ്രവര്‍ത്തനം നേരിട്ട് ഏറ്റെടുക്കുന്നത്. തദ്ദേശഭരണസ്ഥാപനങ്ങള്‍, വായനശാലകള്‍, സന്നദ്ധസംഘടനകള്‍ എന്നിവവഴി ഇതിന്റെ അനുബന്ധപ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും ഭാഗഭാക്കാവുന്ന ജനലക്ഷങ്ങള്‍ വേറെയും.

ഈ പ്രവര്‍ത്തനം പരമാവധി ജനപങ്കാളിത്തത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മറ്റൊരു ഗുണഫലംകൂടി കാണേണ്ടതുണ്ട്. വാക്സിനേഷനെതിരെ കുറച്ചുനാള്‍മുമ്പ് മലപ്പുറം ജില്ലയിലും മറ്റു ചില കേന്ദ്രങ്ങളിലും ശക്തിപ്രാപിച്ച പ്രചാരണങ്ങള്‍ ഫലപ്രദമായി ചെറുക്കുന്നതിന് ഇത് സഹായകമാകും. സാമൂഹ്യമാധ്യമങ്ങള്‍വഴിയും അല്ലാതെയും ഡിഫ്തീരിയ വാക്സിനെതിരെ നടന്ന പ്രചാരണം ഗൌരവമര്‍ഹിക്കുന്നതായിരുന്നു. വിശ്വാസപരമായ കാര്യങ്ങള്‍ പറഞ്ഞും മരുന്നുലോബിയെ പഴിചാരിയും പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുന്നത് അപകടകരമാണെന്ന് എല്ലാ ജനങ്ങളെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. അന്ധവിശ്വാസവും സ്വകാര്യതാല്‍പ്പര്യങ്ങളുമല്ല, ശാസ്ത്രചിന്തയും ക്രിയാത്മകമായ പൊതുബോധവുമാണ് വളര്‍ത്തേണ്ടത്. അതിനുള്ള അവസരംകൂടിയായി ഈ പ്രവര്‍ത്തനം മാറുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. രോഗമുക്തമായ പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ ജനകീയ ആരോഗ്യപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയെയും രോഗങ്ങള്‍ തുടച്ചുനീക്കുക എന്ന ഒറ്റലക്ഷ്യത്തിലേക്ക് കുതിക്കുന്ന എല്ലാതലങ്ങളിലുമുള്ള ലക്ഷക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരെയും ഹൃദയപൂര്‍വം അഭിവാദ്യംചെയ്യുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top