26 April Friday

സഭയെ മലിനമാക്കി കാവിമനസ്സ്

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2017


കേരള നിയമസഭാസമ്മേളന നടപടികളെ പ്രതിപക്ഷം മലിനമാക്കുകയാണെന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ്് ക്രിയാത്മകമായ എന്തെങ്കിലും പങ്ക് നിയമസഭാപ്രവര്‍ത്തനത്തില്‍ വഹിക്കുന്നില്ലെന്ന് മാത്രമല്ല, പ്രതിപക്ഷസാന്നിധ്യം ഉപയോഗശൂന്യമെന്നുതന്നെ പറയാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് അവര്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്നത്. ബുധനാഴ്ച സീറോ അവറില്‍ പ്രതിപക്ഷം സഭയില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ അവര്‍ക്കുപോലും ന്യായീകരിക്കാനായില്ല. മുഖ്യമന്ത്രിക്കുനേരെ അസഭ്യവര്‍ഷവുമായി  പാഞ്ഞടുക്കുക, സ്വന്തം മണ്ഡലത്തിലെ പ്രശ്നം വിശദീകരിച്ച സഭാംഗത്തെ മതസൂചനകളോടെ ആക്ഷേപിക്കുക തുടങ്ങി കേട്ടുകേള്‍വിയില്ലാത്ത, നികൃഷ്ടമായ ചെയ്തികളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

ജനാധിപത്യസംവിധാനത്തില്‍ ഭരണപക്ഷത്തിന്റെ പിഴവുകള്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അസാധാരണമല്ല. പ്രതിഷേധം സഭാവേദിയെ സംഘര്‍ഷഭരിതമാക്കുന്നതും അപൂര്‍വമല്ല. എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വിഷയത്തിലാണ് അത്തരം പ്രതിഷേധമെങ്കില്‍, അത് ആ അര്‍ഥത്തിലെങ്കിലും ന്യായീകരിക്കപ്പെടുമായിരുന്നു. ഇവിടെ നടന്നുവരുന്നതാകട്ടെ തനി തോന്ന്യാസം എന്നുമാത്രം വിശേഷിപ്പിക്കാവുന്ന കാര്യങ്ങളാണ്. കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ ആളുകളെ ചൂരല്‍കൊണ്ട് തല്ലിയോടിച്ചതിനെക്കുറിച്ചുള്ള അടിയന്തരപ്രമേയം പ്രതിപക്ഷം വഴിമാറ്റിക്കൊണ്ടുപോയാണ് സഭ അലങ്കോലമാക്കിയത്. ശിവസേനയെ തടയുന്നതില്‍ വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ തലേദിവസംതന്നെ സര്‍ക്കാര്‍ ശിക്ഷാനടപടി സ്വീകരിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷപ്രമേയത്തിന് ഗൌരവപൂര്‍ണമായ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയത്. പൊലീസിന്റെ വീഴ്ചകള്‍ എടുത്തുപറഞ്ഞുകൊണ്ട്് സദാചാര ഗുണ്ടായിസം ഒരുതരത്തിലും പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ചുമതല നിര്‍വഹിക്കാത്ത പൊലീസുകാര്‍ക്ക് സസ്പെന്‍ഷനും സ്ഥലംമാറ്റവും നല്‍കിയതും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രമേയത്തിന്റെ അവതാരകന്‍ ഉന്നയിച്ച പലകാര്യങ്ങളോടും യോജിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. സദാചാര ഗുണ്ടകള്‍ക്കും സ്ത്രീപീഡകര്‍ക്കുമെതിരെ ഗുണ്ടാനിയമം  പ്രയോഗിക്കും. രാഷ്ട്രീയ പാര്‍ടികളുടെ ബാനറില്‍ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക,് 'കാപ്പ' നിയമം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കില്ലെന്ന പ്രഖ്യാപിതനയത്തിന്റെ ആനുകൂല്യം ലഭിക്കില്ല. പൊലീസിന്റെ ലാത്തി ഇത്തരക്കാര്‍ക്കെതിരെ ശക്തമായിത്തന്നെ ഉയരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉന്നയിച്ച വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കപ്പെട്ടതോടെ ഉത്തരംമുട്ടിയ പ്രതിപക്ഷം ബന്ധമില്ലാത്ത മറ്റൊരുവിഷയത്തിലേക്ക് കടന്നുകൊണ്ടാണ് സഭാന്തരീക്ഷം കലുഷിതമാക്കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ വെള്ളം ഒരു സംഘമാളുകള്‍ വണ്ടി തടഞ്ഞുനശിപ്പിച്ച സംഭവമാണ് പ്രതിപക്ഷനേതാവ് ഇതുമായി കൂട്ടിക്കെട്ടിയത്. ജലക്ഷാമവുമായി ബന്ധപ്പെട്ടുണ്ടായ ഈ പ്രാദേശികപ്രശ്നത്തെ ഗൂരുവായൂര്‍ ക്ഷേത്രവുമായി ചേര്‍ത്ത് മതവികാരം ഇളക്കാനുള്ള നിന്ദ്യമായ നീക്കമാണ് രമേശ് ചെന്നിത്തല നടത്തിയത്. സ്ഥലം എംഎല്‍എയായ കെ വി അബ്ദുല്‍ഖാദര്‍ വസ്തുതകള്‍ വിവരിച്ചതോടെ പ്രതിപക്ഷത്തിന്റെ കാറ്റുപോയി. ടാങ്കറില്‍ വെള്ളം കടത്തിക്കൊണ്ടുപോകുന്നത് സംബന്ധിച്ച ചില പ്രദേശവാസികളുടെ എതിര്‍പ്പ് താനും കലക്ടറും ഇടപെട്ട് പരിഹരിച്ചതാണെന്ന് അബ്ദുല്‍ഖാദര്‍ സഭയെ അറിയിച്ചു. ഗുരുവായൂരിലേക്കുള്ള വെള്ളം തടഞ്ഞ് ഒഴുക്കിവിട്ടത് യുഡിഎഫിന്റെ രണ്ട് മുനിസിപ്പല്‍ കൌണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണെന്നുകൂടി എംഎല്‍എ വെളിപ്പെടുത്തിയതോടെ പ്രതിപക്ഷത്തിന് സമനില നഷ്ടപ്പെട്ടു. ഗുരുവായൂര്‍ പ്രസാദ ഊട്ടും അബ്ദൂല്‍ ഖാദറിനെയും ബന്ധപ്പെടുത്തി ചെന്നിത്തല നടത്തിയ പരാമര്‍ശം സഭയെ ഇളക്കിമറിച്ചു. പ്രതിപക്ഷനേതാവിന്റെ നിലമറന്ന പ്രതികരണം സ്പീക്കര്‍ രേഖയില്‍നിന്ന് നീക്കി. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളംവച്ചപ്പോഴാണ്, ഇതൊക്കെ കാണുമ്പോള്‍ ശിവസേനയെ നിങ്ങള്‍ വാടകയ്ക്ക് എടുത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്കുനേരെ പേരെടുത്ത് ആക്രോശിച്ചുകൊണ്ട് ഒരുയുവ പ്രതിപക്ഷ എംഎല്‍എ പാഞ്ഞടുത്തു. ഭരണപക്ഷസാമാജികര്‍ മുഖ്യമന്ത്രിക്കുസമീപം സംയമനം പാലിച്ച് നിലയുറപ്പിച്ചതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല.

വരള്‍ച്ചയുടെയും അരിക്ഷാമത്തിന്റെയുമൊക്കെ പശ്ചാത്തലത്തിലാണ് ഈ സഭാസമ്മേളനം നടക്കുന്നത്. ജലവിതരണത്തിനും അരിയെത്തിക്കാനുമൊക്കെ ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ യഥാസമയം കൈക്കൊണ്ടുപോരുന്നത്. ഇത്തരം വിഷയങ്ങളൊന്നും പ്രതിപക്ഷത്തിന്റെ ചിന്തയിലില്ല. പ്രസക്തമായ ഏതെങ്കിലും ഒരുവിഷയം അവര്‍ ആത്മാര്‍ഥതയോടെ ഏറ്റെടുത്തതായി ആര്‍ക്കും ചൂണ്ടിക്കാണിക്കാനാകില്ല. സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍മൂലം സ്വാശ്രയപ്രശ്നം കത്തിക്കാനായില്ല. സ്ത്രീ- ശിശു പീഡനങ്ങള്‍ ആയുധമാക്കാന്‍ നോക്കിയപ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ക്കൊപ്പം നിലയുറപ്പിച്ചു. നോട്ടുനിരോധനത്തിനെതിരെ യോജിച്ച സമരത്തിന് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ പിന്‍വലിഞ്ഞവരാണിവര്‍.

കേരളത്തിന്റെ യശസ്സുയര്‍ത്തിയ സംസ്ഥാന ബജറ്റിനെ എതിര്‍ത്ത് ഒരക്ഷരം ഉരിയാടാന്‍ സാധിക്കാഞ്ഞ യുഡിഎഫ് ഇല്ലാത്ത ചോര്‍ച്ചയിലാണ് അഭയം പ്രാപിച്ചത്. ഒരോ വിഷയവും ചീറ്റിപ്പോകുമ്പോള്‍ കൂടുതല്‍ പ്രതിലോമകരമായ പ്രതിരോധത്തിലേക്കാണ് അവര്‍ തരംതാഴുന്നത്. ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുക്കാനോ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനോ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയില്‍ എങ്ങനെ സര്‍ക്കാരിനുമേല്‍ ചെളിതെറിപ്പിക്കാം എന്നതുമാത്രമാണ് നോട്ടം. അതിന് ആരെ കൂട്ടുപിടിക്കാനും വൈമനസ്യമില്ലാത്തവര്‍ ശിവസേനയെ വാടകയ്ക്കെടുത്തോ എന്ന സംശയം സാധാരണ ജനങ്ങളും പങ്കുവയ്ക്കുന്നുണ്ട്. കൊച്ചിയില്‍ ശിവസേന ബാനറും ചൂരലുമായി ഇറങ്ങുകയും ഗുരുവായൂരില്‍ ഇല്ലാത്ത സദാചാരഗുണ്ടകളെ ചെന്നിത്തല ഇറക്കുകയുംചെയ്യുന്നത് കൂട്ടിവായിക്കേണ്ടതാണ്. അബ്ദുല്‍ ഖാദറിന് ഗുരുവായൂരില്‍ കാര്യമില്ലെന്ന് സഭയില്‍ പറയുന്ന നേതാവിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ? പകലത്തെ കോണ്‍ഗ്രസ് രാത്രിയില്‍ കാവിയുടുക്കുന്നതിനെപ്പറ്റി ആശങ്കപ്പെട്ട എ കെ ആന്റണിയെങ്കിലും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top