27 April Saturday

കർഷകരോഷത്തിൽ എൻഡിഎ തകരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 28, 2020


കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന്‌ കാർഷികനിയമത്തിനെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന പ്രക്ഷോഭം ഒരു മാസം പിന്നിട്ടിരിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തെയെന്നപോലെ കർഷകസമരത്തെയും തകർക്കാർ മോഡി സർക്കാർ അവരുടെ ആവനാഴിയിലെ എല്ലാ അമ്പും തൊടുത്തുവിട്ടെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ലെന്ന്‌ മാത്രം. ദിനംപ്രതിയെന്നോണം ഡൽഹി അതിർത്തിയിൽ സമരപതാകയുമായി എത്തുന്ന കർഷകരുടെ എണ്ണം കൂടിക്കൂടി വരികയാണ്‌. പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും കർഷകരാണ്‌ തുടക്കത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നും ഗുജറാത്തിൽനിന്നും കർഷകർ തലസ്ഥാന നഗരിയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. അതായത്‌, സമരത്തെ തകർക്കാനുള്ള മോഡി സർക്കാരിന്റെ എല്ലാ ശ്രമവും കർഷകരുടെ നിശ്ചയദാർഢ്യത്തിനുമുമ്പിൽ തകർന്നടിയുകയാണ്‌. അതോടൊപ്പം കേന്ദ്രഭരണത്തിന്‌ നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യസഖ്യം അഥവാ എൻഡിഎ ദിനംപ്രതി ശോഷിച്ചുവരികയും ചെയ്യുന്നു.

കർഷകസമരം തുടങ്ങിയതിനുശേഷം രണ്ട്‌ സഖ്യകക്ഷിയാണ്‌ എൻഡിഎയോട്‌ വിടപറഞ്ഞത്‌. കർഷകർപ്രക്ഷോഭം ആരംഭിച്ച ഘട്ടത്തിലാണ്‌ ശിരോമണി അകാലിദൾ എൻഡിഎ സഖ്യം വിട്ടത്‌. മോഡി മന്ത്രിസഭയിൽ അംഗമായിരുന്ന അകാലിദൾ പ്രതിനിധി ഹർസിമ്രത്‌ കൗർ സെപ്‌തംബർ 17ന്‌ രാജിവച്ചു. മോഡി ഗവൺമെന്റിൽ ഭക്ഷ്യസംസ്‌കരണ മന്ത്രിയായിരുന്നു ഭട്ടിൻഡയിൽ നിന്നുള്ള ഈ അകാലിദൾ എംപി. ബിജെപിയുമായുള്ള 23 വർഷത്തെ ബന്ധമാണ്‌ അകാലിദൾ അവസാനിപ്പിച്ചത്‌. പഞ്ചാബിൽ രാഷ്ട്രീയമായി പിടിച്ചുനിൽക്കണമെങ്കിൽ കർഷകരുടെ പിന്തുണ അനിവാര്യമാണെന്നതിനാലാണ്‌ ബാദൽകുടുംബം നയിക്കുന്ന അകാലിദൾ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്‌. ദീർഘകാലം പഞ്ചാബ്‌ ഭരിച്ച പാർടിയാണ്‌ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്‌.

അകാലിദളിനുശേഷം ഇപ്പോൾ രാജസ്ഥാനിൽനിന്നുള്ള സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്‌താന്ത്രിക്‌ പാർടിയും(ആർഎൽപി) എൻഡിഎയോട്‌ വിടപറഞ്ഞിരിക്കുകയാണ്‌. വിവാദമായ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം കേന്ദ്രസർക്കാരുമായി നടന്ന അരഡസൻ ചർച്ചയ്‌ക്കുശേഷവും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ്‌ ആർഎൽപി എൻഡിഎ വിട്ടത്‌. നഗോറിൽനിന്നുള്ള ലോക്‌സഭാംഗം ഹനുമാൻ ബെനിവാൾ നയിക്കുന്ന പാർടിയാണിത്‌. ജാട്ട്‌, ഗുജ്ജർ കർഷകരാണ്‌ പ്രധാനമായും ഹനുമാൻ ബെനിവാളിന്റെ പിന്നിൽ അണിനിരന്നിട്ടുള്ളത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ അന്നത്തെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ‌ വസുന്ധരരാജെ സിന്ധ്യയുമായി തെറ്റിപ്പിരിഞ്ഞ്‌ ആർഎൽപി എന്ന പാർടിക്ക്‌ ബെനിവാൾ രൂപം നൽകിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിച്ച ബെനിവാൾ കർഷകർ സമരപതാകയേന്തിയതോടെയാണ്‌ ബിജെപിവിരുദ്ധ നിലപാടിലേക്ക്‌ വീണ്ടും വരുന്നത്‌. അടുത്തിടെ നടന്ന രാജ്സ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരായ നിലപാടാണ്‌ ബെനിവാൾ സ്വീകരിച്ചത്‌.

അകാലിദളും ആർഎൽപിയും എൻഡിഎ വിട്ടതോടെ ഹരിയാനയിലെ ജനനായക്‌ ജനതാപാർടിയിലും(ജെജെപി) ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കടുത്ത സമ്മർദം ഉയരുകയാണ്‌. ജാട്ട്‌ കർഷകരുടെ നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ചൗധരി ദേവിലാലിന്റെ കുടുംബത്തിൽ പിറന്ന ദുഷ്യന്ത്‌ ചൗതാലയാണ്‌ ജെജെപിയുടെ നേതാവ്‌. കർഷകർക്കൊപ്പം എന്നും നിലയുറപ്പിച്ച ദേവിലാലിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച്‌ ദുഷ്യന്ത്‌ ചൗതാലയും ഹരിയാനയിലെ മനോഹർലാൽ ഖട്ടർ സർക്കാരിൽനിന്ന്‌ രാജിവച്ച്‌ പുറത്തുവരണമെന്നാണ്‌ കർഷകരുടെ ആവശ്യം.

ബിജെപിക്കെതിരെ വോട്ട്‌ തേടി 10 സീറ്റ്‌ നേടുകയും അവസാനം ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയാകുകയും ചെയ്‌ത ദുഷ്യന്ത്‌ ചൗതാല ഇപ്പോഴെങ്കിലും ഹരിയാനയിലെ കർഷകർക്കൊപ്പം നിൽക്കണമെന്നാണ്‌ ആവശ്യം. എന്നാൽ, അനുകൂലമായി പ്രതികരിക്കാൻ ഇതുവരെയും ദുഷ്യന്ത്‌ ചൗതാല തയ്യാറായിട്ടില്ല. പാർലമെന്റ്‌ പാസാക്കിയ നിയമങ്ങൾ കർഷകരുടെ ഉന്നമനത്തിനാണെന്ന്‌ ആദ്യഘട്ടത്തിൽ വാദിച്ച ദുഷ്യന്ത്‌ ചൗതാല ഇപ്പോൾ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന്‌ വാദിക്കാൻ തുടങ്ങിയിട്ടുണ്ട്‌. കർഷകർക്കൊപ്പം നിൽക്കാൻ തയ്യാറാകാത്തപക്ഷം ദുഷ്യന്ത്‌ ചൗതാലയുടെ രാഷ്ട്രീയഭാവിയിൽ കരിനിഴൽ വീഴുമെന്ന്‌ കർഷകരുടെ പ്രതിഷേധം വിരൽചൂണ്ടുന്നു.

ഇരുപത്തഞ്ചോളം കക്ഷിയുമായി വാജ്‌പേയിയുടെ കാലത്ത്‌ രൂപംകൊണ്ട എൻഡിഎയുടെ തകർച്ചയും കർഷകരുടെ രോഷവും തമ്മിൽ അടുത്തബന്ധമുണ്ടെന്ന്‌ കാണാം. മധ്യപ്രദേശിലെ മന്ദ്‌സോറിൽ 2017 ജൂണിൽ കർഷകർക്കുനേരെ നടന്ന വെടിവയ്‌പിൽ  അഞ്ച്‌ പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച്‌ പുണെയിലെ ഷേത്‌കാരി സംഘടൻ എന്ന സംഘടനയാണ്‌ മോഡി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ എൻഡിഎ വിടുന്നത്‌. ടിഡിപിയുംഅസം ഗണപരിഷത്തും എൻഡിഎ വിട്ടു. തുടർന്നാണ്‌, 35 വർഷത്തെ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ശിവസേന തയ്യാറായത്‌. നിലവിൽ ബിഹാറിലെ ജെഡിയു മാത്രമാണ്‌ എൻഡിഎയുടെ ഭാഗമായ പ്രമുഖ കക്ഷി. ലോക്‌സഭയിൽ ബിജെപിക്ക്‌ തനിച്ച്‌ ഭൂരിപക്ഷമുള്ളതിനാൽ മോഡി സർക്കാരിന്‌ തൽക്കാലം ഭീഷണിയില്ലെങ്കിലും കർഷകപ്രക്ഷോഭം മോഡി സർക്കാരിന്റെ രാഷ്ട്രീയപിന്തുണ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്‌. സഖ്യകക്ഷികൾ എൻഡിഎ ഉപേക്ഷിക്കുന്നത്‌ ഇതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top