ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്രമായ മനുസ്മൃതി മുന്നോട്ടുവയ്ക്കുന്ന ചാതുര്‍വര്‍ണ്യവും സവര്‍ണ മനോഭാവവുമാണ് അതിന്കാരണം.ദുഷിച്ചതുംജീര്‍ണിച്ചതുമായ ജാതീയതയ്ക്കെതിരെ നിലപാടെടുത്തുകൊണ്ടാണ് അയ്യന്‍കാളിയും ശ്രീനാരായണഗുരുവും ഡോ. അംബേദ്കറുമൊക്കെ നമുക്ക് മാതൃകയായി മാറുന്നത്. ജനാധിപത്യവ്യവസ്ഥ നിലവില്‍ വന്നിട്ട് വളരെക്കാലമായിട്ടും ഇന്നും ജാതീയതയും അടിച്ചമര്‍ത്തലുകളും തുടരുകതന്നെയാണ്.
ദുര്‍ബല ദളിത് പിന്നോക്കവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം ആത്മാര്‍ഥമായി നടത്തുന്നത് ഇടതുപക്ഷംമാത്രമാണ്.കേരളത്തില്‍ പട്ടികജാതി-പട്ടികവര്‍ഗമേഖലയ്ക്ക് കുതിപ്പും കിതപ്പും ഉണ്ടാകുന്നത്, ഇടതുസര്‍ക്കാരിന് ‘ഭരണതുടര്‍ച്ച ലഭിക്കാത്തതുകൊണ്ടുമാത്രമാണ്. ഇപ്പോള്‍ പിണറായി വിജയന്‍ നേതൃത്വംനല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവരുടെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ഈ കാലയളവില്‍ ഏറെ മുന്നേറാന്‍ സര്‍ക്കാരിന് സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമാണ്.
കേരളം കൈവരിച്ച പൊതുവായ വികസനത്തിനൊപ്പം ഇവിടത്തെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ വളര്‍ച്ച കൈവരിച്ചിട്ടില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട ജീവിതനിലവാരം നേടാന്‍ കേരളത്തില്‍ സാധിച്ചിട്ടുണ്ടെങ്കിലും വളര്‍ച്ചാമുരടിപ്പും ദാരിദ്യ്രവും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ കാണാനാകും. അത് മറികടക്കാനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. വീടും ഭൂമിയും ദുര്‍ബലവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കിയേ മതിയാകൂ. ആ ലക്ഷ്യപ്രാപ്തിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണ്. മുന്‍വര്‍ഷങ്ങളില്‍ പല സ്കീമുകളിലായി ആരംഭിക്കുകയും പൂര്‍ത്തീകരിക്കാത്തതുമായ 16,363 വീടുകളാണ് പട്ടികജാതി വിഭാഗത്തിലുള്ളവരുടേതായി സംസ്ഥാനത്തുള്ളത്. അവയില്‍ 3541 വീടുകളുടെ നിര്‍മാണം ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കാനായി. അതിന് പുറമെ 7500 പുതിയ വീടുകള്‍ അനുവദിക്കുകയുംചെയ്തു. അതില്‍ 4936 വീടുകളുടെ പണിയേ തുടങ്ങിയിട്ടുള്ളൂ. ബാക്കിയുള്ളവയുടെ പണിയും പെട്ടെന്ന് ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും വേണം. ദരിദ്രരായ പട്ടികജാതി കുടുംബങ്ങള്‍ വീടുകള്‍ അറ്റകുറ്റപ്പണി നടത്താനായി സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ 7000 വീടുകള്‍ക്ക് ധനസഹായം അനുവദിച്ചു. അതില്‍ 3142 വീടുകളുടെ പണി തുടങ്ങി. ഇത്തരം കാര്യങ്ങളില്‍ സമയക്ളിപ്തത പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ജനപ്രതിനിധികള്‍ ജാഗ്രത കാണിക്കണം.
കൂലിപ്പണിയെടുത്ത് ജീവിതംപുലര്‍ത്തിയ ദളിത് വിഭാഗത്തിലുള്ള നിരവധിപേര്‍ കിടപ്പുരോഗികളായുംമറ്റും സംസ്ഥാനത്തുണ്ട്. അവര്‍ക്ക് ചികിത്സയ്ക്കുപോലും നിവൃത്തിയില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജനസമ്പര്‍ക്ക പരിപാടികളിലേക്ക് ഈ പാവങ്ങളെ ഫോട്ടോഷൂട്ടിനായി കൊണ്ടുവരുന്നത് ഏറെ പ്രതിഷേധങ്ങള്‍ക്കിരയാക്കിയിരുന്നു. ഈ സര്‍ക്കാര്‍ കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ 32 കോടിയോളം രൂപ ദളിത് വിഭാഗത്തിലുള്ള പാവങ്ങള്‍ക്ക് ചികിത്സാ ധനസഹായമായി വിതരണംചെയ്തു എന്നത് വലിയ കാര്യമാണ്. 16299 പേര്‍ക്കാണ് അതുവഴി ആശ്വാസംലഭിച്ചത്. വിവാഹം കഴിച്ചുകൊടുക്കാന്‍ പാങ്ങില്ലാത്ത നിര്‍ധന ദളിത് കുടുംബങ്ങളുടെ കണ്ണീരൊപ്പാനും ഇടതുപക്ഷം തയ്യാറായി. 7800 പേര്‍ക്ക് സഹായം നല്‍കി.
ആദിവാസിമഖലയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ കുംഭകോണങ്ങള്‍ കുപ്രസിദ്ധങ്ങളാണ്. പട്ടിണിമരണം ആദിവാസി ഊരുകളിലേക്ക് തിരികെയെത്തിയ കാലമായിരുന്നു അത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം അട്ടപ്പാടിയില്‍ കമ്യൂണിറ്റി കിച്ചണുവേണ്ടി മൂന്നരക്കോടി രൂപ അനുവദിച്ചു. 83103 ആദിവാസികുടുംബങ്ങള്‍ക്ക് ‘ഭക്ഷ്യധാന്യം വിതരണംചെയ്തു. അരിവാള്‍രോഗമെന്ന് അറിയപ്പെടുന്ന സിക്കിള്‍സെല്‍ അനീമിയ ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെ നടത്താന്‍ 78 ലക്ഷം രൂപ സഹായമായി നല്‍കി. 595പേര്‍ക്കാണ് അത് ആശ്വാസംപകര്‍ന്നത്. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകക്കുറവ് ശിശുമരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന പഠനത്തെ മുന്‍നിര്‍ത്തി പോഷകാഹാരം നല്‍കാനായി അഞ്ചരക്കോടി രൂപ വിനിയോഗിച്ചു. ഇത് ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ലഭിക്കുന്നുണ്ട് എന്നത് ഉറപ്പുവരുത്താനുള്ള കരുതലും ഉണ്ടായി. ആറളം ഫാമിലെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കാതെ പോകാന്‍പറ്റില്ല. ഊരുകളിലെ വീടുകള്‍ വാസയോഗ്യമാക്കാനും മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പുവരുത്താനും വിനിയോഗിച്ചത് 61 കോടിയോളം രൂപയാണ്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവരുടെ ചെറുതും വലുതുമായ പ്രശ്നങ്ങളില്‍ ഇടപെടാനും അവ പരിഹരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ച്് കഴിഞ്ഞദിവസം കൈക്കൊണ്ട തീരുമാനം അത്തരത്തിലൊന്നാണ്. അത് ദളിത്-ആദിവാസി പിന്നോക്കവിഭാഗങ്ങളെ സംബന്ധിച്ച് ഏറെ ആശ്വാസംപകരുന്ന നടപടിയാണ്. ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നുവര്‍ഷമാക്കി. വരുമാന സര്‍ട്ടിഫിക്കറ്റിന്റേത് ഒരുവര്‍ഷവും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റേത് ആജീവനാന്തവുമാക്കി. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് കടാശ്വാസമായി ദളിത് വിഭാഗത്തിലുള്ള 69413 പേര്‍ക്ക് നല്‍കാനുള്ള 89 കോടി രൂപ അനുവദിക്കാനും ചികിത്സാ ധനസഹായത്തിന്റെ വരുമാനപരിധി ഒരുലക്ഷമായി ഉയര്‍ത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം മുഖ്യ അജന്‍ഡകളിലൊന്നാക്കി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍, ദളിത് ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ധീരമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. എല്ലാ സുമനസ്സുകളും ഈ സര്‍ക്കാരിന് പിന്തുണനല്‍കണമെന്നാണ് കാലം ആവശ്യപ്പെടുന്നത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..