18 April Thursday

വേണം ചകിരി കൊണ്ടൊരു ഭൂവസ്ത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2017


പരമ്പരാഗതമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഈടുറ്റ ഇടപെടലിന്റെ ഒന്നാംതരം ദൃഷ്ടാന്തമാണ് കയര്‍രംഗത്ത് കാണാന്‍ കഴിയുന്നത്. കയര്‍മേഖലയില്‍ ജോലിചെയ്യുന്നവരുടെ എണ്ണം നാലുലക്ഷത്തില്‍നിന്ന് നാല്‍പ്പതിനായിരമായി കുറഞ്ഞ വേളയിലാണ് ശാസ്ത്രസാങ്കേതികസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി, കേരളത്തിലെ കയര്‍വ്യവസായത്തെ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. രണ്ട് രീതികളാണ് കയര്‍വ്യവസായത്തെ സമൂലമായി പരിഷ്കരിക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, ഉല്‍പ്പന്നവൈവിധ്യവല്‍ക്കരണവും യന്ത്രവല്‍ക്കരണവുമാണ്. രണ്ടാമത്തേത്, പരമ്പരാഗതരീതിയില്‍ കയര്‍ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ പണിയും കൂലിയും സംരക്ഷിക്കുക എന്നതും. ഇതുവഴി  പുതിയ തലമുറയെ കൂടി ഉല്‍പ്പാദനപ്രക്രിയയില്‍ പങ്കാളികളാക്കിമാറ്റാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഇത്തരുണത്തില്‍ ആലപ്പുഴയില്‍ സംസ്ഥാന കയര്‍വികസന വകുപ്പ് സംഘടിപ്പിച്ച കയര്‍ഭൂവസ്ത്ര ശില്‍പ്പശാല ഏറെ പ്രസക്തമാകുന്നു.

ഒരുകാലത്ത് കയര്‍വ്യവസായത്തില്‍ കേരളത്തിനായിരുന്നു ആധിപത്യം. കയറുല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം കയറ്റുമതി ചെയ്തിരുന്നതും നമ്മുടെ നാട്ടില്‍നിന്നായിരുന്നു. ഇപ്പോള്‍ ആ കാര്യത്തിലും നാം പിറകോട്ട് പോയി. 1900 കോടി രൂപയ്ക്ക് കയറ്റുമതിചെയ്ത സ്ഥാനത്ത് 650 കോടി രൂപയുടെ കയറുല്‍പ്പന്നങ്ങള്‍പോലും കയറ്റി അയക്കാന്‍ സാധിക്കുന്നില്ല. നേരത്തെ തീരദേശ സമ്പദ്ഘടനയെ നിലനിര്‍ത്തുന്നതില്‍ കയര്‍വ്യവസായത്തിന് നിര്‍ണായകമായ പങ്കുണ്ടായിരുന്നു.

പച്ചത്തൊണ്ട് മാസങ്ങളോളം കായലില്‍ പൂഴ്ത്തിവച്ച് അഴുക്കി, കൊട്ടുവടികൊണ്ട് തല്ലി ചകിരിയാക്കുന്ന പ്രക്രിയ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ മാറിമറഞ്ഞു. എണ്‍പതുകളോടെ പച്ചയും ഉണക്കും തൊണ്ടുകള്‍തല്ലാനുള്ള യന്ത്രങ്ങളുമായി തമിഴ്നാട്, കയര്‍വ്യവസായത്തിലേക്ക് വന്നു. തേങ്ങ ഉല്‍പ്പാദനത്തിലും കേരളം പിറകിലേക്ക് പോയി. കേരളത്തിലേക്ക് തമിഴ്നാട്ടില്‍നിന്ന് കയര്‍ കൊണ്ടുവരാന്‍ തുടങ്ങി. വിദേശരാജ്യങ്ങളിലേക്കും അവര്‍ കയറ്റുമതിചെയ്ത് മിടുക്ക്തെളിയിച്ചു. ചകിരിയേക്കാള്‍ വില ചകിരിച്ചോറിന് ഇന്നുണ്ട്. ഒരു കിലോ ചകിരിക്ക് 12 രൂപ വിലയുള്ള സ്ഥാനത്ത് ചകിരിച്ചോറിന്റെ വിലയായി 18 രൂപ നേടാന്‍ തമിഴ്നാടിന് സാധിക്കുന്നു. കേരളത്തിലെ അഴുകിയ തൊണ്ടിന്റെ ചോറ് മൂല്യാധിഷ്ഠിത ഉല്‍പ്പന്നമാക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ഉറവിടത്തില്‍ മാലിന്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ചകിരിച്ചോറിന്റെ സാധ്യത നാം ഉപയോഗിക്കേണ്ടതുണ്ട്. 

കേരളത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്ന തേങ്ങ 500 കോടിയാണ്. ഒരു തേങ്ങയില്‍നിന്ന് 80 ഗ്രാം ചകിരി ലഭിക്കും. എന്നാല്‍, 20000 ടണ്ണില്‍ താഴെമാത്രം ചകിരിയേ സംസ്ഥാനത്ത് ലഭ്യമാകുന്നുള്ളൂ. ബാക്കിയുള്ളവ പലവഴിക്ക് ശേഖരിക്കപ്പെടാതെപോകുന്നു. ആസൂത്രിതമായി പ്രവര്‍ത്തിച്ചാല്‍ ആകെ ചകിരിയുടെ 50 ശതമാനമെങ്കിലും ശേഖരിക്കാനും വിവിധ കയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കാനും സാധിക്കും. കയര്‍മേഖലയില്‍ നിലവിലുള്ള തൊഴില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഫലപ്രദമായി യന്ത്രവല്‍ക്കരണം നടത്തി, ചകിരിയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി തൊഴിലവസരവും വരുമാനവും വര്‍ധിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. അതിനുള്ള ഭൌതികപശ്ചാത്തലം കേരളത്തിനുണ്ട്. അത് മനസ്സിലാക്കി ഈ മേഖലയെ പുനരുദ്ധരിക്കാനും വൈവിധ്യവല്‍ക്കരിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവരുന്നത് ഏറെ ആശ്വാസകരമാണ്.

  കയര്‍വികസന വകുപ്പിനൊപ്പം കൃഷി, മണ്ണ്സംരക്ഷണം, ജലസേചനം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകള്‍തമ്മില്‍ ഏകോപനമുണ്ടാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ തീര്‍ത്തും പരിസ്ഥിതിസൌഹൃദപരമായ രീതിയില്‍ കയര്‍ ഉല്‍പ്പന്നങ്ങളെ ഉപയോഗിക്കാന്‍ സാധിക്കും. ചേര്‍ത്തല കയര്‍തൊഴിലാളി യൂണിയന്‍ നടത്തിയ ഒരു സര്‍വേയില്‍ യുവാക്കളടക്കം ഏഴായിരത്തിലേറെപ്പേര്‍ ആ പ്രദേശത്ത് കയര്‍മേഖലയില്‍ തൊഴില്‍ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

  കയര്‍ഭൂവസ്ത്രം കയര്‍ ഉല്‍പ്പാദനമേഖലയിലെ പുതിയൊരു സാധ്യതയാണ്. കൃഷി, റോഡ് നിര്‍മാണം മണ്ണ്സംരക്ഷണം നീര്‍ത്തടസംരക്ഷണം പുഴകളുടെയും തോടുകളുടെയും മറ്റ് ജലാശയങ്ങളുടെയും തിട്ട സംരക്ഷിക്കല്‍ തുടങ്ങിയവയ്ക്കായി കയര്‍ഭൂവസ്ത്രം ഉപയോഗിക്കാന്‍ സാധിക്കും. ഇതുപയോഗിച്ച് ചെരിവുള്ള സ്ഥലങ്ങളില്‍വരെ കൃഷിചെയ്യാനും പച്ചക്കറി ക്കൃഷിക്ക് പുതയിടാനും കളകള്‍ വളരാതെ വിളവ് വര്‍ധിപ്പിക്കാനും മണ്ണൊലിപ്പ് തടയാനും കഴിയും. റോഡുകളുടെ ആയുസ്സ് വര്‍ധിപ്പിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും കയര്‍ഭൂവസ്ത്രം ഉപയോഗിക്കാം.

  വിദേശരാജ്യങ്ങളില്‍ റോഡ് നിര്‍മാണത്തിനായി നമ്മുടെ കയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് മുപ്പത്തിരണ്ട് വര്‍ഷത്തോളമായി.  കയറുല്‍പ്പന്നങ്ങള്‍ അമേരിക്ക, ഫ്രാന്‍സ്,  റഷ്യ എന്നീ രാജ്യങ്ങളില്‍ യഥാക്രമം 37, 32, 11 ശതമാനംവച്ച് ഇറക്കുമതിചെയ്യുന്നുണ്ട്. അവര്‍ നീര്‍ത്തടസംരക്ഷണത്തിനും റോഡ് നിര്‍മാണത്തിനുമാണ് പ്രധാനമായും കയര്‍ ഉപയോഗിക്കുന്നത്. നമ്മളിപ്പോഴും ആ മേഖലയില്‍ പിച്ചവയ്ക്കുകയാണ്.

  കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് കയര്‍ഭൂവസ്ത്രത്തിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിനായി ചില പരിശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, അതിന് തുടര്‍ച്ചയുണ്ടായില്ല. ഇപ്പോള്‍ പിണറായി വിജയന്‍ നേതൃത്വംനല്‍കുന്ന സര്‍ക്കാര്‍, കൃത്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോകുന്നത് പ്രതീക്ഷ പകരുന്നുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം 20,000ടണ്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ പഞ്ചായത്തിലും രണ്ട് പദ്ധതിയെങ്കിലും നടപ്പാക്കും. ഹരിതമിഷന്‍ പദ്ധതിയിലൂടെ കയര്‍ഭൂവസ്ത്രത്തിന് കൂടുതല്‍ സാധ്യത ഉറപ്പുവരുത്താന്‍ കഴിയണം. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി കയര്‍‘ഭൂവസ്ത്രത്തിന്റെ ഉപയോഗം യാഥാര്‍ഥ്യമാക്കിയാല്‍ ആ മേഖലയിലുള്ള തൊഴിലാളികള്‍ക്കും അത് ആശ്വാസമാകും.

കയര്‍ഭൂവസ്ത്രത്തിന്റെ ഉപയോഗം യാഥാര്‍ഥ്യമാക്കാന്‍, ഇതുമായി ബന്ധപ്പെടുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും പരിശീലനംനല്‍കുന്നതിന് ആലപ്പുഴയില്‍ പരിശീലനകേന്ദ്രം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കയര്‍ഭൂവസ്ത്രം ആവശ്യമുള്ളതിന്റെ അഞ്ച് ശതമാനമെങ്കിലും ഉപയോഗിക്കാനായാല്‍, 2000 കോടി രൂപയുടെ കയര്‍ വേണ്ടിവരും. കേരംതിങ്ങും കേരളനാടിന് അതൊരു സാധ്യതയാണ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top