26 April Friday

അതിജീവിതയ്ക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


സ്‌ത്രീനീതിയുടെയും സ്‌ത്രീസ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും കാര്യത്തിൽ പിണറായി സർക്കാർ സ്വീകരിക്കുന്ന കർശനമായ, ധീരമായ നിലപാടും നടപടികളും കേരളത്തിന് കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്‌ത്രീകൾക്കെതിരായ ഏത് അതിക്രമത്തിലും സർക്കാർ ഇരകൾക്കൊപ്പമാണ്, അതിജീവിതകൾക്കൊപ്പമാണ് എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിതനയമാണ്. നടിയെ ആക്രമിച്ച കേസിലടക്കം സമാനമായ എല്ലാ സംഭവത്തിലും സർക്കാർ ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഗവൺമെന്റ് നടപടികളിലെ ഹൃദയശുദ്ധിയും അചഞ്ചലമായ നിലപാടുകളും ജനങ്ങൾക്ക്‌ അറിയാം. വിസ്മയക്കും ഉത്രയ്‌ക്കും പെരുമ്പാവൂരിലെ ജിഷയ്‌ക്കും നീതി ഉറപ്പാക്കാൻ കൈക്കൊണ്ട തൽക്ഷണനടപടികൾ ഏവർക്കും ബോധ്യപ്പെടുന്ന വസ്തുതയാണ്.

ഏതു കേസിലും ഏതെല്ലാം വമ്പന്മാരും കൊമ്പന്മാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം കൈയാമംവച്ചു നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ഈ സർക്കാരിന് ധൈര്യമുണ്ടെന്ന് കാലം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിൽ എൽഡിഎഫ്‌ ഭരണം അല്ലായിരുന്നുവെങ്കിൽ, നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകില്ലായിരുന്നെന്ന് കേരളജനത ഉറച്ചുവിശ്വസിക്കുന്നുണ്ട്. നീതി ഉറപ്പാക്കാൻ, സത്യം പുറത്തുകൊണ്ടുവരാൻ പൊലീസിന്, അന്വേഷണ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സ്‌ത്രീകൾ മൗനസഹനങ്ങളിൽ ഒതുങ്ങാതെ എല്ലാത്തരം അതിക്രമത്തിനും അനീതികൾക്കുമെതിരെ രംഗത്തുവരണമെന്ന സർക്കാരിന്റെ അഭിപ്രായധീരത സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും കരുത്തുപകരുകയും ചെയ്യുന്നു. സ്‌ത്രീശാക്തീകരണം പിണറായി ഭരണത്തിന്റെ മുഖമുദ്രയാണ്.

സർക്കാരിന്റെയും എൽഡിഎഫിന്റെയും ഈ നിലപാടുകളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചൊവ്വാഴ്ച തൃക്കാക്കരയിൽ വീണ്ടും സുവ്യക്തമായി പറഞ്ഞത്. സർക്കാരും എൽഡിഎഫും അതിജീവിതയ്‌ക്കൊപ്പം എപ്പോഴുമുണ്ട്. വിസ്മയക്കും ഉത്രയ്‌ക്കും ജിഷയ്‌ക്കും ഉറപ്പാക്കിയ നീതി അതിജീവിതയ്‌ക്കും ഉറപ്പാക്കും.  കേസിന്റെ തുടക്കംമുതൽ സർക്കാരും പാർടിയും മുന്നണിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. നടിയെ ആക്രമിച്ച കേസിൽ  ഇതുവരെ പരാതിയൊന്നും ഉന്നയിക്കാത്ത പ്രതിപക്ഷം, തൃക്കാക്കരയിൽ പരാജയഭീതിപൂണ്ട് ഇപ്പോൾ കെട്ടുകഥകളും ആരോപണങ്ങളും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും പാർടി സെക്രട്ടറിയും നിലപാട് ആവർത്തിച്ചത്. കേസിന്റെ തുടക്കംമുതൽ, പഴുതടച്ച കാര്യക്ഷമമായ അന്വേഷണം നടത്തിയതുകൊണ്ടാണ് പ്രതികളുടെ കൈകളിൽ നീതിയുടെ വിലങ്ങ് വീണത്. എത്ര ഉന്നതനായാലും കുറ്റംചെയ്താൽ രക്ഷപ്പെടില്ലെന്ന് അറസ്റ്റുകളും തുടർനടപടികളും തെളിയിച്ചു. ഒരാളെ തൊടാനും പൊലീസിന്റെ കൈകൾ വിറച്ചില്ല. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വിചാരണയ്‌ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയെയും അനുവദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറെ നിർദേശിക്കാനും അവരോട്‌ ആവശ്യപ്പെട്ടു. അന്വേഷകസംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ  കോടതി ഉത്തരവുപ്രകാരം തുടരന്വേഷണം നടക്കുകയാണ്. ഒരുഘട്ടത്തിലും സർക്കാർ അതിജീവിതയെ കൈവിട്ടിട്ടില്ല.

ഒരു സംഭവമുണ്ടായാൽ സർക്കാർ ഏറ്റവും വേഗം എങ്ങനെ ഇടപെടുന്നുവെന്നതിന്റെ  നല്ല ഉദാഹരണമാണ് വിസ്മയ കേസിലുണ്ടായ സുപ്രധാന വിധി. സ്‌ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ ദാരുണ സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന് ഒരുവർഷത്തിനകം ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചു. സ്‌ത്രീധനത്തിനെതിരെയും സ്‌ത്രീപീഡനത്തിനെതിരെയും എടുത്ത കർശന നടപടികളും അന്വേഷണവുമാണ് ശിക്ഷയിലേക്ക് എത്തിച്ചത്. ഈ കേസിലെ ശരവേഗ നടപടികൾ സർക്കാരിന്റെ സ്‌ത്രീപക്ഷ സമീപനങ്ങൾക്ക് അടിവരയിടുന്നു. നേരത്തെ, ഉത്ര കേസിലും പെട്ടെന്നുതന്നെ ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞു. സ്‌ത്രീധനമെന്ന ദുരാചാരത്തിനെതിരെ സർക്കാരും പൊതു സമൂഹവും നടത്തുന്ന പോരാട്ടങ്ങൾക്ക്‌ അംഗീകാരം കൂടിയാണ് വിസ്‌മയ കേസിലെ കോടതിവിധി

ഭരണം കാര്യക്ഷമമാകുന്നത് അത്‌ എപ്പോഴും പ്രാപ്തിയുള്ള കൈകളിൽ എത്തുമ്പോഴാണ്. ഒരിടത്തും ഒരുകാരണവശാലും പക്ഷപാതപരമായ പരിഗണനയില്ലാതെ കർശന നടപടി സ്വീകരിക്കുമ്പോഴാണ്. ഈ വിശ്വാസ്യത പിണറായി ഭരണത്തെക്കുറിച്ച് ജനങ്ങൾക്കുണ്ട്. അതിനാൽത്തന്നെ സർക്കാരിനെ ജനങ്ങൾ ആദരവോടെ കാണുന്നു. തിന്മയുടെ കരാളതകളെ ഒരുതരത്തിലും ഈ ഭരണം വച്ചുപൊറുപ്പിക്കില്ല. വജ്രംപോലെ ഉറപ്പും ദീപ്തിയുമുള്ള സർക്കാരിന്റെ ആദർശനിഷ്ഠയിൽ കേരളത്തിന് വിശ്വാസമുണ്ട്. സർക്കാർ അതിജീവിതയ്‌ക്കൊപ്പമെന്ന വാക്കിൽ ജനങ്ങൾക്ക് അവിശ്വാസം തെല്ലുമില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top