25 April Thursday

ഷെയ്‌ൻ ചെയ്‌തതിന്‌ കൂട്ടുനിൽക്കാനാവില്ല; സിനിമയുടെ സംവിധായകൻ അഞ്ചാറ്‌ ദിവസം ആശുപത്രിയിലായി: ധ്യാൻ ശ്രീനിവാസൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 2, 2023

കൊച്ചി > ഷെയ്ന്‍ നിഗവുമായി സഹകരിക്കില്ലെന്ന സിനിമ സംഘടനകളുടെ തീരുമാനത്തില്‍ അഭിപ്രായം പറഞ്ഞ് നടന്‍ ധ്യാൻ ശ്രീനിവാസൻ. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഷെയ്ന്‍ നിഗം എഡിറ്റിംഗ് കാണണം തുടങ്ങിയ അഭിപ്രായങ്ങള്‍ പറഞ്ഞത് ശരിയാണോ എന്നാണ് ചോദ്യം ഉയര്‍ന്നത്.

എന്നാല്‍ ഇത്തരം പിടിവാശികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധ്യാന്‍ പറഞ്ഞു. എഡിറ്റിംഗ് കാണണം എന്ന് ആവശ്യപ്പെട്ടാല്‍ എഡിറ്റിംഗ് ഇപ്പോള്‍ സ്പോട്ടില്‍ തന്നെ കാണാന്‍ കഴിയും. ഇവിടെ പിടിവാശിയുടെ ആവശ്യമില്ല. എല്ലാവരും എഡിറ്റിംഗ് ഒക്കെ കാണുന്നതാണ്. എഡിറ്റ് ചെയ്‌തിട്ടെ മുന്നോട്ട് പോകൂ എന്ന പിടിവാശിയുടെ ആവശ്യമില്ല. ഇതിലെ പ്രധാന പ്രശ്‌നം അത് ഷെയ്ന്‍റെ കൂടി സിനിമയാണ്.

അത് നമ്മുടെ സിനിമയാണ്. അതിനാല്‍ തന്നെ ഞാന്‍ എന്ന സ്വാര്‍ത്ഥത വിട്ട് ആ സിനിമയ്ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. അതിന്‍റെ ടെക്‌നീഷ്യന്മാരെ ബുദ്ധിമുട്ടിക്കാന്‍ നില്‍ക്കരുത്. അത്തരം ഒരു അവസ്ഥയില്‍ ഡയറക്ട‌റൊക്കെ വിഷമിച്ച് പോകും. അവരുടെ ക്രിയേറ്റീവ് കാര്യത്തില്‍ നടന്മാര്‍ കയറി ഇടപെടുമ്പോള്‍ ശരിക്കും തളര്‍ന്ന് പോകും. ഞാന്‍ ഒരു ഡയറക്‌ടറായ ആളാണ്.

ആ സിനിമയുടെ സംവിധായകന്‍ അഞ്ചാറ് ദിവസം ആശുപത്രിയിലായി എന്ന് കേട്ടു . എത്രയോ സ്വപ്‌നവുമായി എത്തുന്ന ഒരു സംവിധായകനെ അത്തരം ഒരു അവസ്ഥയില്‍ എത്തിക്കുക എന്നത് എന്തൊരു മോശം കാര്യമാണ്. സോഫിയ പോളിന്‍റെ പ്രൊഡക്ഷന്‍ കമ്പനി വലിയ സിനിമകള്‍ ചെയ്‌തിട്ടുള്ളവരാണ്. അവര്‍ ഇതുവരെ ആര്‍ക്കെതിരെയും ഇത്തരം പരാതി ഉയര്‍ത്തിയിട്ടില്ല. ഇത്തരം ഒരു പരാതി വരണമെങ്കില്‍ അത് ജെനുവിന്‍ പരാതി ആയിരിക്കണം.

അപ്പോള്‍ എന്‍റെയും സിനിമയാണ്, അതിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്‍റെതാണ്, അത് ഞാന്‍ തന്നെ പരിഹരിക്കണം. എന്‍റെ സെറ്റില്‍ ഞാന്‍ ചെയ്‌തിട്ടുണ്ട്. ഒരു പ്രശ്‌നം ഇല്ലാതെ സിനിമ മുന്നോട്ട് പോകട്ടെ എന്ന് കരുതുമ്പോഴാണ് ചില മുന്‍നിര നടന്മാര്‍ തന്നെ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇത് ഒരിക്കലും അനുവദിക്കാന്‍ സാധിക്കില്ല. ഇത്തരം സംഭവങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സാധിക്കില്ലെന്നും ധ്യാന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top