23 April Tuesday

ശ്രീനാഥ് ഭാസിക്കും ഷെയ്‌ന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 25, 2023


കൊച്ചി
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുമായി സഹകരിക്കേണ്ടെന്ന്‌ മലയാള സിനിമാസംഘടനകളുടെ സംയുക്ത യോഗതീരുമാനം. സഹ അഭിനേതാക്കൾക്കും സാങ്കേതിക കലാകാരന്മാർക്കും നിർമാതാക്കൾക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ്‌ നടപടി. താരസംഘടനയായ അമ്മ, സാങ്കേതിക കലാകാരന്മാരുടെ ഫെഡറേഷനായ ഫെഫ്ക, നിർമാതാക്കളുടെ സംഘടന എന്നിവയുടെ സംയുക്തയോഗമാണ്‌ തീരുമാനമെടുത്തത്‌.

ഇരുവർക്കും തിരുത്താനുള്ള അവസരമാണ്‌ ഇതിലൂടെ നൽകുന്നതെന്ന്‌ സിനിമാസംഘടനകളുടെ ഭാരവാഹികളായ ബി ഉണ്ണിക്കൃഷ്‌ണൻ, സിയാദ്‌ കോക്കർ, എം രഞ്ജിത്, ഇടവേള ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രീനാഥിനും ഷെയ്‌നിനുമെതിരെ നിരവധി പരാതികൾ ലഭിച്ചു. സിനിമകളിൽ തന്റെ വേഷത്തിന്‌ വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലെന്നും ചിത്രീകരിച്ച ഭാഗങ്ങൾ കാണണമെന്നും റീ എഡിറ്റിങ്‌ നടത്തണമെന്നും ആവശ്യപ്പെടുന്നതായാണ്‌ ഷെയ്‌നിനെതിരായ പരാതി. നിർമാതാക്കളുമായി കരാറിലേർപ്പെടാത്ത ശ്രീനാഥ്‌ ഒരേ ഡേറ്റും സമയവും പല സിനിമകൾക്ക്‌ നൽകുന്നു. ഇത്‌ സെറ്റുകളിൽ തർക്കങ്ങൾക്ക്‌ ഇടയാക്കുന്നു. ഇത്തരം പരാതികൾ പരിഗണിച്ചാണ്‌ ഇവരുമായി സഹകരിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌.

മലയാള സിനിമാതാരങ്ങൾക്കിടയിൽ ലഹരിമരുന്ന്‌ ഉപയോഗം കൂടുന്നതായും അവർ ചെയ്യുന്ന ദ്രോഹങ്ങൾക്ക്‌ തങ്ങൾ മറുപടി പറയേണ്ട സ്ഥിതിയാണെന്നും സംഘടനാനേതാക്കൾ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരെ സിനിമയിൽ സഹകരിപ്പിക്കരുതെന്നാണ്‌ വ്യവസ്ഥ. അതുകൊണ്ട്‌ ലഹരി ഉപയോഗിക്കുന്നവർ സംഘടനകളുമായി സഹകരിക്കാനോ കരാറുകളിലേർപ്പെടാനോ തയ്യാറല്ല. ഇതുവരെയില്ലാത്ത പ്രവണതകളാണ്‌ ഇതെല്ലാം. ഇവരുടെ നടപടികൾമൂലം സെറ്റിലുണ്ടാകുന്ന നഷ്‌ടങ്ങൾക്ക്‌ അവരിൽനിന്നുതന്നെ പരിഹാരം ഈടാക്കാനും യോഗം തീരുമാനിച്ചു. രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലെന്നും ചില താരങ്ങൾ സ്വബോധമില്ലാതെ പെരുമാറുന്നുവെന്നും നിർമാതാക്കളുടെ സംഘടന വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top