കൊച്ചി> കാരൂരിന്റെ "പൊതിച്ചോറ്" എന്ന വിഖ്യാതമായ കഥ ‘ഹെഡ്‌മാസ്റ്റർ’ എന്ന സിനിമയാകുമ്പോൾ പ്രധാന കഥാപാത്രമായ ഹെഡ് മാസ്റ്ററുടെ മകൻ ശ്രീധരനാകുന്നത് മാസ്ററർ ആകാശ് രാജ്. സംവിധായകൻ രാജീവ് നാഥ് കഥയിൽനിന്ന് കണ്ടെടുത്ത കഥാപാത്രമാണ് ശ്രീധരൻ. വിശപ്പു സഹിക്കാതെ സ്കുൂൾകുട്ടിയുടെ പൊതിച്ചോറ് കട്ടെടുത്ത ഹെഡ്‌മാസ്റ്റർ പശ്ചാത്താപത്തോടെ സ്ക്കൂൾ മാനേജർക്ക് എഴുതുന്ന കത്തിലെ പരാമർശത്തിൽ നിന്ന് രാജീവ് നാഥ് അധികമായി വായിച്ചെടുത്തതാണ് ശ്രീധരൻ എന്ന കൗമാരക്കാരനെ . പിന്നെ പൊതിച്ചോറിനെ ശ്രീധരനിലൂടെ പുനർവ്യാഖ്യാനിക്കാനായിരുന്നു രാജീവ് നാഥിന്റെ ശ്രമം. അച്ഛന്റെ തീരാ വ്യഥകൾ മനസിലാക്കി വളർന്ന ശ്രീധരനിലുടെയാണ് ഹെഡ്‌മാസ്റ്റർ സിനിമ മുന്നോട്ട് നീങ്ങുന്നത്. ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനാണ് മാസ്റ്റർ ആകാശ് രാജ്.
പ്രധാന അധ്യാപകനായി അഭിനയിക്കുന്നത് തമ്പി ആൻ്റണിയാണ്. അമേരിക്കയിലുള്ള ആലപ്പുഴക്കാരൻ വിനോദ് ഒരു വൈറൽ വീഡിയോ തമ്പി ആൻ്റണിയേ കാണിച്ച് കൊടുത്തതിലുടെയാണ് ആകാശിലെത്തുന്നത്. മരണവീട്ടിൽ എത്തിപ്പെട്ട് പെൺമക്കളുടെ അച്ഛന് ബലിയിടേണ്ടിവന്ന ഒരു ബന്ധവുമില്ലാത്ത ഒരു ചെറുപ്പക്കാരൻ്റെ കഥ. അതിലെ ഒൻപത് കഥാപാത്രങ്ങൾക്കും ദൃശ്യാവിഷ്ക്കാരം നൽകിയ ഒരു പയ്യൻ. അതായിരുന്നു വീഡിയേയുടെ ഉള്ളടക്കം. സിനിമയുടെ നിർമ്മാതാവ് ശ്രീലാൽ ദേവരാജ് ഉടനെ ആകാശിനെ വിളിപ്പിക്കുകയായിരുന്നു. മൂന്നു വയസ്സു മുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ് ആകാശ് രാജ്.
ചേർത്തല കണ്ടമംഗലം ഹൈസ്ക്കൂളിൽ പത്താം ക്ലാസ് വിദ്യാത്ഥിയാണ് ആകാശ് രാജ് . സിനിമയിൽ ബാബു ആന്റണിയുടെ ബാലകാലമാണ് ആകാശ് രാജ് അവതരിപ്പിക്കുന്നത്. ജഗദീഷ്, മഞ്ജു പിള്ള, പ്രേം കുമാർ, സഞ്ജു ശിവ്റാം, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, ദേവി (നടി ജലജയുടെ മകൾ), സേതുലക്ഷ്മി, തുടങ്ങിയവരുമായി സിനിമയിലുണ്ട്. പ്രഭാവര്‍മയാണ് ഗാനരചന. സംഗീതം: കാവാലം ശ്രീകുമാർ. പ്രവീണ്‍ പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
ശ്രീലാല്‍ ദേവരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചാനല്‍ ഫൈവിന്റെ ബാനറിലാണ് നിര്‍മാണം.
ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവർത്തകനുമായ ശ്രീധരൻ്റെ ഒർമ്മകളിലൂടെ കഥ വികസിക്കുന്നതായാണ് അവതരണം. ‘സിനിമയിൽ ഇനിയും നല്ല വേഷങ്ങൾ ചെയ്യണം ഇഷ്ടതാരങ്ങളോടൊപ്പം അഭിനയിക്കണം, ആകാശ് രാജ് സ്വപ്നം അതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..