23 April Tuesday

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ; തിരിച്ചു വരവ് ആഘോഷിക്കാന്‍ ഭാവന

വെബ് ഡെസ്‌ക്‌Updated: Wednesday Dec 28, 2022



കൊച്ചി : മലയാള സിനിമയില്‍ പരിമളമായെത്തി രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് മലയാളിയുടെ പ്രീയപ്പെട്ട ഭാവന. 2002 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമാ രംഗത്ത് എത്തിയത്. കലവൂര്‍ രവികുമാര്‍ എഴുതി കമല്‍ സംവിധാനം ചെയ്ത ഡേവിഡ് കാച്ചപ്പള്ളി നിര്‍മ്മിച്ച നമ്മളില്‍ ജിഷ്ണു രാഘവന്‍, സിദ്ധാര്‍ഥ് ഭരതന്‍, രേണുക മേനോന്‍ എന്നിവരോടൊപ്പമാണ് നായികാ പ്രാധാന്യമുള്ള കഥാപാത്രമായി ഭാവനയെത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഇറങ്ങിയ സിനിമ ഹിറ്റായി.

പിന്നീട് തിളക്കം, ക്രോണിക് ബാച്ചിലര്‍, സിഐഡി മൂസ, സ്വപ്നക്കൂട്, റണ്‍വേ, നരന്‍, ഉദയനാണ് താരം, നരന്‍, ചിന്തമണി കൊലക്കേസ്, സാഗര്‍ ഏലിയാസ് ജാക്കി, ഹണി ബീ, ആദം ജോണ്‍ തുടങ്ങി എടുത്തു മലയാളത്തില്‍ പറയാവുന്ന അമ്പതിലേറെ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. പത്തിലേറെ തമിഴ്, പതിനഞ്ചോളം കന്നട, തെലുഗ് സിനിമകളും രണ്ടു പതിറ്റാണ്ടിനിടെ ഭാവന ചെയ്തു.

ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ഭാവന നേടി. സഹനടിയായി തുടങ്ങി നിരവധി മികച്ച അവസരങ്ങളാണ് ഭാവനയ്ക്ക് ലഭിച്ചത്. മലയാളത്തില്‍ തിളങ്ങിയതോടെയാണ് അന്യഭാഷകളില്‍ നിന്നുള്ള അവസരങ്ങളും ലഭിച്ചത്. ബജറംഗി 2, 99, ഇന്‍സ്‌പെക്ടര്‍ വിക്രം, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നട സിനിമകളില്‍ ഈയിടെ താരം അഭിനയിച്ചു.

മലയാള സിനിമയില്‍ നിന്ന് മാറിനിന്നപ്പോഴും കന്നട തെലുങ്കു സിനിമകളില്‍ ഭാവന തിളങ്ങി നിന്നു. 2018ല്‍ നവീനുമായുള്ള വിവാഹ ശേഷം ബംഗളൂരുവിലാണെങ്കിലും മലയാള സിനിമയില്‍ വീണ്ടും സജീവമായെത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഷറഫുദ്ദീനൊപ്പം നവാഗതനായ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന " ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് " എന്ന സിനിമ അടുത്ത വര്‍ഷമാദ്യം തിയേറ്ററിലെത്തുന്നതിന്റെ ത്രില്ലിലാണ് ഭാവന. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് ഭാവന വീണ്ടുമൊരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ലണ്ടന്‍ ടാക്കീസ്, ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top