കൊച്ചി > കോവിഡ് പ്രതിസന്ധികൾ തരണം ചെയ്ത് സംസ്ഥാനത്ത് തിയറ്ററുകൾ തുറന്നെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാനും സിനിമകൾ ക്യൂവിൽ. സുപ്പർ താരങ്ങളുടെ അടക്കം സിനിമകൾ ഒടിടി റിലീസിന് തായ്യാറെടുക്കുകയാണ്. 2008ൽ ആരംഭിച്ചെങ്കിലും അത്ര സുചരിചിതവും സ്വീകാര്യതയുമില്ലാതിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കോവിഡ് അടച്ചിടലാണ് ഊർജം നൽകിയത്. സൂഫിയും സുജാതയുമായിരുന്നു ആദ്യ കോവിഡ്‌കാല റിലീസ്.
തിയറ്ററുകൾ തുറക്കുന്നത് അനിശ്ചിതകാലത്തേക്ക് നിളുമെന്ന ഘട്ടത്തിൽ ജനങ്ങളുടെ സിനിമാ സ്വപ്‌നങ്ങളെ ആകർഷിക്കുന്ന തരത്തിലേക്ക് മാറാൻ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കായി. പിന്നീട് ഒടിടി റിലീസിനു മാത്രമായി സിനിമകൾ നിർമിച്ചുതുടങ്ങി. സി യു സൂൺ മുതൽ റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാലിന്റെ ദൃശ്യം 2, സുരാജ് വെഞ്ഞാറമൂടിന്റെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഉൾപ്പെടെ ഡിജിറ്റൽ ലോകത്തേക്ക് ചേക്കേറി. തിയറ്ററുകൾ തുറന്നശേഷവും ഒടിടി ഇപ്പോൾ സിനിമയുടെ ഭാഗമായി മാറുകയാണ്.
കേരളത്തിൽ ഏറെ കാഴ്ചക്കാരുള്ള ആമസോൺ പ്രൈം, നെറ്റ്‌ഫ്ലിക്സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് മലയാള സിനിമാ വ്യവസായത്തിന്റെ സ്വാധീനശക്തികളായി മാറുന്നത്. ഇവയ്ക്കുപുറമേ സോണി ലൈവ്, ഇറോസ് നൗ, സൺ എൻഎക്സ്‌ടി, സീ 5, പ്രൈം റീൽസ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളും സിനിമാ ലോകത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണ്.
ഒടിടിയുടെ തുടക്കം
ഒടിടി അഥവാ ഓവർ ദി ടോപ് മീഡിയ പ്ലാറ്റ്‌ഫോമുകൾ 2008ലാണ് ഇന്ത്യയിൽ കടന്നുവരുന്നത്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ബിഗ് ഫ്ലിക്സ് ആണ് രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്‌ഫോം. 12 വർഷങ്ങൾക്കിപ്പുറം നാൽപ്പതിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളാണ് രാജ്യത്തെമ്പാടുമുള്ള സിനിമാ വ്യവസായത്തെ സ്വാധീനിക്കുന്നത്. ആദ്യഘട്ടത്തിൽ വെബ്‌സീരിസുകൾ പ്രേക്ഷകരിൽ എത്തിച്ച് സാന്നിധ്യം അറിയിച്ച ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇന്ന് സ്വതന്ത്രമായി സിനിമകൾ, വെബ്‌സീരിസുകൾ, ഡോക്യുമെന്ററികൾ ഉൾപ്പെടെ നിർമിക്കുന്ന ശൃംഖലയായി വളർന്നു. രാജ്യത്ത് ഏറ്റവുമധികം വരിക്കാരുള്ള ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ പോലും ടെലിവിഷൻ ഷോകളും കായിക പരിപാടികൾക്കുമാണ് കാഴ്ചക്കാരേറെയുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..