ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രത്തിന് പിന്തുണ നൽകുമെന്ന് ഫെഫ്‌ക. നേരത്തെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനെതിരെ നിര്‍മ്മാതാക്കളും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു. പുതിയ സിനിമകള്‍ ധൃതിയില്‍ ചിത്രീകരണം തുടങ്ങേണ്ടെന്ന നിലപാടായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേത്. എന്നാല്‍ സമ്പൂര്‍ണമായി പരീക്ഷണ സ്വഭാവത്തിലൊരുങ്ങുന്ന പ്രൊജക്‌ടിനെ പിന്തുണക്കുമെന്നാണ് ഫെഫ്‌കയുടെ നിലപാട്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് ഐ ഫോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ ഫെഫ്‌കയെ അറിയിച്ചിരുന്നു. ഫഹദ് ഫാസിലും ഇക്കാര്യം ഫെഫ്‌കയ്ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. സിനിമാ രംഗം നിശ്ചലമായിരിക്കുന്ന ഘട്ടത്തില്‍ ഫീച്ചര്‍ ഫിലിം ആണോ ഹ്രസ്വചിത്രമാണോ എന്ന് ഈ ഘട്ടത്തില്‍ തീരുമാനിച്ചിട്ടില്ലാത്ത സംരംഭത്തെ പൂര്‍ണമായും പിന്തുണക്കുന്നുവെന്നാണ് ഫെഫ്‌കയുടെ നിലപാട്.
ഫഹദ് ഫാസിലിന്റെ വീട്ടില്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്ന രീതിയില്‍ ക്രൂ ഇല്ലാതെയും ചുരുങ്ങിയ ഇന്‍ഡോര്‍ ലൊക്കേഷനുകളിലും പൂര്‍ത്തിയാകുന്ന പരീക്ഷണ സിനിമയാണ് മഹേഷ് നാരായണന്‍ ചെയ്യുന്നത്.
അറുപതോളം സിനിമകള്‍ ലോക്ക് ഡൗണ്‍ കാരണം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ പുതിയ ചിത്രം തുടങ്ങുന്നത് അംഗീകരിക്കാനില്ലെന്ന നിലപാടാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേത്. പരീക്ഷണചിത്രമാണെന്ന് മനസിലാക്കാതെയാണ് നിര്‍മ്മാതാക്കളുടെയും സംഘടനയും ചേംബറും നിലപാടെടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ഈ വിവാദം നില നിൽക്കുന്ന സാഹചര്യത്തിലാണ് "ഹാഗർ' ചിത്രീകരണം ആരംഭിക്കുമെന്ന ആഷിഖ് അബുവിന്റെ പ്രഖ്യാപനം. എന്നാൽ തങ്ങളുടെ തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്ന മുന്നറിയിപ്പും ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബു പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമ്മാണ കമ്പനിയിൽ നിക്ഷിപ്‌തമാണ്. അത് വേറെ ആരേയും ഏല്‍പ്പിട്ടില്ലെന്നും ആഷിഖ് ചൂണ്ടിക്കാട്ടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..