തിരുവനന്തപുരം> ഇരുപത്തേഴാം രാജ്യാന്തര ചലച്ചിത്ര മേളയുടെ(IFFK) ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും ആദ്യ പാസ് വിതരണവും വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ഡെലിഗേറ്റ് പാസ് ചലച്ചിത്രതാരം ആനിക്ക് മന്ത്രി നല്‍കി. 'നോ ടു ഡ്രഗ്സ്' സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ് കിറ്റ് മന്ത്രി എംബി രാജേഷ് നടന്‍ ഗോകുല്‍ സുരേഷിന് നല്‍കി. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത് അധ്യക്ഷത വഹിച്ചു.
ഡിസംബര്‍ 7 മുതല്‍ 9 വരെ ടാഗോര്‍ തിയേറ്ററില്‍ സജ്ജമാക്കിയിരിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്നും പ്രതിനിധികള്‍ക്കുള്ള പാസ് വിതരണവും ആരംഭിക്കും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെയാകും പാസ് വിതരണം ചെയ്യുക. പ്രതിനിധികള്‍ തിരിച്ചറിയല്‍ രേഖകളുമായി എത്തി വേണം പാസുകള്‍ കൈപ്പറ്റാന്‍.
1960 കളുടെ അവസാനഘട്ടത്തില്‍ ഇറ്റലിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കഥ പറയുന്ന 'ലോര്‍ഡ് ഓഫ് ദി ആന്റ്‌സ്' രാജ്യാന്തരമേളയിലെ ആദ്യ ചിത്രമായി പ്രദര്‍ശിപ്പിക്കും.1998 ലെ വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ജിയാനി അമേലിയോസംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് ചലച്ചിത്രമേളയില്‍ നടക്കുന്നത്.
ലൂയിജി ലോ കാസിയോ, എലിയോ ജര്‍മാനോ, ലിയോനാര്‍ ഡോ മാര്‍ട്ടീസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..