17 April Wednesday

പണം കൃത്യമായി തിരികെ നൽകി; ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് മനപൂർവം: ജൂഡ് ആന്റണിക്കെതിരെ പെപ്പെ

വെബ് ഡെസ്‌ക്‌Updated: Thursday May 11, 2023

കൊച്ചി > ജൂഡ് ആന്റണി ജോസഫിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി നടന്‍ ആന്റണി പെപ്പെ. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ജൂഡിന്റെ ആരോപണങ്ങള്‍ കാരണം വീട്ടുകാര്‍ ഏറെ വിഷമിക്കുന്നുണ്ടെന്നും പെപ്പെ പറഞ്ഞു. 'ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് കരുതിയിരുന്നതല്ല, പക്ഷെ പ്രതികരിക്കാതെയിരുന്നാല്‍ തെറ്റുകാരനാണെന്ന് കരുതപ്പെടും. കരിയറിനെ പോലും അത് ബാധിക്കും'- പെപ്പെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ആന്റണി പെപ്പെയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ജൂഡ് ആന്റണി ജോസഫ് രം​ഗത്തെത്തിയിരുന്നു. നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് മുന്‍പ് ആന്റണി പിന്മാറിയെന്ന് ജൂഡ് ആരോപിച്ചിരുന്നു. അങ്ങനെ വാങ്ങിയ മുന്‍കൂര്‍ തുക കൊണ്ടാണ് ആന്റണി വര്‍ഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചു.
ഈ ആരോപണങ്ങൾക്ക് മറുപടിയുമായാണ് പെപ്പെ രം​ഗത്തുവന്നത്. ജൂഡ് ആന്റണിയിൽ നിന്നും വാങ്ങിയ പണം കൃത്യസമയത്തുതന്നെ തിരിച്ചുനൽകിയെന്നും പണം നൽകി ഏകദേശം ഒരു വർഷത്തിനുശേഷമാണ് സഹോദരിയുടെ വിവാഹം നടന്നതെന്നും പെപ്പെ ബാങ്ക് രേഖകൾ കാണിച്ച് പറഞ്ഞു. എല്ലാ രേഖകളും പരിശോധിക്കാമെന്നും തന്റെ ഭാ​ഗത്ത് തെറ്റ് ഉണ്ടായിട്ടില്ലെന്നും പെപ്പെ കൂട്ടിച്ചേർത്തു.  

'എന്റെ മാതാപിതാക്കള്‍ക്കെല്ലാം വലിയ വിഷമമായി. അവര്‍ സമ്പാദിച്ച പണം കൊണ്ടാണ് മകളുടെ വിവാഹം നടത്തിയത്. എന്റെ ഭാര്യയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ ഒരുപാട് കമന്റുകളാണ് വരുന്നത്. ഭാര്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുൾപ്പെടെ മോശം കമന്റുകളാണ് വരുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്‌ത് പരിഹരിച്ച കാര്യമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിജയത്തിനു ശേഷം ഇത് വീണ്ടും ഉയര്‍ത്തികൊണ്ടുവന്നത് തെറ്റാണ്'.

'ജൂഡ് ആന്റണിയുടെ സിനിമ ഞാന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാനാണ്  ഉപയോഗിക്കുന്നത്. ആര്‍ഡിഎക്‌സ് എന്ന സിനിമ സംവിധാനം ചെയ്‌ത നഹാസിന്റെ പേര് ഇതിലേക്ക് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന് പറഞ്ഞു. ഒരു സംവിധായകന്‍ വളര്‍ന്ന് വരുന്ന മറ്റൊരു സംവിധായകന്റെ സിനിമയെക്കുറിച്ച്‌ ഇങ്ങനെയാണോ പറയേണ്ടത്? എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം അദ്ദേഹം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ഞാന്‍ സ്വപ്‌നങ്ങളെ പിന്തുടരുന്ന വ്യക്തിയാണ്. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. സത്യമാണ്. അത് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല. ജൂഡ് ആന്റണിയും ഒരു നിർമാതാവ് അവസരം നൽകിയതുകൊണ്ടല്ലേ സിനിമയിലെത്തിയത്'- ആന്റണി പറഞ്ഞു. തന്റെ അമ്മ ജൂഡ് ആന്റണിയ്‌ക്കെതിരേ കേസ് നല്‍കിയിട്ടുണ്ടെന്നും ആന്റണി കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top