തിരുവനന്തപുരം > ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാര ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കവിതാ വിഭാഗത്തില്‍ മലപ്പുറം എടപ്പാള്‍ സ്വദേശി സി നീതു സുബ്രഹ്മണ്യന്. 'അടുക്കളയില്‍ കവിത വേവുമ്പോള്‍' എന്ന കവിതയ്ക്കാണ് നീതുവിന് പുരസ്‌കാരം. കഥാവിഭാഗത്തില്‍ കാസര്‍കോട് ചെറുവത്തൂരിലെ എം വി രഞ്ജുവിന്റെ 'റെഡ് പ്ലാനറ്റി'നാണ് പുരസ്‌കാരം. പുരസ്‌കാരങ്ങള്‍ ജൂറി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ഈ മാസം ഏഴിന് വൈകിട്ട് അഞ്ചിന് വിജെടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 50001 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
സച്ചിദാനന്ദന്‍ ചെയര്‍മാനായി കുരീപ്പുഴ ശ്രീകുമാര്‍, ലളിത ലെനിന്‍ എന്നിവരടങ്ങിയ സമിതിയാണ് കവിതാ വിഭാഗം ജേതാവിനെ തെരഞ്ഞെടുത്തത്. എന്‍ എസ് മാധവന്‍ (ചെയര്‍മാന്‍), അശോകന്‍ ചരുവില്‍, ബെന്യാമിന്‍, ഡോ. ഖദീജ മുംതാസ് എന്നിവരായിരുന്നു കഥാ വിഭാഗം ജൂറി.
യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി യുവധാര പുസ്തകപ്രസിദ്ധീകരണ രംഗത്തേക്കുകൂടി കടക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. യുവധാരയിലെ സിനിമാ പരിചയം, ശാസ്ത്രലോകം പംക്തികളാണ് ആദ്യം പുസ്തകമാക്കുക. ഇവയുടെ പ്രകാശനവും ഏഴിന് നടക്കും. സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍, ട്രഷറര്‍ പി ബിജു, എസ് സതീഷ്, എ എ റഹിം, ഷിജുഖാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..