24 April Wednesday

ഞായർ ബാങ്കും ചൊവ്വ സലൂണും... വി കെ എൻ പഞ്ചതന്ത്രം- 3

കെ രഘുനാഥൻUpdated: Thursday Feb 23, 2023

ചിത്രീകരണം: മദനൻ


വികെയെന്‌ ബാങ്കിൽ പോവാൻ തോന്നുന്നത്‌ മിക്കവാറും ഞായറാഴ്‌ചയായിരിക്കും.

അതിനാൽ ഇന്ന്‌ ഞായറാഴ്‌ചയാണെന്ന്‌ കലണ്ടർ നോക്കാതെ വി കെ എൻ മനസ്സിലാക്കുന്നത്‌ ബാങ്കിൽ പോകാൻ തോന്നലുണ്ടാകുമ്പോഴും...
ആ പരീക്ഷണം വിജയകരമായി നടന്നുവന്നു.

അതുപോലെ വി കെ എൻ മുടിവെട്ടുന്നുണ്ടോ അത്‌ ചൊവ്വാഴ്‌ചയായിരിക്കും. സർവലോക ബാർബർ ദിനം. അന്ന്‌ ബാർബർ ഷാപ്പുകളെല്ലാം  മുടക്കം.  ലോകത്തെ ഓരോ മുടിയിഴയും കത്രികയും അന്ന്‌ പണിമുടക്കി വിശ്രമിക്കുമ്പോൾ വി കെയെന്റെ  തലമുടിക്ക്‌ മാത്രം വധശിക്ഷാ ദിനമാണ്‌ ചൊവ്വാഴ്‌ച.

പക്ഷേ, ബാങ്കിലെ പണമിടപാടുപോലെ മുടിയിടപാട്‌ വി കെയെനെ മുടക്കാറില്ല.
തിരുവില്വാമല ചുങ്കത്ത്‌ ബാർബർ ഷാപ്പു നടത്തുന്ന വിനോദ്‌ അതിന്‌ അനുവദിക്കാറുമില്ല.  ആ നിഷിദ്ധദിനത്തിൽ മാരകായുധങ്ങളുമായി വിനോദ്‌ വി കെയെന്റെ വീട്ടിലെത്തും.

ഷോപ്പ്‌ തുറക്കരുതെന്നേ വിലക്കുള്ളു. മുടി വെട്ടരുതെന്ന്‌ വിലക്കില്ലല്ലോ.

‘ഞാൻ നാരായണഗുരുവാകുന്ന ചൊവ്വാഴ്‌ചകൾ’ എന്ന്‌ വി കെ എൻ ആ ദിവസങ്ങളെ വിശേഷിപ്പിക്കാറുണ്ട്‌.

പതിവുപോലെ ഒരു ചൊവ്വാഴ്‌ച വിനോദ്‌ വന്നു. മുറ്റത്ത്‌ മൂടിപ്പുതച്ച്‌ കസേരയിട്ടിരിക്കുന്ന വികൈയന്റെ മുടിെവട്ടിക്കൊല തുടങ്ങി.
രാഷ്‌ട്രീയ‐ സാംസ്‌കാരിക ‐ സാന്പത്തിക സംവാദത്തിനുശേഷം െൈകയിലെ കണ്ണാടിനോക്കി വി കെഎൻ ചോദിച്ചു.

‐ എന്താണ്‌ വിനോദേ ഇപ്പോഴത്തെ ഹെയർസ്‌റ്റൈൽ?

‐ ഇപ്പോഴത്തെ ട്രെൻഡ്‌ ബെക്കാം സ്‌റ്റൈൽ ആണ്‌ മൂത്താരേ‐

അപ്പോൾ ലോകകപ്പ്‌ ഫുട്‌ബോൾ നടക്കുന്ന സമയമാണ്‌. ഉറക്കംവരാത്ത രാത്രികളിലെ കളികളും ചിലപ്പോൾ അതിന്റെ പകൽ ആവർത്തനവും വി കെ എൻ കാണാറുണ്ട്‌.

‐ ഓ ആ ഇംഗ്ലീഷുകാരൻ ചെക്കൻ അല്ലെ?  ടിവിയിൽ ബെക്കാമിനെ കണ്ടിട്ടുള്ള വി കെയെന്‌  പെട്ടെന്നോർമ വന്നു.
താനാ സ്‌ൈറ്റലൊക്കെ വെട്ടാറുണ്ടോ

‐പിന്നെ, ഇപ്പൊ എല്ലാവർക്കും അതല്ലേ വേണ്ടൂ.

‐ ഈ റേറ്റിന്‌ അതുവെട്ടുമോ
‐ എന്താ സാർ? വിനോദിന്‌ ചോദ്യം മനസ്സിലായില്ല.

‐ ആ സ്‌റ്റൈൽ നമുക്ക്‌ പറ്റുമോന്ന്‌

കാര്യമായൊന്നും െവട്ടാനില്ലാത്ത വികെയെന്റെ തല കോതി വിനോദ്‌ മറുപടി പറയാതെ ചിരിച്ചതേയുള്ളു. പക്ഷേ, വിനോദിന്റെ കൈയിലെ കത്രിക പൊട്ടിച്ചിരിച്ചതായി വി കെയെനു തോന്നി. അതിനുമാത്രം വളർന്നിട്ടില്ല.

‐ ആരാണ്‌ പൊട്ടിച്ചിരിച്ചത്‌, താനോ കത്രികയോ?

‐ അല്ല സർ, വിനോദ്‌ പറഞ്ഞു.

ബെക്കാം സ്‌റ്റൈൽ മുടിവെട്ടലല്ല, വളർത്തലാണ്‌. എന്നിട്ട്‌ പിന്നിൽ പോണി ടെയ്‌ൽ െകട്ടും. അതിന്റെ ഇരുസൈഡും ചെറുതായി വെട്ടി കുറ്റിയാക്കിയാൽ മതി. ചിലർ മെഷീൻ ക്രോപ്പു മതിയെന്നുപറയും. എന്നാലും അരമണിക്കൂർ പണിവരും. റേറ്റും കൂടും. നമുക്കതൊന്നും വേണ്ട സാർ.

‐വേണംന്നാരു പറഞ്ഞു.

‐പറ്റുമോന്ന്‌ ചോദിച്ചില്ലേ.

ആ അബദ്ധം നമുക്ക്‌ പറ്റുമോ എന്നാണ്‌ ചോദിച്ചത്‌.
അല്ലെങ്കിലും ഇംഗ്ലീഷുകാരന്റെ  കോളനിവാഴ്‌ചയൊന്നും എന്റെ തലയിൽ അനുവദിക്കുന്ന പ്രശ്‌നമില്ല. വി കെ എൻ തറപ്പിച്ചു പറഞ്ഞു. ഒരിക്കൽ അനുഭവിച്ചതല്ലെ  .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top