27 April Saturday

തകഴിയിലെ ഇതിഹാസകാരന്‍

ശശി മാവിന്‍മൂട്Updated: Sunday Jan 29, 2017

മലയാളസാഹിത്യത്തെ വിശ്വചക്രവാളത്തോളം ഉയര്‍ത്തിയ തകഴി ശിവശങ്കരപ്പിള്ളയെയും അദ്ദേഹത്തിന്റെ അമൂല്യമായ കൃതികളെയും സമഗ്രപഠനത്തിനു വിധേയമാക്കുന്ന കൃതിയാണ് പ്രൊഫ.പന്മന രാമചന്ദ്രന്‍നായര്‍ എഡിറ്റ് ചെയ്ത 'തകഴി പഠനങ്ങള്‍'. മലയാളത്തിലെ ശ്രദ്ധേയരായ 48 പേരുടെ പ്രൌഢമായ പ്രബന്ധങ്ങളാണ് ഈ കൃതിയുടെ ഉള്‍ക്കരുത്തായി വര്‍ത്തിക്കുന്നത്. ഒപ്പം ജ്ഞാനപീഠ പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ് എന്നിവ സ്വീകരിച്ചുകൊകുുള്ള തകഴിയുടെ പ്രഭാഷണങ്ങള്‍, തകഴിയുടെ ആത്മകഥയില്‍നിന്നുള്ള ഒരു ഭാഗം, തകഴി എന്ന സാഹിത്യകാരനില്‍നിന്ന് അച്ഛനെ വേര്‍തിരിച്ചെടുക്കുന്ന മകന്‍ ഡോ. എസ് ബാലകൃഷ്ണന്‍നായരുടെ സ്മരണകള്‍ എന്നിവയുമുക്ു. കേരളത്തിലെ 250 കൊല്ലത്തെ സാമൂഹികജീവിതത്തിന്റെ സമസ്ത തലങ്ങളെയും സ്പര്‍ശിച്ചിട്ടുള്ള 'കയര്‍' എന്ന കൃതിയിലൂടെ ജ്ഞാനപീഠ പുരസ്കാരം നേടിയ തകഴി പറഞ്ഞതത്രയും മണ്ണില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്തവരുടെ ചരിതങ്ങളാണ്.

ലോകഗതിമാറ്റങ്ങളുടെ നടുവിലിറങ്ങി നീന്താനും ഇടപെടാനും ആജീവനാന്തം ശ്രമിച്ച എഴുത്തുകാരനാണ് തകഴിയെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നതായി 'മുപ്പുകില്‍ക്കൊയ്ത്ത്' എന്ന അധ്യായത്തില്‍ സി രാധാകൃഷ്ണന്‍ രേഖപ്പെടുത്തുന്നു.

തകഴിയുടെ കഥാഖ്യാനരീതി മലയാളത്തില്‍ യഥാതഥ്യം (Realism)  എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിച്ചെന്നും ട്രാജിക് റിയലിസത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് കയര്‍ എന്നും ഡോ. പി കെ രാജശേഖരന്‍ വിലയിരുത്തുന്നു. 'നാട്ടുപഴമയുടെ രാഷ്ട്രീയം' എന്ന അധ്യായത്തില്‍ കുട്ടനാടിന്റെ നാടന്‍പാരമ്പര്യങ്ങളും നാട്ടുവഴക്കങ്ങളും തകഴിയുടെ കഥാഖ്യാനത്തെ എങ്ങനെ സ്വാധീനിച്ചെന്ന് ഇ പി രാജഗോപാലന്‍ പഠനവിധേയമാക്കുന്നു. 'ചെമ്മീന്‍' എന്ന നോവലിന്റെ പുനര്‍വായനയിലൂടെ നവോത്ഥാന സംസ്കാരം രൂപംനല്‍കിയ പ്രണയത്തിന്റെ സാംസ്കാരികഭൂമിക ഡോ. ഡി ബഞ്ചമിന്‍ കകുെത്തുന്നു. 1955ല്‍ പ്രസിദ്ധപ്പെടുത്തിയ 'നെല്ലും തേങ്ങയും' എന്ന നോവലിലൂടെ സഞ്ചരിച്ചുകൊക്ു എല്ലാ അര്‍ഥത്തിലും ആത്മകഥാംശമുള്ള ഒരു നോവലാണിതെന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ സോദാഹരണം തെളിയിക്കുന്നു. 'പേരില്ലാക്കഥയുടെ ഈടുവയ്പുകള്‍' എന്ന ഡോ. പി സോമന്റെ പ്രബന്ധം കാര്‍ഷികവ്യവസ്ഥയിലും അതിന്റെ കുടുംബപരമായ മരുമക്കത്തായ വാഴ്ചയിലും പുലര്‍ന്നുപോന്ന തകഴിഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിലേക്കാണ് വിരല്‍ചൂകുുന്നത്. 'തകഴിയുടെ സിനിമാക്കഥകളും അടൂരും' എന്ന പ്രബന്ധത്തില്‍  അടൂര്‍ ചലച്ചിത്രഭാഷ്യം നല്‍കിയ തകഴിക്കൃതികളെ ജി പി രാമചന്ദ്രന്‍ പരിചയപ്പെടുത്തുന്നു.

ഡോ. എം ജി ശശിഭൂഷണ്‍, തോമസ് ജേക്കബ്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. ബി വി ശശികുമാര്‍, ജോസ് പനച്ചിപ്പുറം, ഡോ. സ്കറിയ സക്കറിയ, പ്രൊഫ. അലിയാര്‍, ഡോ. എന്‍ മുകുന്ദന്‍, ഡോ. എ എം ഉണ്ണിക്കൃഷ്ണന്‍, ഡോ. ആനന്ദ് കാവാലം, ഡോ. സീമ ജെറോം, ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. കെ ശ്രീകുമാര്‍, ഡോ. വിളക്കുടി രാജേന്ദ്രന്‍, ഡോ.അജയപുരം ജ്യോതിഷ്കുമാര്‍, സാബു കോട്ടുക്കല്‍, വിജയകൃഷ്ണന്‍, ഡോ. രാജാ വാര്യര്‍, ഡോ. പി സേതുമാധവന്‍, ഡോ. സുധീര്‍ കിടങ്ങൂര്‍ തുടങ്ങി എല്ലാ പ്രബന്ധകര്‍ത്താക്കളും തകഴി കൃതികളുടെ സൂക്ഷ്മമായ പഠനമാണ് നടത്തിയിട്ടുള്ളതെന്ന് വായനക്കാര്‍ക്ക് ബോധ്യമാകും. ഭൂമിയുമായി മനസ്സുകൊകുും ശരീരം കൊകുും ഇത്രയേറെ ഗാഢബന്ധം പുലര്‍ത്തിയ മറ്റൊരു സാഹിത്യകാരന്‍ കേരളത്തിലുകുാകില്ല. ജീവചരിത്ര സാഹിത്യരംഗത്ത് അജയ്യനായ പി കെ പരമേശ്വരന്‍നായരുടെ സ്മരണാര്‍ഥമുള്ള പി കെ സ്മാരക ട്രസ്റ്റിന്റെ  രജതജൂബിലി വര്‍ഷത്തില്‍ 'സാധാരണക്കാരില്‍ അസാധാരണനായ' തകഴിയെക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. പി കെ സ്മാരക ഗ്രന്ഥാവലിയിലെ 29-ാമത് സമാഹാര ഗ്രന്ഥമാണിത്. സാഹിത്യ ചരിത്ര ഗവേഷകര്‍ക്കും സാഹിത്യവിദ്യാര്‍ഥികള്‍ക്കും ഈ കൃതി ഏറെ പ്രയോജനകരമാണ്. തകഴിയിലെ ഇതിഹാസകാരനുള്ള ആദരമാണ് 'തകഴി പഠനങ്ങള്‍' എന്ന കൃതിയെന്ന് നിസ്സംശയം പറയാം.

  mavinmoodusasi@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top