അസീം താന്നിമൂടിന്റെ കവിതാലോകം നിസ്സാരമായ ജീവിതങ്ങളിലും നിരന്തരം ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവയെ അതിന്റെ ആഴത്തിലും പരപ്പിലും ചിത്രീകരിക്കാനും അസീമിനു കഴിയുന്നു. അനാഥരുടെയും അദ്ധ്വാനിക്കുവരുടെയും കഥനം തീര്‍ത്തും ലളിതമായ രീതിയിലാണ് അസീം ആവിഷ്കരിക്കുന്നത്.
''ഓ. . ! അ(വന്റെ/വളുടെ)തിന്റെ മട്ടുംമാതിരിയും കണ്ടാല്‍. . '' അതിപ്രകടനത്തിലെ അന്തസാര ശൂന്യതയെ വിവക്ഷിക്കാന്‍ ഇതിനപ്പുറം കരുത്തുറ്റൊരു നാട്ടുപ്രയോഗം വേറെ ഇല്ല തന്നെ. അന്നുകണ്ട കിളിയുടെ മട്ട്' എന്ന അസീം താന്നിമൂടിന്റെ കവിതകളുമായി ഈ പ്രയോഗത്തിനൊരു ബന്ധവുമില്ല. അതെ. ഉള്ളുറപ്പുള്ള,കാമ്പും കനവും കാതലും തരാതരത്തിനു നിറഞ്ഞ,വ്യത്യസ്ത ഭാവനാതലങ്ങളുള്ള അമ്പതു കവിതകളുടെ സമാഹാരമാണ് അന്നുകണ്ട കിളിയുടെ മട്ട'. പുനര്‍വായനയിലൂടെ പ്രജ്ഞയില്‍ ചേരുന്ന മൂല്യവത്തും ചിന്തോദ്യോപകവുമായ രചനകളാണിവ. ഒന്നു ചപ്പി ദൂരത്തെറിയാന്‍ സാധിക്കില്ല. തീര്‍ച്ചയായും ലഘുവായനയ്ക്കു തടസ്സം നില്‍ക്കുന്ന കവിതകളുമാണിവ. ജീവിതത്തിന്റെ ആന്തരിക,ബാഹ്യദ്വന്ദങ്ങളില്‍ ഉറച്ചതാണ് അസീമിന്റെ കവിതകള്‍. പുറം മാതിരിയല്ല ഉള്ള്. വാക്കിണക്കു വിദ്യകള്‍ക്കപ്പുറത്ത് ക്യാന്‍വാസും ചായവും,ശില്പവിദ്യയും തുടങ്ങി അപരകലകളുമായുള്ള തന്റെ വൈകാരിക ചങ്ങാത്തത്തിന്റെ രേഖപ്പെടുത്തലുകൾ കൂടിയാണ്. വാക്കുകള്‍,പതിവുകാഴ്ചകള്‍ എന്നിവയ്ക്കൊക്കെ അപ്പുറത്താണ് തന്റെ കവിതാസങ്കേതം നിലയുറപ്പിച്ചിരിക്കുന്നത് എന്നു പറയാതെ പറയുന്ന കവിതകൾ. രചനയുടെ ഉത്തരവാദിത്വം ബോധ്യപ്പെടുത്തുന്ന ഈ കവിതകള്‍ എന്തിനെയാണ് ലക്ഷ്യമിടുന്നത്?. ബാഹ്യലോകത്തെയല്ല ആന്തരിക സൗന്ദര്യത്തെയാണ്. ആവിഷ്‌കാര വൈവിധ്യങ്ങളും 'കവിത്തച്ചു' തെളിഞ്ഞ പണിത്തരങ്ങളുമാണ് അന്നുകണ്ട കളിയുടെ മട്ടിലുള്ളത്. അവയില്‍ ഉളിയുടെ മൂര്‍ച്ചയും നീള,വീതി,ഉയര അളവുകളുടെ കൃത്യതയും ദൃഢതയും പ്രതീകമാകുന്നു.
നാരായവേര്
'അന്നുകണ്ട കിളിയുടെ മട്ടി'ലെ കവിതകെള ഗണിതാരൂഢത്തിലാണ് കവി ബന്ധിച്ചിരിക്കുന്നത്. ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന നിരവധി സംവാദസാധ്യതകള്‍ ആ കവിതകളിൽ തെളിച്ചിട്ടിരിക്കുന്നു. എണ്ണല്‍സംഖ്യകളുടെ പൊരുളുകള്‍, അക്കങ്ങള്‍ ചമയ്ക്കുന്ന മാന്ത്രികതയും നിഗൂഢതതയും,ജ്യാമിതീയരൂപങ്ങളുടെ കൃത്യത എന്നിവ ഒറ്റനോട്ടത്തില്‍ത്തന്നെ ശ്രദ്ധയിൽ വരും. കൂര്‍പ്പിന്റയും ചൊല്ലിന്റെയും കൃത്യതയാർന്ന വിരല്‍ ചൂണ്ടലുകളും ഗണിത വകദേഭങ്ങളായി പ്രത്യക്ഷമാകുമ്പോള്‍ അതേ സൂക്ഷ്മത സത്യാന്വേഷണത്തിന്റെ അറിവായും അലാറം നല്‍കുന്ന മുന്നറിയിപ്പായും കവിതകളുടെ സാമൂഹ്യ ഉത്തരവാദിത്വത്തെ എടുത്തു കാട്ടുന്നു.
'നക്ഷത്രങ്ങളുടെ എണ്ണം' എന്ന കവിതയില്‍ ഗണിതം സങ്കടത്തിനുള്ള ചിഹ്നങ്ങളായാണ് കടന്നു വരുന്നത്. ഞെട്ടലെന്ന വികാരമായും ഗണിതത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. അത്, മണിയൊച്ച നിലച്ചാലും തുടരുന്ന മരണമുഴക്കത്തിന്റെ തിളക്കങ്ങൾ കൂടിയാണ്. കൂര്‍പ്പ് എന്ന സംജ്ഞയുടെ ജ്യാമിതീയതയില്‍ ത്രികോണത്തിനുള്ളില്‍പ്പെട്ട ജീവിതാവസ്ഥകളും വിരസതയോടുള്ള യോജിപ്പ്/വിയോജിപ്പ് എന്നിവയും കണ്ടെത്താനാവും. 1310 എന്ന സംഖ്യയുടെ സാമൂഹ്യപ്രസക്തിയും അത് ജീവിതത്തെ എങ്ങനെ ഹരിച്ച് ഗുണിച്ച് ഒടുവില്‍ ചീര്‍ത്തു വീര്‍ത്ത് ജഡമായി മാറിയത് എന്ന അന്വേഷണവും ആ തലക്കെട്ടുള്ള കവിതയിൽ കാണാം. അപൂര്‍വ്വതയുറച്ച കാവ്യാഖ്യാനമാണത്. 'ഹുസൈനും കോമ്പസ്സും' എന്നതില്‍ വൃത്തങ്ങള്‍, മുനപ്പ്, ചതുരം, ഗുണിതം ഇവ എങ്ങനെ ഗണിതത്തടവാകുന്നു എന്നതിനെ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പരിധിയെ ശൗര്യം കൊണ്ടു ഹരിച്ചും ഗുണിച്ചും മുതലാക്കുന്ന നായ 'വളര്‍ത്തുനായയും ഞാനും' എന്ന കവിതയിലുണ്ട്. മറ്റൊരു ഗണിതാശ്ചര്യമാണത്. പ്രായോഗിക ജീവിതകണക്കുകൂട്ടലുകളുടെ കനവും ഇടുക്കവും കൂടിപ്പോയതുമൂലം കണക്കുതെറ്റിയാല്‍ ജീവിതം എപ്രകാരം മാറിമറിയുമെന്ന സൂചനയാണ് 'എന്റെ വിധി' എന്ന കവിത ചര്‍ച്ചചെയ്യുന്നത്. സമയത്തെ വിസ്തരിക്കാനെടുത്ത കവിതകളില്‍ മറ്റുകാലരൂപ ഭാവങ്ങളും തുടിക്കുന്നുണ്ട്. വൃത്തിയും വെടിപ്പും ഇവിടെ സമയവുമായി ഇഴചേര്‍ന്നു കിടക്കുന്നു. മിടിപ്പിന്റെ കണക്കുകള്‍ പറയാന്‍ വാച്ചും ക്ലോക്കുമുണ്ടവയിൽ. കൃത്യതയുടെ ഗണിതം പേറാന്‍ കവിതച്ചുവരില്‍ അലാറവും കവി സൂക്ഷിച്ചിരിക്കുന്നു. മരണവും വാച്ചിന്റെ മിടിപ്പുമായി സമരസപ്പെടുതിന്റെ സൂചനകളും അവയെല്ലാം നല്‍കുന്നുണ്ട്. എന്തിനധികം,ഗണിത മൂര്‍ച്ച എന്ന കവിയുടെ പ്രയോഗം തന്നെ ഈ കവിതകളെ സംബന്ധിച്ചുള്ള സൂക്ഷ്മതകളുടെ സൂചനാ ജാഗ്രതയാണെന്നു കാണാം. ജീവിതാന്ത്യ സൂചനയുടെ ഗണിതഭാവം അലാറമെന്ന കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ രൂപത്തിലാണ്.
സര്‍ഗ്ഗവിസ്മയലോകം
വിവിധങ്ങളായ സര്‍ഗ്ഗപ്രപഞ്ചങ്ങളുടെ അന്വേഷണം അസീം തന്നാിമൂടിന്റെ രചനകളുടെ സവിശേഷതയാണ്. ചിത്രകാരന്റെ ചായവും ബ്രഷുമായുള്ള വൈകാരികത, ആധുനിക ഫോട്ടോഗ്രാഫിക് ടൂളുകളുടെ ഉപയോഗം, അതെപ്രകാരമാണ് പ്രതിലോമകരമായി ജനതയില്‍ പ്രയോഗിക്കപ്പെടുന്നത് എന്ന സന്ദേഹം, അധികാരാഘാതമുപയോഗിച്ച് ഇരകള്‍ ആക്രമിക്കപ്പെടുകയല്ല. മറിച്ച് അവര്‍ സജൂദിലാണ് എന്ന തോന്നലുണ്ടാക്കുംവിധം എല്ലാം ക്രോപ്പു ചെയ്ത നിലയിൽ മുന്നിലെത്തുന്നു. ഭീകര രാഷ്ട്രീയത്തിന്റെ അപകടം പിടിച്ച അവസ്ഥകളാണ് ആ വിധം അവതരിപ്പിച്ചിരിക്കുന്നത്. അതീവ സാധാരണ ജീവിതങ്ങള്‍ക്കുള്ളില്‍ നിഷ്‌കളങ്കമെന്നു തോന്നുന്ന തരത്തില്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന പരീക്ഷണങ്ങളാണതെല്ലാം. സത്യത്തെ കീഴ്‌മേല്‍ മറിക്കുന്ന ജീവിതാവസ്ഥകളുടെ ആവിഷ്‌കരണം ചിത്രകാരന്റെ പുനരാഗമനം, ക്രോപ്പ് എന്നീ കവിതകളില്‍ കാണാം.
അസീമിന്റെ കാവ്യപരിഗണനയേറ്റ കലാരൂപങ്ങൾ ധാരാളം വേറെയുമുണ്ട്. എംബ്രോയിഡറി,പിക്‌റ്റോഗ്രാഫ്,കോമ്പസ് വരകള്‍,മഴയെഴുത്ത്,ശില്പവിദ്യ. . . എന്നിവ അസീം കവിതകളിലെ കാവ്യ ഇമേജുകളാണ്. 'എളുപ്പമുള്ള ഗാന്ധി'യെന്ന കവിതയില്‍ എന്താണു ഗാന്ധി? ലളിതമായ ആ ആവിഷ്‌കാരം ശ്രദ്ധേയമാണ്. സമകാലിക രാഷ്ട്രീയാവസ്ഥയില്‍ ഗാന്ധിയുടെ പുനര്‍നിര്‍വ്വചനത്തിന് തീര്‍ത്തും ഇണങ്ങുന്ന വരകളാണ് കവി ഉപയോഗിച്ചിരിക്കുന്നത്. പിന്തിരിഞ്ഞ ഗാന്ധിയാണ് ഐശ്വര്യം എന്നെത്ര ലളിതമായിട്ടാണ് തിരസ്‌കൃത ഗാന്ധിയെ 'ചെറുതും വലുതുമായ രണ്ടു വളഞ്ഞ വരകളുടെ' ചൂണ്ടയില്‍ കോര്‍ത്ത് നമുക്കു മുന്നിലിട്ടു തന്നിരിക്കുത്. . !മണ്ണിലേയ്ക്കുള്ള വെയില്‍പെയ്ത്തിലൂടെ നിഴല്‍രൂപങ്ങളെ ചമയ്ക്കുന്ന വികൃതി അസീമിന്റെ കൈവശമുണ്ട് (നിഴല്‍രൂപങ്ങള്‍). അത്,നിഷ്‌കളങ്കമായ തമാശക്കളിയായിട്ടാണ് തുടങ്ങുന്നതെങ്കിലും ചുറ്റുപാടുകള്‍ അസഹ്യമാംവിധം രൂപാന്തരപ്പെടുന്നത് കവിയെ ആശങ്കപ്പെടുത്തുന്നു. ''ചുറ്റിലുമഴലിന്‍ കാട്. . . ഭൂതലം എത്രയസഹ്യം. . . '' ആ നിലയിലേയ്ക്ക് താന്‍ ചമയ്ക്കു ലോകത്തിന്റെ ആഹ്ലാദം ഭീതിതമായി വളരുകയാണതിൽ.
അപൂര്‍ണ്ണതെയന്ന ആന്തല്‍
അപൂര്‍ണ്ണ മനുഷ്യനെന്ന ഉത്തമബോധ്യത്തോടെ ജീവിതമുന്തുമ്പോള്‍ തന്നെ പരിമിതികള്‍ മറയ്ക്കാനും പൂര്‍ണ്ണത തേടാനുമുള്ള വാഞ്ഛ ഈ കവിയിൽ സദാ മിടിച്ചുകൊണ്ടിരിക്കുന്നതു നമുക്കു കാണാനാകും. അതേ സമയം സമ്പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തില്‍ തടസ്സം നില്‍ക്കുന്ന എതിരാളിയേയും അപരനേയുമൊക്കെ തിരയുന്ന മാനസികാവസ്ഥകളും ഒപ്പം കാണാം. കൂര്‍പ്പ് എന്ന കവിതയില്‍ ഈ അസഹ്യതയുടെ ആഴത്തെ വായിക്കാനാകും. തിരുത്തപ്പെടാന്‍ ശ്രമിച്ച് സമരസപ്പെടുന്ന വ്യക്തിത്വങ്ങളുടെ പ്രതിനിധിയാണ് ഈ രചനയിലെ ആഖ്യാതാവ്. കവിതാബാഹ്യമായ ഘടകങ്ങള്‍ കവിവ്യക്തിത്വവുമായി ഇടഞ്ഞുണ്ടാക്കുന്ന സംഘര്‍ഷങ്ങളാണ് കൂര്‍പ്പില്‍ തെളിയുന്നത്. ''താങ്കളെന്തിനെ/യാണു നിശ്ശൂന്യതയ്/ക്കകമേ നിന്നുമെടുപ്പത്?''എന്ന ചോദ്യത്തിന് ഈ കവിതയിലും കൃത്യമായ ഒരുത്തരമില്ല. ഇത് കവിജീവിതത്തിന്റെ ഉള്‍സംഘര്‍ഷത്തിന്റെ, കാവ്യവൃത്തിക്ക് പുറത്ത് ഗൃഹസ്ഥനു നിര്‍വ്വഹിച്ചു തീർക്കാൻ ആകാതെ പോകുന്ന ഉത്തരവാദിത്വങ്ങളുടെ ആന്തലുകളാണ്.
ആംഗ്യം എന്ന കവിതയിൽ ആംഗ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ സ്വയമറിയാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഒടുക്കത്തിനെയാണ് വിസ്തരിക്കുന്നത്. മരണമാണ് പൂര്‍ണ്ണതയെന്ന ബോധ്യത്തില്‍ വിവിധ 'ആംഗ്യങ്ങള്‍' വായനക്കാരനെ എത്തിക്കുന്നു. ജീവിതം കാമനകളാൽ നിറഞ്ഞതാണല്ലോ. എല്ലാ പരുക്കന്‍ അനുഭവങ്ങളും അടുത്ത നിമിഷത്തില്‍ ''കിളി വട്ടമിട്ടങ്ങുയരെ പറക്കാനുള്ള'' നിമിഷത്തിനായുള്ള കാത്തിരിപ്പാകുകയാണ് ഇവിടെ. 'ആരാവാം?' എന്ന കവിത സ്വയം വിമര്‍ശനമെന്ന നിരന്തരശല്യത്തിനു മുതിരുന്ന തന്റെയുള്ളിലെ തന്നെ അപരനെ കാട്ടുന്ന കണ്ണാടിയാണ്. ' 'ക്ലോസറ്റിലെ പാറ്റ'യില്‍ ഈ കുടുക്ക് പൊട്ടിച്ചു നീങ്ങാനുള്ള പഴുതുകള്‍ ഇരയ്ക്ക് ഉപയോഗിക്കാനാവാതെ പോകുന്നതിനെ കുറിച്ചു വായിക്കുമ്പോൾ അതു കൂടുതൽ വ്യക്തമാകും. 'അപൂര്‍ണ്ണത' എന്ന കവിതയിലെ വീട് കാത്തരിക്കുന്നത് ആരെയാണ്? ആരുടെ സവിധത്തിലാണ് പൂര്‍ണ്ണതയുടെ ഇരിപ്പിടം. . ?
കവിതയുടെ ആകാശങ്ങള്‍
എഴുത്ത് ഒരന്വേഷണമാണ്. ആ നിലയിൽ കവിയുടെ ഉണർവുകൾ ഏതെല്ലാം പ്രകൃതിരൂപങ്ങളിലൂടെയൊക്കെയാണ് കടന്നുപോകുന്നത്. . !?കടൽ,കാട്,ആകാശം,പ്രണയം എന്നിവകളെ ഒരുമിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധചെലുത്തുന്ന കവിയാണ് അസീം താന്നിമൂട്. തിരുത്തലുകളിലൂടെ ജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള വ്യഗ്രതയാണ് 'അലാറം' എന്ന കവിത കാണിച്ചു തരുന്നതെന്നു നേരത്തെ പറഞ്ഞു. ''മുഖ്യമായൊരു ബിംബവും ഉണരാന്‍ മടിച്ച രണ്ടിരട്ടയിമേജുകളും''ആ കവിതയില്‍ നിറയ്ക്കുന്ന ആര്‍ജ്ജവം ചെറുതല്ല. പരമപ്രധാനമായ ബിംബത്തിന്റെ ഇടപെടല്‍ അടുത്ത പ്രഭാതത്തിലെ അലാറമുഴക്കത്തിലേയ്ക്കു ജീവനെ വലിച്ചു നീട്ടുന്നത് ജീവിതത്തോടുള്ള പ്രതീക്ഷാനിർഭര സൂചനകൂടിയാകുകയാണ്. 'മിടിപ്പുകള്‍' എന്ന കവിത അക്ഷരങ്ങള്‍ക്ക് അപ്പുറത്ത് ശില്പമായി,ചിത്രമായി,കൈക്കോട്ടിന്‍ കരുത്തായി, ഹൃത്തിലാകെ സര്‍ഗ്ഗാത്മകത ചൊരിയുന്ന ആവിഷ്‌കാര രൂപങ്ങളുടെ പ്രകാശത്തെ കാട്ടിത്തരുന്നുണ്ട്. ഭമൗഢ്യം' മുന്നോട്ടു വയ്ക്കുന്നത് സര്‍ഗ്ഗാത്മകതയുടെ സൗന്ദര്യവും സൗരഭ്യവും നിറഞ്ഞ നിഗൂഢലോകത്തെ തന്നെയാണ്. അസീം താന്നിമൂടിന്റെ കവിതാലോകം നിസ്സാരമായ ജീവിതങ്ങളിലും നിരന്തരം ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവയെ അതിന്റെ ആഴത്തിലും പരപ്പിലും ചിത്രീകരിക്കാനും അസീമിനു കഴിയുന്നു. അനാഥരുടെയും അദ്ധ്വാനിക്കുവരുടെയും കഥനം തീര്‍ത്തും ലളിതമായ രീതിയിലാണ് അസീം ആവിഷ്കരിക്കുന്നത്. 'ഇല്ലാമ മണിയന്‍', '1310', 'ഹുസൈനും കോമ്പസ്സും' എന്നിവ ഈ ഗണത്തിൽപ്പെട്ട വ്യത്യസ്തങ്ങളായ കവിതകളാണ്. ഇതു പഴയ ദരിദ്രകാലമല്ല. എന്നിട്ടും എന്തിനാണ് ഐക്കരനായരെപ്പോലെ നാം സദാ ഇങ്ങനെ ഉണർന്നിരിക്കുന്നത്. . ?
'അണ്ടിക്കഞ്ഞി' എന്ന കവിത ഭക്ഷ്യസുരക്ഷ തകിടം മറിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ഒരു മുന്നറിയിപ്പുകൂടിയായി മാറുന്നു. 'വാളോങ്ങി നില്‍ക്കും നിഴലുകള്‍' എന്ന കവിത കുന്നിടിയ്ക്കലുമായി ബന്ധിച്ചുള്ള പരിസ്ഥിതി പരിഗണനകളോടെ വായിക്കാം. കവിതയ്ക്കുള്ളില്‍ രാഷ്ട്രീയത്തെ വളരെ സൂക്ഷ്മമായി തന്നെ കവി അടച്ചു സൂക്ഷിക്കുന്നുണ്ട്. 'വളര്‍ത്തുനായയും ഞാനും' സ്വാതന്ത്ര്യത്തിന്റെ പരിധി എന്ന വിഷയമാണ് ചര്‍ച്ചയ്‌ക്കെടുക്കുന്നത്. അസ്വാതന്ത്ര്യത്തിന്റെ ആഘാതം തുടലിനുള്ളില്‍ ചുരുങ്ങുമ്പോഴും നായ അതിന്റെ ഉടമയ്ക്കുമേല്‍ വിധേയത്വം ചൊരിയുന്നു. സ്വാതന്ത്ര്യമെന്നതു വിലമതിക്കാനാകാത്ത അവകാശമൊന്നുമല്ലെന്നും സ്വാതന്ത്ര്യത്തേക്കാള്‍ അനുസരണയ്ക്കു പ്രാധാന്യമുള്ള അവസ്ഥകളണ്ടെന്നും ഈ രചന രേഖപ്പെടുത്തുന്നു. ഒടുവില്‍ ''അതു തുടലിലും ഞാനതിന്റെ തടവിലും'' എന്ന മട്ടിലേയ്ക്കതു പുരോഗമിക്കുന്നു. എന്തെങ്കിലും വരച്ചശേഷം തീര്‍ത്തും നിഷ്‌കളങ്കമായി ഒരു ശൂലം കൂടി വരച്ചു ചേർത്താൽ എന്താണുണ്ടാകുക? 'എന്റെ വിധി'എന്ന കവിത ആ അപകടത്തെ കുറിച്ച് വളരെ വ്യക്തമായി ഈ സമാഹാരത്തിൽ സംസാരിക്കുന്നുണ്ട്.
സംഘര്‍ഷത്തിലെ കവിത
ദ്വന്ദപ്രമേയങ്ങളുടെ സാന്ദ്രതയേറിയ കവിതാവിഷയങ്ങളില്‍ വെളിച്ചവും നിഴലും,സത്യവും മിഥ്യയും,അറിവും അറിവില്ലായ്മയും ഇഴയടുപ്പത്തോടെ പ്രത്യക്ഷമാകുന്നത് ഈ സമാഹാരത്തിലെ പലകവിതകളിലും കാണാം. ഒടുവില്‍ ഭൂമിമെനഞ്ഞതും മണ്ണില്‍ താന്‍ മെനഞ്ഞതുമായ നിഴലുകൾ കൂടിക്കലർന്ന് അസഹ്യമാകുന്നത് 'നിഴല്‍രൂപങ്ങൾ' എന്ന കവിതയിലുണ്ട്. അതിനാൽ, ആവര്‍ത്തിക്കുന്ന നിഴല്‍രൂപങ്ങളെ രാകിരാകി മിനുക്കിയെടുത്ത പ്രദര്‍ശനശാല കൂടിയാണ് ഈ സമാഹാരം എന്നു പറയാം. വെളിച്ചത്തെ പുനര്‍വായനയ്ക്കു വിധേയമാക്കുന്ന ഒരു കവിതയാണ് ഇതിലെ 'റാന്തല്‍'എന്ന കവിത. വിന്‍സന്റ് വാന്‍ഗോഗിന്റെ 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍'എന്ന ചിത്രത്തെ വെളിച്ചത്തിന്റെ പ്രതലത്തിലൂടെ കവി നോക്കിക്കാണുകയാണതിൽ. സമൂഹത്തിലെ ദാരിദ്ര്യം, ഉച്ചനീചത്വങ്ങള്‍,അസമത്വങ്ങൾ എന്നിവകളെ ആരൊക്കെ ഏതൊക്കെ വിധത്തില്‍ മനസ്സിലാക്കണം? അത്തരം കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ആരാണ്? വെളിച്ചമാണോ കാഴ്ച? വെളിച്ചത്തിലാണോ കാണുന്നത്?അങ്ങനെ കണ്ടാൽ തെളിയുന്ന കാഴ്ചകളെന്താണ്. . ?എന്ന സന്ദേഹങ്ങൾ ഈ കവിത ജനിപ്പിക്കുന്നു. ചിത്രശാലകളിലേയ്ക്കുള്ള നോട്ടത്തിന്റെ അപൂര്‍വ്വഭാവംകൂടി റാന്തല്‍ എന്ന കവിതയ്ക്കുണ്ട്. ഈ കവിതയിൽ നിഴലല്ല. മറിച്ച് വെളിച്ചമാണ് നായകസ്ഥാനത്ത് എന്നതും കാണണം.
വിത്തുകളും പ്രകൃതിയും
എല്ലാത്തിലും രൂചിതേടുന്നത് നന്നല്ല എന്ന സൂചനയുമായി പുത്തന്‍ മനോഭാവങ്ങളുടെ അപകടങ്ങളെ അവതരിപ്പിക്കുന്ന കവിതയാണ് 'അണ്ടിക്കഞ്ഞി'. സുരക്ഷയുടെ തോടുടച്ച് ഭക്ഷണം കണ്ടെത്തുകയല്ല. പൊതിഞ്ഞു വച്ചതിനുള്ളിലെ സാംസ്‌കാരിക വിനിമയങ്ങളുടെ സംരക്ഷണമാണ് ഇന്നത്തെയാവശ്യം. പാണ്ടിക്കുള്ളില്‍ പ്രകൃതിയൊളിപ്പിച്ച ആ രഹസ്യസന്ദേശങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമേ കണ്ടെടുക്കാനും പുനര്‍ജ്ജീവിപ്പിക്കാനും സാധ്യമാകുകയുള്ളു. അതേ ഗണത്തില്‍ വരുന്ന മറ്റൊരു കവിതയാണ് 'വിത്തുകൾ. 'വാളോങ്ങി നില്‍ക്കും നിഴലുകള്‍'എന്ന കവിതയും അതേ ഗണത്തിൽ വരുന്നു.
എഴുത്തും വായനയും
എഴുത്ത്, വായന എന്നീ പ്രമേയങ്ങള്‍ സര്‍ഗ്ഗപ്രവര്‍ത്തനങ്ങളിലെ ഉന്മാദത്തെയാണ് കാട്ടിത്തരുന്നത്. അപരനെ ദര്‍ശിക്കുന്നതു കൂടിയാണ് വായന. സമാഹാരത്തിലെ'വായന' എന്ന കവിതയെ അപ്രകാരം നിരീക്ഷിക്കാം. അതിനിടയിലും പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തില്‍ താന്‍ തോല്‍ക്കുന്നത് കവി തിരിച്ചറിയുന്നു. ഈ പരാജയപ്പേടി രചനകളുടെ ഉള്‍ജീവിതത്തില്‍ പലഭാഗങ്ങളിലായി തെളിഞ്ഞു വരുന്നു. പ്രയത്‌നങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ ഭ്രാന്തുപിടിച്ചോടുന്ന കവിയെ ഭയപ്പെടുത്തുന്നതും ഒരുതരത്തിലുള്ള പരാജയപ്പേടിയാണ്. ''കൂരിരുളപ്പടിമാഞ്ഞു. 'മഴയുടെ കൃതികളി'ല്‍ കവി ആദിപ്രപഞ്ചത്തെ കുറിച്ചുള്ള ചിന്തകളില്‍ മുഴുകുന്നു. പ്രാകൃത കൈപ്പടയിലുള്ള ലിപിയുടെ ശക്തിയെ കുറിച്ച് ആശങ്കപ്പെടുന്നു. മഴ, വെറി എന്നിവ ഈ കവിതയില്‍ ദ്വന്ദഭാവം ചമയ്ക്കുന്നതിന്റെ സൗന്ദര്യം മനസ്സില്‍ ഓളമാകും. പ്രകടരീതിയില്‍ പ്രണയത്തിന്റെ തിരനോട്ടം ഈ സമാഹാരത്തിലെ കവിതകളില്‍ അപൂര്‍വ്വമാണ്. '1310' ല്‍ അന്ത്രുമാന്റെ മകള്‍ക്കും അതേ സംഖ്യ മാന്ത്രിക സംഖ്യയാകുന്നു. അതിന്റെ ഗുണിതങ്ങള്‍ എംബ്രോയിഡറിയായി അവള്‍ തുന്നിനീര്‍ത്തുന്നു. ഇതേരീതിയില്‍ കൂര്‍പ്പിലും പ്രണയം പ്രത്യക്ഷമാകുന്നത് നാനാവികാരങ്ങള്‍ സ്‌നേഹനൂലാല്‍ ആകര്‍ഷക രൂപങ്ങളാക്കി മാറ്റുന്ന എംബ്രോയിഡറി എന്ന കലാവൈഭവത്തെ കൂട്ടുപിടിച്ചാണ്. 'വാളോങ്ങി നില്‍ക്കും നിഴലുകള്‍'എന്ന കവിതയില്‍ മനുഷ്യരുടെ ഇടപെടലുകള്‍ നിമിത്തം പ്രണയം തകര്‍ത്തെറിയപ്പെടുന്നതിന്റെ സാക്ഷിപത്രമുണ്ട്. 'പിക്‌റ്റോഗ്രാഫ്' (എഴുത്തുവിദ്യയുടെ ആദ്യരൂപം എന്നു ടിപ്പണി) എന്ന കവിതയില്‍ സ്ത്രീ സൗന്ദര്യത്തിന്റെ ആന്തരികഭാവവും ഉള്‍പ്രണയ നിഗൂഢതകളുമാണ് ഭദ്രമാക്കിയിരിക്കുന്നത്. ശുദ്ധഗ്രാമീണതയുടെ സിംബലുകളാണ് വിവിധ കവിതകളിലുള്ള പല പദങ്ങളും: മരിപ്പ്, ഹാല്‍, ഐക്കരനായര്‍, അണ്ടിക്കഞ്ഞി, മുനിഞ്ഞുകണ്ടു, പോയാറ, വെറി, മുശിട്, അലപ്പറക്കാരി. . അങ്ങനെ നീളുന്നു അവ.
വീട്, ചെറിയ ഗ്രാമം, കുറച്ചു ഗ്രാമീണര്‍, ഗ്രാമെത്തരുവ് എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങുന്ന കാവ്യപരിസരമാണ് 'അന്നുകണ്ട കിളിയുടെ മട്ടില്‍' തെളിഞ്ഞു നില്‍ക്കുന്നത് എന്നു പറയുന്നത് ഈ കാവ്യപ്രഞ്ചത്തെ സംബന്ധിച്ച് ഒരു കുറവേയല്ല. ചിലതൊക്കെ വ്യക്തികേന്ദ്രീകൃതമെങ്കിലും പ്രമേയങ്ങള്‍ മാനത്തേയ്ക്കും തൊടിയിലേയ്ക്കും അയല്‍പക്കങ്ങളിലേയ്ക്കുമൊക്കെ കണ്ണുകള്‍ പായിക്കുന്നുണ്ട്. അതിനാല്‍ വെറും മട്ടല്ല,അതിസങ്കീര്‍ണ്ണമായ വിഷയങ്ങളുടെ ഗൗരവാഖ്യാനമാണ് 'അന്നുകണ്ട കിളിയുടെ മട്ട്' എന്ന ഈ സമാഹാരം എന്നു ചുരുക്കിപ്പറയാം.
(അസീം താന്നിമൂട്: അന്നുകണ്ട കിളിയുടെ മട്ട്, ഡി. സി. ബുക്‌സ്. 2022)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..