ആലപ്പുഴ> പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവും പ്രമുഖ പത്രപ്രവർത്തകനും കവിയും നാടകകാരനുമായിരുന്ന എം എൻ കുറുപ്പിന്റെ സ്‌മരണയ്‌ക്കായി പുരോഗമന കലാസാഹിത്യസംഘം യുവ എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള എം എൻ കാവ്യപുരസ്‌കാരത്തിന് കോഴിക്കോട് ജില്ലയിലെ മുക്കം പന്നിക്കോട് സ്വദേശി സുജിത് ഉച്ചക്കാവിൽ അർഹനായി. പതിനായിരത്തി ഒന്ന് രൂപയും ശില്‌പവുംപ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കവി ഡോ. സി രാവുണ്ണി ജൂറി ചെയർമാനും എഴുത്തുകാരായ വീരാൻകുട്ടി, ആര്യ ഗോപി എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. 45 വയസ്സ് വരെയുള്ള യുവ എഴുത്തുകാരിൽ നിന്നാണ് സൃഷ്‌ടികൾക്ഷണിച്ചത്. മത്സരത്തിനായി ലഭ്യമായ 133 കവിതകളിൽ നിന്നു മാണ് സുജിത് ഉച്ചക്കാവിലിൻ്റെ 'പേരെഴുത്ത് ' എന്നകവിത അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.
കോഴിക്കോട്ജില്ലയിലെ പന്നിക്കോട് ഗ്രാമത്തിൽ ഉച്ചക്കാവിൽ യു ശിവദാസൻമാസ്റ്റർ, എം ശാന്തകുമാരി ടീച്ചർ ദമ്പതികളുടെ മകനായ സുജിത് കോഴിക്കോട് ചെറുവാടി ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ്. ഭാര്യ: ആതിര സുജിത്. മക്കൾ: ശ്രാവണി, സവിത്ര്. 1999-ൽ മികച്ച ക്യാമ്പസ് കവിതയ്‌ക്കുള്ള സി.അച്യുതമേനോൻ ഫൗണ്ടേഷൻ പുരസ്‌കാരം നേടിയ സുജിത് 2004ലെ കോഴിക്കോട് സർവ്വകലാശാല ഇൻ്റർസോൺ കലോത്സവത്തിലും 2005ലെ സി. സോൺ കലോത്സവത്തിലും മികച്ച കവിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 'കൈപ്പട ഇല്ലൻ്റ് ' മാഗസിൻ പത്രാധിപ സമിതി അംഗമാണ്.
ജൂലൈ ഒമ്പതിന് വൈകുന്നേപം മൂന്നിന് മണ്ണഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന എം എൻ കുറുപ്പ് അനുസ്മരണ സമ്മേളനത്തിൽ വയലാർ അവാർഡ് ജേതാവ് നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ അ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പുരസ്‌കാരം സമ്മാനിക്കുകയും ചെയ്യും. വാർത്താ സമ്മേളനത്തിൽ എൻ എസ് ജോർജ്, സി കെ എസ് പണിക്കർ, ഡി ഉമാശങ്കർ, ജയൻ തോമസ്, കെ വി രതീഷ്, എ പ്രേംനാഥ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..