ഇരുട്ട്. കാടിന്റെ ശബ്‌ദങ്ങൾ, ശബ്‌ദത്തിലേക്ക് കലരുന്ന, അടുത്തുകൊണ്ടിരിക്കുന്ന, ചുരം കയറുന്ന ഒരു എസ്‌യുവി കാറിന്റെ ശബ്‌ദം. ഹെയർപിൻ തിരിഞ്ഞുകയറുന്ന ആ കാറിന്റെ ശക്തമായ ഹെഡ് ലൈറ്റിന്റെയും ഫോഗ് ലൈറ്റിന്റെയും വെളിച്ചത്തിൽ കോടമഞ്ഞു നീങ്ങി പ്രത്യക്ഷമാകുന്ന കേരളാ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ബോർഡ്.
കോശി കുര്യൻ ഡ്രൈവർ കുമാരനുമൊത്ത് ചുരം കയറി അട്ടപ്പാടി വനമേഖലയിലേക്ക് കയറുന്ന കാഴ്‌ചയാണ്. അയ്യപ്പനും കോശിയുമെന്ന സിനിമയിൽ ‘കലക്കാത്ത സന്ദേന മേരം’ പാട്ടിൽ ചേർന്ന് വിഷ്വലുകൾ വന്നു പോകുമ്പോൾ ഇത്ര മനോഹരമായി ഒപ്പിയെടുത്തത് എങ്ങനെ എന്ന് തോന്നിയിട്ടില്ലേ. സച്ചി എന്ന മാന്ത്രികന്റെ തൂലികയിൽ അതിമനോഹരമായി പിറവിയെടുത്ത കഥയും തിരക്കഥയും തന്നെ കാരണം. നാല് ദേശീയ അവാർഡ് നേടിയ ചിത്രത്തിന്റെ തിരക്കഥ പുസ്‌തക രൂപത്തിൽ ഇപ്പോൾ വായിക്കാം. ചുരവും ഭവാനിപ്പുഴയും വിശാലമായ കൃഷിയിടങ്ങളും എല്ലാം ചേർന്ന് അട്ടപ്പാടിയുടെ പ്രകൃതിഭംഗിയിൽ വീഴുന്ന പകയുടെയും ആൺ അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും കഥ പറഞ്ഞ സിനിമയ്‌ക്ക് നമ്മുടെ ദൃശ്യപഥത്തിൽ പുതിയ അനുഭവം സൃഷ്‌ടിക്കാനായിട്ടുണ്ട്. അതേ അനുഭവം വായനയിലും ലഭിക്കും എന്നതാണ് പുസ്‌തകത്തിന്റെ പ്രത്യേകത.
ബിജുമേനോൻ എഴുതിയ ഹൃദയഭേദകമായ കുറിപ്പ് പുസ്‌തകത്തിന്റെ പുറംചട്ടയിലും ഉൾപ്പേജിലുമുണ്ട്. എസ്‌ഐ അയ്യപ്പൻ നായർ തനിക്കുവേണ്ടി എഴുതിയതുപോലെയാണ് വന്നുപെട്ടതെന്ന് ബിജുമേനോൻ പറയുന്നു. സച്ചിയുടെ മുന്നിൽ എല്ലാ ജാടകളും അഴിച്ചുവച്ച് അയ്യപ്പൻ നായരായി പകർന്നാടിയെന്നും ദേശീയ പുരസ്‌കാര ജേതാവുകൂടിയായ ബിജുമേനോൻ പറയുന്നു. തിരക്കഥയ്‌ക്ക് പുറമേ ചിത്രീകരണ സമയത്തെ ചിത്രങ്ങളും പുസ്‌തകത്തിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..