29 March Friday

ക്യാന്‍സറിനെ കരുതിയിരിക്കുക; ഇന്ന് ലോക വദനാരോഗ്യ ദിനം

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

'വായയുടെ ആരോഗ്യത്തില്‍ അഭിമാനം കൊള്ളു'  എന്നതാണ് ഈ വര്‍ഷത്തെ ലോക വദനാരോഗ്യ ദിന സന്ദേശം. ദന്തക്ഷയം , മോണ രോഗം, വായയിലെ അര്‍ബുദം എന്നിവയാണ് പ്രധാന ദന്ത വദന രോഗങ്ങള്‍.
കാന്‍സര്‍ രോഗബാധ ഏറിവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും മറക്കരുത്.

പുരുഷന്‍മാരിലാണ് വായയിലെ കാന്‍സര്‍ കൂടുതല്‍ കാണപ്പെടുന്നത്.വായിലെ വിട്ടുമാറാത്ത വായ്പുണ്ണും  ഉണങ്ങാത്ത മുറിവുകളും  ഇതിന്റെ ലക്ഷണമായേക്കാം. ഇന്ത്യയില്‍  കാന്‍സര്‍ രോഗികളില്‍  30 ശതമാനവും വായിലെ കാന്‍സര്‍  ബാധിച്ചവരാണ്.  നാവ്, കവിള്‍, ചുണ്ട്, മോണ, അണ്ണാക്ക് ഭാഗം, താടിയെല്ലുകള്‍ ,തൊണ്ട തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും വായയിലെ  കാന്‍സര്‍ മൂലം രോഗികളാകുന്നത്.

വായയിലെ കാന്‍സറിനു കാരണം എന്ത്?

പാന്‍ പരാഗ്, പുകയില ഉല്‍പ്പനങ്ങള്‍, അടക്കയുടെ ഉപയോഗം മദ്യപാനം, എന്നിവയ്ക്ക് പുറമെ, എച്ച്.പി.വി. വൈറസ് ബാധ, പല്ലുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറാത്ത മുറിവുകള്‍ തുടങ്ങിയവയൊക്കെ കാന്‍സറിനുള്ള പ്രധാന കാരണങ്ങളാണ്. താരതമ്യേന പുരുഷന്‍മാരിലാണ് ഈ രോഗാവസ്ഥ കണ്ടുവരാറുള്ളതെങ്കിലും ദന്ത  സംരക്ഷണത്തിലെ ജാഗ്രത കുറവ്, പ്രതിരോധശേഷിയിലെ കുറവ് , പോഷകാഹാര ന്യൂനത, ജനിതകഘടകങ്ങള്‍ തുടങ്ങിയ കാരണങ്ങളാലും  രോഗബാധിതരാകുന്നുണ്ട്.

വായയിലെ കാന്‍സര്‍ പ്രാരംഭ ലക്ഷണങ്ങള്‍


വായയുടെ ഉള്‍ഭാഗത്തു കണ്ടുവരുന്ന വെളുത്ത നിറത്തിലോ ചുവന്ന നിറത്തിലോ കാണുന്ന കാന്‍സറിനു കാരണമാകുന്ന മുറിവുകള്‍ പതുക്കെ കാന്‍സര്‍ ആയി രൂപാന്തരപ്പെടാറുണ്ട്. വിട്ടുമാറാത്ത അള്‍സര്‍, വേദനയോടു കൂടിയതോ അല്ലാതെയോ ഉള്ള വീക്കം, തൊടുമ്പോള്‍ രക്തം വരുന്നത് തുടങ്ങിയ ലക്ഷണങ്ങളൊക്കെയാണ് ആദ്യം കണ്ടു വരുന്നത്. കൂടുതല്‍ ഗൗരവമായ രോഗികളില്‍ വായ തുറക്കാന്‍ കഴിയാതാതെ വരും .

സംസാരിക്കാനോ ഭക്ഷണം വിഴുങ്ങാനോ സാധിക്കില്ല.  ചെവി വേദന, പല്ലു കൊഴിയുക തുടങ്ങിയവയൊക്കെ കാന്‍സര്‍ വളര്‍ച്ചയുടെ ലക്ഷണങ്ങളാകാം.

വായയിലെ കാന്‍സര്‍ വിവിധ ഘട്ടങ്ങള്‍

 വായയുടെ  ഉള്‍ഭാഗത്താണ് കാന്‍സറിന്റെ ആദ്യഘട്ടം കൂടുതലും കണ്ടു വരാറുള്ളത്.  യഥാ  സമയത്ത് രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യാതെ വരുന്ന പക്ഷം ശ്വാസകോശത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും രോഗം പടര്‍ന്നേക്കാം. അതോടെ രോഗം മൂര്‍ച്ഛിക്കുകയും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത സ്ഥിതിയാകുകയും ചെയ്യും. അപൂര്‍വ്വം അവസരങ്ങളില്‍ അതേ സമയം തന്നെ അന്നനാളത്തിലും കാന്‍സര്‍ വരാറുണ്ട്. ഇതുമൂലം ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുക, ശബ്ദവ്യതിയാനം, ശ്വാസതടസ്സം തുടങ്ങിയ പ്രയാസങ്ങളും ഉണ്ടാകും.


രണ്ടാഴ്ചയിലേറെയായിട്ടും വായിലെ മുറിവ് മാറാതെ തുടരുകയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ലെങ്കിലും ബയോപ്സി ചെയ്യാവുന്നതാണ്.
കാന്‍സര്‍ ഏതു ഘട്ടത്തിലാണെങ്കിലും ചികിത്സയുടെ ഏറ്റവും പ്രഥമവും പ്രധാനവുമായ ഘട്ടം ശസ്ത്രക്രിയ ആണ്. ആദ്യ ഘട്ടങ്ങളാണെങ്കില്‍ ശസ്ത്രക്രിയ മാത്രം മതിയാവും. രോഗം മൂര്‍ച്ഛിച്ച ഘട്ടങ്ങളില്‍ ശസ്ത്രക്രിയക്ക് ശേഷം റേഡിയേഷന്‍  ചെയ്യാറുണ്ട്.

മറ്റു ശരീര ഭാഗങ്ങളിലേക്ക് അതായത് ശ്വാസകോശം,  കരള്‍, എല്ലുകള്‍ എന്നിവിടങ്ങല്‍ലേക്ക് പടര്‍ന്നാല്‍ കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. അത്തരം സാഹചര്യങ്ങളില്‍ കീമോതെറാപ്പി  ഉപയോഗിച്ച് രോഗം പടരുന്നതിന്റെ തോത് നിയന്ത്രിക്കുകയാണ് ചെയ്യാറുള്ളത്.

വായില്‍ മാത്രം കണ്ടു വരുന്ന ആദ്യഘട്ടത്തിലുള്ള കാന്‍സര്‍, വലിയ തോതില്‍ പടര്‍ന്നിട്ടില്ലെങ്കില്‍ ആ ഭാഗം മുറിച്ചു കളയേണ്ടി വരും. കഴുത്തിലേക്ക് പടരുന്ന സാഹചര്യം വന്നാല്‍ തൊണ്ടമുഴ നീക്കം ചെയ്യല്‍ അനിവാര്യമായി വരും. രോഗം ഗുരുതരമായ സാഹചര്യത്തില്‍ താടിയെല്ലുകളും നീക്കം ചെയ്യേണ്ടതായി വരും. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് എല്ലുകള്‍ എടുത്ത് പരിഹരിക്കാന്‍ കഴിയാത്ത വിധം ഗുരുതരമാണ് പ്രശ്നമെങ്കില്‍ സംസാരിക്കാനുള്ള കഴിവ്, ചവയ്ക്കാനുള്ള കഴിവ്, വിഴുങ്ങാനുള്ള കഴിവ് തുടങ്ങിയവയെ ബാധിച്ചേക്കാം. എന്നിരുന്നാലും പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള ആധുനിക ശസ്ത്രക്രിയാ മാര്‍ഗ്ഗങ്ങല്‍ലൂടെ രൂപത്തിലും പ്രവര്‍ത്തനത്തിലും മികച്ച ഫലങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും

പുകവലിയോ മദ്യപാനമോ തുടര്‍ന്നാല്‍ രോഗം വീണ്ടും വരാം. ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ രോഗം തിരിച്ചു വരാനുള്ള സാധ്യത കൂടുതലാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ആരോഗ്യപരിപാലനം അതുകൊണ്ടു തന്നെ പ്രധാനമാണ്.

രണ്ടാഴ്ചയിലേറെയായിട്ടും മാറാത്ത മുറിവുകള്‍ വായിലുണ്ടെങ്കില്‍  വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടുക.മൂര്‍ച്ഛയേറിയ പല്ലുകള്‍, ഇടയ്ക്കിടെ കവിള്‍ കടിച്ചുണ്ടാകുന്ന മുറിവുകള്‍ തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ ദന്തഡോക്ടറെ കണ്ട് ചികിത്സ തേടുക .

പുകവലി, പാന്‍ മസാലകള്‍, മദ്യം എന്നിവയുടെ ഉപയോഗം എത്രയും പെട്ടന്ന് നിര്‍ത്തുക. ആവശ്യമെങ്കില്‍ ആസക്തിനിയന്ത്രണ വിദഗ്ധരുടെ സഹായം തേടുക..ബയോപ്സിയിലൂടെ കാന്‍സര്‍ രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍, പിന്നെ സമയം കളയരുത്. ആദ്യഘട്ടങ്ങളിലാണ് മികച്ച ചികിത്സ നല്‍കുവാനും  രോഗാവസ്ഥ പടരാതെ, കൂടുതല്‍ ഗുരുതരമാകാതിരിക്കുവാനും നാം പ്രത്യേകം ശ്രദ്ധിക്കണം


ലേഖകന്‍
അജയകുമാര്‍ കരിവെള്ളൂര്‍
സീനിയര്‍ ഡന്റല്‍ ഹൈജീനിസ്റ്റ്
ജില്ല ആശുപത്രി, കണ്ണൂര്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top