20 April Saturday

എന്തുകൊണ്ട്‌ വിഴിഞ്ഞം പദ്ധതി നിർത്താനാകില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം അക്രമാസക്തമായിരിക്കുകയാണ്‌. - 2022 ജൂലെെ 20 മുതൽ 131 ദിവസമായി നടക്കുന്ന സമരത്തോട്‌  പ്രകോപനങ്ങൾ ഏറെ ഉണ്ടായിട്ടും ഏറ്റവും സംയമനത്തോടെയുള്ള സമീപനമാണ്‌ സർക്കാർ കൈക്കൊണ്ടത്. പക്ഷേ, കഴിഞ്ഞ ദിവസം നടന്നതുപോലെയുള്ള  അക്രമസംഭവങ്ങൾ ഒരു സർക്കാരിനും അനുവദിക്കാനാകില്ല. ഈ വൈകിയ വേളയിലെങ്കിലും വിവേകത്തോടെ നിലപാട്‌ സ്വീകരിക്കാൻ സഭാ നേതൃത്വമെങ്കിലും തയ്യാറാകണം.

മുപ്പതുവർഷമായി വിഴിഞ്ഞം പദ്ധതി കേരളത്തിൽ ചർച്ചാവിഷയമായിട്ട്‌. എല്ലാ രാഷ്ട്രീയ പാർടികൾക്കിടയിലും വിഴിഞ്ഞത്‌ ഒരു കണ്ടെയ്‌നർ തുറമുഖം വേണമെന്ന കാര്യത്തിൽ അഭിപ്രായ സമന്വയവും ഉണ്ട്‌. തുറമുഖത്തിന്‌ പ്രാദേശിക വികസനത്തിൽ നിർണായക പങ്ക്‌ വഹിക്കാനാകുമെന്നുള്ളത്‌ സ്വാതന്ത്ര്യത്തിനു മുമ്പുള്ള തുറമുഖപട്ടണ ചരിത്രങ്ങൾ മാത്രമല്ല, സ്വാതന്ത്ര്യാനന്തര കാലത്ത്‌ നിർമിച്ച തുറമുഖങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്‌. അന്തർദേശീയ കപ്പൽ ചാലോട്‌ ഏറ്റവും അടുത്തുകിടക്കുന്ന തീര ആഴക്കടൽ തുറമുഖത്തിന്റെ സാധ്യതകളാണ്‌ ഇത്തരമൊരു അഭിപ്രായ സമന്വയത്തിലേക്ക്‌ എല്ലാവരെയും എത്തിച്ചത്‌.

എല്ലാവരും എന്നു പറഞ്ഞാൽ പൂർണമായും ശരിയല്ല.  എ ജെ വിജയനെപ്പോലുള്ള ചില പരിസ്ഥിതി പ്രവർത്തകർ തുടക്കം മുതൽ ഇത്തരം വലിയ നിർമിതി വടക്കൻതീരങ്ങളിൽ രൂക്ഷമായ തീരശോഷണം സൃഷ്ടിക്കുമെന്ന്‌ വാദിച്ചിട്ടുണ്ട്. ഇതുവരെയുള്ള പല മീൻപിടിത്ത തുറമുഖങ്ങളുടെയും പുലിമുട്ടുകളുടെയും  നിർമാണം ഇത്തരം പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ കേരള തീരത്തിന്റെ പ്രത്യേകത കൊണ്ട്‌ കടലിലെ നിർമാണപ്രവൃത്തികളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്‌. എന്നാൽ, വിഴിഞ്ഞം തുറമുഖത്തിന്റെ വികസന അനുരണനങ്ങൾ കണക്കിലെടുക്കണമല്ലോ. അങ്ങനെ നോക്കുമ്പോൾ പ്രതികൂല പ്രത്യാഘാതങ്ങൾക്കെതിരെ പ്രതിരോധവും നഷ്ടപരിഹാരത്തിന്റെയും സമീപനമാണ്‌ കൈക്കൊള്ളേണ്ടതെന്ന നിഗമനത്തിലാണ്‌ നമ്മൾ എത്തിയത്‌.

അദാനിക്ക് കരാർ കൊടുത്തത് യുഡിഎഫ് സർക്കാർ

വി എസ്‌ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്‌ തുറമുഖനിർമാണത്തിന്‌ ടെൻഡർ ലഭിച്ചത് ചൈനീസ്‌ കമ്പനിക്കായിരുന്നു. അവർക്ക്‌ നിർമാണത്തിനുള്ള അനുവാദം കേന്ദ്ര സർക്കാർ നിഷേധിച്ചു. പിന്നീട്‌ ടെൻഡർ വിളിച്ച്‌ അദാനിക്ക്‌ കരാർ കൊടുത്തത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌. അന്ന്‌ ആ കരാറിനെ സിപിഐ എം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്‌. അന്ന്‌ ഞാൻ എഴുതിയ ഒരു പോസ്റ്റ്‌ ഈ സമരകാലത്തും ഏറെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. എന്തായിരുന്നു വിമർശം?

ഉമ്മൻചാണ്ടി സർക്കാർ ഡൽഹിയിൽവച്ച്‌ എത്തിച്ചേർന്ന കരാർ തികച്ചും ഏകപക്ഷീയമായിരുന്നു. ചെറിയൊരു തുകയൊഴികെ ബാക്കി ചെലവെല്ലാം കേരള സർക്കാരിന്റെ ചുമലിലായിരിക്കുമ്പോൾ കരാർ കാലയളവിൽ നേട്ടം മുഴുവൻ നടത്തിപ്പുകാരായ അദാനി കമ്പനിക്കു ലഭിക്കും. ഇതിനെയാണ്‌ വിമർശിച്ചത്‌. എന്നാൽ, കരാർ യാഥാർഥ്യമായി. കരാർ എത്രയും പെട്ടെന്ന്‌ നടപ്പാക്കണമെന്നു പറഞ്ഞ്‌ ലത്തീൻ രൂപതാ നേതൃത്വം അക്കാലത്ത്‌ സമരവും ചെയ്‌തു. എൽഡിഎഫ്‌ അധികാരത്തിൽ വന്നാൽ കരാർ പ്രകാരമുള്ള പദ്ധതി നടപ്പാക്കുന്നതിന്‌ വിഘ്നം ഉണ്ടാക്കില്ലെന്ന്‌ തെരഞ്ഞെടുപ്പുകാലത്ത്‌ പരസ്യമായി ഉറപ്പും നൽകി.

തുറമുഖനിർമാണം നിർത്താനാകില്ല

എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നു. ഉയർന്നുവന്ന പലവിധ തടസ്സങ്ങൾ തരണംചെയ്‌ത്‌  വേഗത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പദ്ധതിയുടെ നല്ലൊരു പങ്ക്‌ തീർന്ന്‌, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യകപ്പൽ വിഴിഞ്ഞത്ത്‌ അടുപ്പിക്കാൻ കഴിയുമെന്ന സ്ഥിതിയായി. അപ്പോഴാണ്‌ തിരുവനന്തപുരം ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ ഏഴ്‌ ആവശ്യങ്ങൾ ഉന്നയിച്ച്‌ സമരത്തിന്‌ ഇറങ്ങുന്നത്‌. പലതും ന്യായമായ ആവശ്യങ്ങളാണ്‌. വിഴിഞ്ഞത്തിന്‌ വടക്കോട്ടുള്ള തീരത്തിന്‌ രൂക്ഷമായ തീരശോഷണമുണ്ടായിട്ടുണ്ട്‌. പക്ഷേ, അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ മന്ദഗതിയിലാണ്‌. കടലാക്രമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇഴഞ്ഞുനീങ്ങുകയാണ്‌. ഇങ്ങനെയുള്ള കാര്യങ്ങൾ പരിഹരിക്കപ്പെടേണ്ടതാണ്‌. ഇത്തരം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. എന്നാൽ, ഒരു ആവശ്യം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അവസാനഘട്ടത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന പദ്ധതി നിർത്തിവച്ച്‌ പാരസ്ഥിതിക ആഘാത പഠനം നടത്തണം. വിദഗ്‌ധരെ നിയോഗിച്ച്‌ പാരിസ്ഥിതിക ആഘാത പഠനം നടത്താം. പക്ഷേ, പദ്ധതി നിർത്തിവയ്‌ക്കാനാകില്ല. ഇതാണ്‌ സർക്കാരിന്റെ നിലപാട്‌.

എന്തുകൊണ്ട്‌ ഈ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ സർക്കാർ സന്നദ്ധമല്ല? മുഖ്യകാരണം പറഞ്ഞുകഴിഞ്ഞു. 6000 കോടി രൂപ ഇതിനകം ചെലവഴിച്ച്‌  പദ്ധതി  പൂർത്തീകരണത്തിലേക്ക്‌ നീങ്ങുകയാണ്‌. പദ്ധതിയുടെ വരും വരായ്കയെക്കുറിച്ച്‌ ആലോചിക്കേണ്ടിയിരുന്ന ഘട്ടത്തിൽ ഇന്നത്തെ സമരക്കാർ പദ്ധതി വേഗം നടപ്പാക്കാൻ സമരം ചെയ്‌തവരാണ്‌. ഇങ്ങനെ ആർക്കെങ്കിലും ഉൾവിളി തോന്നുമ്പോൾ നിർത്തിവയ്‌ക്കേണ്ടതാണോ വികസന പദ്ധതികൾ?

വികസനകേന്ദ്രമായി മാറും

രണ്ടാമത്‌ ഒരു കാരണം കൂടിയുണ്ട്‌. അത്‌ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ വലിയൊരു തലസ്ഥാന മേഖല വികസന പരിപാടിക്ക്‌ (Capital City Region Development Program) രൂപം നൽകിയിട്ടുണ്ട്‌. ഏതാണ്ട്‌ 60,000 കോടി രൂപ ചെലവ്‌ വരും ഇതിന്‌. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗർമാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന്‌ ആരംഭിച്ച്‌ ഇന്നത്തെ എംസി റോഡിന്റെ കിഴക്കൻ മേഖലയിലൂടെ 70 കിലോമീറ്റർ കടന്ന്‌ ദേശീയപാതയിൽ വന്നുചേരുന്ന നാലുവരിപ്പാതയ്‌ക്ക്‌ കേന്ദ്ര സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു. ഇതു പിന്നീട്‌ ആറുവരി പാതയാക്കുന്നതിനും പരിപാടിയുണ്ട്‌.

ഈ റിങ്‌ റോഡിന്‌ ഇരുവശത്തുമായി അനുയോജ്യമായ സ്ഥലങ്ങളിൽ വൈജ്ഞാനിക നഗരങ്ങൾ, ലോജിസ്റ്റിക്‌ പാർക്ക്‌, വ്യവസായ പാർക്കുകൾ, ടൗൺഷിപ്പുകൾ തുടങ്ങിയവയ്‌ക്ക്‌ രൂപം നൽകാനാണ്‌ പരിപാടി. സർക്കാർ ഭൂമി ഏറ്റെടുക്കാൻ പോകുന്നുവെന്നു പറഞ്ഞ്‌ ആരും ഇറങ്ങണ്ട.  താൽപ്പര്യമുള്ളവരുടെ ഭൂമി മിനിമം മൂല്യവർധന ഉറപ്പുനൽകി, വിവിധങ്ങളായ ലാൻഡ്‌ പൂളിങ്‌ സമ്പ്രദായത്തിലൂടെ ഉപയോഗപ്പെടുത്താനാണ്‌ ലക്ഷ്യമിടുന്നത്‌. റബറിന്റെ വിലയിടിവിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശത്തെ റബർ ഭൂമിയുടെ ഉടമസ്ഥർക്ക്‌ ഇതൊരു വലിയ അനുഗ്രഹമായിരിക്കും. ഇതൊക്കെ ദിവാസ്വപ്‌നമല്ലേ എന്ന്‌ പറയുന്നവരുണ്ടാകും. ഒന്നോർക്കുക–- ദേശീയപാതയടക്കം എത്രയോ ദിവാസ്വപ്‌നങ്ങൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു.

വിഴിഞ്ഞം പദ്ധതി തിരുവനന്തപുരം ജില്ലയുടെ മൊത്തം വികസനക്കാഴ്‌ചപ്പാടിന്റെ മർമകേന്ദ്രമായി മാറുകയാണ്‌. അതുകൊണ്ട്‌ വിഴിഞ്ഞം പദ്ധതി വേണമോ വേണ്ടയോ എന്നത്‌ ഇന്നത്തെ സമരസമിതിക്കാർക്ക്‌ തീരുമാനിക്കാനാകുന്ന കാര്യമല്ല. പദ്ധതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറയ്‌ക്കുന്നതിനും നഷ്ടപരിഹാരത്തിനും നടപടികൾ ചർച്ച ചെയ്‌തു ധാരണയെത്താം. തീരദേശത്തോട്‌ സർക്കാർ സ്വീകരിച്ചിരിക്കുന്ന സവിശേഷ പരിഗണന എങ്ങനെ തമസ്‌കരിക്കാൻ കഴിയുന്നു. 12–-ാം ധനകമീഷനു ശേഷം കടൽഭിത്തിക്ക്‌ കേന്ദ്ര സർക്കാരിന്റെ ധനസഹായം ഉണ്ടായിട്ടില്ല. എന്നാൽ, കിഫ്‌ബിയിൽനിന്ന്‌ ഇതിനായി പണം അനുവദിച്ചു. ഏതായാലും ചെല്ലാനത്തുകാരുടെ പരാതി പരിഹരിച്ചുവല്ലോ. ഇതുപോലെ മറ്റ്‌ ഇടങ്ങളിലും നടപടിയെടുക്കാം.

തീരത്തിന്‌ 50 മീറ്ററിനകത്ത്‌ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടോ? തീരദേശത്തെ എല്ലാ സ്‌കൂളുകളും ആശുപത്രികളും നവീകരിച്ചു. ബാക്കിയുണ്ടെങ്കിൽ അത്‌ കോവിഡ്‌ മൂലം വന്ന കാലതാമസം മാത്രമാണ്‌. കോർപറേറ്റുകൾക്ക്‌ കടൽ തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സർക്കാരിൽനിന്ന്‌ വ്യത്യസ്‌തമായി, കടലിൽ മീൻപിടിത്തത്തിന്റെ ഉടമസ്ഥാവകാശവും ആദ്യ വിൽപ്പനാവകാശവും മത്സ്യത്തൊഴിലാളികൾക്ക്‌ എങ്ങനെ നൽകാമെന്ന്‌ ആലോചിക്കുന്ന സർക്കാരാണ്‌ കേരളത്തിലേത്‌. മത്സ്യ മേഖലയോടുള്ള സമീപനത്തിന്‌ കേരള സർക്കാരിന്റെ  ഓരോ ബജറ്റും സാക്ഷ്യപത്രങ്ങളാണ്‌. ഇത്രയും പറഞ്ഞത്‌ വിഴിഞ്ഞം സമരത്തെ നിരാലംബരായ, അതിജീവനം സാധ്യമല്ലാത്തവരുടെ സമരവും മറ്റുമായി ചിലർ ചിത്രീകരിക്കുന്നത്‌ കണ്ടിട്ടാണ്‌. പാവപ്പെട്ടവരോട്‌ ഒപ്പമാണ്‌ ഈ കേരള സർക്കാർ. അതോടൊപ്പം ഈ പാവപ്പെട്ടവരുടെ മക്കളുടെ നാളത്തെ കേരളത്തിന്റെ താൽപ്പര്യംകൂടി കണ്ടുകൊണ്ടാണ്‌ സർക്കാർ നിലപാട്‌ എടുത്തിട്ടുള്ളത്‌.

വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല. കേരള സർക്കാരിന്റെ പദ്ധതിയാണ്‌. അദാനി നിർമാണത്തിനും നിശ്ചിത കാലയളവിലെ നടത്തിപ്പിനും കരാർ എടുത്തിരിക്കുന്ന ആളാണ്‌. ആ കരാറിലെ പാകപ്പിഴകൾക്ക്‌ യുഡിഎഫും ഇന്ന്‌ സമരം ചെയ്യുന്നവരിൽ ചിലരുമാണ്‌ ഉത്തരവാദികൾ.
ഇന്ന്‌ അക്രമാസക്ത സമരത്തിന്‌ നേതൃത്വം നൽകുന്ന ക്രിസ്‌ത്യൻ പുരോഹിതർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌. മത്സ്യത്തൊഴിലാളികളിൽ എല്ലാ മതസ്ഥരുമുണ്ട്‌. പദ്ധതിയുടെ വിശാല ഗുണഭോക്താക്കളുടെ കാര്യമെടുത്താൽ മറ്റു മതസ്ഥരായിരിക്കും ബഹുഭൂരിപക്ഷം. ഇത്‌ കണക്കിലെടുക്കാതെ ഏകപക്ഷീയമായി തങ്ങൾ പറയുന്നിടത്ത് കാര്യങ്ങൾ നടക്കണം, അല്ലെങ്കിൽ അക്രമം ഉണ്ടാകും എന്നും മറ്റും ഭീഷണിപ്പെടുത്തുന്നതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ആലോചിച്ചിട്ടുണ്ടോ?. ദുർവാശി വിവേകത്തിന്‌ ഇനിയെങ്കിലും വഴി മാറുമെന്ന്‌ പ്രതീക്ഷിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top