29 March Friday

ചരിത്രം തിരുത്തിയ വൈക്കം - മന്ത്രി കെ രാധാകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

നാടിന്റെ നവോത്ഥാന ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നാണ് വൈക്കം സത്യഗ്രഹം. ഗാന്ധിജിയുടെയും ഇ വി രാമസ്വാമി നായ്ക്കരുടെയും സാന്നിധ്യവും ശ്രീനാരായണ ഗുരുവിന്റെ പിന്തുണയുംകൊണ്ട് കരുത്താർജിച്ച സത്യഗ്രഹം ദേശീയ സ്വാതന്ത്ര്യസമരത്തിനും ഏറെ ഊർജം പകർന്നു.

ക്ഷേത്രവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനായി ‘അവർണരെന്ന്' വിളിച്ച് മാറ്റിനിർത്തപ്പെട്ട മനുഷ്യർ ഒരു നൂറ്റാണ്ടുമുമ്പ് നടത്തിയ സമരമാണിത്. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളും വിലക്കുകളും ലംഘിച്ചാണ് അനീതിക്കും അയിത്തത്തിനുമെതിരെ വൈക്കത്തെ ജനങ്ങളൊന്നിച്ച് ഒരേ മനസ്സോടെ 1924 മാർച്ച് 30ന് സമരമുഖത്തേക്ക് ഇറങ്ങിയത്. ജാതിവ്യവസ്ഥയുടെ മറവിൽ നടന്ന അയിത്തം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമായിരുന്നു സമരം. നവോത്ഥാന വീഥികളിൽ അയ്യാ വൈകുണ്‌ഠ സ്വാമികൾ കൊളുത്തിയ നാളം പല കരങ്ങളിലൂടെ കൈമാറി ഊതിജ്വലിപ്പിച്ച് കേരളമാകെ കത്തിപ്പടരുകയായിരുന്നു.

വൈക്കത്തെ നായർ, പുലയ, ഈഴവ സമുദായാംഗങ്ങൾ ഒന്നിച്ച് സമരത്തിന് ഇറങ്ങിയപ്പോൾ, അവരെ സഹായിക്കുന്നതിനായി ജാതിമത ഭേദമന്യേ തമിഴ്നാട്ടുകാരും പഞ്ചാബികളുമെല്ലാം ഇവിടേക്ക് ഒഴുകിയെത്തി. ഇതോടെ അഖിലേന്ത്യാതലത്തിലും സമരം ശ്രദ്ധിക്കപ്പെട്ടു. സിഖ്,- അകാലിദൾ പ്രവർത്തകർ സമരസഖാക്കളെ സഹായിക്കാൻ പ്രത്യേക സമൂഹ അടുക്കളവരെ വൈക്കത്ത് തുറന്നിരുന്നു. 603 ദിവസമാണ് സത്യഗ്രഹം നടന്നത്. 1924ലെ മഹാപ്രളയ ദിനങ്ങളിൽപ്പോലും കഴുത്തറ്റം വെള്ളത്തിൽ മുങ്ങി സഹനസമരം തുടർന്നുവെന്നത് സമരഭടന്മാരുടെ നിശ്ചയദാർഢ്യം വിളിച്ചോതുന്നു.

സവർണജാതിക്കാരനുവേണ്ടി അവർണർ പിന്നോട്ടോ വശങ്ങളിലേക്കോ മാറിനിൽക്കേണ്ട സ്ഥിതിയായിരുന്നു സഞ്ചാരവഴികളിൽ അക്കാലത്ത്. തീണ്ടിയാൽ ക്രൂരമർദനം ഉറപ്പാണ്. "ഈഴവർക്കും മറ്റ് താണ ജാതിക്കാർക്കും ഇതുവഴി പ്രവേശനമില്ല’ എന്നെഴുതിയ ബോർഡ് വഴികളിൽ സ്ഥാപിച്ചിരുന്നു. മാത്രമല്ല, വഴിപാടിന് പൂജാസാധനങ്ങളും പണവും തീണ്ടാപ്പാടകലെവച്ച് ശബ്ദ-മുണ്ടാക്കി അറിയിക്കണമെന്ന ദുരവസ്ഥയും നിലനിന്നിരുന്നു.

ജാതിനിയമങ്ങളുടെ മറവിൽ പതിറ്റാണ്ടുകളായി സാമൂഹ്യനീതി നിഷേധിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങളുടെ യോജിപ്പാണ് വൈക്കത്തുണ്ടായത്.  യഥാക്രമം പുലയ, ഈഴവ, നായർ സമുദായ-ക്കാരായ കുഞ്ഞാപ്പി, ബാഹുലേയൻ, വെണ്ണിയിൽ ഗോവിന്ദപ്പണിക്കർ എന്നിവർ, പ്രവേശനമില്ലെന്ന് എഴുതിയ വഴികളിലൂടെ ആയിരങ്ങളുടെ അകമ്പടിയോടെ കൈകോർത്ത് ചുവടുവച്ചു. കുഞ്ഞാപ്പിയെയും ബാഹുലേയനെയും തിരുവിതാംകൂർ പൊലീസ് തടഞ്ഞു. ഇതോടെ സത്യഗ്രഹ സമരം ആരംഭിക്കുകയായിരുന്നു.


 

ടി കെ മാധവൻ, കെ കേളപ്പൻ, കെ പി കേശവമേനോൻ തുടങ്ങിയവരായിരുന്നു സമരത്തിന്റെ പ്രധാന സംഘാടകർ. ടി കെ കൃഷ്ണസ്വാമി അയ്യർ, കെ കുമാർ, എ കെ പിള്ള, ചിറ്റേഴത്ത് ശങ്കുപ്പിള്ള, ബാരിസ്റ്റർ ജോർജ് ജോസഫ്, അയ്യമുത്തു ഗൗണ്ടർ, കെ വേലായുധമേനോൻ തുടങ്ങിയ മുൻനിര പോരാളികളെയും വിസ്മരിക്കാനാകില്ല. സവർണവിഭാഗത്തിലെ ഉൽപ്പതിഷ്ണുക്കളും പങ്കെടുത്തിരുന്നു. 1924 നവംബർ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് ആരംഭിച്ച മാർച്ച്, സമരത്തിലെ ഒരു നിർണായക വഴിത്തിരിവാണ്. 

വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവഴികളിൽ വളരെ പ്രാധാന്യത്തോടെ നിറഞ്ഞുനിൽക്കുന്ന പേരാണ് ‘തന്തൈ പെരിയോർ' ഇ വി രാമസ്വാമി നായ്ക്കരുടേത്. സമരത്തിലുള്ള പ്രധാന നേതാക്കളെല്ലാം ജയിലിലായപ്പോഴാണ് 1924 ഏപ്രിലിൽ പെരിയാർ വൈക്കത്തെത്തി സമരം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ കടന്നുവരവ് സമരത്തിന് പുതുജീവൻ നൽകി. തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മയും സഹോദരി കനകമ്മാളും വൈക്കത്തെത്തി സമരത്തിൽ സജീവമായി. ജയിൽമോചിതനായ പെരിയോർ വീണ്ടും സമരത്തിനെത്തിയപ്പോൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

പൗരോഹിത്യവും അധികാരവും ഇഴചേർത്ത് മുറുക്കിയ ജാതി-മത അടിമത്തത്തിന്റെയും അവഗണനയുടെയും ചങ്ങലകളാണ് സമരത്തിലൂടെ പൊട്ടിച്ചെറിഞ്ഞത്. അയിത്തത്തിന്റെ ഈറ്റില്ലങ്ങ-ളായിരുന്ന ക്ഷേത്രപരിസരങ്ങളിൽനിന്ന് ഉയർന്ന നവോത്ഥാന ജ്വാലകളിലാണ് ഇവിടെ നിലനിന്ന ഒട്ടനവധി ജാതി-വർണ വിവേചനങ്ങൾ എരിഞ്ഞ് ചാമ്പലായത്. ഈ മാറ്റത്തിന്റെ തുടർച്ചകൾ ഇന്നും നമ്മുടെ സമൂഹത്തിന് ഊർജമാകുന്നു.  ഒരുകാലത്ത് ക്ഷേത്രപരിസരങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെ പിന്മുറക്കാർ ജാതിമതിലുകൾ തകർത്ത് ക്ഷേത്ര ശ്രീകോവിലുകളിൽവരെ പ്രവേശിച്ചുകഴിഞ്ഞു.

വൈക്കം സത്യഗ്രഹമടക്കമുള്ള സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങൾ കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക്‌ കൂടുതൽ ഊർജം പകരുന്നു. അന്നത്തെ യാഥാസ്ഥിതിക വിഭാഗത്തിന്റെ പിന്മുറക്കാർ നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്താൻ ഇപ്പോഴും ശ്രമിക്കുന്നു. നമ്മുടെ സാമൂഹ്യ-മതനിരപേക്ഷ അടിത്തറകളിൽ വിള്ളലുകൾ വീഴ്‌ത്താനും ശ്രമിക്കുന്നുണ്ട്. പല അധികാരകേന്ദ്രങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും ഇവർക്ക് ലഭിക്കുന്നു. ഇത്തരം ശ്രമങ്ങളെ ചെറുക്കുന്നതിന് ശക്തമായ മതനിരപേക്ഷ നിലപാടുകളിലൂന്നിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top