19 April Friday
കേന്ദ്രബജറ്റ് നാളെ

മിഴിയുണ്ടായിട്ടും 
കാണാത്തവർ - മധു നീലകണ്ഠൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

ഷേക്സ്പിയറുടെ "കിങ്‌ ലിയർ' നാടകത്തിൽ ലിയർ അന്ധനായ ഗ്ലൗസെസ്റ്ററിനോട് ഇങ്ങനെ പറയുന്നുണ്ട്."കാഴ്ചയില്ലെങ്കിലും ഒരാൾക്ക് ഈ ലോകം എങ്ങനെ പോകുന്നുവെന്ന് അറിയാൻ കഴിയും'.  2000 വർഷത്തിനപ്പുറം യേശു പറഞ്ഞതും ഇതോട് ചേർത്തു വായിക്കാം."കണ്ണുണ്ടായാൽ പോരാ, കാണണം'. കണ്ണു തുറന്നു പിടിച്ച് കാണണം. പക്ഷേ, നമ്മുടെ കേന്ദ്ര ഭരണാധികാരികൾ കണ്ണുണ്ടായിട്ടും ഒന്നും കാണുന്നില്ല.  രാജ്യത്തെ ജനങ്ങൾ, സാധാരണക്കാർ എങ്ങനെ ജീവിക്കുന്നുവെന്ന് അവർ അറിയുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച അവരുടെ തുടർച്ചയായ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുമ്പോഴെങ്കിലും കണ്ണൊന്ന് തുറന്ന് രാജ്യത്തെ യാഥാർഥ്യങ്ങൾ കാണുമോ ? ദാരിദ്ര്യത്തിൽ നീറുന്ന ജീവിതങ്ങളെ, ജനകോടികളെ ഓർക്കുമോ? സമ്പദ്‌വ്യവസ്ഥ നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളെ അഭിമുഖീകരിക്കുമോ ?  നവലിബറൽ സാമ്പത്തിക നയത്തിന്റെ അന്ധത ബാധിച്ചവരാണ് തൊണ്ണൂറുകൾമുതൽ ഇന്ത്യയിൽ ബജറ്റ് അവതരിപ്പിക്കുന്നത്.  അതുകൊണ്ടുതന്നെ, ആ നയം ഉപേക്ഷിക്കാതെ ഇതൊന്നും അവർ കാണാനിടയില്ല.

മുതലാളിത്ത ലോകമാകെ ഒരു ദീർഘകാല സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ അമരാൻ പോകുകയാണെന്ന് ഐഎംഎഫും ലോക ബാങ്കും വിവിധ ഏജൻസികളും പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ പ്രവചനങ്ങളും ഇതിനകം പലവട്ടം തിരുത്തി. റഷ്യ–- - ഉക്രയ്‌ൻ യുദ്ധവും റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും എല്ലാ സമ്പദ്‌വ്യവസ്ഥകളിലും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഈ ആഗോള സാഹചര്യത്തിന്റെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും നടുവിലാണ് സീതാരാമന്റെ 2023–-24ലെ ബജറ്റ്.  ലോകത്തിന്റെയും ഇന്ത്യയുടെയും സാമ്പത്തിക ചക്രവാളങ്ങളിൽ ഇരുൾ നിറയുന്നൊരു കാലം.

നവലിബറൽ നയത്തിൽ എന്താണ് സംഭവിക്കുന്നത് ? ഒന്നുമില്ലാത്തവൻ ഒന്നുമില്ലാത്തവനായി തുടരുന്നു. അതിസമ്പന്നർ വീണ്ടും അതിസമ്പന്നരാകുന്നു. അവരുടെ എണ്ണം കൂടുന്നു. മഹാത്മാഗാന്ധി ഏറ്റവും ഒടുവിൽ പറഞ്ഞത് "ഓരോ പണക്കാരനിലും ഓരോ തസ്കരൻ കുടികൊള്ളുന്നു' എന്നാണ്. തസ്കരൻ എന്നാൽ കള്ളൻ എന്നർഥം. രാജ്യത്തിന്റെ പണം, സ്വത്ത് കൊള്ളയടിക്കുന്നവർ. നവലിബറൽ നയം അവരുടെമാത്രം കാലം. ആ നയത്തിൽ സാധാരണക്കാരുടെ ജീവനും ജീവിതവുമൊന്നും ഉൾപ്പെടുന്നില്ല. ദാവോസിൽ അടുത്തിടെ, സമ്പന്ന രാജ്യങ്ങളുടെ സമ്മേളനം നടക്കുന്നതിനിടെ പുറത്തുവന്ന ഓക്സ്ഫാം റിപ്പോർട്ട് ഇപ്പറഞ്ഞതൊക്കെ വസ്തുതകളുടെ പിൻബലത്തോടെ സാധൂകരിക്കുന്നുണ്ട്. ഓക്സ്ഫാം റിപ്പോർട്ടു പ്രകാരം ഇന്ത്യയുടെ സ്വത്തിന്റെ 60 ശതമാനവും ജനസംഖ്യയുടെ അഞ്ചുശതമാനംമാത്രം വരുന്ന ആളുകളുടെ കൈയിൽ. അടിത്തട്ടിലെ 50 ശതമാനം ജനങ്ങളുടെ ആകെ സ്വത്ത് മൂന്നു ശതമാനംമാത്രം. 2020ൽ ശതകോടീശ്വരന്മാരുടെ എണ്ണം 102 ആയിരുന്നത് 2022ൽ 166 ആയി വർധിച്ചു. സമ്പദ്‌വ്യവസ്ഥയുടെ ഒരു വശത്തിന്റെ ചിത്രം ഇതെങ്കിൽ 121 രാജ്യം ഉൾപ്പെടുന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 121 ആണെന്നത് മറുവശം. കഴിഞ്ഞ വർഷത്തേക്കാൾ സ്ഥിതി വഷളായി. രാജ്യത്ത് ഇപ്പോൾ 35 കോടി ദരിദ്രർ, ഇതിൽ 15 കോടി പരമ ദരിദ്രർ.


 

ഇത് സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെയും ദരിദ്രവൽക്കരണത്തിന്റെയും പ്രശ്നങ്ങൾമാത്രം. സമ്പദ്‌വ്യവസ്ഥ നേരിടുന്ന മറ്റ് പ്രതിസന്ധികൾ വേറെ. ജനങ്ങൾക്ക് തൊഴിലും വരുമാനവുമില്ലാതെ അവരുടെ ക്രയശേഷി കുറയുകയും അതുവഴി സാധനങ്ങൾക്ക് ചോദനമില്ലാതെ (ഡിമാൻഡ്) വരുന്നതുമാണ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന അടിസ്ഥാനപ്രശ്നം. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കു പ്രകാരം തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമാണ്. തൊഴിലില്ലായ്മയ്‌ക്ക് പുറമെ ഉൽപ്പാദന മാന്ദ്യം, വിലക്കയറ്റം, കയറ്റുമതിയിലെ തകർച്ച, വ്യാപാരകമ്മിയിലെ വർധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്‌ക്ക് അടിക്കടിയുണ്ടാകുന്ന തകർച്ച, പ്രതിശീർഷ വരുമാനത്തിലെ തകർച്ച, വിദേശനാണ്യ ശേഖരത്തിലെ ശോഷണം, കാർഷിക മേഖലയിലെ എണ്ണമറ്റ പ്രശ്നങ്ങൾ, കൂലിക്കുറവ് എന്നിവയാണ് മറ്റ് പ്രതിസന്ധികൾ. ഇതിന്റെയെല്ലാം ഫലമായി, പണിയെടുക്കുന്നവരും പണിയില്ലാത്തവരുമായ തൊഴിലാളിവർഗമാകെ കടുത്ത ചൂഷണത്തിന് വിധേയമാകുന്നതും രാജ്യത്തെ നിത്യാനുഭവം. തൊഴിലാളിക്ക് കൂലി കൊടുക്കാതിരിക്കാൻ ഭഗവദ്ഗീതയിലെ അനാസക്തി വാദം ഉന്നയിക്കുന്ന ഭരണാധികാരികളും മുതലാളിമാരും നാടുവാഴുന്ന കാലമാണിതെന്നും ഓർക്കുക. ഫലേച്ഛ കൂടാതെയാണ് (ശമ്പളമില്ലാതെ) കർമം ചെയ്യേണ്ടതെന്ന് തൊഴിലാളികളോട് പറയാൻ അവർക്ക് നല്ല സുഖം കാണും. ദളിതർ, ആദിവാസികൾ, കുട്ടികൾ, സ്ത്രീകൾ എന്നിവർ നേരിടുന്ന അനവധിയായ പ്രശ്നങ്ങൾ വേറെ. അതൊന്നും ഇവിടെ വിവരിക്കുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർമല സീതാരാമനും സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന് പെരുമ്പറ കൊട്ടുന്നുണ്ടെങ്കിലും കോവിഡിന്റെയും നോട്ടുനിരോധനത്തിന്റെയും തിരക്കിട്ട് ചരക്ക് സേവന നികുതി നടപ്പാക്കിയതിന്റെയും പ്രത്യാഘാതങ്ങളിൽനിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇനിയും കരകയറിയിട്ടില്ലെന്നതാണ് വാസ്തവം. മുൻകൂർ കണക്കുപ്രകാരം (അഡ്വാൻസ് എസ്റ്റിമേറ്റ്) 2022–-23ൽ ഇന്ത്യയുടെ യഥാർഥ പ്രതിശീർഷ വരുമാനത്തിലെ (ആളോഹരി വരുമാനം) വർധന 2.4 ശതമാനം മാത്രമായിരിക്കും. പ്രതിശീർഷ വരുമാനത്തിൽ 2019–-20നെ അപേക്ഷിച്ച് നേരിയ വർധനമാത്രം. ഇനി ഇത് വലിയ വിലക്കയറ്റത്തിന്റെ കാലമാണെന്നുകൂടി അറിയുക. അപ്പോൾ, നടപ്പു ധനവർഷത്തിലെ മൊത്തം ആഭ്യന്തരോൽപ്പാദനത്തിൽ (ജിഡിപി) വർധനയുണ്ടായതായി ഇടയ്ക്കിടെ പറയുന്നതിൽ വലിയ യാഥാർഥ്യമില്ലെന്ന് ചുരുക്കം.  കൂടിയ വിലയെ അടിസ്ഥാനമാക്കി ഉൽപ്പാദനത്തിന്റെ പണമൂല്യം കണക്കാക്കുമ്പോൾ സംഭവിക്കുന്ന വർധനയാണത്. യഥാർഥത്തിൽ ഉൽപ്പാദനം കാര്യമായി വർധിച്ചിട്ടില്ല. വ്യവസായരംഗത്തും മരവിപ്പ് തുടരുന്നു. ഉൽപ്പന്ന നിർമാണ മേഖലയിൽ (മാനുഫാക്ചറിങ്) മുൻ വർഷത്തെ അപേക്ഷിച്ച് 2022–-23ൽ 1.6 ശതമാനം മാത്രമാണ് വളർച്ച. ഈ സാഹചര്യത്തിലും കേന്ദ്ര സർക്കാരിന്റെ പൊതുചെലവ് കുറയുകയാണ്. ധനകമ്മിയെ പ്രേതബാധപോലെ ഭയക്കുന്നതുകൊണ്ടാണ് പൊതു ചെലവ് കുറയ്‌ക്കുന്നത്. സർക്കാർ വാരിക്കോരി ഇളവ് നൽകിയിട്ടും സ്വകാര്യമേഖലയിൽനിന്ന് കാര്യമായ മുതൽമുടക്ക് ഉണ്ടാകുന്നുമില്ല.


 

ഈ സാഹചര്യങ്ങളെ മറികടക്കാൻ എന്തു ചെയ്യണം ? ധനികർക്ക് കൂടുതൽ നികുതി ചുമത്തിയും നികുതിവല വ്യാപിപ്പിച്ചും  പണം കണ്ടെത്തി പാവങ്ങൾക്കായുള്ള ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കണം. സർക്കാരിന്റെ പൊതുചെലവ് വർധിപ്പിക്കണം. പൊതു മേഖലയിലും സ്വകാര്യമേഖലയിലും മുതൽമുടക്ക് വർധിക്കണം. തൊഴിൽ ലഭ്യത കൂട്ടണം. സ്വകാര്യവൽക്കരണത്തിന് അറുതിവരുത്തണം. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് മതിയായ സഹായവും കയറ്റുമതി സാധ്യതയും ഉറപ്പാക്കണം. കുറഞ്ഞ പലിശയിൽ ബാങ്ക് വായ്പ ലഭ്യമാക്കണം. ഗ്രാമീണ -നഗര തൊഴിലുറപ്പ് പദ്ധതി ശക്തമാക്കണം. മിനിമം താങ്ങുവിലയും സബ്സിഡികളും പ്രഖ്യാപിച്ച് കാർഷികമേഖലയെ ശക്തിപ്പെടുത്തണം. സംസ്ഥാനങ്ങൾക്ക് ധനപരമായ കൂടുതൽ സഹായം നൽകണം. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വർധിപ്പിക്കണം. സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പയുടെ പരിധി വർധിപ്പിക്കണം. ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക കൊടുത്തുതീർക്കുകയും നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടുകയും വേണം.

മോദി ഭരണം ഇതുവരെ  തുടർന്ന സമീപനം നോക്കിയാൽ ബജറ്റിന്റെ യാത്രാവഴിയിൽ മാറ്റത്തിന് സാധ്യതയില്ല. 2019ൽ രണ്ടാംവട്ടം മോദി അധികാരത്തിൽ വന്നപ്പോൾ  സ്വീകരിച്ച പ്രധാന നടപടികളിലൊന്ന് കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന്  22 ശതമാനമായി കുറയ്ക്കലായിരുന്നു. ഈയൊരൊറ്റ നടപടി വഴി സർക്കാരിന്  1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. 2014നു ശേഷം ബാങ്കുകളിൽനിന്ന്, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളിൽനിന്ന് സർക്കാർ നിർദേശപ്രകാരം എഴുതിത്തള്ളിയത് 10.72 ലക്ഷം കോടി രൂപയുടെ കോർപറേറ്റ് വായ്പ. അമൂല്യമായ പൊതുമേഖലാ ആസ്തികളും അടിസ്ഥാന സൗകര്യങ്ങളും ചുളുവിലയ്ക്ക് കോർപറേറ്റുകൾക്ക് വിറ്റഴിക്കുന്നതിന് പുറമെയാണിത്. അപ്പോൾ, സർക്കാർ ആരെ സഹായിക്കുമെന്ന് വ്യക്തമാണല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top