04 December Monday
ഇന്ന്‌ അധ്യാപക ദിനം

ബഹുസ്വരതയുടെ കാവലാളാകണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 5, 2023

ഈ വർഷത്തെ അധ്യാപകദിനം പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുകയും നാനാമതവിഭാഗത്തിൽപ്പെട്ടവർ ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള രാജ്യത്ത്‌ മതസ്പർധയും വൈരവും വളർത്താൻ സഹായിക്കുന്ന സംഭവങ്ങൾ ചുറ്റുനിന്നും കേൾക്കുന്നു. ഉത്തർപ്രദേശിലെ ഒരു വിദ്യാലയത്തിൽ ഒരു കുട്ടിയുടെ മുഖത്ത് മറ്റുമതസ്ഥരുടെ കുട്ടികളെക്കൊണ്ട് അടിപ്പിക്കുന്നത് നാം കണ്ടു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമെന്നും കരുതുകവയ്യാ. വളരെ ആസൂത്രിതമായി വിദ്യാഭ്യാസത്തെ വർഗീയതയുമായി സമരസപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആക്ഷേപമുണ്ട്. അതെല്ലാം ശരിവയ്ക്കുന്ന നടപടികളും ദേശീയതലത്തിൽനിന്ന്‌ ഉണ്ടാകുന്നുണ്ടോ എന്നതും നോക്കേണ്ടതുണ്ട്.

ചരിത്ര വിദ്യാഭ്യാസവും ശാസ്ത്ര വിദ്യാഭ്യാസവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. മുമ്പെല്ലാം ചില പ്രദേശങ്ങളിൽ ചില അധ്യാപകർ അവരവരുടെ താൽപ്പര്യത്തിനനുസരിച്ച് ചില കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ, ഇന്ന് ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട ഭരണഘടനാസ്ഥാപനങ്ങൾതന്നെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ പരസ്യമായി ലംഘിക്കുന്ന അവസ്ഥയുണ്ടായിവരുന്നു. അതിന്റെ ഭാഗമായി തങ്ങൾക്കിഷ്ടമില്ലാത്ത പാഠഭാഗങ്ങൾ ഒരു അക്കാദമികനീതീകരണവുമില്ലാതെ വെട്ടിമാറ്റുന്നു. വിദ്യാഭ്യാസമെന്നത് ഇന്നലെകളിൽ നടന്ന സമൂഹചലനങ്ങളെ മനസ്സിലാക്കൽ കൂടിയുള്ളതാണ്. അതിന്റെ പിൻബലത്തിൽ ഇന്നത്തെ സമൂഹചലനങ്ങളെ യുക്തിയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യലും നാളത്തെ സമൂഹപരിവർത്തനങ്ങളെക്കുറിച്ചുള്ള ഊഹങ്ങൾ മുന്നോട്ടുവയ്ക്കലും വിദ്യാഭ്യാസ പ്രക്രിയയുടെ അനിവാര്യഭാഗമാണ്. ഇതിനുള്ള കുട്ടികളുടെ കഴിവിനെ അവരുടെ പ്രായവും പ്രകൃതവും പരിഗണിച്ച് വളർത്താനും വികസിപ്പിക്കാനുമുള്ള പൊതുയിടങ്ങളാണ് വിദ്യാലയങ്ങൾ. പ്രകൃതിയിലെയും സമൂഹത്തിലെയും വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും അംഗീകരിക്കുകയും അവയ്ക്കുള്ളിൽ ഒരുമിച്ച് പരസ്പരം സഹകരിച്ചും അംഗീകരിച്ചും സഹവർത്തിച്ചും അധിവസിക്കാനുള്ള മാനസികവും വൈകാരികവും വൈചാരികവുമായ സജ്ജമാകൽ പ്രക്രിയയാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടത്. മത, ജാതി വിദ്വേഷങ്ങൾ വളർത്താൻ ഇടനൽകുന്ന ഒരു പ്രവർത്തനവും വിദ്യാലയങ്ങളിൽ നടക്കാൻ പാടില്ലാത്തതാണ്.

ഇത്തരം കാര്യങ്ങളിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്നാണ് ആനുകാലിക സംഭവവികാസങ്ങൾ നമ്മോട് പറയുന്നത്. അതിനുള്ള അവസരമാക്കി ഈ വർഷത്തെ അധ്യാപകദിനത്തെ നമുക്ക് പ്രയോജനപ്പെടുത്താം. ഇന്ത്യകണ്ട ഏറ്റവും പ്രതിഭാധനനായ അധ്യാപക ശ്രേഷ്ഠനും മികച്ച രാജ്യതന്ത്രജ്ഞനും നമ്മുടെ പ്രഥമ വൈസ്‌ പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം നമുക്ക് അധ്യാപകദിനമാണ്. അദ്ദേഹത്തിന്റെ ശിഷ്യർ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കണമെന്ന് തീരുമാനിച്ചറിയിച്ചപ്പോൾ വ്യക്തിനിഷ്ഠമായി ജന്മദിനമാചരിക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം ആ ദിനം ഇന്ത്യയിലെ അധ്യാപകർക്കായി സമർപ്പിക്കുകയാണ് ചെയ്തത്. ഏറ്റവും ഉന്നതമായ വ്യക്തിത്വത്തിന് ഉടമയായ  ഡോ. എസ് രാധാകൃഷ്ണൻ ഉയർത്തിക്കാട്ടിയ സംഘബോധമാണ് അധ്യാപകദിനത്തിന്റെ തുടക്കത്തിനു കാരണമായത്.

കേരളത്തെ മതനിരപേക്ഷ കേരളമാക്കിമാറ്റിയ മുന്നേറ്റങ്ങളുടെയെല്ലാം മുന്നണിയിൽ എന്നും അധ്യാപകരുണ്ടായിരുന്നു. മതനിരപേക്ഷാവബോധവും വിതരണനീതിയും എല്ലാവരെയും ഉൾച്ചേർക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനത്തെ വളർത്തുകയും ചെയ്യുന്നതിൽ കേരളത്തിലെ അധ്യാപകർ വഹിച്ച പങ്ക് നിസ്സീമമാണ്. അധ്യാപനത്തെ കേവലം ശമ്പളം കിട്ടുന്ന ഒരു തൊഴിലിനപ്പുറത്തേക്ക് അതൊരു സാമൂഹ്യ പ്രവർത്തനമാണെന്ന നിലപാടാണ് പരിവർത്തനഘട്ടത്തിൽ കേരളത്തിലെ പുരോഗമന പക്ഷത്തുനിന്ന അധ്യാപകശ്രേഷ്ഠർ കൈക്കൊണ്ടത്. ഈ നിലപാടിൽ ഇനിയും തുടരേണ്ടതുണ്ട്. എന്നാൽ, സമൂഹത്തിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ മുൻകാലങ്ങളിൽ ഉണ്ടായതുപോലുള്ള പങ്കാളിത്തം പുതുതലമുറയിലെ അധ്യാപകരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. സന്നദ്ധതയുടെ ഉയർന്നതലത്തിൽ സമൂഹത്തോടൊപ്പം നിലനിന്നിരുന്ന അധ്യാപകരുടെ പിൻതലമുറയുടെ ഭാഗത്തുനിന്ന്‌ സന്നദ്ധതയുടെ അംശങ്ങൾ ഇല്ലാതായിപ്പോകുന്നുണ്ടോ എന്നതും വിലയിരുത്താൻ കഴിയേണ്ടതുണ്ട്.  

ഇതെല്ലാം ചെയ്യുന്നതോടൊപ്പം വിദ്യാഭ്യാസരംഗത്തെ നമ്മുടെ മുന്നേറ്റങ്ങളെ സ്ഥായിയാക്കാൻ എങ്ങനെ കഴിയുമെന്നുള്ള ആലോചനകളും നടക്കണം. നമുക്ക് ഇനിയും മുന്നേറാൻ കഴിയണം. മുഴുവൻ കുട്ടികളുടെയും കഴിവിനെ അംഗീകരിക്കുന്നതും ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കുന്നതിനുമുള്ള തുല്യാവസരം എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ കഴിയണം. എങ്കിലേ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയൂ. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിനിടയിലൂടെ ഉയർന്നുവരുന്ന പരിമിതികളെ കണ്ടെത്താനും പരിഹരിക്കാനും സ്കൂൾ സംവിധാനത്തിന് എങ്ങനെ കഴിയുമെന്നുള്ള ചർച്ചകളും നടക്കേണ്ടതുണ്ട്. പരീക്ഷയ്ക്ക് ഉന്നതവിജയം നേടുന്നതു മാത്രമായി വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്താൻ കഴിയില്ല. സമൂഹത്തിന്റെ സമഗ്രമുന്നേറ്റത്തിൽ സ്കൂൾ വിദ്യാഭ്യാസം എന്ത്‌ പങ്കുവഹിക്കണം എന്നതും സജീവമായി ചർച്ച ചെയ്യപ്പെടണം. ഇത്തരം സംവാദങ്ങൾ ജനാധിപത്യ മതനിരപേക്ഷ നവകേരളത്തിന്റെ രൂപീകരണത്തിൽ നിർണായകമാകും. ഇന്ത്യയുടെ വൈവിധ്യവും വൈജാത്യവും ഉൾക്കൊള്ളുന്ന ഭരണഘടന അംഗീകരിച്ച ഫെഡറൽ ഘടനപോലും വെല്ലുവിളി നേരിടുന്നു. നാനാത്വത്തിൽ ഏകത്വം എന്നതിൽനിന്നു മാറി നാനാത്വം വേണ്ട ഏകത്വംമാത്രം മതിയെന്ന നിലപാടുകൾ ഉയർന്നുവരുമ്പോൾ അതിനെതിരെ നിലപാടെടുക്കാനും ബഹുസ്വരതയിലെ സൗന്ദര്യത്തെ, ദൃഢതയെ, ഐക്യബോധത്തെ എങ്ങനെയെല്ലാം ശക്തിപ്പെടുത്താമോ അതിനൊക്കെയുള്ള ചർച്ചയും ഈ വർഷത്തെ അധ്യാപകദിനത്തിൽ നടക്കേണ്ടതുണ്ട്.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top