മറ്റൊരു ശാസ്‌ത്രദിനം കൂടി വന്നെത്തുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും നമ്മുടെ സമൂഹത്തിന്റെ ആകമാനവും ശാസ്‌ത്രബോധത്തിനുണ്ടായിട്ടുള്ള വ്യതിചലനം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ശാസ്‌ത്രസാങ്കേതികരംഗം പുരോഗതിയിലേക്ക് കുതിക്കുമ്പോൾ മാനവികതയും മതനിരപേക്ഷതയും അതിനൊപ്പം ശക്തിപ്രാപിക്കുന്നുണ്ടോ എന്നതാണ് ഏറ്റവും മർമപ്രധാനമായ വസ്തുത. ഈ ദിനം അത്തരത്തിലുള്ള ഒരു പരിശോധനയ്ക്കായാണ് മാറ്റിവയ്‌ക്കേണ്ടത്.
ശാസ്‌ത്രവും നിർമിതബുദ്ധിയും
ഇത് നിർമിതബുദ്ധിയുടെ കാലമാണ്. മനുഷ്യന്റെ തലച്ചോറ് പോലെതന്നെ പ്രവർത്തിക്കാൻ കഴിയുന്ന സോഫ്‌റ്റ്‌വെയറുകൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ സെൻസേഷനായ ചാറ്റ് ജിപിടി വലിയ ആവേശത്തോടെയാണ് ലോകം ഏറ്റെടുത്തത്. ‘നഴ്‌സിങ് എഡ്യൂക്കേഷൻ ഇൻ പ്രാക്ടീസ്' എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിന്റെ രണ്ടു രചയിതാക്കളിൽ ഒരാൾ യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ ഗവേഷകയായ സിയോബാൻ ഓ കോണർ ആണെങ്കിൽ രണ്ടാമത്തെ പേര് പുതിയ സെൻസേഷണൽ സേർച്ച് എൻജിനും നിർമിതബുദ്ധിയുടെ ഏറ്റവും പുതിയ അവതാരവുമായ ചാറ്റ് -ജിപിടിയുമാണ്.
ഗവേഷണ പ്രബന്ധങ്ങളിൽ ആദ്യമായാണ് മനുഷ്യർക്കുപകരം നിർമിതബുദ്ധി രചയിതാവായി പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. ബുദ്ധിയും ഭാവനയും ഏറെ ആവശ്യമുള്ള ഗവേഷണവൃത്തികളിൽ പോലും നിർമിതബുദ്ധിയുടെ കടന്നുവരവ് തീർച്ചയായും നമുക്ക് അഭിമാനിക്കാൻ കഴിയുന്ന കാര്യം തന്നെയാണ്. ശാസ്‌ത്ര-സാങ്കേതികരംഗത്തെ മികവ് എല്ലാ അർഥത്തിലും മനുഷ്യരാശിയുടെ ജീവിതനിലവാരം തന്നെ പുനർനിർവചിക്കുന്നു എന്ന് തോന്നിപ്പിക്കുമ്പോഴും ഇവയെല്ലാം മനുഷ്യന്റെ സ്വതവേയുള്ള, എന്നാൽ നിർമിതബുദ്ധിക്ക് ഇതേവരെ സാധിക്കാത്തതെന്നു കരുതുന്ന ‘തിരിച്ചറിവിനെ’ സാധൂകരിക്കുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ഉയർത്താതിരിക്കാനാകില്ല. ശാസ്‌ത്രം കൂടുതൽ യാന്ത്രികമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ, ശാസ്‌ത്രം നൽകുന്ന അറിവിനൊപ്പം മനുഷ്യന്റെ തിരിച്ചറിവുകൂടി സമന്വയിപ്പിച്ചുകൊണ്ട് അവയ്ക്ക് സാമൂഹ്യമായ തലംകൂടി സൃഷ്ടിച്ച് മുന്നോട്ടുപോയാൽ മാത്രമേ ശാസ്‌ത്രത്തിന്റെ യഥാർഥ പ്രയോജനം നുകരാൻ കഴിയുകയുള്ളൂ.
ശാസ്‌ത്രം മാനവരാശിയുടെ നന്മയ്ക്കായി നിലകൊള്ളുന്നതിനപ്പുറം അതിന് മറ്റൊരു വശംകൂടിയുണ്ട്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൃഷ്ടാന്തമായിരുന്നു നാം ഒരുവർഷത്തിനുമുമ്പ് ഉക്രെയ്‌നിൽ കണ്ടത്. 1945 ആഗസ്‌തിൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച ആറ്റംബോംബ് ലോകമനഃസാക്ഷിയെ ഞെട്ടിച്ചപ്പോൾ, ആ ആറ്റംബോംബും ശാസ്‌ത്രത്തിന്റെ സംഭാവനയായിരുന്നു എന്നതുകൂടി നമുക്ക് ഉൾക്കൊള്ളേണ്ടതായി വന്നു. നേട്ടത്തിനേക്കാൾ ഏറെ നശിപ്പിക്കുന്നതിനായി ശാസ്ത്രത്തെ ഉപയോഗപ്പെടുത്താനാണ് ഇന്ന് ലോകം ശ്രമിക്കുന്നത് എന്നതാണ് വേദനകരമായ വസ്തുത. ലോകപ്രശസ്‌ത ഇന്ത്യൻ ഭൗതികശാസ്‌ത്രജ്ഞനായ സർ ചന്ദ്രശേഖര വെങ്കടരാമൻ 1928ൽ പ്രസിദ്ധമായ "രാമൻ ഇഫക്ട്" എന്ന കണ്ടുപിടിത്തം നടത്തിയതിന്റെയും അദ്ദേഹത്തിന് 1930ലെ നൊബേൽ പുരസ്‌കാരം ലഭിച്ചതിന്റെയും ഓർമയ്‌ക്കായാണ് ദേശീയ ശാസ്‌ത്രദിനം ആഘോഷിക്കുന്നത്.
സുസ്ഥിരമായ ഭാവിക്ക് ശാസ്‌ത്രത്തിന്റെ ആവശ്യകതയെപ്പറ്റി ആർക്കും സംശയമുണ്ടാകാനിടയില്ല. ഏറ്റവും അവസാനമായി കോവിഡ് എന്ന മഹാമാരി ലോകത്തിന്റെ ഉറക്കം കെടുത്തിയപ്പോഴും നമുക്ക് ആശ്രയിക്കാൻ ശാസ്ത്രമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നുമില്ല. ഇനി വരാനിരിക്കുന്നതെന്നു കരുതുന്ന മഹാമാരിയുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയുമൊക്കെ കാലത്ത് ശാസ്‌ത്രത്തിന്റെയും അറിവിന്റെയും സ്പർശനമില്ലാതെ ലോകത്തിന് മുന്നോട്ടുപോകാൻ കഴിയില്ല എന്നത് വാസ്തവമാണ്
‘ആഗോളക്ഷേമത്തിനായി ആഗോളശാസ്ത്രം' എന്നതാണ് ഈവർഷത്തെ ശാസ്ത്രദിനത്തിന്റെ മുദ്രാവാക്യം. ശാസ്ത്രം മാത്രമല്ല പുരോഗതിയുടെ ഓരോ അണുവും സ്പർശിക്കേണ്ടത് സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെയാണ്. നിർഭാഗ്യവശാൽ നമ്മുടെ ശാസ്ത്രനേട്ടങ്ങൾ ഏറിയപങ്കും അടവിരിയാത്ത മുട്ടകൾ പോലെ ഏതോ കോഴിയുടെ ചൂടിൽ ഭ്രമിച്ചുകൊണ്ട് അവശേഷിക്കുകയാണ്. ഈ ശാസ്ത്രദിനത്തിൽ അവയെ പൊതുധാരയിലേക്ക് കൊണ്ടുവന്ന് മാനവരാശിയുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് ഓരോ ശാസ്ത്രകുതുകികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
ശാസ്‌ത്രീയമായ അടിത്തറയാണ് ഒരു സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള പാത വെട്ടിത്തുറക്കാൻ ഏറ്റവും അത്യാവശ്യം. എന്നാൽ, ഇന്ന് കുട്ടികൾ ശാസ്‌ത്രചിന്തകളിൽനിന്ന് അകലുകയാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ രണ്ടുവർഷം ഓൺലൈൻ വിദ്യാഭ്യാസവും കോവിഡിന്റെ കെടുതികളും മൂലം ശാസ്‌ത്രപഠനം കൃത്യമായി നടപ്പാക്കുന്നതിൽനിന്ന് പിന്നാക്കം പോയിട്ടുണ്ട്. സ്‌കൂളുകളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാൻ അധ്യാപകർ മാരത്തൺ ഓട്ടമോടുമ്പോൾ കുട്ടികളിൽ ശാസ്‌ത്രത്തിന്റെ അടിത്തറ കൃത്യമായി വിരിക്കാൻ അവർക്ക് കഴിയാതെവരുന്നു. ശാസ്‌ത്രബോധമില്ലാതെ വളരുന്ന കുട്ടികളിൽനിന്ന് രാജ്യത്തിന് ഏറെയൊന്നും പ്രതീക്ഷിക്കേണ്ടിവരില്ല എന്നതാണ് കാതലായ വിഷയം.
ശാസ്‌ത്രവും സമൂഹവും
ശാസ്‌ത്രത്തിന്റെ നേട്ടങ്ങളും ഗുണഗണങ്ങളുമൊക്കെ മുമ്പെങ്ങുമില്ലാത്തതരത്തിൽ ലോകം ആവശ്യപ്പെടുന്ന കാലമാണിത്. പ്രബന്ധങ്ങളിൽ ഉറങ്ങുന്ന കണ്ടുപിടിത്തങ്ങൾക്കപ്പുറം അത് യഥാർഥ ഗുണഭോക്താക്കളെ തേടിപ്പിടിക്കുമ്പോഴാണ് ഏതൊരു ശാസ്‌ത്രനേട്ടങ്ങളും അതിന്റെ യഥാർഥ ലക്ഷ്യത്തെ പുൽകുന്നത്. നിശ്ചയമായും ശാസ്‌ത്രനേട്ടങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ സമൂഹം തന്നെയാണ്. ആത്യന്തികമായി സമൂഹത്തിലെ ഓരോ മനുഷ്യനും ആണ്. എന്നാൽ, ശാസ്‌ത്രത്തിനെ മനുഷ്യജീവിതത്തോട് അടുപ്പിക്കുകയും അതുവഴി സമൂഹത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയുമെന്ന സ്വപ്നത്തിലേക്ക് നാം ഇന്നേവരെ എത്തിപ്പെട്ടിട്ടില്ല.
പ്രകൃതിയുടെ ജീവനശാസ്‌ത്രം
ശാസ്‌ത്രദിനത്തിൽ പരിസ്ഥിതിയെയും അവയുടെ ഇന്നത്തെ അവസ്ഥയെയും പരാമർശിക്കാതെ പോകാനാകില്ല. മാനവരാശിയുടെ അതിജീവനം തന്നെ ഒരു അർഥത്തിൽ കെട്ടിപ്പടുത്തിരിക്കുന്നത് പ്രകൃതിയുടെ സ്വാഭാവികമായ ശീതളച്ഛായയിൽ തന്നെയാണ്. ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ഈ ജീവനതാളത്തെ തിരികെ കൊണ്ടുവന്നെങ്കിൽ മാത്രമേ ഏതു സുസ്ഥിരവികസനവും യാഥാർഥ്യമാക്കാൻ നമുക്ക് കഴിയുകയുള്ളൂ. പ്രകൃതിയുടെ സ്വാഭാവികമായ താളത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ആഴത്തിലെ ശാസ്‌ത്രീയപഠനവും പരിഹാരമാർഗങ്ങളും നാം കണ്ടെത്തിയേ മതിയാകൂ. വികസനവും പ്രകൃതിസംരക്ഷണവും വിവിധ ധ്രുവങ്ങളിൽ നിൽക്കുകയും രണ്ടും ഒരേപോലെ കൈകോർത്തു മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമ്പോഴും ശാസ്‌ത്രത്തിന്റെ ഇടപെടലുകളിലൂടെ അത് സാധ്യമാക്കാൻ കഴിയും.
സ്വാതന്ത്ര്യം നേടിയതിനുശേഷം ഇന്ത്യയെ ഒരു മതനിരപേക്ഷ രാഷ്ട്രമായി കെട്ടിപ്പടുക്കാൻ ശാസ്‌ത്രത്തിന്റെ സംഭാവനകൾക്കുമാത്രമേ കഴിയൂ എന്ന് മനസ്സിലാക്കിയാണ് എണ്ണംപറഞ്ഞ മികച്ച ശാസ്‌ത്രജ്ഞന്മാർ ഇന്നത്തെ ഇന്ത്യയെ വാർത്തെടുത്തത്. പക്ഷേ, ഒരുവശത്ത് ശാസ്‌ത്രരംഗം പുഷ്ടിപ്പെടുമ്പോൾ, മറുവശത്ത് കപടശാസ്‌ത്രത്തെയും ഉൾക്കൊള്ളേണ്ടിവരുന്നു എന്നതാണ് വെല്ലുവിളി. ശാസ്‌ത്രപുരോഗതിക്ക് മികച്ച അന്തരീക്ഷവും പിന്തുണയും നൽകുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പറയുമ്പോഴും കഴിഞ്ഞ കുറെ വർഷങ്ങൾ രാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം ശാസ്‌ത്രപുരോഗതിക്ക് വേണ്ടത്ര വേഗം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നിരാശാജനകമാണ്.
ശാസ്‌ത്രം സത്യമാണ്. ആ സത്യത്തിനു ബദലായി ചീട്ടുകൊട്ടാരം പോലെ പുകമറയിൽ സൃഷ്ടിച്ച, ശാസ്‌ത്രപുരോഗതിയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന നേട്ടങ്ങൾ രാജ്യത്തിന് ഗുണം ചെയ്യുകയില്ല. ദീർഘവീക്ഷണമുള്ള നേതൃത്വവും അതിനായി സർക്കാർ ഉണ്ടാക്കിക്കൊടുക്കുന്ന അന്തരീക്ഷവുമാണ് ഇവയിൽ ഏറ്റവും പ്രധാനം. രാഷ്ട്രീയത്തിനും മറ്റെന്തിനും അതീതമായി ശാസ്‌ത്രത്തിനു പ്രാധാന്യം നൽകിയെങ്കിൽ മാത്രമേ ശാസ്‌ത്രബോധമുള്ള ഒരു ജനതയെ നമുക്ക് സൃഷ്ടിക്കാനാകൂ.
(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്
ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..