27 April Saturday

നാടിന്റെ ഉത്സവമാക്കി ഇനിയും മുന്നേറാം

വി ശിവൻകുട്ടിUpdated: Wednesday Jan 11, 2023

അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം വൻ വിജയമാക്കി മാറ്റാൻ പ്രയത്നിച്ച ഏവർക്കും  അഭിവാദ്യങ്ങൾ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള കോവിഡിന്റെ പരീക്ഷണഘട്ടത്തിനുശേഷം കോഴിക്കോട്ട്‌ സംഘടിപ്പിച്ചപ്പോൾ ജനസാഗരമാണ് സാക്ഷിയായത്. നന്ദി കോഴിക്കോട്.

കലോത്സവത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി  വിഭാഗങ്ങളിലായി ആകെ 239 ഇനത്തിലാണ് മത്സരങ്ങൾ നടന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 96ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 105ഉം സംസ്കൃതോത്സവത്തിൽ 19ഉം അറബിക് കലോത്സവത്തിൽ 19ഉം ഇനത്തിലായി 10782-വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.

ഇത്തവണത്തെ കലോത്സവം നിരവധി വിഷയങ്ങൾ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. അതിൽ ഏറ്റവും സുപ്രധാനം ജനപങ്കാളിത്തംതന്നെയാണ്. കലോത്സവത്തിന് കോഴിക്കോട്ട്‌ വന്നവർക്ക് അതറിയാം. പ്രധാന വേദിയായ ക്യാപ്റ്റൻ വിക്രം മൈതാനം 10,000 ഇരിപ്പിടമുള്ള വേദിയായിരുന്നു. എന്നാൽ, ആ മൈതാനം നിറയുന്നതായിരുന്നു ജനക്കൂട്ടം. വേദിയിൽ പരിപാടി തീർന്നിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാത്ത അവസ്ഥ.
ഈ സ്വീകാര്യത മനസ്സിലാക്കിക്കൊണ്ടുതന്നെ ചോദിക്കട്ടെ ഇങ്ങനെമാത്രം മതിയോ ജനപങ്കാളിത്തം? കലോത്സവം ഒരു ജനകീയമേള ആകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ, പ്രവൃത്തിതലത്തിൽ ജനം കാഴ്ചക്കാർ മാത്രമാണ്. അതു പോരാ. കലോത്സവത്തിന്റെ പ്രാഥമികതലംമുതൽ നടത്തിപ്പിലും സംഘാടനത്തിലും കൃത്യമായ ജനകീയ ഇടപെടൽ ഉണ്ടാകണം. അതിന് ആവശ്യമായ മാറ്റങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കേണ്ടതുണ്ട്. അതെങ്ങനെ വേണമെന്നത് കൂട്ടായി ആലോചിച്ച്‌ തീരുമാനിക്കേണ്ട കാര്യമാണ്.

കലോത്സവം എല്ലാ വിഭാഗം ജനങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ടോ എന്നുള്ളതാണ് പരിശോധിക്കേണ്ട മറ്റൊരു ഘടകം. അന്യംനിന്ന്‌ പോകുമായിരുന്ന കലകളെ സംരക്ഷിക്കാനുള്ള വലിയൊരു കടമ കലോത്സവം നിറവേറ്റുന്നുണ്ട് എന്നത് വാസ്തവമാണ്. അതുമാത്രമല്ല കലോത്സവത്തിന്റെ ധർമം. കലയിലും സംസ്കാരത്തിലും വൈവിധ്യങ്ങളും വൈജാത്യങ്ങളും ഉള്ള നാടാണ് നമ്മുടേത്. ആ വൈവിധ്യങ്ങളും വൈജാത്യങ്ങളും സംരക്ഷിച്ചുതന്നെ നാം മുന്നോട്ട് പോകണം. കലോത്സവത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ട ഗോത്രകലകൾ അടക്കമുള്ളവ  കലോത്സവത്തിന്റെ ഭാഗമാകുമ്പോൾ മാത്രമേ കലോത്സവം എല്ലാവരുടേതുമാകൂ. എന്നാൽ, അനുഷ്ഠാനകലകളായ ഇവയെ എങ്ങനെ കലോത്സവവുമായി ഉൾച്ചേർക്കും എന്നത് പഠിച്ച് നടപ്പാക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ഈ മേഖലയിലുള്ള വിദഗ്ധർ അടങ്ങുന്ന ഒരു സമിതിയെ രൂപവൽക്കരിക്കാൻ ആലോചിക്കുന്നുണ്ട്. അവർ പഠിച്ച് കാര്യങ്ങൾ വിലയിരുത്തട്ടെ. കലോത്സവ മാന്വൽ പരിഷ്കരണം  കാലത്തിന്റെ ആവശ്യമാണ്. ആധുനിക കാലത്തിന്‌ അനുസരിച്ചുള്ള മാറ്റങ്ങൾ എല്ലായിടത്തും വേണം.

കലോത്സവത്തിലെ ഭക്ഷണരീതി വിവാദമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നമ്മൾ ശീലിച്ചുപോന്ന മതനിരപേക്ഷ കാഴ്ചപ്പാടുകളെ കടപുഴക്കുന്ന രീതിയിലാണ് വിവാദം ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിൽ മെച്ചപ്പെട്ട രീതിയിലാണ് കലോത്സവത്തിൽ ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും. പഴയിടം മോഹനൻ നമ്പൂതിരിയുടെ സേവനം മികച്ചതാണ്. നമ്മുടെ ഭക്ഷണ സംസ്കാരവും വൈവിധ്യവും വൈജാത്യവും നിറഞ്ഞതാണ്. കേരളത്തിൽ ഓരോയിടത്തും ഭക്ഷണത്തിന് പ്രാദേശിക പ്രത്യേകതകൾപോലുമുണ്ട്. ഓരോ പ്രദേശത്ത് കലോത്സവം നടക്കുമ്പോഴും ആ നാടിന്റെ രുചികൂടി പങ്കുവയ്‌ക്കപ്പെടണം. അതുകൊണ്ടാണ് ഇത്തവണ എന്റെ കുട്ടികൾക്ക് കോഴിക്കോടൻ ബിരിയാണി നൽകണമെന്നായിരുന്നു എന്റെ ആഗ്രഹമെന്ന് ഞാൻ പറഞ്ഞത്. എന്തായാലും ഇക്കാര്യങ്ങളിളെല്ലാം വിശദമായ പരിശോധനകൾ നടത്തും. ഭക്ഷണത്തിൽ ജാതീയതയും വർഗീയതയും കലർത്തുന്നവരെ ജനം തിരിച്ചറിയുമെന്ന് തീർച്ച.

കലോത്സവ സ്വാഗത ഗാനത്തിന്റെ അവതരണം സംബന്ധിച്ച കാര്യങ്ങളിലെ നിലപാട് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെ പിഴവുണ്ടായി എന്നത് കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കും. സർക്കാർ എല്ലാവരുടേതുമാണ്. ഇനിയും അങ്ങനെതന്നെ തുടരും. എന്നാൽ, ഇതിനെ വഴിതിരിച്ചുവിട്ട് വിഭാഗീയത സൃഷ്ടിക്കാനുള്ള നടപടികളെ അംഗീകരിക്കില്ല. കോവിഡാനന്തരകാലം മുന്നോട്ടുവച്ച വിഷയങ്ങൾ ഉൾക്കൊണ്ട് നാം മുന്നോട്ട് പോകും. കലോത്സവങ്ങൾ നാടിന്റെ ഉത്സവങ്ങളാണ്. ആ ആരവമുൾക്കൊണ്ട് മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നമുക്ക്‌ ഇനിയുമേറെ സഞ്ചരിക്കാനുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top