03 December Sunday

കേരളം പറയുന്നു ‘യെസ്' - മന്ത്രി വി ശിവൻകുട്ടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023

 

കേരളത്തിലെ സ്‌കൂളുകളിൽ ഒന്നുമുതൽ പത്താം ക്ലാസുവരെ എസ്‌സിഇആർടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പൂർണമായും ഉപയോഗിക്കുന്നത്. ഈ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുന്ന പ്രവർത്തനം നടന്നുവരികയാണ്. 10 വർഷത്തിനുശേഷമാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചിരിക്കുന്നത്. 1, 3, 5, 7, 9 ക്ലാസുകളിലെ ആദ്യഘട്ട പാഠപുസ്തകങ്ങൾ അടുത്ത ജൂണോടെ വിദ്യാലയങ്ങളിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2, 4, 6, 8, 10 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ 2025 ജൂണോടുകൂടി വിദ്യാലയങ്ങളിൽ എത്തും. ദേശീയ തലത്തിൽ ദേശീയ വിദ്യാഭ്യാസനയം - 2020 ന്റെ ചുവടുപിടിച്ച് പരിഷ്‌കരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെങ്കിലും കേരളം നമ്മുടേതായ മാതൃകയിലാണ് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ നടപ്പിലാക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ പാഠപുസ്തകങ്ങൾ അറിവിന്റെ വിനിമയ മാധ്യമങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. രാജ്യത്തിന്റെ ഭരണഘടനാ ലക്ഷ്യങ്ങളും ജനതയുടെ സംസ്‌കാരവും രാഷ്ട്രീയവും സാഹിത്യവും ഒക്കെ പ്രതിഫലിക്കുന്നതാകയാൽ   അത് രാഷ്ട്രത്തെ സംബന്ധിക്കുന്ന രാഷ്ട്രീയ നയരേഖകൂടിയാണ്. അതിനാൽത്തന്നെ കേരളം പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി വിപുലമായ ജനകീയ ചർച്ചകളും വിദ്യാർഥിതല ചർച്ചകളും സംഘടിപ്പിച്ച് ലോകത്തിനു മുന്നിൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ജനാധിപത്യ മാതൃക കാട്ടിക്കൊടുത്തു.

പാഠ്യപദ്ധതി ചർച്ചകൾ നടക്കുന്ന സമയത്തുതന്നെയാണ് ദേശീയതലത്തിൽ എൻസിഇആർടി അവരുടെ പാഠപുസ്തകങ്ങളിൽ വ്യാപകമായ വെട്ടിമാറ്റലുകൾ നടത്തിയത്. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളാണ് വിവിധ കാരണങ്ങൾ പറഞ്ഞ് വെട്ടിക്കുറച്ചത്. കോവിഡിന്റെ ഭാഗമായി കുട്ടികളുടെ പഠനഭാരം കുറയ്ക്കുക, ആവർത്തന സ്വഭാവമുള്ള പാഠങ്ങൾ മാറ്റുക, പ്രയാസമേറിയ പാഠഭാഗങ്ങൾ മാറ്റുക, ഈ കാലത്തിന് അനുയോജ്യമല്ലാത്തവ മാറ്റുക എന്നീ കാരണങ്ങളാണ് അവർ ഇതിന് പറഞ്ഞത്. ആറു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് പരിണാമസിദ്ധാന്തവും പീരിയോഡിക് ടേബിളും ഒഴിവാക്കിയത്. ഇത് നമ്മെ ബാധിക്കാത്തത് ഈ ക്ലാസുകളിൽ കേരളം നമ്മുടെ പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത് എന്നതുകൊണ്ടാണ്.


 

പതിനൊന്ന് , 12 ക്ലാസുകളിൽ 12 വിഷയങ്ങളിലായി 44 ടൈറ്റിൽ എൻസിഇആർടി  പാഠപുസ്തകങ്ങൾ നമ്മൾ പഠിപ്പിക്കുന്നുണ്ട്. അതിൽ സയൻസും സാമൂഹ്യശാസ്ത്രവിഷയങ്ങളും ഉൾപ്പെടും. ഈ വിഷയങ്ങളിലും എൻസിഇആർടി  ഉള്ളടക്കത്തിൽ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഈ മാറ്റം സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി വസ്തുനിഷ്ഠമായി വിലയിരുത്തുകയും പല വിഷയങ്ങളിലും, പ്രത്യേകിച്ച് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നിവയിലെ ഉള്ളടക്കമാറ്റം യുക്തിപൂർവമല്ലെന്ന അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. എല്ലാ വിദ്യാർഥികളും നിർബന്ധമായും മനസ്സിലാക്കേണ്ട പല വസ്തുതകളും ചരിത്രപരമായ യാഥാർഥ്യങ്ങളും  സംഭവങ്ങളും ഒഴിവാക്കപ്പെടുന്നു എന്നത് പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല.

ഭരണഘടനാപരമായ മൂല്യങ്ങൾ, ഇന്ത്യയുടെ ചരിത്രവസ്തുതകൾ, നമ്മുടെ രാജ്യം ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ ഒക്കെയാണ് ഒഴിവാക്കിയ പാഠഭാഗങ്ങളിൽ ഏറെയും. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഈ പാഠഭാഗങ്ങൾ കുട്ടികളെ പഠിപ്പിക്കാനും മൂല്യനിർണയത്തിന്റെ ഭാഗമായി ഉൾപ്പെടുത്താനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 4 വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകങ്ങൾ തയ്യാറാക്കി. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് അഡീഷണൽ പുസ്തകങ്ങൾ പുറത്തിറക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ രൂപപ്പെട്ട ഈ സവിശേഷ സാഹചര്യത്തോട് കേരളം അക്കാദമികമായി പ്രതികരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.  ഇതിന്റെ ഭാഗമായി സംസ്ഥാനം തയ്യാറാക്കിയ അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശനം ബുധനാഴ്‌ച മുഖ്യമന്ത്രി  പിണറായി വിജയൻ  തിരുവനന്തപുരത്ത്‌ നടത്തും. കുട്ടികൾ അറിവ് നേടട്ടെ. അറിവിനോട് കേരളം ‘നോ' പറയില്ല, കേരളം പറയുന്നു ‘യെസ്'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top