25 April Thursday

റബർ പ്രതിസന്ധിക്ക്‌ കാരണം കേന്ദ്രനയം

എസ് ജയമോഹൻUpdated: Thursday Nov 17, 2022

മൂന്നരപ്പതിറ്റാണ്ടുകാലത്തെ പുത്തൻ സാമ്പത്തികനയങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന സമൂഹങ്ങളിൽ ഒന്ന് റബർ കർഷകരും ആ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുമാണ്. ചെറുകിടക്കാരടക്കം 10 ലക്ഷത്തിലേറെ കർഷകരും മൂന്നു ലക്ഷത്തോളം തൊഴിലാളികളും റബർമേഖലയിൽ ഉണ്ടെന്നാണ് കണക്ക്. ഒരുഭാഗത്ത് റബറിന്റെ വില നിരന്തരം കുറയുമ്പോൾ മറുഭാഗത്ത്  കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ സമീപനം കാരണം ഉൽപ്പാദനച്ചെലവ് കൂടുകയും ചെയ്യുന്നു. കോവിഡ്  കാലത്തുണ്ടായ വലിയ വിലയിടിവിൽനിന്നും ഇടക്കാലത്ത് മാറ്റമുണ്ടായെങ്കിലും വീണ്ടും റബറിന്റെ വില  കൃഷി നടത്താൻ കഴിയാത്തവിധം കിലോക്ക്‌ 140 രൂപയെന്ന നിലയിലേക്ക് കൂപ്പുകുത്തി.

റബർ കൃഷിക്ക് സംഭവിച്ചത്
റബറിന്റെ ഉൽപ്പാദനവും ഉപയോഗവും വിലയും സംബന്ധിച്ച് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലെ റബർ ബോർഡ് തന്നെ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ഈ മേഖലയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് ബോധ്യപ്പെടും. 2005–-06  വർഷങ്ങളിൽ രാജ്യത്തെ ഉൽപ്പാദനം 8,02,625 ടണ്ണും  ഉപയോഗം 8,01,110 ടണ്ണുമായിരുന്നു. അതേസമയം, അന്ന് രാജ്യം 45,285 ടൺ  ഇറക്കുമതിയും 73,830 ടൺ  കയറ്റുമതിയും ചെയ്തിരുന്നു. ഒന്നരപ്പതിറ്റാണ്ടുമുമ്പ്‌ രാജ്യത്തെ  ഉപയോഗത്തിന്റെ സിംഹഭാഗവും രാജ്യത്തുതന്നെ ഉൽപ്പാദിപ്പിച്ചിരുന്നു. എന്നാൽ, 2021-–22ലെ കണക്കുകൾപ്രകാരം 2005–-06 വർഷങ്ങളെ അപേക്ഷിച്ച്‌ രാജ്യത്തെ ഉപയോഗത്തിൽ 54 ശതമാനം വർധനയുണ്ടായി. എന്നാൽ, ഇതിലെ ഏറ്റവും സുപ്രധാനമായ കാര്യം ആഭ്യന്തര ഉൽപ്പാദനം കൂടിയില്ലെന്ന് മാത്രമല്ല അതിൽ മൂന്നരശതമാനം കുറവുമുണ്ടായി. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ഇക്കാലയളവിൽ ഇറക്കുമതി 110 ശതമാനം വർധിക്കുകയും  കയറ്റുമതിയിൽ 95 ശതമാനം കുറവുണ്ടാകുകയും ചെയ്തു എന്നതാണ്.

റബർ കർഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം തുടങ്ങിയത് 2010ൽ ആസിയൻ കരാർ നിലവിൽ വന്നതിന്റെ  ഭാഗമായി ഇന്ത്യൻവിപണി വിദേശ രാജ്യങ്ങളിൽനിന്നുള്ള റബറുകൾക്ക് ഇറക്കുമതിക്ക് തുറന്നുകൊടുത്തതുമുതലാണ്. നിലവിൽ ആഭ്യന്തര  ആവശ്യത്തിന്റെ ഏതാണ്ട് 44  ശതമാനം ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതി ചെയ്യുകയാണ്. ഈ ഇറക്കുമതിയാണ് ആഭ്യന്തര വിപണിയിലെ  വിലയിടിവിന്റെ സുപ്രധാന കാരണം.

കൃഷിക്കും സംസ്കരണത്തിനും  ആവശ്യമായ ആസിഡുകൾ, ടാർ ബിറ്റുമിൻ, പ്ലാസ്റ്റിക് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ഉൽപ്പാദനച്ചെലവ് ക്രമാതീതമായി വർധിച്ചതും കൃഷി ആദായകരമല്ലാതാക്കി.  ഇതിനിടയിലാണ് 1947ലെ റബർ ആക്ട്‌ റദ്ദുചെയ്തുകൊണ്ട് റബർ പ്രൊമോഷൻ ആൻഡ്‌ ഡെവലപ്മെന്റ് ബിൽ എന്നപേരിൽ അങ്ങയേറ്റം കർഷകവിരുദ്ധമായ  ബിൽ കേന്ദ്രസർക്കാർ  പാർലമെന്റിൽ അവതരിപ്പിച്ചത്. ഇത് നിയമമായാൽ റബർ ബോർഡിന്റെ ശുപാർശ പരിഗണിക്കാതെ തോന്നുംവിധം വില നിശ്ചയിക്കാൻ കേന്ദ്രത്തിനു കഴിയും. റബർ ബോർഡിനുള്ള സ്വയംഭരണാവകാശം ഇല്ലാതാകുകയും ചെയ്യും. കർഷക സമരത്തെത്തുടർന്ന് പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ ഏതുവിധേനയാണോ കർഷകരെ ദ്രോഹിക്കാൻ പര്യാപ്തമായിരുന്നത് സമാനമായ വ്യവസ്ഥകളാണ് ഈ ബില്ലിലുമുള്ളത്.

രാജ്യത്തെ റബർ ഉൽപ്പാദനത്തിന്റെ ഏതാണ്ട് 90 ശതമാനവും കേരളത്തിൽനിന്നാണ്. അതുമാത്രവുമല്ല, കാർഷികമേഖലയുടെ വരുമാനത്തിന്റെ 83 ശതമാനം പ്ലാന്റേഷൻ മേഖലയിൽനിന്നാണ്. ഈ പ്രതിസന്ധി കേരളത്തിൽ ഗുരുതരമായ  സാമൂഹ്യ പ്രശ്‌നംകൂടിയാണ്.  കർഷകർക്ക് ആശ്വാസംപകരാനുള്ള നടപടികൾ ആത്മാർഥമായിത്തന്നെ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നുണ്ട്. അതിന്റെ ഭാഗമായാണ് 2021 –--22 ബജറ്റിൽ റബറിന്റെ മിനിമം താങ്ങുവില 150 രൂപയിൽനിന്ന്‌ 170  രൂപയാക്കി ഉയർത്തിയത്. പക്ഷേ, കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തികനയങ്ങൾ തിരുത്താൻ കഴിയാത്തിടത്തോളം ഈ പ്രശ്‍നങ്ങൾക്ക് ശാശ്വതമായ പരിഹാരം അകലെ തന്നെയാണ്.

കോർപറേറ്റ് കമ്പനികളുടെ 
പകൽക്കൊള്ള
ഈ മേഖല ഗൗരവമായി ശ്രദ്ധിക്കുന്ന ഏതൊരാളെയും അമ്പരപ്പിക്കുന്ന  കാര്യം റബറിന്റെ വിലയിൽ ഇടിവ് ഉണ്ടാകുമ്പോഴും റബർ പ്രധാന അസംസ്‌കൃതവസ്തുവായ വാഹനങ്ങളുടെ ടയറിന്റെ വിലയിൽ കുറവൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ടയർ വില ഗണ്യമായി കൂടുകയും ചെയ്തുവെന്നതാണ്. 40 ശതമാനം പ്രകൃതിദത്ത റബറും 50 ശതമാനം പെട്രോളിയം ഉൽപ്പന്നങ്ങളുമാണ് ടയർ നിർമാണത്തിന്റെ ആവശ്യമായ സുപ്രധാന അസംസ്‌കൃത വസ്തുക്കൾ. ഇവയ്ക്ക് രണ്ടിനും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിടിവ് നേരിട്ട സമയത്താണ് ടയറിന്റെ വില കൂട്ടി കോർപറേറ്റുകൾ ലാഭം കൊയ്‍തത് എന്നോർക്കണം. ഏതാണ്ട് 60,000  കോടി രൂപയുടെ വിപണിയുള്ള വാഹന ടയർ നിർമാണത്തിന്റെ 80  ശതമാനവും നടത്തുന്നത് വൻകിട കോർപറേറ്റ് കമ്പനികളാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇവരുടെ വരുമാനത്തിൽ 76 .5  ശതമാനം വർധനയുണ്ടായി.

ഈ കോർപറേറ്റ് കൊള്ള കൂടുതൽ വ്യക്തമാക്കുന്ന ഒന്നായിരുന്നു ഒത്തുകളിയിലൂടെ ടയർവില ഉയർത്തി അമിതലാഭം കൊയ്ത ആറ്‌ കമ്പനിക്ക് 1788 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ ഈവർഷം ഫെബ്രുവരിയിൽ പുറപ്പെടുവിച്ച വിധി. സുപ്രീംകോടതിയുടെ കൂടെ അനുമതിയോടെയാണ്, 2011 മുതൽ രാജ്യത്തെ കോമ്പറ്റീഷൻ നിയമത്തിലെ മൂന്നാം വകുപ്പ് ലംഘിച്ച്‌ കാർട്ടിലൈസേഷൻ നടത്തിയെന്ന കുറ്റത്തിന് അപ്പോളോ ടയേഴ്സ് (425.53 കോടി), എംആർഎഫ് ലിമിറ്റഡ്(622.09 കോടി), ജെകെ ടയർ(309.95 കോടി), സീറ്റ് ലിമിറ്റഡ്(252.16കോടി), ബിർള ടയർസ്(178.33കോടി) എന്നീ അഞ്ച് കമ്പനിക്കെതിരെ പിഴ ചുമത്തിയത്.  ഒത്തുകളി നടത്തിയതിന്റെ പേരിൽ ഈ വൻകിട ടയർ നിർമാതാക്കളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷനും (എടിഎംഎ) 8.4 ലക്ഷം രൂപ പിഴ ചുമത്തി.

കണ്ണ് തുറക്കണം കേന്ദ്ര സർക്കാർ
ഒരു കിലോ റബർ ഉൽപ്പാദിപ്പിക്കുമ്പോൾ 180 രൂപ ചെലവ് വരുമെന്നാണ് റബർ ബോർഡിന്റെ തന്നെ ഔദ്യോഗിക കണക്ക്. എന്നാൽ, എത്രകാലം കർഷകർക്ക് ഈ ഉൽപ്പാദനച്ചെലവ് എങ്കിലും ലഭിച്ചിട്ടുണ്ട്. റബറിന് വിലയില്ലെങ്കിൽ തൊഴിലാളികൾക്ക് എങ്ങനെയാണ് ന്യായമായ കൂലി ലഭിക്കുക. ഒരുവശത്ത് സമ്മർദം ചെലുത്തി കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നയങ്ങളുടെ ഭാഗമായുള്ള റബറിന്റെ ഇറക്കുമതിത്തീരുവയിൽ വലിയ കുറവ് വരുത്തുക. അങ്ങനെ മറ്റ് രാജ്യങ്ങളിൽനിന്ന് അനിയന്ത്രിതമായി കുറഞ്ഞവിലയ്ക്ക്  ഇറക്കുമതി ചെയ്ത് ആഭ്യന്തരവിപണിയിലെ റബറിന്റെ വില കുറയ്‌ക്കുകയും കർഷക അധ്വാനത്തെ നിലംപരിശാക്കുകയും ചെയ്യുക. അതോടൊപ്പം കാർട്ടിലൈസേഷൻ നടത്തി നേടിയ പടുകൂറ്റൻ ലാഭത്തിന്റെ വിഹിതം തങ്ങളുടെ ഉപയോക്താക്കൾക്ക് ചില്ലിക്കാശ് ഡിസ്‌കൗണ്ടായിപ്പോലും നൽകാതിരിക്കുക. എന്തുമാതിരി ജനദ്രോഹമാണ്‌ ഇത്‌.
അഞ്ച്‌ കമ്പനിയിൽനിന്നുമായി പിഴയായി ശേഖരിക്കുന്ന 1788 കോടി രൂപ കർഷകർക്കും തൊഴിലാളികൾക്കുമായി വിതരണം ചെയ്യണം. ലാറ്റെക്സിനും കോമ്പൗണ്ട് റബറിനുമുള്ള ഇറക്കുമതിനിരക്ക് അടിയന്തരമായി കൂട്ടണം. രാജ്യത്തെ വൻകിട ടയർ കമ്പനികളുടെ താൽപ്പര്യം പരിഗണിച്ച് ഇറക്കുമതി നടത്തിയ ടയറിന് സേഫ് ഗാർഡ് ഡ്യൂട്ടി സംരക്ഷണച്ചുങ്കം ചുമത്താൻ ഒരുമടിയും കാണിക്കാതിരുന്ന മോദി സർക്കാർ ഇറക്കുമതി ചെയ്യുന്ന റബറിനും സേഫ് ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തണമെന്ന് റബർ കർഷകരുടെയും തൊഴിലാളികളുടെയും കാലങ്ങളായുള്ള ആവശ്യം നാളിതുവരെ ചെവിക്കൊണ്ടിട്ടില്ല. കൂടാതെ അധികമായി ഇറക്കുമതി ചെയ്യുന്ന റബറിന് ഡമ്പിങ് ഡ്യൂട്ടി ചുമത്താനും  തയ്യാറാകണം. റബർ ഇറക്കുമതി  തെരഞ്ഞെടുക്കപ്പെട്ട തുറമുഖങ്ങൾവഴി മാത്രമായി പരിമിതപ്പെടുത്തണം.

ഗുണനിലവാരമില്ലാത്ത ക്ലബ്‌ റബർ അനിയന്ത്രിതമായി  ഇറക്കുമതി ചെയ്യാൻ അനുവദിക്കരുത്. സ്വാഭാവിക റബർ ന്യായവില നൽകി മുഴുവനായി സംഭരിച്ചശേഷം മാത്രമേ ഇറക്കുമതിക്ക് അനുമതി നൽകാവൂ. കാർബൺ ക്രെഡിറ്റ് ഫണ്ട് അടക്കമുള്ള അന്താരാഷ്ട്ര സഹായങ്ങൾ കേവലം ഈ മേഖലയിലെ വെള്ളാനകളായ സ്ഥാപനങ്ങളെ തീറ്റിപ്പോറ്റാൻ അല്ലാതെ കർഷകർക്കും തൊഴിലാളികൾക്കുമായികൂടി നീക്കിവയ്‌ക്കണം.  കർഷകരും തൊഴിലാളികളും കേന്ദ്ര സർക്കാരിനോട് ഉന്നയിക്കുന്നത് തികച്ചും ന്യായമായ ആവശ്യങ്ങളാണ്.

(കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ 
സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top