28 March Thursday

രാമായണമൊന്നല്ല; പലതാണ്

കെ ടി കുഞ്ഞിക്കണ്ണൻUpdated: Saturday Jul 17, 2021

കൊച്ചി> ബഹുവിധമായ രാമായണ കഥകളാണ് ഇന്ത്യയുടെ രാമായണ പാരമ്പര്യമെന്നത്. മാതൃഭൂമി തൊട്ടുള്ള മുഖ്യധാരാ

മാധ്യമങ്ങൾ വർഷങ്ങളിലൂടെ എല്ലാ കർക്കിടമാസങ്ങളിലും ഉറപ്പിച്ചെടുക്കുന്നത് പോലെ ഒരു ഹൈന്ദവമതാധിഷ്ഠിത ഇതിഹാസ കാവ്യമൊന്നുമല്ല രാമായണവും രാമകഥാപാരമ്പര്യവും.

അത് യുദ്ധഗാഥയായും നൃത്തനാടകങ്ങളായും പ്രണയകഥ കഥയായും ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ബൃഹത്തായ സാഹിത്യമാണ്‌. രാമായണത്തെ മഹത്തായ പ്രണയകാവ്യമെന്നാണ് ഗാന്ധിജി ഒരിക്കൽ വിശേഷിപ്പിച്ചത്. നമ്മുടെ സംസ്കാരത്തിൻ്റെ ബഹുസ്വരതയും മാനവികതയും നിഷേധിക്കുന്ന ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ അധീശത്വ മൂല്യനിർമ്മിക്കാവശ്യമായ രീതിയിൽ രാമായണത്തെയും മഹാഭാരതത്തെയുമെല്ലാം വായിച്ചെടുക്കാനാണ് ഹിന്ദുത്വ വാദികളും അവരുടെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളും കാലാകാലങ്ങളിലായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
രാമനെ ചരിത്രപുരുഷനാക്കുന്നതും അയോധ്യയെ രാഷ്ട്രീയകേന്ദ്രമാക്കുന്നതും കോർപ്പറേറ്റ്‌ മൂലധനവും ഹിന്ദുത്വവും ചേർന്നാണ്.

അനുഷ്ഠാനങ്ങളുടെയും വംശസ്മൃതികളുടെയും ഐതിഹ്യങ്ങളുടെയും ഒരു വിശ്വാസവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണല്ലോ ഹിന്ദുത്വം ആവിഷ്ക്കരിച്ചെടുത്തത്. ചരിത്രത്തെയും സംസ്കാരത്തെയും അതിൻ്റെ ഈടുവെപ്പുകളായ പുരാണ ഇതിഹാസങ്ങളെയുമെല്ലാം ഹൈന്ദവീകരിക്കുന്ന ചരിത്ര വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രത്യയശാസ്ത്ര നിർമ്മിതിയിലാണ് ഇന്ത്യയിൽ ഫാസിസ്റ്റ് രാഷ്ട്രീയം വേരുകളുറപ്പിച്ചിരിക്കുന്നത്. ചരിത്രത്തിനു മേൽ മിത്തുകളെയും ഇതിഹാസകഥകളെയും സ്ഥാപിച്ചെടുക്കുന്ന യുക്തിരാഹിത്യത്തിലൂടെയാണത് സമ്മതി നിർമ്മിച്ചെടുക്കുന്നത്. ജനമനസുകളിൽ സ്വാധീനമുറപ്പിക്കുന്നത്.

നമ്മുടെ ഭൗതിക ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും വൈവിധ്യങ്ങളെയും ബഹുസ്വഭാവത്തെയും നിഷേധിച്ചു കൊണ്ടാണത് സംസ്കാരത്തിൻ്റെ ഏകാത്മകതയിലേക്ക് സമൂഹത്തെയാകെ ഉദ്ഗ്രഥിച്ചെടുക്കാൻ നോക്കുന്നത്.
അത്തരമൊരു പ്രത്യയശാസ്ത്ര നിർമ്മിതിക്കാവശ്യമായ രീതിയിൽ ഇതിഹാസവായനകളെയും രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയുമെല്ലാവർ ഉപയോഗിക്കുകയാണ്.

ഹിന്ദു എന്ന സംജ്ഞ പോലും ഇതിഹാസ രചനകളുടെയോ അവക്ക് മുമ്പുള്ള രാമായണത്തിൻ്റെ നാടോടി വാമൊഴി രൂപപ്പെട്ട കാലത്തോ ഉണ്ടായിരുന്നില്ല. ഹിന്ദു എന്ന വാക്കു പോലും ഇന്ന് വ്യവഹരിക്കപ്പെടുന്ന അർത്ഥത്തിൽ പ്രത്യക്ഷപ്പെട്ടത് ഇതിഹാസ രചനകൾക്ക് ശേഷം എത്രയോ കാലം കഴിഞ്ഞിട്ടാണല്ലോ. അൽബുറൂണിയെ പോലുള്ള സഞ്ചാരികൾ സൈന്ധവ ജനതയെ സൂചിപ്പിക്കാനായി  മാത്രമായിട്ടാണ് ഹിന്ദുവെന്ന വാക്ക് ഉപയോഗിക്കുന്നത്. ഓറിയൻറലിസ്റ്റുകളായ ജയിംസ് മില്യരെ പോലുള്ളവരാണ് ഇന്ന് വ്യവഹരിക്കുന്ന അർത്ഥത്തിൽ മതപരമായ വ്യവഹാരാർത്ഥം ഹിന്ദുവിന് നൽകിയത്.

വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസപുരാണങ്ങളുമെല്ലാം ഹിന്ദുവെന്ന കൊളോണിയൽ ബ്രാഹ്മണമതത്തിൻ്റെ വിശ്വാസസംഹിതക്കാവശ്യമായ പ്രത്യയശാസ്ത്രമായി ഓറിയൻ്റലിസ്റ്റ് ബുദ്ധികേന്ദ്രങ്ങൾ  പുനർനിർമ്മി ച്ചെടുക്കുകയായിരുന്നു.  ബഹുവിധവും അനന്തഭേദങ്ങളോടെയുള്ളതുമായ രാമായണ കഥകളെയും രാമായണപാരമ്പര്യത്തെയുമവർ നിഷേധിക്കുകയായിരുന്നു. രാമായണത്തെയും മഹാഭാരതത്തെയുമെല്ലാം ഏകാത്മകമായ വായനയിലൂടെ ബ്രാഹ്മണാധികാരത്തെ ശാശ്വതീകരിച്ചു നിർത്താനുള്ള ധർമ്മസംഹിതകളാക്കി മാറ്റുകയായിരുന്നു .

ഈയൊരു രാഷ്ട്രീയ സാംസ്കാരിക സന്ദർഭമാണ് രാമായണത്തിൻ്റെയും രാമകഥകളുടെയും വൈവിധ്യങ്ങളെയും നാടോടി വാമൊഴി പാരമ്പര്യത്തെയും സംബന്ധിച്ച വായനകൾ പ്രസക്തമാക്കുന്നത്. എ കെ രാമാനുജൻ്റെ "300 രാമായണങ്ങൾ 5 ഉദാഹരണങ്ങളും തർജ്ജമയെ സംബന്ധിച്ച 3 വിചാരങ്ങളും " എന്ന രാമായണ പഠനം രാമായണത്തിൻ്റെ അനേകതയെ സംബന്ധിച്ച വിശകലനമാണ്.

ലോകമെമ്പാടുമുള്ള രാമായണകഥകളെ പഠിച്ചെഴുതിയ കാമിൽ ബുൽ കെ 300 രാമായണങ്ങളെ കണക്കാക്കി പറയുന്നുണ്ട്. ഇതിലും കൂടുതലുണ്ടാകാമെന്നാണ് ഡോ.  എം ജി എസ് നിരീക്ഷിക്കുന്നത്. മലയാളിക്ക് അധ്യാത്മരാമായണം പോലെ  12-ാം നൂറ്റാണ്ടിലാണ് തമിഴിൽ കമ്പർ, കമ്പ രാമായണം രചിക്കുന്നത്. കാശ്മീരിയിലും തെലുങ്കിലും ഒറിയയിലും ഗുജറാത്തിയിലും ബംഗാളിയുമെല്ലാം രാമായണമുണ്ട് .

ശ്രീലങ്കയിലും ഇന്തോനേഷ്യയിലും മലേഷ്യയിലും തായ്ലാൻ്റിലും മ്യാന്മറിലും ലാവോസിലും ഫിലിപ്പൈൻസിലുമെല്ലാം അവർക്ക് അവരുടേതായ രാമായണങ്ങളുണ്ട്. കേരളത്തിൽ തന്നെ മാപ്പിള രാമായണവും വയനാടൻ രാമായണവുമുണ്ട്. പല രാമായണങ്ങളുണ്ട്. പല വായനകളുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഈ രാമകഥകൾക്കെല്ലാം സംസ്കൃതത്തിൽ കൈവന്ന കാവ്യരൂപങ്ങൾ മാത്രമല്ല രാമായണമെന്നത് ... രാമായണപാരമ്പര്യമെന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top