26 April Friday

ഇന്ത്യ റഷ്യ ബന്ധം: കാലം കരുതുന്ന കരുത്ത്

ഡോ. ജോസഫ് ആന്റണിUpdated: Wednesday Dec 8, 2021

videograbbed image credit Doordarshan National youtube

ബംഗ്ലാദേശിന്റെ പിറവിയുടെ അമ്പതാം വാർഷികാഘോഷങ്ങൾ അലയടിക്കുമ്പോൾ, ഇന്ത്യ സന്ദർശിക്കാൻ റഷ്യൻ നേതാവിനേക്കാൾ യോഗ്യതയുള്ളവർ വേറെയില്ല. ഏഷ്യയും ലോകവും കൂടുതൽ ഗൗരവത്തോടെ ഇന്ത്യയെ കാണാൻ തുടങ്ങിയതിൽ  ബംഗ്ലാദേശ് യുദ്ധവിജയത്തിന് ചെറുതല്ലാത്ത പങ്കാണുള്ളത്. ആ യുദ്ധത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ റഷ്യയുടെ മുൻഗാമിയായിരുന്ന സോവിയറ്റ് യൂണിയൻ, ഇന്ത്യക്ക്‌ നൽകിയ പിന്തുണയും അവിസ്മരണീയമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഏർപ്പെട്ടിട്ടുള്ള ബന്ധങ്ങളിൽവച്ച് സ്ഥിരതയാർന്നതും ദൃഢതയാർന്നതുമായ ബന്ധം ഇപ്പോഴും നിലനിൽക്കുന്നത് ഇന്ത്യ–-റഷ്യ ബന്ധങ്ങളിലാണ്. പരസ്പരവിശ്വാസവും പരസ്പരസഹായവും ഇത്രമേൽ പ്രകടമായ ഒരു വിദേശബന്ധം ഇന്ത്യക്ക്‌ വേറെയില്ല.

റഷ്യ–-പാകിസ്ഥാൻ ബന്ധത്തെ പർവതീകരിച്ചുകാണിച്ച്, ഇന്ത്യയിൽനിന്ന്‌ റഷ്യ അകലുകയാണെന്നും പാകിസ്ഥാനോട് കൂടുതൽ അടുക്കുകയാണെന്നുമുള്ള വ്യാഖ്യാനങ്ങൾ വരുന്നുണ്ട്. അവർ മറച്ചുവയ്ക്കുന്ന ഒരു സുപ്രധാനകാര്യം ഇന്ത്യാ വിഭജനത്തിനുശേഷം ഇന്ത്യയുടെ ശത്രുപക്ഷത്തേക്ക് പാകിസ്ഥാനെ കൊണ്ടുപോകുകയും ഒന്നിലേറെ സൈനികസഖ്യങ്ങളിൽ  അംഗമാക്കുകയും ആയുധവും സമ്പത്തുംനൽകി ഇന്ത്യാവിരുദ്ധചേരിയിൽ ഉറപ്പിച്ചതും അമേരിക്കയായിരുന്നുവെന്ന കാര്യമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യ–-അമേരിക്ക തന്ത്രപരസൗഹൃദം ശക്തമാകുമ്പോഴും,  അമേരിക്ക ഇപ്പോഴും ആയുധ സാമ്പത്തിക സഹായം പാകിസ്ഥാനിലേക്കൊഴുക്കുന്ന കാര്യവും മറക്കരുത്.

ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയോടെ ആരംഭിച്ച പരസ്പരബന്ധങ്ങൾ, നികിതാ ക്രൂഷ്ചേവ് അധികാരമേറ്റതോടെയാണ് ശക്തമായത്. ഇന്ത്യൻ വിദേശനയമായി നെഹ്റു സ്വീകരിച്ച ചേരിചേരാനയത്തെ അമേരിക്ക സംശയത്തോടെ വീക്ഷിക്കുകയും പാകിസ്ഥാനെ തങ്ങളുടെ പക്ഷത്താക്കുകയും ചെയ്തപ്പോൾ, ഇന്ത്യൻവിദേശനയത്തോട് അനുഭാവപൂർണമായ സമീപനമാണ് സോവിയറ്റ് യൂണിയൻ സ്വീകരിച്ചത്. 1950കളിലും 1960കളിലും ഐക്യരാഷ്ട്രസംഘടനയിൽ കശ്മീർപ്രശ്നം ഉന്നയിക്കപ്പെട്ടപ്പോൾ ഇന്ത്യക്കനുകൂലമായി സോവിയറ്റ് യൂണിയൻ വീറ്റോ പ്രയോഗിച്ചത് ഇന്ത്യക്ക്‌ ഒരിക്കലും മറക്കാനാകില്ല. 1961ൽ പോർച്ചുഗലിന്റെ അധീനതയിൽനിന്ന്‌ ഗോവയെ ഇന്ത്യ സ്വതന്ത്രമാക്കിയപ്പോഴും ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയോടൊപ്പംനിന്നത് സോവിയറ്റ് യൂണിയനായിരുന്നു.

1963മുതൽ അവർ നൽകിയ മിഗ്21 യുദ്ധവിമാനങ്ങളും മറ്റ് ആയുധങ്ങളുമാണ് 1965ലെ ഇന്ത്യ–-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻവിജയത്തെ സഹായിച്ചത്. യുദ്ധാനന്തരം ചർച്ചകളിലൂടെ ഇരുരാജ്യത്തിനുമിടയിൽ സമാധാനം സ്ഥാപിച്ചത് സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രിയായിരുന്ന അലക്സി കോസിജിന്റെ നേതൃത്വത്തിൽ  താഷ്‌കെന്റിൽ നടന്ന ചർച്ചകളിലൂടെയായിരുന്നു. 1971ലെ ഇന്ത്യ–-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ വിന്യസിച്ച അമേരിക്കൻ ഏഴാംനാവികപ്പടയുടെ ഭീഷണിയെ നേരിടാൻ  ഇന്ത്യയെ സഹായിച്ചത് സോവിയറ്റ് യൂണിയന്റെ നാവികസേനാവിന്യാസമാണ്. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ 2004ൽ റഷ്യയിൽനിന്ന്‌ വാങ്ങിയതാണ്.  ഇപ്പോഴും ഇന്ത്യക്കാവശ്യമുള്ള ആയുധങ്ങളുടെ അറുപതുശതമാനത്തിലേറെയും നൽകുന്നത് റഷ്യയാണ്.

videograbbed image credit Doordarshan National youtube

videograbbed image credit Doordarshan National youtube

ഇന്ത്യയുടെ വ്യവസായവികസനത്തിന്‌ അടിത്തറപാകിയ പൊതുമേഖലയിലെ വൻവ്യവസായ സംരംഭങ്ങളായ ഭിലായ്, ബൊക്കാറോ സ്റ്റീൽപ്ലാന്റുകൾ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് എന്നിവ  സോവിയറ്റ്‌ യൂണിയന്റെ സംഭാവനയായിരുന്നു. സോവിയറ്റ്‌ യൂണിയൻ ഒരു കമ്യൂണിസ്റ്റിതര രാഷ്ട്രത്തിന് ആദ്യമായിനൽകുന്ന സഹായമായിരുന്നു ഭിലായ് സ്റ്റീൽ പ്ലാന്റ്. 1980കൾവരെ സോവിയറ്റ്‌ യൂണിയനായിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളി. ഊർജരംഗത്തുള്ള സഹകരണം ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നുണ്ട്. ഇന്ത്യയുടെ സർവതോമുഖമായ വികസനത്തിനടിത്തറയിട്ടെന്നുമാത്രമല്ല, സമാധാനകാലത്തും യുദ്ധകാലത്തും  ഇന്ത്യയുടെ സുരക്ഷയുറപ്പാക്കാനുള്ള സഹായവും സോവിയറ്റ്‌ യൂണിയൻതന്നെയാണ് നൽകിയത്.

ഇന്ത്യയുടെ എക്കാലത്തെയും മെച്ചപ്പെട്ട പരസ്പരബന്ധങ്ങളുടെ ആ തുടർച്ചയ്ക്കായാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും മുതിർന്ന മന്ത്രിമാരും ഡൽഹിയിലെത്തിയത്. കോവിഡ് മഹാമാരി തുടങ്ങിയതിനുശേഷം പുടിൻ, റഷ്യക്ക്‌ പുറത്തേക്കുപോകുന്നത് ഇത് രണ്ടാംതവണയാണ്. ജൂൺമാസം ജോ ബൈഡനുമായി ജനീവയിൽ നടന്ന ചർച്ചയ്ക്കാണ് ആദ്യംപോയത്. ഐക്യരാഷ്ട്രസംഘടനയുടെ സെപ്‌തംബറിൽനടന്ന ജനറൽ അസംബ്ലി സമ്മേളനത്തിലോ ഒക്ടോബറിൽ റോമിൽ നടന്ന ജി20 ഉന്നതതലസമ്മേളനത്തിലോ നവംബറിൽനടന്ന  കാലാവസ്ഥാ ഉച്ചകോടിയിലോ പുടിൻ  പങ്കെടുത്തില്ലെന്നുമാത്രമല്ല, നേരത്തേ നിശ്ചയിച്ചിരുന്ന ചൈനാ സന്ദർശനംപോലും നീട്ടിവച്ചു. എന്നാൽ, ഇന്ത്യയുമായി ഡിസംബർ ആറിന്‌ നടന്ന ഇരുപത്തൊന്നാം വാർഷിക ഉന്നതതലത്തിൽ പങ്കെടുക്കാനുള്ള പുട്ടിന്റെ തീരുമാനം പരസ്പരബന്ധങ്ങൾക്ക്  റഷ്യനൽകുന്ന പ്രാധാന്യത്തിന്റെ ശക്തമായ തെളിവാണ്. വ്ലാദിമിർ പുട്ടിന്റെ സന്ദർശനത്തിന്റെ മറ്റൊരു പ്രാധാന്യം ഇരുരാജ്യത്തിന്റെയും വിദേശപ്രതിരോധമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കായുള്ള  2+2 സംവിധാനത്തിന്റെ പ്രഥമസമ്മേളനം ഇതോടൊപ്പംനടന്നുവെന്നതാണ്.

ഇന്ത്യ–-റഷ്യ സഹകരണം ഇപ്പോൾ ശക്തമായിനിൽക്കുന്നത് പ്രതിരോധരംഗത്താണ്. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ഇന്ത്യ 15 ബില്യൺ ഡോളറിന്റെ പ്രതിരോധ ഉൽപ്പന്നങ്ങൾ റഷ്യയിൽനിന്ന്‌ വാങ്ങി. ഇതിൽ സുപ്രധാനമായത് 2018ൽ കരാറൊപ്പിട്ട 5.43 കോടി ഡോളറിന്റെ അഞ്ച് എസ്400 ട്രയംഫ് മിസൈൽ പ്രതിരോധസംവിധാനം വാങ്ങാനുള്ള കരാറാണ്. മിസൈൽസംവിധാനത്തിന്റെ ആദ്യഭാഗങ്ങൾ ഇന്ത്യയിൽ എത്തുന്നവേളയിൽ,  അതിനെതിരെ ഉപരോധഭീഷണിമുഴക്കിനിൽക്കുകയാണ് ഇന്ത്യയുടെ "സ്വാഭാവികപങ്കാളിയായ' അമേരിക്ക. എസ്400 ട്രയംഫ് മിസൈൽ വാങ്ങിയ നാറ്റോസഖ്യകക്ഷികൂടിയായ തുർക്കിക്കെതിരെ അമേരിക്ക നടപടിയെടുക്കുകയുംചെയ്തു. 2017ൽ പാസാക്കിയ  ‘കാറ്റ്സ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ നിയമം അമേരിക്കയുടെ  ശത്രുക്കൾക്കെതിരായി  ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഉപയോഗിക്കുന്നതാണ്.

അയ്യായിരം കോടിരൂപ ചെലവുവരുന്ന ആറുലക്ഷത്തിലേറെ എകെ 203 റൈഫിളുകൾ ഇരുരാജ്യത്തിന്റെയും സംയുക്തസംരംഭമായി ഇന്ത്യയിലെ അമേഠിയിൽ നിർമിക്കാനുള്ള കരാറിൽ ഇരുരാജ്യവും ഒപ്പിട്ടു. ഭാരംകുറഞ്ഞതായതിനാൽ തീവ്രവാദ ഭീകരവാദ പ്രവർത്തനങ്ങളെ കൂടുതൽ ശക്തമായി നേരിടാൻ ഈ റൈഫിളുകൾ ഫലപ്രദമാകും. നിലവിലുള്ള സൈനിക സാങ്കേതികവിദ്യാരംഗത്തെ സഹകരണം പത്തുവർഷത്തേക്കുകൂടി നീട്ടാനും തീരുമാനിച്ചു. 28 കരാറിലും ധാരണപത്രങ്ങളിലും ഒപ്പിട്ടു. കൂടങ്കുളത്തിനുപുറമെ മറ്റൊരു ആണവപ്ലാന്റിനുകൂടി റഷ്യൻ സഹകരണം ലഭിക്കും. ആഗോളതലത്തിൽത്തന്നെ ആശങ്കൾ സൃഷ്ടിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ സാധാരണനിലയിലേക്കുകൊണ്ടുവരാൻ ഇരു രാജ്യവും കൂട്ടായി പരിശ്രമിക്കും. മന്ത്രിമാരുടെ 2+2 സമ്മേളനത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സംഘർഷം സൂചിപ്പിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്‌, മധ്യേഷ്യയിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യയും റഷ്യയും സഹകരണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടു.

ഇരുരാജ്യവും തമ്മിലുള്ള വ്യാപാരം ഇപ്പോഴും പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല. ഈ വർഷത്തെ പരസ്പരവ്യാപാരം വെറും പത്തുബില്യൺ ഡോളറിന്റേതുമാത്രമാണ്. പരസ്പരവ്യാപാരം ഇപ്പോഴത്തെ പത്തുബില്യൺ ഡോളറിൽനിന്ന്‌ മുപ്പതുബില്യൺ ഡോളറാക്കാൻ മോഡി–-പുടിൻ ഉന്നതതലത്തിൽ തീരുമാനമായി. സാമ്പത്തിക വ്യാപാര സഹകരണം കൂട്ടുന്നതിനായി റഷ്യയുടെ പതിനൊന്ന്‌ പ്രവിശ്യാ ഗവർണർമാർ പങ്കെടുക്കുന്ന ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന സമ്മേളനം ജനുവരിയിൽ നടക്കും. പുറമെ, ബഹിരാകാശമേഖല, ബാങ്കിങ്, യുഎൻ ഉൾപ്പെടെ ബഹുരാഷ്ട്രസ്ഥാപനങ്ങൾ എന്നിവയിലെല്ലാം ശക്തമായി ഇരുകൂട്ടരും സഹകരിക്കും. പുറമെ, 38,000കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികൾ റഷ്യ ആരംഭിക്കാനും ഉന്നതതലയോഗത്തിൽ ധാരണയായി. ഇന്ത്യൻസേനയ്ക്ക് തന്ത്രപരമായ പിന്തുണയും  സൗകര്യങ്ങളും വിവരങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ‘റെലോസ്’ കരാറിലും ഇരുരാജ്യവും ഒപ്പുവച്ചു. അമേരിക്ക, ജപ്പാൻ മുതലായ രാജ്യങ്ങളുമായും ഇന്ത്യ ഇത്തരം കരാറുകളിൽ എത്തിച്ചേർന്നിട്ടുണ്ട്.

അമേരിക്ക നേതൃത്വംനൽകുന്ന ഇൻഡോ–-പസിഫിക്, ക്വാഡ് എന്നീ തന്ത്രപര കൂട്ടായ്മകളെക്കുറിച്ച് റഷ്യക്ക്‌ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇൻഡോ–പസിഫിക് കൂട്ടായ്മയേക്കാൾ എല്ലാവരെയും ഉൾക്കൊള്ളുന്നത് ഏഷ്യ–-പസിഫിക് എന്ന ആശയമായിരിക്കുമെന്നാണ് റഷ്യയുടെ വിദേശമന്ത്രി സെർജി ലാവ്റോവ് അഭിപ്രായപ്പെട്ടത്. എന്നാൽ, സമുദ്രപാതകളെല്ലാം സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണമെന്ന ഇന്ത്യയുടെ അഭിപ്രായംതന്നെയാണ് റഷ്യക്കും. ഇരുരാജ്യവും 2019ൽ ഒപ്പുവച്ച ചെന്നൈ–-വ്ലാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴി പദ്ധതിക്കും അത് ഗുണകരമാകും.

ഏകദേശം ഏഴു ദശാബ്ദത്തിനുള്ളിൽ ലോകം സാക്ഷ്യംവഹിച്ച ഭൂതന്ത്രപരമായ നാടകീയമായ മാറ്റങ്ങളിലും ഉലയാതെനിന്ന സൗഹൃദബന്ധം കാക്കേണ്ടത് ബഹുധ്രുവലോകം നിലനിൽക്കുന്നതിനും ലോകസമാധാനത്തിനും അത്യന്താപേക്ഷിതമാണ്. അതിന് ഏറ്റവുമധികം സംഭാവന നൽകാൻ കഴിയുന്നതാണ് ഇന്ത്യ–-റഷ്യ ബന്ധങ്ങൾ.

(കേരള സർവകലാശാല അന്താരാഷ്ട്ര മാർക്സിയൻ പഠനഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top