23 April Tuesday

കേന്ദ്രം മറക്കരുത് ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയൻ - പ്രകാശ് കാരാട്ട് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

റിപ്പബ്ലിക്‌ ദിന പരേഡിനായി ചില സംസ്ഥാനങ്ങൾ സമർപ്പിച്ച നിശ്ചലദൃശ്യങ്ങൾ തള്ളിക്കളഞ്ഞ കേന്ദ്രസർക്കാർ നടപടി ബിജെപി നേതൃത്വം നൽകുന്ന ഭരണമുന്നണിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ്. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ തിരസ്കരിക്കുക വഴി ഫെഡറലിസത്തോടും സ്വാതന്ത്ര്യസമരത്തിൽ വിവിധ സാമൂഹ്യ, സാംസ്കാരിക വിഭാഗങ്ങൾ വഹിച്ച പങ്കിനോടും കേന്ദ്ര ഭരണനേതൃത്വം സൂക്ഷിക്കുന്ന ശക്തമായ അവമതിപ്പും പുച്ഛവും ഒരിക്കൽക്കൂടി വെളിച്ചത്തു വന്നിരിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ 75 വർഷം എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ്. അതിന്‌ അനുസൃതമായി നേതാജി സുഭാഷ് ചന്ദ്രബോസും അദ്ദേഹത്തിന്റെ ഇന്ത്യൻ നാഷണൽ ആർമിയും (ഐഎൻഎ) സ്വാതന്ത്ര്യസമരത്തിൽ വഹിച്ച പങ്ക് വ്യക്തമാക്കുന്ന ആവിഷ്കാരമാണ് പശ്ചിമബംഗാൾ സമർപ്പിച്ചത്. അത് കേന്ദ്രം തള്ളി. തങ്ങളുടെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രധാനിയായിരുന്ന വി ഒ ചിദംബരം, കവി സുബ്രഹ്മണ്യ ഭാരതിയാർ തുടങ്ങിയവരെ ആദരിക്കുന്നതായിരുന്നു തമിഴ്‌നാടിന്റെ നിശ്ചല ദൃശ്യം. അതും കേന്ദ്രത്തിനു സ്വീകാര്യമായില്ല.

ഇതിനെക്കാളെല്ലാം ഞെട്ടൽ ഉളവാക്കിയത് കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളിയ കേന്ദ്ര നടപടിയാണ്. ജാതിവിവേചനത്തിനെതിരെ ശക്തമായി പോരാടിയ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നതായിരുന്നു കേരളത്തിന്റെ ഫ്ലോട്ട്. ഗുരുവിനെ മാറ്റി ആദി ശങ്കരാചാര്യനെ പ്രതിഷ്ഠിക്കണമെന്നായിരുന്നു ഫ്ലോട്ടുകൾ പരിഗണിച്ച വിദഗ്ധ സമിതിയുടെ ആവശ്യം. എന്നാൽ, കേരള സർക്കാർ നാരായണഗുരുവിനെ മാറ്റില്ല എന്ന നിലപാടിൽ ഉറച്ചുനിന്നതോടെ നിശ്ചലദൃശ്യം തിരസ്കരിക്കപ്പെട്ടു.


 

എട്ടാം നൂറ്റാണ്ടിൽ ജീവിച്ച, ബ്രാഹ്മണാധിപത്യം പുനഃസ്ഥാപിച്ച വ്യക്തിക്ക് ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച്, സാമൂഹ്യ മുന്നേറ്റത്തിനും സ്വാതന്ത്ര്യസമരത്തിനും വലിയ സംഭാവന നൽകിയ നവോത്ഥാന നായകനേക്കാൾ പ്രാധാന്യം വരുന്നത് എങ്ങനെയെന്ന് കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ ഹിന്ദുത്വ കാഴ്ചപ്പാടിലൂടെ മാത്രം വിശദീകരിക്കാനാകുന്ന കാര്യമാണ്. കേരളത്തിന്റെ ഫ്ലോട്ടിൽ ശങ്കരാചാര്യർ കൂടിയേ തീരൂ എന്ന വിദഗ്ധ സമിതിയുടെ പിടിവാശി ശ്രീനാരായണ ഗുരുവിനു മാത്രമല്ല, പുരോഗമന ചിന്തയിൽ അധിഷ്ഠിതമായ കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക പൈതൃകത്തിനു തന്നെ അപമാനമാണ്.

തങ്ങളുടെ നിശ്ചലദൃശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച്‌ തമിഴ്നാട്, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. നീതിപൂർവമായാണ് ഫ്ലോട്ടുകൾ പരിശോധിച്ചതെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മറുപടി. കല, സാംസ്കാരിക, വാസ്തുശിൽപ്പ, സംഗീത മേഖലകളിലെ പ്രമുഖരാണ് വിദഗ്ധ സമിതിയിൽ ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ നാരായണഗുരുവിനെക്കാൾ ആദിശങ്കരന് പ്രാധാന്യമുണ്ടെന്നു തീരുമാനിച്ച വിദഗ്ധർ ആരെന്നറിയാൻ ജനങ്ങൾ താൽപ്പര്യപ്പെട്ടാൽ അത് സ്വാഭാവികം മാത്രം.

കേന്ദ്ര പിഡബ്ല്യുഡിയുടെ ഫ്ലോട്ടിലും നേതാജിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വിചിത്ര ന്യായീകരണവും പശ്ചിമബംഗാൾ മുഖ്യമന്ത്രിക്കുള്ള മറുപടിയിൽ രാജ്‌നാഥ് സിങ് നിരത്തുന്നു. നേതാജിയെപ്പോലെ സമുന്നതനായ സ്വാതന്ത്ര്യസമരനായകന് ജന്മം നൽകിയ സംസ്ഥാനത്തേക്കാൾ ഒരു കേന്ദ്രവകുപ്പിനാണ് പ്രാധാന്യവും പ്രഥമ പരിഗണനയും നൽകേണ്ടത് എന്നാണോ മന്ത്രി അർഥമാക്കുന്നത്?

പക്ഷപാതപരവും ധ്രുവീകരണം ലക്ഷ്യമാക്കിയുള്ളതുമായ മോദി സർക്കാർ കാഴ്ചപ്പാട് ഫലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാകെ റിപ്പബ്ലിക് ദിന പരേഡിൽ പ്രാതിനിധ്യം നിഷേധിച്ചിരിക്കുന്നു. മൂന്ന് പ്രതിപക്ഷ സംസ്ഥാനങ്ങളെ തിരഞ്ഞു പിടിച്ചു പരേഡിൽനിന്നു പുറത്താക്കിയത് കേന്ദ്രത്തിന്റെ ഫെഡറൽവിരുദ്ധ മനോഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. നമ്മുടെ ഭരണഘടന ഇന്ത്യയെ ‘സംസ്ഥാനങ്ങളുടെ യൂണിയൻ' ആയാണ് നിർവചിച്ചിരിക്കുന്നത്. അതേ ഭരണഘടനയെ രാജ്യത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ച ജനുവരി 26നു തന്നെ ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിനെ അപ്പാടേ ലംഘിക്കുകയാണ് നരേന്ദ്രമോദി സർക്കാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top