26 April Friday

സ്‌കൂൾ തുറന്നു; ശ്രദ്ധയോടെ മുന്നോട്ട്‌

ഡോ. അരുൺ ബി നായർUpdated: Friday Jun 3, 2022

കോവിഡ് മഹാമാരി ഒതുങ്ങിയതോടെ ഇക്കൊല്ലം , പതിവു പോലെ ജൂണിൽത്തന്നെ സ്‌കൂളുകൾ  തുറന്നു. കോവിഡിന്റെ തീവ്രത കുറഞ്ഞെങ്കിലും സാമൂഹ്യ അകലം പാലിക്കലും മാസ്ക് ധരിക്കലും ഒഴിവാക്കാറായിട്ടില്ല. കോവിഡിനു മുന്നേയുള്ള സാധാരണ സ്ഥിതിയിലേക്ക് ഇനിയും എത്തിയിട്ടില്ല. കുട്ടികൾ വളരെ സ്വാതന്ത്ര്യത്തോടെ കൂട്ടംകൂടി , കൂട്ടുകൂടി ഓടിച്ചാടി നടക്കുന്ന പഴയ നില എത്താൻ ദിവസങ്ങൾ എടുക്കും.. ചില കുട്ടികളെങ്കിലും  സ്‌കൂളിൽ പോകാൻ മടിയും കഠിനമായ ഉൽക്കണ്ഠയും കാണിച്ചിരിക്കും. ഇത്തരം കുട്ടികളെ പറഞ്ഞു ഭയപ്പെടുത്തുന്നത് ഒഴിവാക്കണം. സ്‌കൂൾ ഒരു ശിക്ഷാകേന്ദ്രമാണെന്നമട്ടിലുള്ള വാചകങ്ങൾ മുതിർന്നവർ പറയാൻ പാടില്ല. മറിച്ച് ധാരാളം കൂട്ടുകാരെ കിട്ടുന്ന വളരെ സന്തോഷകരമായ സ്ഥലമായിരിക്കും വിദ്യാലയമെന്നമട്ടിൽ വേണം കുട്ടികളോടു പറയാൻ.

രക്ഷിതാക്കളെ പിരിഞ്ഞിരിക്കാൻ വളരെയധികം വിഷമമുള്ള ചെറിയൊരു ശതമാനം കുട്ടികളുണ്ടാകും. സ്‌കൂളിൽ പോകുമ്പോൾ ഉറക്കെ കരഞ്ഞു ബഹളംവച്ച്‌ ഇവർ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ട്. ‘വേർപിരിയൽ ഉൽക്കണ്ഠരോഗം' എന്നൊരു അവസ്ഥയുടെ ലക്ഷണമാകാം ഇത്. ഇത്തരം കുട്ടികളെ സ്നേഹപൂർവം നയത്തിൽ കൈകാര്യംചെയ്യേണ്ടത് ആവശ്യമാണ്. ദീർഘശ്വസന വ്യായാമങ്ങൾ പോലെയുള്ള പരിശീലനങ്ങൾ ഈ കുട്ടികൾക്ക് പ്രയോജനം ചെയ്യും. സ്കൂളിൽ പോകാൻ ഒട്ടും തയ്യാറാകുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്തോടെ  പ്രശ്നം പരിഹരിക്കാൻ സാധിക്കും.

കുട്ടികളുടെ ദിനചര്യ ക്രമീകരിക്കുക എന്നതാണ് ഇക്കാലത്ത് അച്ഛനമ്മമാർ  നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓൺലൈൻ ക്ലാസുകൾ സാധാരണയായതോടെ രാത്രി വളരെ വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്ന ശീലത്തിലേക്ക് ഭൂരിപക്ഷം കുട്ടികളും എത്തിച്ചേർന്നു കഴിഞ്ഞു. രാത്രി വളരെ വൈകി മൊബൈൽ ഫോൺ ഉപയോഗിക്കുകയും ഇതുമൂലം പകൽ ഉറക്കംതൂങ്ങുകയും ചെയ്യുന്ന അവസ്ഥ ഒട്ടേറെ കുട്ടികളെ ബാധിച്ചിട്ടുണ്ട്. ഇതിനൊരു മാറ്റംവരുത്തി ചിട്ടയായി കൃത്യസമയത്ത് ഉറങ്ങുകയും രാവിലെ നേരത്തെ ഉണരുകയും ചെയ്യുന്ന ശീലം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.  

രാത്രി  ചുരുങ്ങിയത് ഏഴു മണിക്കൂറെങ്കിലും തുടർച്ചയായി ഉറക്കം കിട്ടുന്ന രീതിയിൽ സമയം ക്രമീകരിക്കേണ്ടതുണ്ട്. ചില കുട്ടികൾ കൃത്യസമയത്ത് ഉറക്കം വരുന്നില്ലെന്ന പരാതി നിരന്തരമായി ഉന്നയിക്കുന്നുണ്ട്. ആരോഗ്യകരമായ ഉറക്കം ആരോഗ്യകരമായ ശരീരത്തിന് അത്യാവശ്യമാണ്. പകൽ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന കാര്യങ്ങൾ തലച്ചോറിൽ അടുക്കിവയ്‌ക്കുന്ന പ്രക്രിയ രാത്രിയിൽ  ഉറക്കസമയത്താണ് സംഭവിക്കുന്നത്. അതുകൊണ്ട് നല്ല ഉറക്കം കിട്ടേണ്ടത് ഓർമശക്തിയും പഠനവും മെച്ചപ്പെടാൻ അത്യാവശ്യമാണ്.  നല്ല ഉറക്കം കിട്ടാനായി കുട്ടികളെ  സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. അവയെ ‘നിദ്രശുചിത്വ വ്യായാമങ്ങൾ' എന്നാണ് വിശേഷിപ്പിക്കുന്നത്. നിശ്ചിത സമയത്തുതന്നെ എന്നും ഉറങ്ങാൻ കിടക്കുക, നിശ്ചിത സമയത്തുതന്നെ ഉണരുക എന്നതാണ് ഇതിൽ ആദ്യത്തേത്. ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് ഒരു മണിക്കൂർ മുമ്പ്‌ മൊബൈൽ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കേണ്ടതാണ്‌. വൈകിട്ട്‌ ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശംകൊണ്ടുള്ള വ്യായാമങ്ങൾ ഉറപ്പുവരുത്തുക. വ്യായാമത്തിനുശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നതും ആരോഗ്യപ്രദമാണ്.


 

ഓൺലൈൻ വിദ്യാഭ്യാസം ശീലമായതോടെ മൊബൈൽ അടിമത്തത്തിലേക്ക് പോയ ചില കുട്ടികൾ നമ്മുടെ ഇടയിലുണ്ട്. ഇവരുടെ അടിമത്തം മാറ്റിയെടുക്കാനുള്ള സുവർണാവസരമാണ് സ്കൂൾ തുറന്നതോടെ കൈവരുന്നത്. പ്രവൃത്തിദിവസം ഒരു മണിക്കൂർമാത്രം മൊബൈൽ ഉപയോഗിക്കുകയെന്ന മട്ടിൽ കാര്യങ്ങൾ ക്രമീകരിക്കാം. മൊബൈൽ ഉപയോഗത്തിനു പകരം കായികവ്യായാമങ്ങൾ, സംഗീതം തുടങ്ങിയ ആരോഗ്യമായ വിനോദങ്ങൾക്കുവേണ്ടി സമയം ചെലവിടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഇത്തരം ക്രമീകരണങ്ങൾക്കുശേഷവും മൊബൈൽ അടിമത്തം കുട്ടികൾ പ്രദർശിപ്പിക്കുകയാണെങ്കിൽ ‘പേരന്റൽ  കൺട്രോൾ ആപ്പുകൾ'  ഉപയോഗിച്ച് കുട്ടികളുടെ ഓൺലൈൻ ദുരുപയോഗം തടയാം.  സൗജന്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ‘ഗൂഗിൾ ഫാമിലി ലിങ്ക്' പോലുള്ള ആപ്പുകൾ പ്രയോജനം ചെയ്യും.

ക്ലാസിൽ ഇരുന്നുള്ള വിദ്യാഭ്യാസം ലഭിക്കാത്തതുമൂലം ചില കുട്ടികളുടെയെങ്കിലും പഠനനിലവാരം താഴെ പോയിട്ടുണ്ടാകാം. ശരാശരി ബുദ്ധിയുണ്ടായിട്ടുപോലും എഴുത്ത്, വായന, കണക്ക് എന്നിവയിൽ ഏതെങ്കിലുമൊന്നിലെങ്കിലും ബുദ്ധിക്ക് യോജിക്കാത്തതരത്തിലുള്ള  പിന്നാക്കാവസ്ഥ  കുട്ടി പ്രദർശിപ്പിക്കുകയാണെങ്കിൽ അത് ശ്രദ്ധിക്കണം.

ആധുനിക കാലത്തിന്റെ ഉൽപ്പന്നങ്ങളായ വൈകാരിക പ്രശ്നങ്ങളും ഉൽക്കണ്ഠ രോഗങ്ങളും കൗമാരക്കാരിൽ സാധാരണയായി കണ്ടുവരാറുണ്ട്. തുടർച്ചയായി നീണ്ടുനിൽക്കുന്ന വിഷാദം, മുമ്പ്‌ ആസ്വദിച്ചുചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താൽപ്പര്യമില്ലായ്മ, അകാരണമായ ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗതയിൽ കുറവ്, നിരാശയും പ്രതീക്ഷ ഇല്ലായ്മയും, ആത്മഹത്യാപ്രവണത എന്നീ ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ചയിലേറെ തുടർച്ചയായി നീണ്ടുനിൽക്കുകയാണെങ്കിൽ ആ കുട്ടിക്ക് വിഷാദരോഗമുണ്ടോ എന്ന് സംശയിക്കണം.

കൗമാരക്കാരിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതും ആധുനികകാലത്ത് ശ്രദ്ധിക്കേണ്ട വിഷയമാണ്. കുട്ടിയുടെ അടിസ്ഥാന സ്വഭാവത്തിൽ പൊടുന്നനെ ചില വ്യത്യാസം വന്നാൽ അവനോട് തുറന്നു സംസാരിക്കാൻ അച്ഛനമ്മമാർ ശ്രമിക്കേണ്ടതുണ്ട്. ശരീരം ക്ഷീണിക്കുക, ശരീരത്തിൽ മുറിപ്പാടുകൾ പ്രത്യക്ഷപ്പെടുക, കുട്ടി ദീർഘനേരം മുറി അടച്ചിരിക്കുക, ആരോടും സംസാരിക്കാതെ ഒറ്റയ്‌ക്കിരിക്കാൻ താൽപ്പര്യം കാട്ടുക, അകാരണമായ ദേഷ്യം, പ്രായത്തിൽ മുതിർന്ന പുതിയ കൂട്ടുകാരുമായുള്ള സംസർഗം എന്നിവയൊക്കെ അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കുട്ടികളെ ബോധവൽക്കരിക്കാൻ അധ്യാപകരും ശ്രമിക്കേണ്ടതുണ്ട്. ലഹരിവസ്തു ഉപയോഗിക്കുന്ന കുട്ടിയെ ഒറ്റപ്പെടുത്താതെ അവന്റെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ്‌ താങ്ങുംതണലുമായിനിന്ന്‌ അവനെ അതിൽനിന്ന്‌ മോചിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്.


 

പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിൽ പോകുന്ന ശീലം പല കുട്ടികളും അനുവർത്തിച്ചുവരുന്നുണ്ട്. എന്നാൽ, ഇത് അനാരോഗ്യകരമായ  കാര്യമാണ്. പകൽ  ചെയ്യേണ്ട പഠനപാഠ്യേതര പ്രവർത്തനങ്ങൾക്കുവേണ്ട ഊർജം കുട്ടിക്ക് ലഭിക്കുന്നത് പ്രഭാതഭക്ഷണം വഴിയാണ്. ഇതുകൊണ്ടുതന്നെ രാവിലെ നേരത്തെ ഉണർന്ന്‌ പ്രാതൽ കഴിക്കുന്ന ശീലം കുട്ടികളിൽ വളർത്താൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം കഴിക്കാതെയും ദീർഘനേരം വിശന്നിരിക്കുന്ന ശീലം തുടരുകയുംവഴി വയറ്റിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളുണ്ടാകുകയും അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യാറുണ്ട്.

സ്കൂൾ വിദ്യാർഥികളിൽ ഭൂരിപക്ഷത്തിനും രക്തത്തിൽ വൈറ്റമിൻ ഡി കുറയുന്നതായി സമീപകാലത്ത് ഒരു പഠനത്തിൽ വ്യക്തമായിരുന്നു. ഇതുമൂലം കുട്ടികൾക്ക് ശാരീരികക്ഷീണം, ഓർമക്കുറവ്, ശ്രദ്ധക്കുറവ്, രോഗപ്രതിരോധശേഷിക്കുറവ് എന്നിവ  ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദിവസേന ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശംകൊണ്ട് വ്യായാമം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കണം. ഇതുവഴി അവരുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും പഠനവും മെച്ചപ്പെടുന്നതായി കണ്ടുവരുന്നുണ്ട്. സ്കൂളിൽ ഇരിക്കുമ്പോൾ അച്ചടക്കം പാലിക്കേണ്ടതും അധ്യാപകർ പറയുന്നത് ശ്രദ്ധിക്കേണ്ടതിന്റെയും പ്രസക്തിയെക്കുറിച്ചും  ബോധ്യപ്പെടുത്തണം. മറ്റു കുട്ടികളുമായി ആരോഗ്യകരമായി സഹകരിച്ച് മുന്നോട്ടുപോയി സ്കൂൾ ജീവിതം ആഹ്ലാദകരമാക്കാൻ  നമുക്ക് സഹായിക്കാം.

(തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രിസ്റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top