പ്രകൃതിയോട് ഇണങ്ങിയ വികസനത്തിന് ലോകമെങ്ങും ഏറെ പ്രാധാന്യം നൽകുന്ന അവസരമാണിത്. പ്രകൃതിയെയും കാലാവസ്ഥാ മാറ്റത്തെയും അവഗണിച്ച് നമുക്ക് മുന്നോട്ടു പോകാനാകില്ല. ഇത് ഉൾക്കൊണ്ടുകൊണ്ടുള്ള പാരിസ്ഥിതിക കാഴ്ചപ്പാടും ദീർഘവീക്ഷണവുമാണ് ടൂറിസം ഉൾപ്പെടെ എല്ലാ മേഖലയിലും ആവശ്യം. ‘ടൂറിസവും ഹരിതനിക്ഷേപവും’ എന്ന ലോക ടൂറിസം ദിനത്തിന്റെ ഈ വർഷത്തെ പ്രമേയത്തോടു ചേർന്നു നിൽക്കുന്നതാണ് കേരളം മുന്നോട്ടുവയ്ക്കുന്ന വിനോദസഞ്ചാര കാഴ്ചപ്പാട്. നാടിന്റെ പരിസ്ഥിതിയെയും സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളാണ് കേരളം ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്.
കാലാവസ്ഥയിലും പാരിസ്ഥിതിക ഘടനയിലും ഏറെ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ സുവ്യക്തമായ പരിസ്ഥിതിസൗഹാർദ കാഴ്ചപ്പാടോടെ വേണം നീങ്ങാൻ. ടൂറിസത്തിന്റെ വീണ്ടെടുക്കലിനും ഭാവി വളർച്ചയ്ക്കും വികസനത്തിനുമുള്ള പ്രധാന മുൻഗണനയായി യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യുഎൻഡബ്ല്യുടിഒ) ഇത് തിരിച്ചറിയുന്നുമുണ്ട്. മനുഷ്യർക്കും ഭൂമിക്കും ജീവനോപാധിക്കുംവേണ്ടി കൂടുതൽ മെച്ചപ്പെട്ട ലക്ഷ്യത്തോടെയുള്ള നിക്ഷേപങ്ങളുടെ ആവശ്യകത 2023ലെ ലോക വിനോദസഞ്ചാര ദിനത്തിൽ യുഎൻഡബ്ല്യുടിഒ എടുത്തുപറയുന്നു. സാമ്പത്തിക വളർച്ചയും ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുകയും പരമ്പരാഗത മേഖലയ്ക്കൊപ്പം നൂതനമാർഗങ്ങൾ ആരായേണ്ട സമയംകൂടിയാണിതെന്നും യുഎൻ ടൂറിസം സംഘടന ഓർമിപ്പിക്കുന്നു.
ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയ സ്ഥാനമുള്ള കേരളം കാലാനുസൃതവും ഭാവി വികസനം ലക്ഷ്യമിട്ടുള്ളതുമായ നിരവധി മാതൃകാ പ്രവർത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. ഏതു കാലാവസ്ഥയിലും ടൂറിസം പ്രവർത്തനത്തിന് അനുയോജ്യമായ പ്രദേശമാണ് കേരളം. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ടൂറിസം ഉൽപ്പന്നങ്ങളും ആകർഷണങ്ങളുമാണ് സഞ്ചാരികൾക്കായി വകുപ്പ് രൂപപ്പെടുത്തുന്നത്. മികച്ച കാലാവസ്ഥ, പരിസ്ഥിതി അനുകൂല ഘടകങ്ങൾ, പച്ചപ്പ്, ശുദ്ധവായു എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നുണ്ടെന്നാണ് കാണിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തി പ്രകൃതിയോട് കൂടുതൽ ഇണങ്ങിയുള്ള അനുഭവവേദ്യ വിനോദസഞ്ചാരത്തിനാണ് കേരളം മുൻഗണന നൽകുന്നത്.
കേരളീയ ഗ്രാമങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകുന്നുവെന്നതാണ് ഏറ്റവും പുതിയ പ്രവണത. ഒരു പ്രദേശത്തെ തനിമ നിലനിർത്തി ടൂറിസത്തിനായി പ്രയോജനപ്പെടുത്തുക. പ്രദേശവാസികൾകൂടി അതിൽ പങ്കാളികളാകുകയും ചെയ്യുമ്പോൾ ഈ മേഖല കൂടുതൽ ജനകീയവും പരിസ്ഥിതി സൗഹൃദവുമായി മാറുകയാണ്. സ്ത്രീകളുൾപ്പെടെയുള്ള ഗ്രാമീണജനതയ്ക്ക് തൊഴിലവസരവും വരുമാനവും സാധ്യമാകുന്നു. പ്രാദേശികജനതയ്ക്ക് ജീവിക്കാൻ പറ്റിയ രീതിയിലും പുറത്തുള്ളവർക്ക് സന്ദർശിക്കാൻ പറ്റിയ രീതിയിലും അതതു സ്ഥലത്തിന്റെ പാരിസ്ഥിതിക സാധ്യതകൾ നശിക്കാതെ സൂക്ഷിക്കണം. അതേസമയം, അത് പരമാവധി ഉപയോഗപ്പെടുത്തി വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളെ സജ്ജമാക്കുന്ന പ്രവർത്തനം ഒരുപോലെ അതിഥികളുടെയും ആതിഥേയരുടെയും കൂട്ടായ്മകൂടിയാണ്. ടൂറിസം വികസനം തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യനിർമാർജനത്തിനും സ്ത്രീശാക്തീകരണത്തിനുമുള്ള ഉപാധിയായി സ്വീകരിച്ച് പ്രാദേശിക സുസ്ഥിര വികസനത്തിന് ഉപയുക്തമാക്കുകയെന്ന വിശാലമായ കാഴ്ചപ്പാടാണ് കേരള ടൂറിസം മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യങ്ങൾ ഏറ്റെടുക്കുന്നത് ടൂറിസം വകുപ്പിനുവേണ്ടി ഉത്തരവാദിത്വ ടൂറിസം മിഷനാണ്. ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളായി സമീപകാലത്ത് ഉയർന്നുവന്ന നിരവധി ഗ്രാമങ്ങളുണ്ട്. ഇവയെല്ലാം പ്രാധാന്യം നൽകുന്നത് അനുഭവവേദ്യ ടൂറിസം പ്രവർത്തനങ്ങളാണ്. യുഎൻഡബ്ല്യുടിഒയുടെ ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ കോട്ടയം മറവൻതുരുത്ത് പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തേതായിരുന്നു. വിനോദസഞ്ചാര മേഖലയിലെ സംരംഭകത്വവും തൊഴിലവസരവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിനായി ചെറുപ്പക്കാർക്കുള്ള നൈപുണ്യ പരിശീലനം വർധിപ്പിക്കുകയും എംഎസ്എംഇകളെ പിന്തുണയ്ക്കുകയും വേണം.
പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന, മാലിന്യ വിമുക്ത ടൂറിസം കേന്ദ്രങ്ങൾ എന്ന ആശയം സംരംഭകരുടെയും പ്രാദേശിക സമൂഹത്തിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളെ ഗ്രീൻ സർട്ടിഫൈഡ് ആക്കിയിട്ടുമുണ്ട്.വായു, ജലം, മണ്ണ്, സസ്യജന്തു ജീവജാലങ്ങൾ ഇവയെല്ലാം പരിസ്ഥിതിയുടെ പൊതുസ്വത്താണ്. ഓരോ പ്രദേശത്തിന്റെയും ഈ പൊതുസ്വത്തുക്കൾതന്നെയാണ് ടൂറിസം ആകർഷണങ്ങൾ. ഇവ ഭൂമിയുടെ നിലനിൽപ്പിനും അത്യന്താപേക്ഷിതവുമാണ്. ഈ പൊതുസ്വത്തുക്കളിൻമേലാണ് ടൂറിസം വ്യവസായം നിക്ഷേപം നടത്തുന്നതും. പരിസ്ഥിതി ആഘാതങ്ങൾ കുറയ്ക്കാനും അവയെ സംരക്ഷിക്കാനും ടൂറിസം വ്യവസായത്തിനും വിനോദസഞ്ചാരികൾക്കും ബാധ്യതയുണ്ട്. ഭൂമിയുടെ ഹരിതാഭയും മനോഹാരിതയും നാളത്തെ തലമുറയ്ക്കുകൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവോടെ പരിസ്ഥിതിയിൽ ഇടപെടാൻ വിനോദസഞ്ചാരികളെയും ടൂറിസം നിക്ഷേപകരെയും ലോക ടൂറിസം ദിന പ്രമേയം ഓർമിപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..