29 March Friday

ആ സമരജീവിതം എന്നും മാതൃക

കോടിയേരി 
ബാലകൃഷ്‌ണൻUpdated: Tuesday Jun 14, 2022

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 31 വർഷം തികയുകയാണ്‌. സാമൂഹ്യമായി അവഗണിക്കപ്പെട്ടിരുന്ന പട്ടികജാതിവിഭാഗത്തിൽ ജനിച്ച അദ്ദേഹം ദാരിദ്ര്യവും ഇല്ലായ്‌മയും അവഗണനയും നിറഞ്ഞ ജീവിതചുറ്റുപാടുകളോട്‌  പടവെട്ടിയാണ്‌ ജനനായകനായി മാറിയത്‌. സ്വന്തം ജീവിത സാഹചര്യങ്ങളോടും സമൂഹത്തിലെ അനീതികളോടും സന്ധിയില്ലാസമരം ചെയ്‌താണ്‌ വിപ്ലവകാരിയായി വളർന്നത്‌. ജന്മി‐ഭൂപ്രഭു വർഗത്തിന്റെയും ഭരണാധികാരികളുടെയും അടിച്ചമർത്തലുകളെയും മർദനങ്ങളെയും സഹനശക്തിയോടെ നേരിട്ടു. പൊലീസ്‌ വേട്ടയിൽ മൃതപ്രായനായി മോർച്ചറിയിലേക്ക്‌ നീക്കിയ അത്യപൂർവ അനുഭവവും ആ സമരജീവിതത്തിലുണ്ടായി.

പി കെ കുഞ്ഞച്ചൻ തിരുവല്ല താലൂക്കിലെ എഴുമറ്റൂരിൽ 1925-ൽ ജനിച്ചു. 1947-ൽ കമ്യൂണിസ്‌റ്റ്‌ പാർടി അംഗമായി. 1973-ൽ കോഴിക്കോട്ട്‌ നടന്ന കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1982 വരെ ആ സ്ഥാനത്ത്‌ തുടർന്നു. പിന്നീട്‌  സംഘടനയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി മരണംവരെ പ്രവർത്തിച്ചു. ആദ്യകാലത്ത്‌ ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിൽ സജീവമായിരുന്നു. തിരുവിതാംകൂർ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികളുടെ നേതാവായി. ഐതിഹാസിക ട്രാൻസ്‌പോർട്ട്‌ പണിമുടക്ക്‌ വേളയിൽ പൊലീസിന്റെ ഭീകരമർദനത്തിന്‌ ഇരയായി. വിമോചനസമരകാലത്ത്‌ കുട്ടനാട്ടിലെ ജന്മിമാർ ഇ എം എസ്‌ സർക്കാരിനെ പാഠം പഠിപ്പിക്കാൻ കൃഷിചെയ്യാതെ നിസ്സഹകരണവുമായി ഇറങ്ങി. അന്ന്‌ കർഷകത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ കുഞ്ഞച്ചൻ വഹിച്ച നേതൃപരമായ പങ്ക്‌ സ്‌മരിക്കപ്പെടുന്നതാണ്‌. ഇതേത്തുടർന്ന്‌ 1960ൽ നടന്ന വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കുട്ടനാടൻ മേഖലയിൽ ജന്മി ഗുണ്ടകളുടെ കിരാതവാഴ്‌ചയ്‌ക്ക്‌ അറുതിവരുത്താൻ കർഷകത്തൊഴിലാളികളുടെ വീറുറ്റ പോരാട്ടം സംഘടിപ്പിക്കുന്നതിൽ നല്ലൊരു പങ്ക്‌ വഹിച്ചു.

കേരളത്തിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതിൽ കുഞ്ഞച്ചന്റെ പങ്ക്‌ വലുതാണ്‌. കർഷകത്തൊഴിലാളികൾ ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും മനസ്സിലാക്കാനും അവ പരിഹരിക്കാൻവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നതിലും അതീവശ്രദ്ധ പുലർത്തി. പട്ടികജാതി‐വർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടു. രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്ന അദ്ദേഹം പാർലമെന്ററി പ്രവർത്തനങ്ങളിലും മാതൃകാപരമായി ഇടപെട്ടു. രാജ്യത്തിന്റെ ഏതുഭാഗത്തും കർഷകത്തൊഴിലാളികൾക്കുനേരെ ആക്രമണമുണ്ടായാലും അവിടങ്ങളിൽ എത്താനും അവ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിഷ്‌കർഷ  പുലർത്തി. ബിഹാറിൽ കർഷകത്തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം പാർലമെന്റിൽ വികാരതീവ്രതയോടെ കുഞ്ഞച്ചൻ അവതരിപ്പിച്ചപ്പോൾ അത്‌ സഭയെ ഞെട്ടിക്കുകയും ഇടപെടലിനായി സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ്‌തു. 

പി കെ കുഞ്ഞച്ചനെപ്പോലുള്ള നിരവധി മുൻഗാമികളുടെ പ്രവർത്തനഫലമായി തൊഴിലാളികളും സാധാരണക്കാരുമെല്ലാം കൈവരിച്ച അവകാശങ്ങളും നേട്ടങ്ങളുമെല്ലാം ഇന്ന്‌ കേന്ദ്രഭരണക്കാർ ചവിട്ടിമെതിക്കുകയാണ്‌.  അധ്വാനിച്ചു ജീവിക്കുന്ന പാവങ്ങളുടെ ഗതി രാജ്യത്ത്‌ അത്യന്തം ബുദ്ധിമുട്ടിലാണ്‌.  നോട്ട്‌ നിരോധനവും ജിഎസ്‌ടിയും അതിന്റെ തുടർച്ചയായി കോവിഡും വന്നതോടെ ഇന്ത്യൻ ജനത ഏറ്റവും വലിയ ബുദ്ധിമുട്ടിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഏതു കാലത്തും കോർപറേറ്റുകളുടെ ലാഭം വർധിപ്പിച്ചു കൊടുക്കുന്നതിലാണ്‌ കേന്ദ്ര സർക്കാർ ശ്രദ്ധിക്കുന്നത്‌. 

രാജ്യത്തെ കാർഷികമേഖല   അതീവഗുരുതര പ്രതിസന്ധി നേരിടുകയാണ്‌.  കർഷകർക്കു നൽകിയ വാക്കുപാലിക്കാൻപ്പോലും മോദിഭരണം  തയ്യാറാകുന്നില്ല. കേന്ദ്രത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾക്ക്‌ കർഷക–- തൊഴിലാളി സമൂഹം തയ്യാറെടുക്കുകയാണ്‌. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കർഷകരുടെ മാത്രമല്ല, അനുബന്ധ തൊഴിൽമേഖലയിൽ ഉപജീവനം നടത്തുന്നവരുടെയെല്ലാം പ്രതീക്ഷ കെടുത്തിക്കളഞ്ഞിരിക്കുകയാണ്‌. 

അതേസമയം, കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ദരിദ്രരെയും സാധാരണക്കാരെയും മുന്നിൽക്കണ്ടാണ്‌ ഭരണം നടത്തുന്നത്‌. ഏതു പ്രതിസന്ധി ഘട്ടത്തിലും അടിസ്ഥാനവിഭാഗത്തിന്‌ കേരളം പ്രത്യേക കരുതലൊരുക്കുന്നു. ആ പാതയിലൂടെതന്നെ മുന്നോട്ടുപോകാനും വെല്ലുവിളികളെ മുറിച്ചുകടക്കാനും  പി കെ കുഞ്ഞച്ചന്റെ സ്മരണ നമുക്ക്‌ കരുത്താകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top