16 April Tuesday

തൃക്കാക്കര
 ; മാധ്യമകൽപ്പനകളിലെ ദുർമേദസ്സ്‌

ജോൺ ബ്രിട്ടാസ് 
എംപിUpdated: Tuesday Jun 7, 2022

വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യൻരാഷ്ട്രീയത്തെ കോർത്തിണക്കുന്ന സമാനതകളിൽ ഏറ്റവും പ്രബലമായ ചാലാണ് സഹതാപത്തിന്റെ രാഷ്ട്രീയം. ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയത്തിൽ അത്യപൂർവമായി മാത്രമേ ഒരു സഹതാപ സ്ഥാനാർഥി പരാജയപ്പെട്ടിട്ടുള്ളൂ.  ജനപ്രതിനിധിയുടെ വിധവ അതേ തട്ടകത്തിൽ രംഗത്തിറങ്ങിയ ഒരവസരത്തിൽപ്പോലും പരാജയപ്പെട്ടിട്ടില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ മലക്കംമറിച്ചിലുകൾക്ക് എന്നും നിദാനമായിട്ടുള്ളത് സഹതാപത്തിന്റെയും വികാരത്തിന്റെയും വേലിയേറ്റമാണ്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഞാൻ ആദ്യം കണ്ട സഭ ഒമ്പതാം ലോക്‌സഭയാണ്. വിസ്തൃതമായ സഭയുടെ വിതാനത്തിൽ മൂലയിലേക്കൊതുക്കപ്പെട്ട പ്രതിപക്ഷ ബെഞ്ചുകളിലാണ് ആദ്യം കണ്ണുടക്കിയത്. സ്പീക്കറുടെ വലതുനിന്ന് ആരംഭിക്കുന്ന നിരകളിലെല്ലാം കോൺഗ്രസ് അംഗങ്ങളുടെ തിരയിളക്കം. പ്രധാനമന്ത്രി രാജീവ് ഗാന്ധി ലോക്‌സഭയിലേക്കു കാലെടുത്തുവയ്‌ക്കുന്നത് ചക്രവർത്തിയുടെ ഭാവഹാവാദികളോടെയാണ്.

മുത്തച്ഛനായ ജവാഹർലാൽ നെഹ്റുവിനെപ്പോലും കടത്തിവെട്ടി ലോക്‌സഭയിൽ നാലിൽ മൂന്നു ഭൂരിപക്ഷം നേടാൻ രാജീവ് ഗാന്ധിക്കു തുണയായത് ഇന്ദിര ഗാന്ധിയുടെ ജീവനാണ്. 1984 ഡിസംബർ അവസാനം 543 സീറ്റിൽ 415 എണ്ണം നേടിയാണ് രാജീവ്  ചരിത്രത്തിൽ ഇടം നേടിയത്. ഇന്നത്തെ ഭരണകക്ഷിയായ  ബിജെപി രണ്ടംഗങ്ങളുടെ സമ്പൂർണ ഏകാന്തതയിലായിരുന്നു എന്നത് മറ്റൊരു കാര്യം. സിഖ് ന്യൂനപക്ഷ വിരുദ്ധവികാരം കാരണം ആർഎസ്എസിന്റെ പിന്തുണ കോൺഗ്രസിന് അന്ന്‌ ലഭിച്ചിരുന്നുവെന്ന് ഗാന്ധികുടുംബവുമായി ചേർന്നുനിൽക്കുന്ന മാധ്യമപ്രവർത്തകൻ റഷീദ്  കിദ്വായിയുടെ ‘ബാലറ്റ് – ടെൻ എപ്പിസോഡ്സ് ദാറ്റ് ഹാവ് ഷേപ്പ്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിൽ  പറയുന്നുണ്ട്.  ആർഎസ്എസ് നേതാക്കളായിരുന്ന നാനാജി ദേശ്‌മുഖിനെയും കെ എസ്‌ സുദർശനെയും ഉദ്ധരിച്ചാണ് കോൺഗ്രസിന്‌ ലഭിച്ച സംഘപരിവാർ പിന്തുണയെക്കുറിച്ച്  പുസ്‌തകത്തിൽ സമർഥിക്കുന്നത്. പ്രബുദ്ധമെന്നു കരുതുന്ന കേരളത്തിലും സമാനമായ സഹതാപവേലിയേറ്റമാണ് സൃഷ്ടിക്കപ്പെട്ടത്. 20 ലോക്‌സഭാ സീറ്റിൽ മൂന്നെണ്ണംകൊണ്ട് ഇടതുപക്ഷത്തിനു തൃപ്തിപ്പെടേണ്ടിവന്നു. സിപിഐ എമ്മിനു ലഭിച്ചതാകട്ടെ ഒരു സീറ്റുമാത്രം – കോട്ടയം.

ഇന്ദിര–-രാജീവ്‌ വധവും സഹതാപതരംഗവും
ചരിത്രം ഭാഗികമായെങ്കിലും 1991-ൽ ആവർത്തിച്ചു. ചന്ദ്രശേഖർ സർക്കാർ നിലംപൊത്തിയശേഷം  മെയ് 20, ജൂൺ 12, ജൂൺ 15 എന്നിങ്ങനെ മൂന്നു ഘട്ടമായാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒന്നാം ഘട്ടം പൂർത്തിയായതിന്റെ പിറ്റേന്നാണ് രാജീവ് കൊല്ലപ്പെടുന്നത്. ഏറ്റവും മോശം പ്രകടനം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയായിരുന്നു ഒന്നാം ഘട്ടത്തിൽ കോൺഗ്രസിനുണ്ടായതെന്ന് തെരഞ്ഞെടുപ്പു ഫല വിശകലനം സ്ഥിരീകരിക്കുന്നു. വി പി സിങ്ങിൽനിന്ന് പരാജയം രുചിച്ച 1989-ലെ  തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസിൽനിന്ന് മറുപക്ഷത്തേക്ക്‌ 5.7 ശതമാനം വോട്ടാണ്  തെന്നിമാറിയത്.  എന്നാൽ, രാജീവ്‌വധം സൃഷ്ടിച്ച സഹതാപം വോട്ടിങ്‌ രീതിയെ പെൻഡുലംപോലെ ചലിപ്പിച്ചു. രണ്ടും മൂന്നും ഘട്ടത്തിൽ 13 ശതമാനത്തോളം ആനുകൂല്യമാണ് കോൺഗ്രസ് നേടിയത്. രാജീവ് വധമെന്ന ഒരൊറ്റ ഘടകമാണ്, ഭൂരിപക്ഷമില്ലെങ്കിലും, 232 അംഗങ്ങൾ ലോക്‌സഭയിൽ ലഭിക്കാനും ന്യൂനപക്ഷസർക്കാർ രൂപീകരിക്കാനും  കോൺഗ്രസിനെ സഹായിച്ചത്. രാജീവിന്റെ ചിതാഭസ്മവുമായുള്ള കെ കരുണാകരന്റെ പ്രയാണത്തിൽ ഏറ്റവും കൂടുതൽ തിക്താനുഭവങ്ങൾ പേറേണ്ടിവന്നത് കേരളത്തിലെ ഇടതുപക്ഷത്തിനാണ്. ലോക്‌സഭയിൽ 20-ൽ 16-ഉം യുഡിഎഫ്‌ കൈക്കലാക്കി. എന്നുമാത്രമല്ല, 14 ജില്ലാ കൗൺസിലിൽ 13 എണ്ണവും വിജയിച്ചതിന്റെ തിളക്കത്തിൽ തുടർഭരണത്തിന്‌ തയ്യാറായ ഇടതുപക്ഷം നിയമസഭാ അങ്കത്തട്ടിലും ഇടറിവീണു.

ഏഷ്യാനെറ്റിന്റെ സ്ഥാപകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ ശശികുമാർ കഴിഞ്ഞ ദിവസം ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞ കാര്യമുണ്ട്: ‘കേരളത്തിൽ നടന്ന ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പ് തൃക്കാക്കരയിലാണെന്ന ധാരണയാണ്  മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്.’ പാതി തമാശയാണെങ്കിലും ആ വാക്കുകൾക്ക് വസ്തുതകളുടെ ഇ‍ഴയടുപ്പമുണ്ട്.  പൊതുതെരഞ്ഞെടുപ്പിലെ ജനവിധിക്കു നൽകുന്നതിനേക്കാൾ എയർടൈമും അച്ചടിമഷിയുമാണ് തൃക്കാക്കരയ്ക്കുവേണ്ടി ബഹുഭൂരിപക്ഷം മാധ്യമങ്ങളും വിനിയോഗിച്ചത്.  ചരിത്രം സൃഷ്ടിച്ച 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടാൻ ക‍ഴിഞ്ഞതിലും 2244 വോട്ട്‌ സഹതാപതരംഗത്തിലും ഇടതുപക്ഷത്തിന് കൂടുതലായി നേടാൻ ക‍ഴിഞ്ഞെന്ന വസ്തുത തമസ്കരിച്ചുള്ള വിലയിരുത്തലുകളാണ് നടക്കുന്നത്.

ചർച്ച തൃക്കാക്കരയിൽത്തന്നെ
തൃക്കാക്കരയ്ക്കൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന മണ്ഡലമാണ് ഒഡിഷയിലെ ബ്രജ് രാജ് നഗർ. ബിജു ജനതാ ദളിന്റെ കിഷോർ കുമാർ 2019-ൽ 11,634 വോട്ടിന് ബിജെപിയെ തോൽപ്പിച്ച മണ്ഡലം. അദ്ദേഹത്തിന്റെ മരണത്തെതുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ വിധവ അൽക മഹന്തിയാണ് ബിജെഡി സ്ഥാനാർഥിയായത്. 65,000 വോട്ടിന്റെ ഭൂരിപക്ഷമാണ് അൽകയ്ക്ക് ലഭിച്ചത്. ഭർത്താവ്‌ നേടിയ ഭൂരിപക്ഷം ആറിരട്ടിയായി അൽക വർധിപ്പിച്ചപ്പോൾ ഒഡിഷയിലെ മാധ്യമങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആകെ പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 61.25 ശതമാനവും 91,799 വോട്ടും അൽകയ്ക്കു ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള  കോൺഗ്രസിന്റെ കിഷോർ ചന്ദ്രയ്ക്കു ലഭിച്ചത് കേവലം 21,791 വോട്ടാണ്.
കേരളത്തിലെ സഹതാപ സ്ഥാനാർഥികളുടെ ചരിത്രം പറയുന്നതും സമാനമായ കഥകൾ തന്നെ. സ്വന്തമായ രാഷ്ട്രീയാസ്തിത്വം ആർജിക്കാതെ മറ്റൊരാളുടെ പിൻഗാമിയായി വരുമ്പോ‍ഴാണ് സഹതാപത്തിന്റെ തോതു വർധിക്കുന്നതെന്നാണ് രാഷ്ട്രീയമീമാംസകരുടെ കണ്ടെത്തൽ. ജി കാർത്തികേയന്റെ  വിയോഗത്തിനുശേഷം 2015ൽ മകൻ കെ എസ് ശബരീനാഥൻ 10,128  വോട്ട്‌ ഭൂരിപക്ഷത്തിൽ അരുവിക്കര  നിലനിർത്തി.

കാർത്തികേയൻ നേടിയ ഭൂരിപക്ഷം മാത്രമാണല്ലോ ശബരീനാഥനും ലഭിച്ചതെന്ന ചോദ്യം ഇവിടെ ഉയർന്നേക്കാം. 2011-ൽ 10,674 വോട്ടിന്റെ ഭൂരിപക്ഷമാണ് കാർത്തികേയന് ഉണ്ടായിരുന്നത്.  ഫലത്തിന്റെ സൂക്ഷ്മതകളിലേക്കു കടക്കുമ്പോൾ ഈ ചോദ്യം അപ്രസക്തമാകും. കേരളരാഷ്ട്രീയത്തിൽ വ്യത്യസ്‌തനായ ബിജെപി നേതാവാണ്‌ ഒ രാജഗോപാൽ. സംഘപരിവാറിന്റെ സങ്കുചിതവൃത്തത്തിനപ്പുറത്തേക്ക് സൗഹൃദത്തിന്റെ ചാലുകൾ തീർത്തതുകൊണ്ടാണ് ഒ രാജഗോപാൽ വ്യത്യസ്തനായത്. സാമാജികനായ രാജഗോപാൽ പലപ്പോഴും ബിജെപി നേതൃത്വത്തിന് അനഭിമതനായതും ഈ വ്യത്യസ്തത കാരണമാണ്. അന്ന് ബിജെപി അരുവിക്കരയിലിറക്കിയ തുറുപ്പുചീട്ടായിരുന്നു ഒ രാജഗോപാൽ. 2011-ൽ 7694 വോട്ടാണ് ബിജെപി പിടിച്ചിരുന്നതെങ്കിൽ 2015-ൽ രാജഗോപാലിലൂടെ അത് 34,145 ആയി ഉയർത്താൻ  ക‍ഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ, രാജഗോപാലില്ലായിരുന്നെങ്കിൽ ശബരീനാഥന്റെ ഭൂരിപക്ഷം 30,000 കടന്നേനെ.

പിറവം അടിവരയിട്ടതും സഹതാപത്തിന്റെ മുറതെറ്റാത്ത കണക്കിനാണ്. ടി എം ജേക്കബിന് 2011-ൽ ലഭിച്ചത് കേവലം 157 വോട്ടിന്റെ ഭൂരിപക്ഷമാണ്. സഹതാപ സ്ഥാനാർഥിയായെത്തിയ അനൂപ് ജേക്കബ്ബിന് 2012-ൽ ലഭിച്ചത് 12,071 ന്റെ ഭൂരിപക്ഷം. അനൂപിന് 52.81 ശതമാനം വോട്ട്‌ ലഭിച്ചു.

സഹതാപത്തിന് ഒരു പ്രത്യേകതയുണ്ട്. അത് അക്ഷരാർഥത്തിൽ വേലിയേറ്റമാണ്. കയറ്റം ക‍ഴിഞ്ഞാൽ ഇറങ്ങും. ഇന്ത്യൻ രാഷ്ട്രീയം സംശയലേശമന്യേ എടുത്തുകാട്ടുന്നത് ഈ പ്രകൃതിനിയമത്തിന്റെ അനിഷേധ്യ ഏടാണ്. കോൺഗ്രസുകാർക്ക് മറക്കാൻ ക‍ഴിയാത്ത രണ്ടു വ്യക്തിത്വങ്ങളാണ് മാധവ് റാവു സിന്ധ്യയും രാജേഷ് പൈലറ്റും. രണ്ടുപേരും രാഷ്ട്രീയനേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അപകടത്തിൽ അകാലചരമം പ്രാപിച്ചവർ.  മധ്യപ്രദേശിലെ ഗുണ ലോക്‌സഭാ മണ്ഡലത്തിൽ 1999-ൽ മാധവറാവു സിന്ധ്യ മൽസരിച്ചപ്പോൾ 2.29 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. സിന്ധ്യയുടെ വേർപാടിനുശേഷം സഹതാപ സ്ഥാനാർഥിയായി 2002-ൽ പുത്രൻ ജ്യോതിരാദിത്യ മൽസരിച്ചപ്പോൾ ഭൂരിപക്ഷം നാലു ലക്ഷം കവിഞ്ഞു. ജ്യോതിരാദിത്യക്ക്‌ 74.28 ശതമാനം വോട്ട്‌ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിക്കു ലഭിച്ചത് കേവലം 17.91 ശതമാനംമാത്രം. ചരിത്രം മറ്റൊരു വ‍ഴിയിലൂടെയാണ് സഞ്ചരിച്ചത്. ഇതേ മണ്ഡലത്തിൽ 2019-ൽ ജ്യോതിരാദിത്യ ഒന്നേകാൽ ലക്ഷം വോട്ടിന്‌ പരാജയപ്പെട്ടു.  അദ്ദേഹം ബിജെപിയിൽ അഭയം തേടുകയും ചെയ്തു.

രാജേഷ് പൈലറ്റിന്റെ തട്ടകമായ രാജസ്ഥാനിലെ ദൗസയ്ക്കു പറയാനുള്ളതും ഇതുതന്നെയാണ്. അദ്ദേഹം മരിച്ചപ്പോൾ ഭാര്യ രമാ പൈലറ്റാണ് സ്ഥാനാർഥിയായത്. 1999-ൽ രാജേഷ് പൈലറ്റ് കേവലം 6902  ഭൂരിപക്ഷത്തിനാണ്  ജയിച്ചത്. എന്നാൽ, ഭാര്യ മൽസരിച്ചപ്പോൾ വൻ വിജയം നേടി. തൊട്ടുപിറകേ, യഥാർഥ പിൻഗാമിയായി മകൻ സച്ചിൻ പൈലറ്റ് 2004-ൽ രംഗപ്രവേശം ചെയ്തപ്പോൾ ഭൂരിപക്ഷം 1.14 ലക്ഷമായി. വേലിയേറ്റം സ്വാഭാവികമായും അധിക നാൾ നിൽക്കില്ല. 2009 മുതൽ കോൺഗ്രസിന് ചുവടു പി‍ഴച്ചു. കോൺഗ്രസ് സ്ഥാനാർഥി കെട്ടിവച്ച കാശുപോലും കിട്ടാതെയാണ് പരാജയം ഏറ്റുവാങ്ങിയത്. 

യുഡിഎഫ്‌ വിജയത്തിനു പിന്നിൽ
തൃക്കാക്കരയെ വൻ ഭൂഖണ്ഡമായിക്കണ്ടാണ് മാധ്യമങ്ങളും നിരീക്ഷകരും വിശകലനങ്ങൾ നെയ്തെടുക്കുന്നത്. അപൂർവമായി ലഭിക്കുന്ന സഹതാപംകൂടി ഉപയോഗിച്ച് സ്വന്തം തട്ടകം സംരക്ഷിക്കുന്നവരെ ക്യാപ്റ്റന്റെ പടച്ചട്ടയണിയിക്കുന്നത് വസ്തുതകളുടെ വക്രീകരണമാണ്. പ്രതിപക്ഷത്തിന് ജീവവായു കൊടുക്കാൻ വേണ്ടിയാണ് ഇത്തരം വൈകൃതകൽപ്പനകളെങ്കിൽ അത് ചരിത്രനിഷേധമാണ്. ഇടതുപക്ഷത്തിന് തൃക്കാക്കര പിടിച്ചെടുക്കാനായില്ല എന്നതു മാത്രമാണ് കൃത്യമായ രാഷ്ട്രീയവായന. ലക്ഷ്യം നിശ്ചയിച്ചശേഷം പടക്കോപ്പു നിറയ്ക്കുക എന്നത് ഒരു പ്രയോഗവും രീതിയുമാണ്. അതുകൊണ്ട്‌, ഇടതുപക്ഷത്തിന്റെ പരാജയ കാരണങ്ങൾ പരതുന്ന മാധ്യമങ്ങൾക്കും മറ്റും  പലതും  വ്യാജമായി നിർമിച്ചെടുക്കേണ്ടി വരും. ഇടതു പക്ഷത്തുള്ളവരെത്തന്നെ ചില ശകലങ്ങൾ ചേർത്ത് അവർ പറഞ്ഞതും പറയാത്തതും ഊന്നലുകൾ മാറ്റിമറിച്ചു കൊണ്ടുവരും.

തൃക്കാക്കര അടിയുറച്ച യുഡിഎഫ് മണ്ഡലമാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഫണലിലൂടെ നോക്കിയാൽ ഒരുപാട്‌ ന്യൂനതകളുള്ള സ്ഥാനാർഥിയായിരുന്നു പി ടി തോമസ്. കോൺഗ്രസിൽത്തന്നെ അദ്ദേഹത്തോട് എതിർപ്പുണ്ടായിരുന്നു. മരണശേഷമാണ്  വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടത്. അത്തരം ന്യൂനതകളൊന്നും ഉമയെ തേടിയെത്തിയിരുന്നില്ല. സംഘടനാ ചേരിപ്പോരുകളിൽ കക്ഷിയല്ലാത്തതുകൊണ്ട്  പാർടിയിലുള്ളവർക്ക് പരിഭവമുണ്ടാകേണ്ടതില്ല. പി ടി തോമസിന് ഇല്ലാതിരുന്ന സഹതാപത്തിന്റെ ആനുകൂല്യംകൂടി അവർക്ക്‌ ലഭിച്ചപ്പോൾ പ്രയാണം സുഗമമായി.

തൃക്കാക്കര  കോസ്മോപൊളിറ്റൻ മണ്ഡലമാണ്. വോട്ടർമാരിൽ ഒരു ഭാഗം പുറത്തുനിന്നു വന്നു താമസമുറപ്പിച്ചവർ.  മണ്ഡലത്തിനു വെളിയിലേക്ക് യഥേഷ്ടം പ്രയാണം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം പേരും. വെളിയിൽനിന്നു വന്ന് തങ്ങളെ സന്ദർശിക്കുന്നവരോട് പ്രത്യേകിച്ചൊരു ചതുർഥിയും അവർക്ക് ഉണ്ടാകേണ്ട കാര്യവുമില്ല. എന്നാൽ, 10 കൽപ്പനപോലെ പരാജയകാരണങ്ങൾ നിരത്തുമ്പോൾ ചിലർക്ക്‌ പലതും നിർമിച്ചെടുക്കേണ്ടി വരും. ‘ബാഹ്യഫോബിയ’യൊക്കെ  വിഷയമായി അവതരിപ്പിക്കേണ്ടി വരും. ഇടതുപക്ഷം ശക്തമായ പ്രചാരണം നടത്തിയതു കൊണ്ടായിരിക്കണം  വോട്ടുകൾ സംരക്ഷിച്ചു നിർത്താൻ കഴിഞ്ഞത്. സഹതാപവും ധ്രുവീകരണവും കോൺഗ്രസിന്റെ വോട്ടിൽ വർധന ഉണ്ടാക്കിയെന്നത് യാഥാർഥ്യം.

സമകാലീനരാഷ്ട്രീയം നാളത്തെ ചരിത്രമാണ്. സാമൂഹ്യ രാഷ്ട്രീയ മുഹൂർത്തങ്ങളെ ശരിയായി വായിച്ചെടുക്കേണ്ട പിന്മുറക്കാർ  അപസർപ്പകകഥകളിൽ അഭിരമിക്കാനുള്ള സാഹചര്യം ഉണ്ടായിക്കൂടാ. തൃക്കാക്കര  ഉപതെരഞ്ഞെടുപ്പിന്റെ വേദി മാത്രമായിരുന്നു. തൊട്ടുമുമ്പു നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളുടെ പ്രാതിനിധ്യസ്വഭാവംപോലുമില്ലാത്ത ഒരു ഉപതെരഞ്ഞെടുപ്പായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രപരിപ്രേക്ഷ്യത്തെ മുൻനിർത്തിവേണം തൃക്കാക്കരയുടെ വിശകലനം. അതിനപ്പുറമുള്ളതെല്ലാം ആഭാസത്തിന്റെ ദുർമേദസ്സുമാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top