25 April Thursday

നവകേരളത്തിന്റെ നാൾവഴി

പിണറായി വിജയൻUpdated: Monday Nov 1, 2021

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയം സാധ്യമാക്കുകയും തിരു–-കൊച്ചി–-മലബാർ പ്രവിശ്യകൾ സംയോജിപ്പിച്ച് ഐക്യകേരളം യാഥാർഥ്യമാക്കുകയും ചെയ്തപ്പോൾ അതിനുവേണ്ടി പൊരുതിയ ജനലക്ഷങ്ങളുടെ മനസ്സിൽ ഭാവികേരളത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. അതൊക്കെ യാഥാർഥ്യമാക്കാൻ പുനരർപ്പണം ചെയ്യേണ്ട ദിനമാണിത്. ഇ എം എസിന്റെയും എ കെ ജിയുടെയും കെ കേളപ്പന്റെയുമൊക്കെ സ്മരണ നിറഞ്ഞുനിൽക്കുന്ന ഓരോ കേരളപ്പിറവിയും കേരളത്തെ പുതുക്കാനും കൂടുതൽ മെച്ചപ്പെടുത്താനുമുള്ള ചുമതല നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന ഓർമപ്പെടുത്തലാണ്.

ഐക്യകേരള പിറവിക്കുശേഷം അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കുന്നവിധത്തിൽ സാമൂഹ്യബന്ധങ്ങളെ അഴിച്ചുപണിയുംവിധം അടിസ്ഥാനപരമായ ഇടപെടലുകളാണ് നടത്തിയത്. ഇ എം എസിന്റെ നേതൃത്വത്തിലുള്ള  സർക്കാർ ഭൂപരിഷ്കരണത്തിലൂടെയടക്കം കാർഷിക ബന്ധങ്ങൾ പൊളിച്ചെഴുതുന്ന വിവിധങ്ങളായ നടപടികളിലൂടെ കേരളത്തെ പുരോഗമനപരമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. വിദ്യാഭ്യാസം സാർവത്രികമാക്കാൻ ആ സർക്കാർ നടത്തിയ ഇടപെടൽ വിദ്യയിലധിഷ്ഠിതമായ ഒരു ആധുനിക സമൂഹത്തെ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.


 

തുടർന്നുള്ള ഘട്ടങ്ങളിൽ  അധികാരത്തിൽ വന്ന പുരോഗമന സർക്കാരുകൾ കേരളത്തെ പുരോഗമന പാതയിൽത്തന്നെ നിലനിർത്താനുള്ള ഇടപെടലുകളാണ് നടത്തിയത്. സാമൂഹ്യസുരക്ഷ, സാക്ഷരത, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം തുടങ്ങിയ മേഖലകളിലെല്ലാം കേരളമെടുത്ത മുൻകൈകൾ അപ്രകാരമുള്ളവയായിരുന്നു. അവയുടെ തുടർച്ചയെന്നോണമാണ് വികസന ക്ഷേമ പ്രവർത്തനങ്ങളിലും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ നടത്തിയത്.

2021ൽ അധികാരത്തിൽ വീണ്ടുമെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാകട്ടെ  അഞ്ചുവർഷത്തെ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പുതിയ ഉയരങ്ങളിലേക്ക് കേരളത്തെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനു സഹായകമായ രണ്ട്‌ സവിശേഷ മുൻകൈ ഈ കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. ഒന്നാമത്തേത്, വിദ്യാലയങ്ങൾ തുറന്നുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ വീണ്ടും ക്ലാസ് മുറികളിലൂടെയുള്ള വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കുന്ന പ്രവർത്തനമാണ്. രണ്ടാമത്തേത്, കെഎഎസ് നടപ്പാക്കിക്കൊണ്ട്  പൊതുസേവനമേഖലയെ  നവീകരിക്കുന്ന പ്രവർത്തനമാണ്.

കോവിഡ് മഹാമാരി പൂർണമായി ഒഴിഞ്ഞെന്നു പറയാവുന്ന ഘട്ടത്തിലല്ല വിദ്യാലയങ്ങൾ പുനരാരംഭിക്കുന്നത്. എന്നാൽ, ശതമാനക്കണക്കിൽ, ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം പേർക്ക് രണ്ടു ഡോസ് വാക്സിനും നൽകിയ സംസ്ഥാനമെന്ന നിലയിലും കേന്ദ്ര ആയുഷ് മന്ത്രാലയം നിഷ്കർഷിക്കുന്ന ഇമ്യൂണിറ്റി ബൂസ്റ്റർ ഡോസുകൾ കുട്ടികൾക്കു ലഭ്യമാക്കാൻ കൃത്യമായ സംവിധാനമുള്ള സംസ്ഥാനമെന്ന നിലയിലും  പരമാവധി സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി ക്ലാസുകൾ വൃത്തിയാക്കാനും അണുനശീകരണം നടത്താനുമൊക്കെ കൃത്യമായ പദ്ധതി  ആസൂത്രണംചെയ്തു നടപ്പാക്കി. സാധാരണ രീതിയിൽ വിദ്യാഭ്യാസം നടത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ച്  കുട്ടികളുടെ മാനസികാരോഗ്യംകൂടി ഉറപ്പുവരുത്തുകയാണ് സർക്കാർ. അതാകട്ടെ കുഞ്ഞുങ്ങളുടെയും നാടിന്റെയും ഭാവിയെ കരുതിയുള്ള ഇടപെടലാണ്.

60 വർഷത്തിലധികം നീണ്ട കാത്തിരിപ്പിനുശേഷമാണ് കെഎഎസ് യാഥാർഥ്യമാകുന്നത്. തിങ്കളാഴ്‌ച കെഎഎസിന്റെ ആദ്യബാച്ചിന്‌ നിയമനശുപാർശ നൽകുകയാണ്. ഇത്‌  ഒരഭിമാന നിമിഷമാണ്. സർക്കാർ സർവീസിലേക്ക് ഉയർന്ന യോഗ്യതയും  മിടുക്കും ഉള്ളവരെ ആകർഷിച്ചുകൊണ്ട്   കാര്യക്ഷമത വർധിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി ഡിജിറ്റൽ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ പൊതുസേവനങ്ങൾ ജനങ്ങളുടെ വീടുകളിലേക്കും കരങ്ങളിലേക്കും എത്തിക്കുന്ന സംവിധാനത്തിനുകൂടി  തുടക്കമിട്ടിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആവശ്യമായി വരുന്ന സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കാനും ആവർത്തന സ്വഭാവമുള്ള രേഖകൾ ഏകോപിപ്പിച്ച് ഒരൊറ്റ രേഖയാക്കാനുമുള്ള ഇടപെടൽകൂടി  നടത്തിയിരുന്നു. സർക്കാർ സർവീസുകളിലെ മാനവ വിഭവശേഷി ഉയർത്തിയും  സേവനങ്ങളെ ജനസൗഹൃദപരമാക്കിയും ജനകേന്ദ്രീകൃത ഭരണനിർവഹണത്തിലേക്കുള്ള വലിയ ചുവടുവയ്പാണ് നടത്തിയിട്ടുള്ളത്. അതിലൂടെ ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് പരമപ്രധാനമെന്ന കാഴ്ചപ്പാടിന് അടിവരയിട്ടിരിക്കുകയാണ് സർക്കാർ.

വിദ്യാലയങ്ങൾ തുറന്നുകൊടുത്ത്  ഭാവിതലമുറയെ കരുതുകയും സർക്കാർ സംവിധാനങ്ങളെ മെച്ചപ്പെടുത്തി പൊതുജനങ്ങളുടെ ജീവിതം സുഗമമാക്കുകയും ചെയ്യുന്നതിനോടൊപ്പംതന്നെ വികസന ക്ഷേമ പ്രവർത്തനങ്ങൾകൂടി അവിരാമം തുടർന്നുകൊണ്ടുപോകുകയാണ്  സർക്കാർ. വികസനത്തിന് ഉൽപ്പാദനമേഖലയിൽ വളർച്ച ഉണ്ടാകണമെന്നതാണ്  സർക്കാർ കരുതുന്നത്. അതിനായി  വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിരവധി ഇടപെടലുകളാണ്  നടത്തിയിട്ടുള്ളത്. നിക്ഷേപകരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംസ്ഥാന ജില്ലാതല സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിക്കുന്ന നിയമം നടപ്പാക്കിയത്, വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്‌ക്ക് കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏർപ്പെടുത്തിയ നടപടി, ചെറുകിട  ഇടത്തരം വ്യവസായങ്ങൾക്കുള്ള അനുമതി അതിവേഗം ലഭ്യമാക്കുന്നതിനുള്ള നിയമം നടപ്പാക്കിയത് എന്നിവയാണവ.  50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ആവശ്യമായ രേഖകളടങ്ങിയ അപേക്ഷകൾ സമർപ്പിച്ചാൽ ഏഴു ദിവസത്തിനകം കോമ്പസിറ്റ് ലൈസൻസ് ലഭ്യമാക്കാൻ വേണ്ട നിയമഭേദഗതി നടത്തിയിട്ടുമുണ്ട്.

ഇവയുടെയൊക്കെ ഫലമായി  വ്യവസായമേഖലകളിൽ വലിയ വളർച്ച ഉണ്ടായിട്ടുണ്ട്.  സർക്കാർ അധികാരമേറ്റശേഷം 3220 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കാണ് ധാരണയായിട്ടുള്ളത്. ലോകത്തെ മുൻനിര ഐടി  ഡിസൈൻ സേവനദാതാക്കളായ ടാറ്റ എലെക്സി, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങി പ്രമുഖ കമ്പനികളടക്കം ധാരാളം മുൻനിര സംരംഭകർ  പുതിയ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. 4299 പുതിയ എംഎസ്എംഇ യൂണിറ്റാണ് ഈ സർക്കാരിന്റെ കാലത്ത്  ആരംഭിച്ചിട്ടുള്ളത്. അതുവഴി 17,448 തൊഴിലവസരവും  പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

വികസനം സാമൂഹ്യനീതിയിലധിഷ്ഠിതമായിരിക്കണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനെ നയിക്കുന്നത്. അതിന്‌ വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഉണ്ടാകണം. അതുറപ്പുവരുത്തുന്ന ഇടപെടലുകൾ കെഎഎസിലുൾപ്പെടെ  നടത്തിയിട്ടുണ്ട്. ലൈഫ് വീടുകൾ പൂർത്തീകരണത്തിന്  മുൻഗണന നൽകിയവയിലും നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതികളിലും പ്രവൃത്തികളിലും സാമൂഹ്യനീതിക്ക്‌ സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നത്‌ പ്രകടമായിരുന്നു. വികസനത്തിന്റെ ഗുണങ്ങൾ എല്ലാവരിലേക്കുമെത്താൻ അഭ്യസ്തവിദ്യരും ശേഷീസമ്പന്നരുമായ  ചെറുപ്പക്കാർക്ക് ഇന്നാട്ടിൽത്തന്നെ  കഴിവുകൾക്കും അഭിരുചികൾക്കും അനുസൃതമായ തൊഴിലുകൾ ഉറപ്പുവരുത്തുക എന്നതും പ്രധാനമാണ്.  20 ലക്ഷം തൊഴിൽ സൃഷ്ടിക്കാനും അവ കരസ്ഥമാക്കാൻ കഴിയുന്ന ശേഷിവികസനം നമ്മുടെ യുവജനങ്ങൾക്ക് ഉറപ്പുവരുത്താനുമുള്ള പദ്ധതി കെ ഡിസ്കിലൂടെ ആവിഷ്കരിക്കുന്നു.

ബദൽനയങ്ങൾ നടപ്പാക്കിയാണ്, കേരളം വിവിധ വികസന സൂചികകളിൽ ആഗോളനിലവാരത്തിലേക്ക് ഉയർന്നത്. ആ ബദൽനയങ്ങൾ പിന്തുടർന്നുകൊണ്ടാണ്  സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ കാര്യത്തിൽ രാജ്യത്തിനുതന്നെ മാതൃകയായത്. ഇന്നിപ്പോൾ വർധിച്ച നിരക്കിൽ കൂടുതൽ ആളുകൾക്ക് അവ മാസംതോറും ലഭ്യമാക്കി സാമൂഹ്യസുരക്ഷാ പെൻഷനുകളെ പൗരാവകാശം എന്ന നിലയിൽ ഊട്ടിയുറപ്പിച്ചിരിക്കുകയാണ് സർക്കാർ. ജനക്ഷേമം മുൻനിർത്തിയുള്ള ഈ ബദൽവികസന കാഴ്ചപ്പാട് ലൈഫ്, ആർദ്രം എന്നീ മിഷനുകളുടെ പ്രവർത്തനത്തിലും ദുരിതാശ്വാസനിധിയിലൂടെ നൽകുന്ന സഹായങ്ങളിലും വ്യക്തമാണ്.

പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങളുടെ മധ്യത്തിലും  മാതൃകാപരമായി മുന്നോട്ടു പോകുമ്പോൾത്തന്നെ നാടിന്റെ പൊതുവായ വികസനമുന്നേറ്റത്തിന്‌ തടസ്സങ്ങളൊന്നുമുണ്ടാകുന്നില്ല എന്നുറപ്പുവരുത്തുന്നുമുണ്ട് സർക്കാർ.   അഞ്ചു വർഷംകൊണ്ട് 60,000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ്‌ ലക്ഷ്യമിടുന്നത്. കെ–-റെയിൽപോലെ ഭാവിക്കുതകുന്ന ഗതാഗത സൗകര്യങ്ങൾകൂടി ഉറപ്പുവരുത്തി കേരളത്തെ വികസിത രാജ്യങ്ങൾക്കു സമാനമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതാകട്ടെ സേവനം, വിനോദ സഞ്ചാരം എന്നിങ്ങനെ  തനതു സാധ്യതകളുള്ള മേഖലകളുടെ വികസനത്തിന്‌ വഴിയൊരുക്കുകയും ചെയ്യും. അതൊക്കെ വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയായി മാറുന്നതിനുള്ള ശ്രമങ്ങൾക്ക് ഉത്തേജനം പകരും. അങ്ങനെ നവകേരളസൃഷ്ടിയുടെ അടിസ്ഥാനം ഒരുങ്ങുകയും ചെയ്യും.

നവകേരളം എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതും ദുരന്തങ്ങൾക്കോ ദുഷ്‌ പ്രചാരണങ്ങൾക്കോ തകർക്കാൻ കഴിയാത്തതുമായ ഒരു ആധുനിക സമൂഹത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ്. അതിന്റെ കേന്ദ്രത്തിലുള്ളത് ഓരോ കേരളീയനുമാണ്. കേരളത്തെ ലോകത്തിന്റെ മുന്നിൽ  മാതൃകയായി ഉയർത്തിക്കാട്ടാവുന്ന സുസ്ഥിര വികസനത്തിലടിസ്ഥാനപ്പെട്ട സമൂഹമായി പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക്‌ പൂർണ പിന്തുണയേകുമെന്ന പ്രതിജ്ഞ എടുത്തുകൊണ്ട്, നമുക്കെല്ലാവർക്കും ഈ കേരളപ്പിറവി ദിനം അർഥവത്താക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top